Thunchaththu Ezhuthachan representative AI photograph-1 by Surya
തുഞ്ചത്ത് എഴുത്തച്ഛൻ/പ്രതീകാത്മക ചിത്രം/എഐ ഇല്ലുസ്ട്രേഷൻ/സൂര്യ

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ: മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും മഹാശില്പി

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ അക്ഷരങ്ങളാൽ അനശ്വരനായ മഹാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. ‘മലയാള ഭാഷയുടെ പിതാവ്’ എന്ന വിശേഷണത്തിൽ ആദരിക്കപ്പെടുന്ന അദ്ദേഹം, മലയാളഭാഷയ്ക്ക് പുതിയ സാഹിത്യശൈലിയും ആത്മീയദിശയും ജനകീയസ്വീകാര്യതയും നൽകി.

ഴുത്തച്ഛന്റെ ജീവിതകാലത്തെക്കുറിച്ച് കൃത്യമായ ചരിത്രരേഖകൾ ലഭ്യമല്ലെങ്കിലും, പൊതുവേ അദ്ദേഹം പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി ചരിത്രകാരന്മാർ വിലയിരുത്തുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുള്ള തുഞ്ചൻപറമ്പാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലമായി വിശ്വസിക്കപ്പെടുന്നത്. അക്ഷരാഭ്യാസവും ജ്യോതിഷവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന കുടുംബപശ്ചാത്തലത്തിൽ നിന്നാണ് അദ്ദേഹത്തിന് ‘എഴുത്തച്ഛൻ’ എന്ന ആദരസൂചകമായ സ്ഥാനപ്പേര് ലഭിച്ചതെന്നും കരുതപ്പെടുന്നു. ഗണിതശാസ്ത്രത്തിലും അഗാധമായ അറിവുള്ള ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.

കുടുംബപ്പശ്ചാത്തല ജനശ്രുതികൾ:

എഴുത്തച്ഛന്റെ വ്യക്തിജീവിതത്തെക്കുറിച്ചും വ്യക്തമായ രേഖകൾ ലഭ്യമല്ലെങ്കിലും, അക്കാലത്തെ വേട്ടത്തുനാട്ടിലെ (തിരൂർ) തൃക്കണ്ടിയൂർ അംശത്തിൽ അമ്പലങ്ങളിലേക്ക് എണ്ണയാട്ടി നൽകിയിരുന്ന വട്ടക്കാട്ട് നായർ തറവാട്ടിലാണ് അദ്ദേഹം ജനിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

കേരളത്തിൽ പ്രചാരത്തിലുള്ള ജനശ്രുതികളിൽ, ഈ നായർ തറവാട്ടിലെ ഒരു സ്ത്രീയ്ക്ക് ഒരു ബ്രാഹ്മണനിൽ ജനിച്ച മകനായിരുന്നു എഴുത്തച്ഛൻ എന്ന് ചില ഐതിഹ്യങ്ങളിൽ പറയപ്പെടുന്നു. ഈ ബ്രാഹ്മണൻ തൃക്കണ്ടിയൂരിലെത്തിയ ഒരു പരദേശി ആയിരുന്നെന്നും അതല്ലാ, തൃക്കണ്ടിയൂരിലെതന്നെ പ്രസിദ്ധനായ ഒരു ജ്യോതിഷിയും ചതുശ്ശാസ്ത്രപണ്ഡിതനും ആയിരുന്ന നീലകണ്ഠ സോമയാജിയായിരുന്നു എന്നും വാദഗതിയുണ്ട്. എന്നാൽ, എഴുത്തച്ഛന്റെ സംസ്കൃതപാണ്ഡിത്യത്തിനു വിശദീകരണമായി ഉയർന്നു വന്ന ബാലിശമായ വാദഗതികളാണ് ഇതെല്ലാം എന്നാണ്, മറ്റു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.

