വായന സദസ് | Vaayanasadhas

2025 ജൂൺ 19 | വായനദിന സ്‌പെഷ്യൽ

Reading Day of 2025
Manase Onnu Kelkkoo-Malayalam story by Vishak M S

മനസ്സേ മനസ്സേ ഒന്ന് കേൾക്കൂ

“എടാ കോമൺസെൻസുള്ള ഏതൊരാൾക്കും പിടിക്കിട്ടാവുന്ന കാര്യമേ ഉള്ളൂ ഇത്. ആ തലച്ചോറ് വല്ലപ്പോഴും ഒന്ന് പ്രവർത്തിപ്പിക്ക്. നീ ഒന്നുകൂടി ആ ചാറ്റ് ഒന്ന് ഓപ്പൺ ചെയ്തു സൂക്ഷിച്ചു നോക്ക്.”

അവൾ ഒരു നിമിഷം നിർത്തി. പിന്നെ തുടർന്നു…

“മനസ്സ്!
കേൾക്കുമ്പോൾ നെഞ്ചിലേക്ക് കൈ ചേർത്ത് വെയ്ക്കാൻ ഒരു വെമ്പൽ തോന്നാറില്ലേ? എന്നാൽ ആധുനിക മനഃശ്ശാസ്ത്രത്തിന്റെ തള്ളിക്കയറ്റത്തിൽ ഈ പറയുന്ന കാര്യം നെഞ്ചിലല്ല അങ്ങ് തലയോട്ടിയ്ക്കുള്ളിലിരുന്ന് നമ്മളെയൊക്കെ നിയന്ത്രിക്കുന്ന ആ വല്ല്യ പുള്ളിയാണെന്ന് തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്.

മനഃശ്ശാസ്ത്രം!
ശരീരത്തിന്റെയും ശാസ്ത്രത്തിന്റെയും ഒരു കൂടിച്ചേരൽ. അതീവ രസമുള്ള ഒരു ഏണിയും പാമ്പും കളി പോലെ വിചിത്രമായ ഒരു സംഗതി. ഒരിഞ്ച് തെറ്റിയാൽ ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ വായിലേക്ക് തന്നെ മൂക്കുംകുത്തി വീണേക്കാം.

ചില കഥാപാത്രങ്ങൾ അങ്ങനെയാണ്. പാമ്പിന്റെ വായിലകപ്പെടാൻ വിധിക്കപ്പെട്ടവരായിരിക്കും. എന്നാൽ ചിലരോ, ആ പാമ്പിന്റെ പത്തിയിൽ തന്നെ ചവിട്ടി മുന്നോട്ടു പായൻ കെൽപ്പുള്ളവരും. അവർക്കെന്നും വീണിടം വിഷ്ണുലോകമായിരിക്കും.

നമ്മുടെ നായകൻ മനസ്സ് കൊണ്ടുള്ള ഈ ഏണിയും പാമ്പും കളിയിൽ ഒരു വിരുതനാണ്. ഈ കഥ കുറച്ചു മുന്നോട്ടു നീങ്ങി കഴിയുമ്പോൾ നിങ്ങളിലേക്ക് അവന്റെ പേരും മേൽവിലാസവും വന്നു ചേർന്നുകൊള്ളും. അതുവരെ നമുക്കവനെ ഗണിതശാസ്ത്രത്തിലെ പേരില്ലാത്തവരെ പോലെ ‘എക്സ്’ എന്ന് വിളിക്കാം. അല്ലെങ്കിൽ വേണ്ട, ഇടയ്ക്ക് ഇടയ്ക്ക് ‘എക്സ്’ എന്നുള്ള നീട്ടിയെഴുത്ത് ഒഴിവാക്കാനായി ‘ജെ’ എന്ന പേരാണ് നല്ലത്.

പുള്ളിയൊരു കുട്ടിയെഴുത്തുകാരനാണ് കേട്ടോ. ഇടയ്ക്കൊരിക്കൽ എഴുത്തിന്റെ പുതിയ ലോകത്ത് ജെ മനസ്സ് കൊണ്ട് ഒരു കളി കളിച്ചു. സ്വന്തം മനസ്സ് കൊണ്ടല്ലെന്ന് മാത്രം. വാക്കുകളുടെയും വരികളുടെയും കുത്തിയൊഴുക്കിൽ വഴിയോരത്തു നിന്ന് കളഞ്ഞു കിട്ടിയ ഒരു കഥാപാത്രത്തിന്റെ മനസ്സ് കൊണ്ടൊരു കളി.

ആ കളിയുടെ ചൂട് പിടിച്ചാണ് പുള്ളിയുടെ എഴുത്തിന്റെ ഒഴുക്ക്. കഥാഗതിയ്ക്ക് തടസ്സം വരാതിരിക്കാൻ ജെയുടെ പക്കൽ ചില മാന്ത്രിക വിദ്യകളുണ്ട്. അതിലൊന്നാണ്, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ സ്വസ്ഥമായി സഞ്ചരിക്കാൻ അനുവദിക്കുന്ന പ്രക്രിയ. എന്നാൽ പുള്ളിക്കാരനാവട്ടെ അവർ അറിയാതെ അവരുടെ മനസ്സിന്റെ പിന്നാലെ ഒരു യാത്ര പോകണമെന്നും നിർബന്ധമുണ്ട്.

