ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി കിടന്നിരുന്ന തലസ്ഥാന നഗരി; ഹംപി. ഇന്നും നിലനിൽക്കുന്ന ആ നഗരിയോടു ചേർന്ന്, പൗരാണികതയുടെ ആഭിജാത്യം മാറിൽ പുണർന്നു വകിഞ്ഞൊഴുകുന്ന തുംഗഭദ്ര അഥവാ, പുരാതന പമ്പ.
ഇന്നത്തെ ഉത്തരകർണാടകത്തിലെ ബെല്ലാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അതിപുരാതന നഗരത്തിനെ ഒരു തീർത്ഥാടക പുണ്യത്തോടെ വലംവെച്ചെത്തിയ കഥകൾ പറയുന്ന യാത്രാവിവരണം മലയാളത്തിലെ പ്രമുഖ കവയിത്രി സന്ധ്യ ഇ പ്രതിഭാവത്തിലൂടെ പങ്കുവെയ്ക്കുന്നു.
‘ഹംപി: കാലം കാത്തുവെച്ച കലവറ’ എട്ടാം ഭാഗം; ‘തുഗഭദ്രയിലെ ജന്മാന്തരങ്ങൾ’
കഴിഞ്ഞജന്മങ്ങളിലും അയാൾ ഹംപിയിൽതന്നെയുണ്ടായിരുന്നത്രെ. രത്നവ്യാപാരിയോ അമ്പലം നടത്തിപ്പുകാരനോ പട്ടാളക്കാരനോ സാധാരണ പ്രജയോ ഒക്കെ ആയി…
വിരൂപാക്ഷ ക്ഷേത്രത്തിനു സമീപത്തെ തുഗഭദ്രയുടെ കടവിൽ നിന്നുകൊണ്ട്, ശക്തമായ് ഒഴുകുന്ന തുഗഭദ്രയെ, അതിന്റെ ഓളങ്ങളെ, നൂറ്റാണ്ടുകളായി അതിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ഹംപിക്കാഴ്ചകളെ, അവിടത്തെ അനുഭവങ്ങളെ, മനുഷ്യരെ, ആക്രമണങ്ങളെ, ഒന്നുമില്ലായ്മയിലേക്ക് എത്തുന്നവയെ എല്ലാം കുറച്ചു നേരം ഓർത്തു നിന്നു. മഴക്കാലമായതിനാൽ നല്ല ഒഴുക്ക്. നദിയിലേക്കിറങ്ങാൻ അനുവാദമില്ല. ഹംപി യാത്ര കഴിഞ്ഞ് വീട്ടിലെത്തി ഒരാഴ്ചക്കു ശേഷം അവിടെ വെള്ളപ്പൊക്കമുണ്ടായ വാർത്ത പത്രത്തിൽ വായിച്ചത് ഓർമ്മ വരുന്നു.
(അതേ… എല്ലാം ഓർമ്മകളാകുന്നു. പല കാലങ്ങളിലും ഉള്ള പലതിന്റേം പലരുടേം ഓർമ്മകൾ. ഒടുവിലൊടുവിൽ പതിയെ പതിയെ ഇല്ലാതാവുന്ന ഓർമ്മകൾ…)
വിരൂപാക്ഷരൂക്ഷേത്രത്തിൽ നിന്ന് പുറത്തു കടന്നപ്പോഴാണ് കൃഷ്ണകുമാർ അയാളുടെ പൂർവ്വജന്മങ്ങളെപ്പറ്റി അത്ര ഉറപ്പിൽ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്. ഹംപി യാത്രകളിലെപ്പോഴോ കൃഷ്ണകുമാർ പറഞ്ഞിരുന്നു, ഇത് അയാളുടെ ഏഴാമത്തെ ജന്മമാണെന്ന്. കഴിഞ്ഞജന്മങ്ങളിലും അയാൾ ഹംപിയിൽതന്നെയുണ്ടായിരുന്നത്രെ. രത്നവ്യാപാരിയോ അമ്പലം നടത്തിപ്പുകാരനോ പട്ടാളക്കാരനോ സാധാരണ പ്രജയോ ഒക്കെ ആയി… അന്നേരം, ഞാനയാളെ ഒന്നു സൂക്ഷിച്ചു നോക്കിയിരുന്നു. എന്തോ ഓർക്കുന്നതുപോലെ ഗൗരവത്തിൽ അയാൾ തുടർന്നു പറഞ്ഞു, ” ഞാനിനിയും ഇവിടെത്തന്നെ ജനിക്കും, ഈ ജന്മത്തിലും മോക്ഷമുണ്ടായില്ലെങ്കിൽ.” ആത്മഗതം പോലെ തുടർന്നു പറയുകയുണ്ടായി, “പക്ഷേ… ഇതെന്റെ അവസാനത്തെ ജന്മമാകാനാണ് സാധ്യത.”
