
എല്ലാവരും കൂടി ഒരു യുവാവിനെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കരുത്. പൾപ്പിനും വേണ്ടേ അവാർഡ്:
ഒലീന ടീച്ചറെ അറിയില്ലെങ്കിൽ അന്വേഷിക്കുക; ഇന്ദു മേനോനോട് അദ്ധ്യാപിക
“അന്വേഷിച്ച് കാര്യങ്ങൾ പറയുന്നതല്ലേ നല്ലത്? ഏ ജി ഒലീന ടീച്ചറെ അറിയില്ലാ എങ്കിൽ അന്വേഷിക്കുക. റിട്ടയർ ചെയ്ത മലയാളം പ്രൊഫസറും എഴുത്തുകാരിയും പ്രഭാഷകയുമാണ്. നല്ല ധാരണയുള്ള ,ചിന്താ ശേഷിയുള്ള ആളാണ്. അല്ലാതെ,നിങ്ങളെപ്പോലെ റീച്ച് കിട്ടാൻ വായിൽ തോന്നിയത് എഴുതുകയും(എഫ് ബി) റാമ്പിലെ മോഡലുകളെ പോലെ അണിഞ്ഞൊരുങ്ങി ഫോട്ടോയിടുകയും ചെയ്യുന്നയാളല്ല.
അധ്യാപകരൊക്കെ ഏതെങ്കിലും രാഷ്ട്രീയം ഉള്ളവരായിരിക്കും. അത് വെച്ച് കഴിവിനെ അളക്കരുത്. മികച്ച ചിന്തകയും പ്രഭാഷകയും ആണ്. യുവ എഴുത്തുകാർക്കുള്ള അവാർഡിന് മധ്യവയസ്ക്കർ അസൂയപ്പെട്ടിട്ട് എന്ത് കാര്യം… റാം/ആനന്ദി അത്ര മോശമൊന്നുമല്ല. സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയതാണ്. ഒറ്റയിരിപ്പിന് വായിച്ച് തീരും. അത് കരുതി പുച്ഛം എന്തിന്?”
2025ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ച, അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’ എന്ന നോവലിനെ വിമർശിച്ച എഴുത്തുകാരി ഇന്ദു മേനോനോട്, മറയൂരിലെ ഹൈസ്കൂൾ അദ്ധ്യാപിക മീരാ മാർക്കോസ്. അക്കാദമി പുരസ്കാരവുമായി ബന്ധപ്പെട്ട് ഇന്ദു തന്റെ ഫേസ് ബുക്കിലിട്ട കുറിപ്പിലെ ചർച്ചകളിലാണ് ഈ കമന്റുകൾ.
സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ആയിരുന്ന, എഴുത്തുകാരി എ. ജി. ഒലീന ഉൾപ്പെടെ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യ അവാർഡ് നിർണ്ണയ ജൂറിയിൽ ഉള്ളവർ ‘ആരാണെന്നും എന്താണെന്നും വല്ല പിടിപാടും ഉണ്ടോ’ എന്നും ചോദിക്കുന്ന ഇന്ദു മേനോന്റെ ഫേസ് ബുക്ക് കുറിപ്പ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. എഴുത്തുകാരായ ഡോ. എൻ. ശ്രീവൃന്ദ നായര്‍, ഡോ. വി. രാജീവ് ഉൾപ്പെടെ ജൂറിയിലെ ആരെയും അറിയില്ല എന്ന രീതിയിലാണ് അവരുടെ പരാമർശങ്ങൾ.
‘റാം C/O ആനന്ദി’ യെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന ചർച്ചകളിൽ മറ്റു പലരും ഇന്ദുവിന്റെ ഈ ‘അജ്ഞത’ യ്‌ക്കെതിരെ കമന്റുകളുമായി രംഗത്തു വന്നിട്ടുണ്ട്. ‘ഒലീന സിപിഎമ്മിന്റെ തിരുവനന്തപുരത്തെ തോറ്റ മേയർ അല്ലെ?’ എന്ന ഒരാളുടെ പരിഹാസ കമന്റിന്, “ആർക്കറിയാം സാഹിത്യത്തിൽ എന്തൊക്കെ സംഭാവനയാണ് ടിയാരി ചെയ്തത് എന്ന്” എന്ന പുച്ഛത്തോടെയുള്ള ഇന്ദുവിന്റെ മറുപടിക്കാണ് അദ്ധ്യാപിക ഉത്തരം കൊടുത്തത്.

