കൃഷ്ണേന്ദുവിന്റെ ആദ്യത്തെ കൃതിയാണ് 'എഫിമെറല്‍ എക്കോസ്.'
അടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണേന്ദു ബി അജിയുടെ ഇംഗ്ലീഷ് നോവൽ എഫിമെറല്‍ എക്കോസ് ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു പ്രകാശനം ചെയ്തു. തിരുവനന്തപുരം മേഖലാ ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ പുസ്തകം ഏറ്റു വാങ്ങി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍, അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാര്‍, ഹെഡ്മിസ്ട്രസ് ബിനു മേരി തോമസ്, പി.ടി.എ പ്രസിഡന്റ് ഷിബു കണിയാന്‍ പറമ്പില്‍, അനില്‍ പി.കോശി എന്നിവര്‍ പ്രസംഗിച്ചു.
മരണാനന്തരം, നോവയെന്ന പതിനേഴുകാരി പെൺകുട്ടിയുടെ ആത്മാവിനു സംഭവിക്കുന്ന പ്രണയമാണ് എഫിമെറല്‍ എക്കോസിന്റെ ഇതിവൃത്തം. താനൊരു ആത്മാവാണെന്നു ബോധ്യമുണ്ടെങ്കിലും തന്നെ സ്നേഹിക്കുന്ന കൗമാരക്കാരനോടൊപ്പം കഴിഞ്ഞക്കാലങ്ങളിലൂടെയുള്ള ഒരു യാത്ര ചെയ്യുകയാണ്, നോവയുടെ ആത്മാവ്. ക്ഷണികമായ പ്രതിധ്വനികളെപോലെ, സത്യത്തിന്റെയും മിഥ്യയുടെയും ഇടയിലൂടെയുള്ള ഒരു നൂൽപാലത്തിലൂടെ കഥാപാത്രങ്ങളെ കടത്തിവിടുന്ന ഈ നോവൽ കൃഷ്ണേന്ദുവിന്റെ ആദ്യത്തെ കൃതിയാണ്.
സി. ബി. ഐ. സബ് ഇന്‍സ്പെക്ടര്‍ അജികുമാറിന്റെയും അടൂര്‍ ഗവ. എച്ച്. എസ്. എസ് അധ്യാപിക ബിന്ദുവിന്റെയും മകളാണ് കൃഷ്ണേന്ദു. സഹോദരൻ അരവിന്ദ് അജി ഓസ്‌ട്രേലിയയിൽ പഠിക്കുന്നു.

