Published on September 6, 2025
തുമ്പ തേടി തൊടിയിലാകെ
ഇമ്പമോടെയലഞ്ഞിട്ടും
കമ്പ് നീട്ടി കാട് നീക്കി
തുമ്പതന്‍ ചിരി തെരഞ്ഞിട്ടും
കണ്ണിലൊന്നും പെടുന്നില്ല
കണ്കുളിരായ് വെളുക്കുന്ന
മാണ്‍പെഴും തുമ്പക്കഴുത്ത്.
പണ്ട് പാതാളത്തിലാഴ്ത്തി
പാരിടത്തിന് പ്രജാക്ഷേമ
പൂനിലാ, ധവളശോഭ
പ്രേമമോടെ വരുംനാളില്‍
പാര്ത്തൊതുങ്ങിയപകര്ഷ –
പ്രാക്കുതട്ടുമെളിമയെ
ശിരോഭൂവില്‍ വിതാനിച്ച
സ്നേഹധന്യസമഭാവം
കണ്‍പാര്‍ക്കാന്‍ വരുന്നില്ലേ
ഇളം തളിര് തിരി തെല്ലും?
കിടയ്ക്കാതെ കടിത്തുമ്പ-
ക്കടിയേല്ക്കുമരിശത്താല്
നീറിടുമ്പോളിളിക്കുന്നു
‘ജറബറ’ നിറച്ചാര്‍ത്തായ്
പരുക്കിട്ട മനക്കോണിന്‍
വിളുമ്പത്ത് വെളുക്കനെ!
* ജറബറ/ ജെർബെറാ= സൂര്യകാന്തി വർഗ്ഗത്തിലെ ചെടി. ആഫ്രിക്കൻ ഡേയ്സി, ബാർബെർറ്റോൻ ഡേയ്സി എന്നും അറിയപ്പെടുന്നു.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
പ്രസാദ് കാക്കശ്ശേരി: തൃശൂർ കാക്കശ്ശേരി സ്വദേശി. പൊന്നാനി തൃക്കാവ് ഗവ.ഹയർസെക്കൻററി സ്കൂൾ അധ്യാപകൻ. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് എം. എ. മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം. ഫിൽ ലഭിച്ചു.
സായാഹ്ന ഫൗണ്ടേഷൻ ഡിജിറ്റൽ പ്രസാധനത്തിലൂടെ, ‘ചുനയൊലിച്ചതിൽ പാടുകൾ’, ‘നഖം; ക്ഷതവും ചിത്രവും’, ‘ഗിരി’, ‘തണുപ്പ്; ചില സ്വകാര്യങ്ങൾ’, ‘അച്ചുപിഴ’, ‘തല ആലോചനയോട് ചേർന്ന ഒരു രാത്രി’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.