കോവിഡ് മഹാമാരി കാലത്താണ്
ധർമ്മൻ കുഞ്ഞച്ഛനും
പ്രസാദ് അമ്മാവനും
അടുത്ത വീട്ടിലെ കൃഷ്ണൻ ചേട്ടനും
സുഹൃത്ത് വിപിൻ ചന്ദും
എസ്.പി ബാലസുബ്രഹ്മണ്യവും
അർജ്ജുനൻ മാസ്റ്ററും
അടക്കം എനിക്കേറെ പ്രിയപ്പെട്ട ഒരുപാടു പേർ
ഈ ലോകം വിട്ട് പോയത്.
ആ നാളുകളിൽ ഓരോ മരണ വാർത്തയെത്തുമ്പോഴും
ഞാനേറെ സങ്കടപ്പെട്ടിട്ടുണ്ട്.
എന്നാലെന്തു കൊണ്ടോ ഞാനന്നൊന്നും
കരഞ്ഞതായി ഓർക്കുന്നില്ല.
അങ്ങനെ കോവിഡ് കാലത്തൊരു നാൾ
പതിവ് കാറ്റും മഴയുമുള്ള ഒരു വൈകുന്നേരം
വലിയൊരു ശബ്ദത്തോടെ തീർത്തും അപ്രതീക്ഷിതമായി
ഞങ്ങളുടെ കശുമാവ് നിലം പൊത്തുകയായിരുന്നു.
വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന
ഞാനും ഭാര്യയും മകനും ഒരു പോലെ ആ വീഴ്ച്ചയുടെ
ശബ്ദം കേട്ടു.
ഏറെ പ്രായമായിട്ടും പതിവായി കായ്ഫലം
നൽകിക്കൊണ്ടിരുന്ന
കശുമാവ് വീണതിൽ ഭാര്യക്കും മകനും
നല്ല വിഷമമുള്ളതായി തോന്നി.
പക്ഷെ അവരിരുവരും കരഞ്ഞൊന്നുമില്ല.
പക്ഷെ ഞാൻ മാത്രം നൊന്തു കരഞ്ഞു.
വെറും കരച്ചിലൊന്നുമായിരുന്നില്ലയത്,
പൊട്ടിപ്പൊട്ടി ഏങ്ങലടിച്ചുള്ള മഹാരോദനം.
പെറുക്കിയെടുക്കാത്ത കശുവണ്ടി
കരിയിലകൾക്കിടയിൽ മുളപൊട്ടി നിൽക്കുന്നത്
ഏറെ ചന്തമുള്ളൊരു കാഴ്ച്ചയാണ്.
പലകുറി അതിന്റെ ഫോട്ടോയെടുത്ത്
എഫ്.ബി പോസ്റ്റായിട്ട് സായൂജ്യമടഞ്ഞിട്ടുണ്ട് ഞാൻ.
കശുവണ്ടി മുള പച്ചക്ക് പൊട്ടിച്ചെടുത്ത്
കിളുന്തായി തിന്നുന്നതിലായിരുന്നു
ഭാര്യക്ക് താൽപ്പര്യം.
അതിനെ മെഴുക്ക് പുരട്ടിയും
വറുത്തരച്ച തീയലുമാക്കി പരിവർത്തിപ്പിക്കുന്നതായിരുന്നു.
എനിക്കേറെയിഷ്ടം.
അതെല്ലാം പൊടുന്നനെ നഷ്ടമായതോർത്തിട്ടാകാം
ഞാൻ കരഞ്ഞതെന്ന്
ഭാര്യയും മോനും നിശ്ചയമായും കരുതിയിട്ടുണ്ടാകും.
അല്ലെങ്കിലും നിസ്സാര കാര്യങ്ങൾക്ക്
മോങ്ങുകയെന്നത് എനിക്ക് പണ്ടേ ഒരു അനുഷ്ടാനമാണല്ലോ?
നശിച്ച ഈ ലോകത്തിന് ഇത്രമാത്രം
നിർമ്മല ഹൃദയരെ തൽക്കാലം
വേണ്ടതില്ലെന്ന് പറഞ്ഞ് എന്നെ കളിയാക്കുക അവളുടെ പതിവാണ്.
എന്താണെന്നറിയില്ല ,കശുമാവ് വീണപ്പോൾ
ഞാൻ കരഞ്ഞതിനെ കളിയാക്കാനോ കുറ്റപ്പെടുത്താനോ
അവൾ തുനിഞ്ഞതേയില്ല.
പ്രത്യേകിച്ച് ഒന്നും മിണ്ടിയില്ലെങ്കിൽ തന്നേയും
ആൾ എന്നോടെന്തോ ഐക്യദാർഡ്യം
പ്രകടിപ്പിക്കും പോലെ തോന്നി.