വിമര്‍ശനത്തില്‍ ദുഖമുണ്ട്. നെഗറ്റിവിറ്റിയില്‍ നിന്നു മാറി നില്‍ക്കുന്നു: അഖില്‍ പി. ധര്‍മജന്‍
1892ൽ പുറത്തിറങ്ങിയ, മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവൽ എന്നറിയപ്പെടുന്ന, കിഴക്കേപ്പാട്ടു രാമൻ കുട്ടി മേനോന്റെ ‘പറങ്ങോടീപരിണയം’ എന്ന കൃതിയെ ഉദാഹണമാക്കി, ‘മലയാളസാഹിത്യത്തിന്റെ മുഖമായി ഇനി നമുക്ക് ‘പറങ്ങോടീപരിണയം’ വെയ്ക്കാം. ഇന്ത്യയില്‍ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവമുഖം ഒരു പള്‍പ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നേയില്ല. ലിറ്റററിഫിക്ഷനല്ല, ധാരാളം വിറ്റുപോകുന്ന പള്‍പ്പ് ഫിക്ഷനാണ് ആവശ്യം. മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാര്‍ഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം’ തുടങ്ങിയ ആക്ഷേപങ്ങൾക്കൊപ്പമാണ്, എ. ജി. ഒലീന ഉൾപ്പെടെയുള്ളവരെ അറിയില്ലെന്ന വിവാദ പരാമർശവും നടത്തിയിയത്.
മത്സരത്തിന്റെ ഷോർട്ട് ലിസ്റ്റിൽ ഏഴാം സ്ഥാനത്തുള്ള ജിൻഷ ഗംഗയുടെ ‘ഒട’ (ചെറുകഥാ സമാഹാരം) യും പത്താം സ്ഥാനത്തുള്ള വി. എം. മൃദുലിൻ്റെ ‘കുളെ’ (ചെറുകഥാ സമാഹാരം) യുമാണ് അവാർഡിനു കൂടുതൽ യോഗ്യമെന്ന വാദങ്ങളും പോസ്റ്റിലെ ചർച്ചകളിൽ ഉയരുന്നുണ്ട്.
എന്നാൽ, “നിങ്ങൾ എല്ലാവരും കൂടി ഒരു യുവാവിനെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കരുത്. പൾപ്പിനും വേണ്ടേ അവാർഡ്. ഇങ്ങനെ ലിറ്റററി ഫിക്ഷൻ എന്നും പറഞ്ഞു മസിലു പിടിച്ച സാധനങ്ങൾക്ക് മാത്രം അവാർഡ് മതിയോ? പുലിമുരുകനും കാണിക്കട്ടെ കാൻ ഫെസ്റ്റിവലിൽ. ജിൻഷയും മൃദുലും ആദിയും ദുർഗാപ്രസാദും ഇതൊന്നും കണ്ടു സങ്കടപ്പെടരുത്.” എന്നാണ് മറ്റൊരാൾ കുറിച്ചത്.
അതേസമയം, നെഗറ്റിവിറ്റിയില്‍ നിന്നു മാറി നില്‍ക്കുകയാണെന്നും ഇന്ദുമേനോന്റെ വിമര്‍ശനത്തിൽ ദുഖമുണ്ടെന്നും തന്‍റെ സന്തോഷം തന്‍റെ വായനക്കാരിലാണെന്നും മനോരമ ന്യൂസിനു നല്കിയ പ്രതികരണത്തിൽ അഖില്‍ പി ധര്‍മ്മജൻ പറഞ്ഞു.
സിനിമ പഠിക്കാന്‍ ആലപ്പുഴയിലെ ഒരു തീരദേശഗ്രാമത്തിൽ നിന്നും ചെന്നൈയിലെത്തിയ ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയും കണ്ടുമുട്ടുന്നതാണ്, റാം കെയര്‍ ഓഫ് ആനന്ദിയുടെ കഥ. പ്രണയവും പ്രതികാരവും ഇഴചേർന്ന ഈ നോവല്‍ സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലാണ്. ഏകദേശം നാല് ലക്ഷത്തിൽ പരം കോപ്പികളാണ് ഇതിനോടകം വിറ്റുപ്പോയത്.
2018ലെ കേരള പ്രളയത്തെ ആസ്പദമാക്കി, ജൂഡ് അന്താണി ജോസഫിന്റെ സംവിധാനത്തിൽ 2023ൽ പുറത്തിറങ്ങിയ, ‘2018: എവരിവൺ ഇസ് എ ഹീറോ’ എന്ന മലയാള ചലച്ചിത്രത്തിന്റെ കഥ- തിരക്കഥ ജൂഡ് അന്താണി ജോസഫിനൊപ്പം അഖില്‍ പി ധര്‍മ്മജൻ ചെയ്തിട്ടുണ്ട്.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹
Also Read