എഴുത്തച്ഛന് ഒരു മകൾ ഉണ്ടായിരുന്നുവെന്നും, ആ മകളാണ് അദ്ദേഹത്തിന്റെ കൃതികൾ പകർത്തി സൂക്ഷിച്ചതെന്നുമുള്ള ഒരു ഐതിഹ്യവും നിലവിലുണ്ട്. ലോകപ്രശസ്ത സംസ്കൃതഭാഷാശാസ്ത്രജ്ഞനായിരുന്ന ഇംഗ്ലണ്ടിലെ എ.സി. ബർണ്ണൽ, അക്കാലത്തെ വേട്ടത്തുനാട്ടിലെ തദ്ദേശീയരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ വിവരം മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ തന്റെ ‘കേരള സാഹിത്യ ചരിത്രം’ രണ്ടാം ഭാഗത്തിൽ പരാമർശിക്കുന്നുണ്ട്.

എഴുത്തച്ഛൻ തന്റെ ‘ചിന്താരത്നം’ എന്ന കൃതി രചിച്ചത് തന്റെ മകൾക്കു വേണ്ടി രചിച്ചതാണെന്നും അതല്ലാ, മരുമകൾക്കു വേണ്ടിണെന്നും ഉള്ള പക്ഷാന്തരങ്ങൾ ഉള്ളതായി ‘തുഞ്ചത്തെഴുത്തച്ഛൻ’ എന്ന തന്റെ പഠനഗ്രന്ഥത്തിൽ സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള സൂചിപ്പിക്കുന്നുണ്ട്. എഴുത്തച്ഛൻ പാണിഗ്രഹണം ചെയ്തത് കൂറ്റനാട്ടുള്ള ആമക്കാവ് ഒടുവിൽ വീട്ടിൽ നിന്നാണെന്നും പറയപ്പെടുന്നു.

സാമൂഹിക പശ്ചാത്തലവും ഭാഷാവിപ്ലവവും:

ജ്ഞാനവും വിദ്യാഭ്യാസവും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം പ്രാപ്യമായിരുന്ന സാമൂഹിക സാഹചര്യത്തിലാണ് സംസ്കൃതഗ്രന്ഥങ്ങളുടെ സാരാംശം സാധാരണ ജനങ്ങൾക്കും മനസ്സിലാകുന്ന ലളിതമായ മലയാളത്തിൽ അവതരിപ്പിക്കാൻ എഴുത്തച്ഛൻ തയ്യാറായത്. അന്നുവരെ പണ്ഡിതരുടെ ലോകത്ത് ഒതുങ്ങിയിരുന്ന രാമായണവും മഹാഭാരതവും അദ്ദേഹം സാധാരണക്കാരായ മലയാളികളുടെ വീടുകളിലേക്ക് എത്തിച്ചു.

തമിഴിന്റെയും സംസ്കൃതത്തിന്റെയും അതിപ്രസരത്തിൽ നിന്ന് മലയാളഭാഷയെ മോചിപ്പിച്ച് സ്വന്തമായൊരു സാഹിത്യസ്വത്വത്തിലേക്ക് നയിക്കുന്നതിൽ എഴുത്തച്ഛന്റെ സംഭാവന നിർണായകമായിരുന്നു.

കിളിപ്പാട്ട് പ്രസ്ഥാനവും കാവ്യനിർമ്മിതിയും:

എഴുത്തച്ഛന്റെ ആദ്യ കൃതി, കിളിപ്പാട്ട് ശൈലിയിൽ രചിച്ച അധ്യാത്മരാമായണം, മഹാഭാരതം എന്നിവ മലയാളസാഹിത്യത്തിലെ മഹത്തായ കൃതികളായി ഇന്നും കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് പുറമെ ശ്രീമദ്ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീർത്തനം, ചിന്താരത്നം എന്നിവയും അദ്ദേഹത്തിന്റെ പ്രധാന കൃതികളായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളവയാണ്.