കുഞ്ഞുകുട്ടിയായിരുന്നപ്പോൾ
ഇതേ കശുമാവിൻ ചോട്ടിൽ
പച്ചക്കശുവണ്ടി തല്ലിപ്പൊട്ടിക്കും വേളയിൽ
കണ്ണിൽ കറ പോയി പലവട്ടം കരഞ്ഞതോർത്തു പോയി ഞാൻ.
ഭാര്യയും മകനും വീട്ടിലേക്ക് മടങ്ങിയിട്ടും
അതെല്ലാമോർത്ത് പിന്നേയുമൽപ്പനേരം
ഞാനവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.
എന്നാണ് ഞാൻ ഈ മരത്തെ ആദ്യമായി കണ്ടത്
മുത്തച്ഛനോ അതോ മുത്തശ്ശിയോ
ആരാണ് ആദ്യമായി അതിനെ കാണിച്ച് തന്നത്?.
മറ്റു പലതും സ്വയം അന്വേഷിച്ച് കണ്ടെത്തിയ പോലെ
ഞാൻ തന്നെയാണോ അതിനെയും കണ്ട് പിടിച്ചത്?
കാടുപിടിച്ച് കിടന്ന പറമ്പിലെ മരോട്ടി മരം കാണിച്ച്
പണ്ട് പണ്ട് ഒരു ദിവസം മുത്തശ്ശിയമ്മ വാചാലയായി..
കേശവൻ വൈദ്യരുടെ ചന്ദ്രികാ സോപ്പിൽ മരോട്ടിയെണ്ണ ഉപയോഗിക്കുമത്രേ..
അന്നും തൊട്ടപ്പുറത്ത് ഇതേ കശുമാവ് ഉണ്ടായിരുന്നിരിക്കണം.
എന്നിട്ടും അതെന്തേ മുത്തശ്ശി കാണിച്ച് തരാഞ്ഞത്?
മുത്തച്ഛനാണ് ആദ്യം പോയത്. പിന്നാലെ മുത്തശ്ശിയും
വർഷങ്ങൾക്കിപ്പുറം അമ്മ പോയി.വൈകാതെ അച്ഛനും.
കൂട്ടിനാരുമില്ലാത്ത വല്ലാത്തൊരു അവസ്ഥ.
പതിവ് തെറ്റിക്കാതെ കശുമാവ് അപ്പോഴും പൂത്ത് കൊണ്ടിരുന്നു.
പണ്ട് അതിന്റെ ചുവട്ടിലെത്തി ആരും കാണാതെ
കശുവണ്ടി പെറുക്കി ട്രൗസറിന്റെ പോക്കറ്റിലിട്ട്
നൂൺ ഷോ സിനിമ കാണാറുള്ളത് ഞാനോർത്തെടുത്തു.
എന്നെങ്കിലുമൊരിക്കൽ കശുവണ്ടി വിറ്റ പണം കൊണ്ട്
മൾട്ടി പ്ളക്സിൽ പോയി ഒരു സിനിമ കാണണമെന്ന് കരുതിയിരുന്നതാണ്.
കശുമാങ്ങ നീര് പിഴിഞ്ഞ് വാഷുണ്ടാക്കി വാറ്റിയാൽ
ഗോവൻ ഫെനി ലഭിക്കുമെന്ന് പലവുരു പറഞ്ഞ കൂട്ടുകാരേറെ..
നടക്കാനൊരു സാധ്യതയുമില്ലാത്ത അക്കാര്യമോർത്തായിരിക്കില്ല
ഞാൻ കരഞ്ഞത്.
അപ്പോൾ പിന്നെ കശുവണ്ടിപ്പണം കൊണ്ട്
സിനിമാ കാണാനാകാത്തതിന്റെ സങ്കടം തന്നെയായിരിക്കണം.

രാജമോഹൻ രാജൻ: മുതിർന്ന മാധ്യമപ്രവർത്തകൻ. മാധ്യമം ദിനപത്രത്തിൻറെ തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ ബ്യൂറോ ചീഫ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള രാജമോഹൻ, എറണാകുളം, തൃശൂർ എന്നിടങ്ങളിൽ പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു. വി.ആർ. രാജമോഹൻ എന്ന പേരിൽ ലേഖനങ്ങൾ എഴുതുന്ന രാജമോഹന്, ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ, എസ്.പി. ബാലസുബ്രഹ്മണ്യത്തിൻറെ പേരിലുള്ള ‘കലാനിധി മാധ്യമ ശ്രേഷ്ഠ’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയറായ വി. സിനിയാണ് ഭാര്യ. മകൻ: ഗൗതമൻ രാജൻ, ബാംഗ്ളൂരിൽ ആർക്കിടെക്റ്റർ. എറണാകുളത്തെ പെരുമ്പാവൂരിൽ താമസിക്കുന്നു.