ക്ഷേത്രത്തിന് വളരെ അടുത്തായി നിന്നുകൊണ്ട്, മണ്ണിളകിക്കിടക്കുന്ന ഒരിടത്തേക്ക് അയാൾ ചൂണ്ടിക്കാട്ടി, “ഇവിടെയായിരുന്നു എൻ്റെ വീട്. ഇവിടെയായിരുന്നു അമ്മ ഭക്തർക്ക് അർച്ചനക്കു വേണ്ട നാളികേരം വിറ്റിരുന്നത്.” ആർക്കിയോളജിക്കൽ സർവ്വേയുടെ ഉത്തരവുപ്രകാരം അവർക്ക് വീടുവിട്ട് ന്യൂ ഹംപിയിലേക്ക് മാറേണ്ടി വന്നു. ക്ഷേത്രവുമായും ഹംപി സംസ്കാരവുമായും അത്രയധികം ഇഴുകിച്ചേർന്നു ജീവിച്ചതിനാലാവും മറ്റൊരിടത്ത് ജനിക്കുന്നതിനെക്കുറിച്ച് അയാൾക്ക് ചിന്തിക്കാനാവാത്തത്. ഹംപി വിട്ട് മറ്റൊരിടമില്ലയാൾക്ക്.

വീണ്ടും മഴ പെയ്തു. കനത്ത മഴ. ക്ഷേത്രത്തിൽ നിന്നും കാറ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് കുറച്ചു നടക്കാനുണ്ട്. ഡ്രൈവറെ വിളിച്ച് കാർ ഞങ്ങൾ നിൽക്കുന്നിടത്തേക്ക് കൊണ്ടുവരാൻ പറഞ്ഞെങ്കിലും മഴയുടെ കാഠിന്യം കൊണ്ടാവാം അയാൾ എത്തിയില്ല. പാതയോരത്തെ വൃക്ഷങ്ങളുടെ കീഴിൽ കുട ചൂടി നിന്നുവെങ്കിലും തിമർത്തു പെയ്യുന്ന മഴയെ തടുക്കാനായില്ല. ഓട്ടോറിക്ഷകൾ മരച്ചുവട്ടിൽ വിശ്രമിക്കുന്നുണ്ട്. ദയ തോന്നിയ ഒരു ഓട്ടോക്കാരൻ ഞങ്ങളോട് മഴപെയ്തു തീരും വരെ അയാളുടെ ഓട്ടോയിൽ കയറിയിരുന്നോളാൻ പറഞ്ഞു. തൊട്ടടുത്തുള്ള മറ്റൊരു ഓട്ടോയിൽ കൃഷ്ണകുമാറുണ്ടെന്ന് അയാളുടെ സംഭാഷണത്തിൽ നിന്ന്, മഴയുടെ ശബ്ദത്തിലും മനസ്സിലായി. അതിനിടെ അടുത്തുള്ള സ്കൂൾ വിട്ടു. മഴയോ വെയിലോ, കുട്ടികൾക്കതൊന്നും വിഷയമല്ലല്ലോ. കുട പിടിച്ചും പിടിക്കാതെയും ആർത്തുല്ലസിച്ച് കുട്ടിക്കൂട്ടങ്ങൾ ആഘോഷത്തോടെ പുറത്തിറങ്ങി, മറ്റെവിടെയും പോലെ…
സാവധാനം മഴ തോർന്നു. ഞങ്ങൾക്ക് കൃഷ്ണകുമാറിനെ പിരിയേണ്ട സമയമായി. ഒരു നിമിഷം അയാൾ സ്കൂളിലേക്ക് നോക്കി നിന്നു. “ഞാൻ പഠിച്ച സ്കൂൾ ആണിത്. എൻ്റെ മക്കളും ഇവിടെത്തന്നെയാണ് പഠിക്കുന്നത്. “അഭിമാനത്തോടെ അയാൾ പറഞ്ഞു. നന്ദി പറഞ്ഞ് ഫീസ് കൊടുത്ത് അയാളെ യാത്രയാക്കുമ്പോൾ ഞാനോർത്തു, ഇനിയുമൊരിക്കൽക്കൂടി ഹംപിയിൽ വരണം, കൃഷ്ണകുമാറിൽ നിന്ന് കേൾക്കാത്ത കഥകൾകൂടി കേൾക്കണം; കാണാത്ത കാഴ്ചകളും കാണണം.
– തുടരും…
ഹംപിയിലെ അടുത്ത കാഴ്ചാ വിശേഷങ്ങൾ പുതിയ ഗൈഡ് മഞ്ജുനാഥയ്ക്കൊപ്പം…


സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ആയിരുന്നു.