എഴുത്തച്ഛൻ കാവ്യനിർമ്മിതിയിലെ പ്രധാന സവിശേഷത, സംസ്കൃതത്തിലെ സങ്കീർണ്ണമായ അക്ഷരവൃത്തങ്ങൾക്ക് പകരം ദ്രാവിഡവൃത്തങ്ങൾ സ്വീകരിച്ചതാണ്. മലയാളത്തിന്റെ തനത് ഉച്ചാരണത്തിനും സംഗീതാത്മകതയ്ക്കും അനുയോജ്യമായ കേക, കാകളി, കളകാഞ്ചി, അന്നനട എന്നീ നാല് വൃത്തങ്ങളാണ് കിളിപ്പാട്ടിനു പ്രധാനമായും ഉപയോഗിച്ചിരുന്നത്. അപൂർവ്വമായി, കളകാഞ്ചിയുടെ ഇടയ്ക്ക് മണികാഞ്ചി വൃത്തവും ഉപയോഗിച്ചിരുന്നു. ചില കൃതികളുടെ പർവാരംഭത്തിൽ ഊനകാകളിയും അവലംബിച്ചിട്ടുണ്ടെന്നും അന്നനടയുടെ ഉപജ്ഞാതാവ് എഴുത്തച്ഛനാണെന്നും ഉള്ളൂർ പറയുന്നു. കഥയുടെ ഭാവത്തിനനുസരിച്ച് ഈ വൃത്തങ്ങൾ മാറിമാറി പ്രയോഗിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിഭ അസാധാരണമായിരുന്നുവെന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു.

കാവ്യകർത്തൃത്വ ഭിന്നതകൾ:

അതേസമയം, ശതമുഖരാമായണം, ദേവീമാഹാത്മ്യം, കേരളനാടകം, ബ്രഹ്മാണ്ഡപുരാണം, ശിവപുരാണം എന്നിവയുടെയും ‘കൈവല്യനവനീതം’, ‘തത്വബോധ പടലം’ എന്നീ തമിഴ് പ്രബന്ധങ്ങളുടെ മലയാള തർജ്ജമകളുടെയും രാമായണകഥയെ ആധാരമാക്കിയുള്ള ‘ഇരുപത്തിനാല് വൃത്തം’ എന്ന കൃതിയുടെയും കർത്തൃത്വത്തെച്ചൊല്ലി ഗവേഷകർക്കിടയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനോടൊപ്പം, ‘ഉത്തരരാമായണം’ കുഞ്ചൻ നമ്പ്യാരുടെ കൃതിയാണെന്ന ആക്ഷേപം ആദ്യകാലത്ത് ശക്തമായിരുന്നുവെന്നും പി.കെ. നാരായണപിള്ള തന്റെ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. എഴുത്തച്ഛന്റെ ശിഷ്യന്മാരിൽ പ്രമുഖനായി കരുതപ്പെടുന്ന ‘സൂര്യനാരായണൻ’ എന്ന കവി എഴുതിയ കൃതികൾ പിൽക്കാലത്ത് എഴുത്തച്ഛന്റെ പേരിൽ ചേർക്കപ്പെട്ടതാകാമെന്നും, അല്ലെങ്കിൽ സൂര്യനാരായണൻ എന്നത് എഴുത്തച്ഛൻ തന്നെയായിരിക്കാനുള്ള സാധ്യതയുണ്ടെന്നും ഉള്ള പക്ഷാന്തരങ്ങൾ പി.കെ.എൻ. തുറന്നിടുന്നുമുണ്ട്.

വിമർശനങ്ങൾ:

കാവ്യരചനയിൽ, ‘കിളിപ്പാട്ട്’  അവതരണരീതി സ്വീകരിച്ചതിന് എഴുത്തച്ഛന് നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരമൊരു പരീക്ഷണം എഴുത്തച്ഛൻ അവലംബിച്ചത്, കവിക്ക് അറം തട്ടാതിരിക്കാനാണെന്ന ആക്ഷേപത്തിനു വഴിവെച്ചു. കാവ്യത്തിൽ വരാവുന്ന തെറ്റുകുറ്റങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലായാണ് ഒരു കൂട്ടർ ‘കിളികഥന’ പരീക്ഷണത്തെ നോക്കിക്കണ്ടത്.

ശുകബ്രഹ്മർഷിയുടെ മുഖത്തുനിന്നാണ് പുരാണങ്ങൾ ഉണ്ടായതെന്നും അതുകൊണ്ടാണ് ശുക(കിളി) ത്തെ കൊണ്ട് കഥ പറയുന്ന രീതി എഴുത്തച്ഛൻ തിരഞ്ഞെടുക്കാൻ കാരണം എന്നും അതല്ലാ, ഭഗവാൻ എഴുത്തച്ഛനു ശുകരൂപത്തിൽ ജ്ഞാനോപദേശം ചെയ്തതുകൊണ്ടാണെന്നും സരസ്വതീദേവിയുടെ തൃക്കയ്യിലെ ശുകത്തെ പ്രതിനിധീകരിച്ചതാണെന്നും ഉള്ള കഥകളും ഉണ്ട്. 

തമിഴിലെ ‘പൈങ്കിളിക്കണ്ണി’, ‘പരാപരക്കണ്ണി’ എന്നീ കൃതികളെ അനുകരിച്ചതാണ് എന്നൊരു വാദവും ഉയർന്നു വന്നിരുന്നു. തമിഴിൽ കിളിയെക്കൊണ്ടു പാടിക്കുന്ന കാവ്യസമ്പ്രദായം എഴുത്തച്ഛനു മുൻപേ നിലനിന്നിരുന്നതാണ്. തമിഴിഴിലെ പ്രസിദ്ധ ശൈവസമയാചാര്യനായ തിരുജ്ഞാന സംബന്ധമൂർത്തി നായനാർ തേവാരത്തിൽ, മാണിക്യവാചകർ, തിരുനാവുക്കരശു നായനാർ തേവാരത്തിൽ തുടങ്ങിയവർ ഇപ്രകാരം കാവ്യരചനയിൽ ഏർപ്പെട്ടിരുന്നുവെന്ന് ഉള്ളൂർ ചൂണ്ടിക്കാട്ടുന്നു.

ഗന്ധർവന്റെ അവതാരം:

എഴുത്തച്ഛൻ ഒരു ഗന്ധർവന്റെ അവതാരമായിരുന്നു എന്നു വിശ്വസിച്ചിരുന്നവരും അക്കാലത്ത് ധാരാളം ഉണ്ടായിരുന്നു.

അധ്യാത്മരാമായണം രചിച്ച ഒരു സാധുബ്രാഹ്മണൻ അതിനു് പ്രചാരം വർദ്ധിക്കുന്നതിനുള്ള മാർഗ്ഗം ഉപദേശിക്കണമെന്ന് ഒരു ഗന്ധർവനോടപേക്ഷിക്കുകയും അപ്പോൾ, ആ സമയം, ബ്രാഹ്മണരൂപത്തിൽ വേഷച്ഛന്നനായി ആ വഴി പോയിരുന്ന വ്യാസഭഗവാനോട് സഹായം അഭ്യർത്ഥിക്കാൻ ഗന്ധർവൻ ആ സാധുബ്രാഹ്മണനെ ഉപദേശിക്കുകയും ചെയ്തു. തന്റെ യാഥാർത്ഥ സത്വം മറ്റൊരാളോട് വെളിപ്പെടുത്തിയതിൽ കുപിതനായ വ്യാസൻ ഗന്ധർവനെ ശപിക്കുകയും ആ ശാപത്തിന്റെ ഫലമായി ഗന്ധർവൻ ഭൂമിയിൽ മനുഷ്യനായി പിറക്കുകയും ചെയ്തു. അങ്ങനെ, മനുഷ്യനായി പിറന്നതാണ് എഴുത്തച്ഛൻ എന്നാണ് അവർ വിശ്വസിച്ചിരുന്നത്.

Thunchaththu Ezhuthachan representative AI photograph-2 by Surya
തുഞ്ചത്ത് എഴുത്തച്ഛൻ/പ്രതീകാത്മക ചിത്രം/എഐ ഇല്ലുസ്ട്രേഷൻ/സൂര്യ

അധ്യാത്മരാമായണവും കേരളീയ ജീവിതവും:

എഴുത്തച്ഛന്റെ കൃതികളിൽ അധ്യാത്മരാമായണം കിളിപ്പാട്ട് കേരളത്തിന്റെ സാംസ്കാരിക ജീവിതവുമായി ഏറ്റവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കർക്കടകമാസത്തിൽ വീടുകളിലൊട്ടാകെ ഈ ഗ്രന്ഥം പാരായണം ചെയ്യുന്ന പതിവ് നൂറ്റാണ്ടുകളായി തുടർന്നുവരുന്നു.

രാമായണകഥയെ വെറും ഇതിഹാസമെന്ന നിലയിൽ അവതരിപ്പിക്കുന്നതിലുപരി, ആത്മജ്ഞാനത്തിന്റെയും ഭക്തിയുടെയും ധർമ്മജീവിതത്തിന്റെയും മാർഗദർശനമായാണ് ഈ കൃതി അവതരിപ്പിച്ചിരിക്കുന്നത്.

ലിപി പരിഷ്കരണവും ഭാഷയുടെ അടിത്തറയും:

എഴുത്തച്ഛന്റെ ഭാഷ ലളിതവും സംഗീതാത്മകവും ഭക്തിസാന്ദ്രവുമായിരുന്നു. സംസ്കൃതത്തിന്റെ ഗാംഭീര്യവും മലയാളത്തിന്റെ മാധുര്യവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ രചനാശൈലി മലയാളസാഹിത്യത്തിന് പുതിയ മുഖം നൽകി.

സാഹിത്യത്തിൽ മാത്രമല്ല, മലയാള ലിപിയുടെ വികാസത്തിലും അദ്ദേഹത്തിന്റെ സംഭാവന നിർണായകമാണ്. അന്നുണ്ടായിരുന്ന വട്ടെഴുത്തിന് സംസ്കൃതധ്വനികളെ പൂർണമായി ഉൾക്കൊള്ളാൻ പരിമിതികളുണ്ടായിരുന്നു. അതിന് പരിഹാരമായി ഗ്രന്ഥലിപിയിലെ അക്ഷരങ്ങളെ മലയാളത്തിന്റെ ഉച്ചാരണരീതിക്ക് അനുസൃതമായി പരിഷ്കരിച്ച് ആര്യഎഴുത്ത് ജനകീയമാക്കുന്നതിൽ എഴുത്തച്ഛൻ നിർണായക പങ്കുവഹിച്ചതായി ഭാഷാചരിത്രകാരന്മാർ വിലയിരുത്തുന്നു. ഇന്ന് മലയാളത്തിലെ പ്രമാണലിപിയുടെയും സാഹിത്യഭാഷയുടെയും വളർച്ചയിൽ അദ്ദേഹത്തിന്റെ സംഭാവന അതീവ പ്രധാനപ്പെട്ടതാണ്.

മലയാള സാഹിത്യത്തിലെ നിർണായക കണ്ണി:

മലയാള സാഹിത്യവികാസത്തിലെ പ്രധാന നാഴികക്കല്ലുകളായ ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ എന്നിവരുടെ സംഭാവനകൾ പരസ്പരം പൂരകങ്ങളാണ്.

ചെറുശ്ശേരി മലയാളത്തിന് ശൈശവത്തിന്റെ ലാളിത്യവും മാധുര്യവും നൽകിയപ്പോൾ, കുഞ്ചൻ നമ്പ്യാർ അതിന് സാമൂഹിക വിമർശനത്തിന്റെ തീക്ഷ്ണതയും നാടൻ ഭാഷയുടെ ചൈതന്യവും പകർന്നു. ഇവർക്കിടയിൽ മലയാളഭാഷയ്ക്ക് ആത്മീയഗാംഭീര്യവും സാഹിത്യപ്രൗഢിയും ഭാഷാപരമായ സ്ഥിരതയും നൽകിയ കവിയാണ് എഴുത്തച്ഛൻ.

ചെറുശ്ശേരിയുടെ കാലത്തെ തമിഴ് കലർന്ന പഴയ മലയാളത്തിനും, നമ്പ്യാരുടെ തുള്ളൽ കൃതികളിലെ നാടൻ പച്ചമലയാളത്തിനും മധ്യേ ഒരു സുവർണ്ണ മധ്യരേഖ അദ്ദേഹം നിർമ്മിച്ചെടുത്തു. ചെറുശ്ശേരി തുടക്കമിട്ട ഭാഷാപരിണാമത്തിന് ലിപിയിലൂടെയും സാഹിത്യത്തിലൂടെയും എഴുത്തച്ഛൻ നൽകിയ ദൃഢമായ അടിത്തറയാണ് പിന്നീട് മലയാളഭാഷയുടെ സമഗ്രവികാസത്തിന് വഴിയൊരുക്കിയത്.

തുഞ്ചൻപറമ്പും വിദ്യാരംഭവും:

ഓരോ വർഷവും വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുട്ടികൾ തിരൂരിലെ തുഞ്ചൻപറമ്പിലെത്തി അവിടുത്തെ പുണ്യമണലിൽ ‘ഹരിശ്രീ’ കുറിച്ച് വിദ്യാരംഭം നടത്തുന്നത് എഴുത്തച്ഛനോടുള്ള മലയാളികളുടെ ആദരവിന്റെ പ്രതീകമാണ്. അറിവിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രതീകമായി അദ്ദേഹത്തിന്റെ സ്മരണം ഇന്നും അവിടെ നിലനിൽക്കുന്നു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല:

എഴുത്തച്ഛനോടുള്ള ആദരസൂചകമായി, 2012-ൽ, തിരൂരിനടുത്തുള്ള മംഗലത്ത് ‘തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല’ സ്ഥാപിക്കപ്പെട്ടു. മലയാളഭാഷ, സാഹിത്യം, സംസ്കാരം, കേരളീയ കലകൾ തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ സർവകലാശാല, ഉന്നതവിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മലയാളത്തെമാത്രം പഠനമാധ്യമമാക്കുന്നു.

ചിറ്റൂരിലെ അവസാനകാലം:

ജീവിതത്തിന്റെ അവസാനഘട്ടത്തിൽ എഴുത്തച്ഛൻ, ഭാരതപ്പുഴയുടെ ഒരു പോഷകനദിയായ പാലക്കാട് ജില്ലയിലെ ശോകനാശിനി ചിറ്റൂർ പുഴയുടെ (ചിറ്റൂർ പുഴ) വടക്കേക്കരയിലാണ് താമസിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. അവിടെ അദ്ദേഹം സ്ഥാപിച്ച ചിറ്റൂർ ഗുരുമഠം ഇന്നും പ്രശസ്തമാണ്. അദ്ദേഹത്തിന്റെ അന്ത്യവിശ്രമം ഈ മഠവളപ്പിലാണെന്നാണ് വിശ്വാസം.

കാടുമൂടിക്കിടന്നിരുന്ന ആ ഭാഗം, ചമ്പത്തിൽ മന്നാടിയാരിൽ നിന്നും നാലായിരം പണത്തിനു വാങ്ങി പതിമൂന്ന് വീടുകൾ പണിയുകയും ഒന്നിൽ എഴുത്തച്ഛൻ താമസിക്കുകയും മറ്റുള്ളതിൽ തമിഴ്ബ്രാഹ്മണ കുടുംബങ്ങളെ കുടിയിരുത്തുകയും ചെയ്തു. തുടർന്ന് അവിടെ, ശ്രീരാമനും ശിവനും ഓരോ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ആ പ്രദേശത്തിന് ‘രാമാനന്ദാഗ്രഹാരം’ എന്ന പേര് നല്കുകയും പതിയെ അതൊരു ഗ്രാമമായി മാറുകയും ചെയ്തു.

രാമാനന്ദാഗ്രഹാരത്തിൽ എഴുത്തച്ഛൻ താമസിച്ചിരുന്ന വീടാണ് ഇപ്പോൾ ചിറ്റൂർ മഠം എന്ന് അറിയപ്പെടുന്നത്. അവിടെ താമസിക്കുന്നതിനിടയിലാണ്, ഒരു ധനുമാസത്തിലെ ഉത്രം നാളിൽ എഴുത്തച്ഛൻ സമാധിയാകുന്നത്. തന്റെ സമാധിക്കു മുൻപുതന്നെ, രാമാനന്ദാഗ്രഹാരം ഗ്രാമത്തെ അദ്ദേഹം ജനങ്ങൾക്കു ഇഷ്ടദാനം ചെയ്തിരുന്നു. തിരൂരിലെ തുഞ്ചൻപറമ്പ് പോലെ തന്നെ ചിറ്റൂർ ഗുരുമഠവും എഴുത്തച്ഛന്റെ സ്മരണകൾ ഇന്നും സജീവമായി നിലനിർത്തുന്ന പുണ്യഭൂമിയാണ്.

ഗുരു- ശിക്ഷ്യഗണങ്ങൾ:

എഴുത്തച്ഛന്റെ ആദ്യകാല ഗുരുസ്ഥാനിയനെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ സഹോദരനായി പറയപ്പെടുന്ന രാമൻ തന്നെയാണ് പ്രധാന ഗുരുനാഥൻ എന്നാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, വേട്ടത്തുനാട്ടിലെ മറ്റൊരു നാട്ടെഴുത്തച്ഛനാണ് എഴുത്തച്ഛന്റെ ഗുരു എന്നും അഭിപ്രായമുണ്ട്.

കരുണാകരനെഴുത്തച്ഛനാണ് എഴുത്തച്ഛന്റെ പ്രഥമശിഷ്യനായി അറിയപ്പെടുന്നത്. സൂര്യനാരായണനു പുറമെ, മന്നവൻകവി എന്ന് അറിയപ്പെടുന്ന വലിയ കോപ്പ (ഗോപാല) സ്വാമികൾ, ഗോപാലനെഴുത്തച്ഛൻ, ദേവഗുരു (തേവു), പരാപരഗുരു തുടങ്ങിയവരായിരുന്നു മറ്റു പ്രധാന ശിക്ഷ്യർ.

അജ്ഞാതമായി തുടരുന്ന നാമധേയം:

എഴുത്തച്ഛന്റെ യഥാർത്ഥ നാമം ‘രാമാനുജൻ’ തന്നെയാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇന്ന് രാമാനുജൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നതെങ്കിലും, യഥാർത്ഥ പേര് ശങ്കരൻ എന്നാണെന്നും അതല്ല രാമൻ എന്നാണെന്നും ഉള്ള വ്യത്യസ്ത അനുമാനങ്ങളുണ്ട്.

‘രാമാനുജൻ’ എന്ന പേര് അക്കാലത്ത് കേരളീയർക്ക് പതിവുള്ളതല്ലെന്ന് നിരീക്ഷിക്കുന്ന മഹാകവി ഉള്ളൂർ, എഴുത്തച്ഛൻ തന്റെ ഗുരുവായിരുന്ന രാമാനുജാചാര്യരുടെ നാമം സ്വീകരിച്ചതാണെന്ന വാദത്തെ ശക്തമായി തള്ളിക്കളയുന്നു. രാമാനുജാചാര്യരുടെ ജീവിതകാലം ക്രി.പി. പതിനൊന്നാം നൂറ്റാണ്ടിലാണെന്നതും, സ്വഗുരുവിന്റെ നാമം ഉച്ചരിക്കാൻ പോലും പാടില്ലെന്ന് സ്മൃതിവിധികൾ നിലനിൽക്കുന്നതിനാലും, പരമ ആസ്തികനായ എഴുത്തച്ഛൻ ഗുരുവിന്റെ പേര് സ്വന്തം പേരായി സ്വീകരിക്കില്ലെന്നാണ് ഉള്ളൂർ യുക്തിസഹമായി സമർത്ഥിക്കുന്നത്.

അതേസമയം, എഴുത്തച്ഛൻ ചിറ്റൂരിൽ സ്ഥാപിച്ച അഗ്രഹാരത്തിന് ‘രാമാനന്ദാഗ്രഹാരം’ എന്ന് പേര് വന്നതുകൊണ്ട്, സന്യാസം സ്വീകരിച്ച വേളയിൽ അദ്ദേഹം ‘രാമാനന്ദൻ’ എന്ന പേര് സ്വീകരിച്ചിരിക്കാമെന്നും പിൽക്കാലത്ത് അത് രാമാനുജൻ എന്ന് രൂപാന്തരപ്പെട്ടതാകാമെന്നും ഉള്ളൂർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

‘രാമാനുജൻ’ എന്ന നാമത്തെക്കുറിച്ചുള്ള മറ്റൊരു പ്രധാന വാദഗതി അദ്ദേഹത്തിന്റെ ജ്യേഷ്ഠനുമായി ബന്ധപ്പെട്ടതാണ്. അക്കാലത്തെ പ്രശസ്തനായ നാട്ടെഴുത്തച്ഛനായിരുന്ന ‘രാമൻ’ എന്ന ജ്യേഷ്ഠന്റെ അനുജനായതുകൊണ്ട് ‘രാമന്റെ അനുജൻ’ എന്ന അർത്ഥത്തിൽ ‘രാമാനുജൻ’ എന്ന് വിളിച്ചുപോന്നതാണെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാൽ ഈ രാമൻ എഴുത്തച്ഛന്റെ സ്വന്തം സഹോദരനല്ലെന്നും, മാതാവിന്റെ ജ്യേഷ്ഠത്തിയുടെ മകനാണെന്നുമുള്ള മറുവാദത്തിലൂടെ ഉള്ളൂർ ഈ യുക്തിയെയും ഖണ്ഡിക്കുന്നുണ്ട്.

കൊല്ലവർഷം 949 – 1006 (ക്രി.പി. 18-19 നൂറ്റാണ്ട്) കാലഘട്ടത്തിൽ ജീവിച്ചിരുന്ന പുന്നശ്ശേരി ശ്രീധരൻ നമ്പിയുടെ ‘ഭാഗവതം ഏകാദശം’ കിളിപ്പാട്ടിലെ “തുഞ്ചത്തു മേവും രാമദാസനാമെഴുത്തച്ഛൻ” എന്ന വരിയെ ഉദ്ധരിച്ചുകൊണ്ട്, എഴുത്തച്ഛന്റെ ശരിക്കുള്ള പേര് ‘രാമദാസൻ’ എന്നായിരിക്കാം എന്നും ഉള്ളൂർ അനുമാനിക്കുന്നുണ്ട്. ചിറ്റൂർ മഠത്തിലെ ജീവിതകാലത്താകാം ഇത് രാമാനുജൻ എന്നായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാൽ ഈ നിഗമനവും പൂർണ്ണമായി ശരിയാകുന്നില്ല. കരിയറിന്റെ തുടക്കം മുതൽ ഒടുക്കം വരെ ശ്രീരാമകഥകൾ പാടിയ, അധ്യാത്മരാമായണത്തിലൂടെ അമരത്വം നേടിയ മഹാകവിയെ, നൂറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു കവി തന്റെ കൃതിയിൽ പരാമർശിക്കുമ്പോൾ ‘രാമന്റെ ദാസൻ’ എന്ന അർത്ഥത്തിൽ ‘രാമദാസൻ’ എന്ന് വിശേഷിപ്പിച്ചത് കേവലം ഒരു ആദരസൂചകമായ പ്രയോഗം മാത്രമാകാനേ വഴിയുള്ളൂ. അതിനെ എഴുത്തച്ഛന്റെ യഥാർത്ഥ നാമമായി കണക്കാക്കാൻ കഴിയില്ല. ചുരുക്കത്തിൽ, ജന്മരഹസ്യം പോലെ തന്നെ എഴുത്തച്ഛന്റെ യഥാർത്ഥ നാമവും ഇന്നും ചരിത്രത്തിൽ അജ്ഞാതമായി തുടരുകയാണ്.

മലയാളിയുടെ സാംസ്കാരിക ജീവിതത്തിൽ എഴുത്തച്ഛന്റെ സ്ഥാനം അനന്യമാണ്. ഭക്തിയും ധർമ്മവും ഭാഷാ സൗന്ദര്യവും സമന്വയിപ്പിച്ച്, മലയാള ഭാഷയുടെ അടിത്തറ ദൃഢമാക്കിയ മഹാകവിയെന്ന നിലയിലും ആത്മീയസാഹിത്യം ജനകീയമാക്കിയ ആചാര്യനെന്ന നിലയിലും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നും ആദരപൂർവം സ്മരിക്കപ്പെടും.

Join with us