ജെ ഒരിക്കൽ ഒരു വരി എഴുതി നിർത്തി.
സ്നേഹം കൊണ്ട് മനസ്സിനെ കീഴ്പ്പെടുത്താൻ കഴിയുമോ? ഇല്ല, ഒരിക്കലും സാധ്യമല്ല. അതുകൊണ്ട് തന്നെ ഒരു നല്ല എഴുത്തുകാരൻ സ്വയം ചിരിക്കാത്ത ഒരു കോമാളിയുടെ വേഷം ധരിക്കണം.

വഴിയിൽ എവിടെയെങ്കിലും വെച്ച് നിങ്ങളുടെ കഥാപാത്രങ്ങളിലാരെയെങ്കിലും കണ്ടുമുട്ടിയാൽ വാക്കുകൾ കൊണ്ട് ആദ്യം അവരെ ചിരിപ്പിക്കണം. പതിയെ പതിയെ ചിരിയുടെ താളം കുറയുമ്പോൾ കരുണയില്ലാതെ അവരെ വേദനിപ്പിക്കണം, കളിയാക്കണം, കുത്തിനോവിക്കണം. അവരിൽ നിന്നും അവരുടെ മനസ്സിനെ പിടിച്ചെടുക്കുന്ന നിങ്ങളിലെ കോമാളിയെ അവർ എപ്പോൾ വെറുത്തു തുടങ്ങുന്നുവോ അവിടെ നിന്നും ആ കഥാപാത്രത്തെ പകർത്തിയെഴുതണം.

അവസാനം, കെട്ടിച്ചമഞ്ഞ നിങ്ങളുടെ വേഷം അഴിച്ചു മാറ്റുമ്പോൾ, നിങ്ങളിലെ എഴുത്തുകാരൻ കൂട്ടത്തിലെ വായനക്കാർക്കിടയിൽ ഒരാളുടെ നാവിൻ തുമ്പിൽ നിന്നു മാത്രം മരിച്ചു വീഴും. അപ്പോൾ, അയാൾ മാത്രം ഉച്ചത്തിൽ ചിരിച്ചെന്നു വരാം. അപ്പോഴേക്കും ആ കഥാപാത്രത്തിന്റെ യാത്രയിലെ വഴിമുടക്കികളായ പാമ്പുകളുടെ വിഷപ്പല്ലുകൾ കൊഴിഞ്ഞു തുടങ്ങിയിരിക്കും. തുടരും.”

ഇനിയും ബാക്കിയുള്ള നോവലിന്റെ ആ താളിൽ നിന്നും പുറത്തു കടന്നപ്പോൾ അവന് ചെറുതായി സങ്കടവും സംശയവും തോന്നി. ജെ ഒരു കൗശലക്കാരനായ എഴുത്തുകാരനാണ്. എന്നാൽ താനോ ഒരു സാധാരണക്കാരൻ. മനുഷ്യമനസ്സ് കൊണ്ട് കളിക്കുന്നതിലെ ഹരം ജെ എന്ന എഴുത്തുകാരനെ പോലെ തനിക്കൊരിക്കലും സാധ്യമല്ല. ഒരു തരത്തിൽ അതൊരു ക്രൂരതയല്ലേ. അവൻ ഒരുപാട് നേരം അതിനെ കുറിച്ച് ചിന്തിച്ചു.

അന്ന് രാത്രിയും അവന് ഉറക്കം വന്നില്ല. കിടക്കയിൽ തിരിഞ്ഞുമറിഞ്ഞു കണ്ണ് തുറന്നു കിടന്നു. അവസാനം എന്നത്തേയും പോലെ വർഷയെ തന്നെ വിളിക്കേണ്ടി വന്നു.

“എടീ… ഈ വാട്സ്ആപ്പ് മെസ്സേജിൽ ഒരാൾ എപ്പഴും Mm ഇടുന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്?”

“കെടന്ന് ഒറങ്ങെടാ തെണ്ടീന്ന്…”
ഉറക്കച്ചടവോടെ ഫോണെടുത്തുകൊണ്ട് വർഷ, ചൂടിയിരുന്ന പുതപ്പ് ഒന്നുകൂടി ശരീരത്തിലേക്ക് നീട്ടി വിരിച്ചിട്ടു.

“ശരിക്കും…”

“എന്റെ പൊന്നേ… ഈ പാതിരാത്രീല് നിനക്ക് എന്തൊക്കെ സംശയങ്ങളാ. ഫോൺ വെച്ചിട്ട് കെടക്കാൻ നോക്ക് കഴുതേ.”

“പുള്ളിക്കാരി എപ്പഴും ഞാൻ നേരത്തെ പറഞ്ഞ ആ Mm ൽ കാര്യം നിർത്തും.”
വർഷയുടെ വാക്കുകൾ കേൾക്കാത്ത മട്ടിൽ അവൻ വീണ്ടും സംസാരം തുടർന്നു.

“തേങ്ങ, ഞാൻ പോവാ…”
അവൾക്കപ്പോൾ അവനോട് വല്ലാതെ ദേഷ്യം തോന്നി.

“കോപ്പ്… പിന്നെ നീ എന്തിനാ ഡൽഹീന്ന് പി.ജിയും തൊലിപ്പിച്ച്, സൈക്കോളജിസ്റ്റ് ആണെന്നും പറഞ്ഞു നടക്കുന്നെ?”
അവളുടെ അപ്പോഴുള്ള പെരുമാറ്റം അവനെയും ചെറുതായൊന്ന് ചൊടിപ്പിച്ചു.

“പിന്നേ… കണ്ട പെണ്ണുങ്ങള് Mm ഇടുന്നത് കണ്ടുപിടിക്കലല്ലേ എന്റെ പണി.”
വർഷയും വിട്ടുകൊടുക്കാൻ കൂട്ടാക്കിയില്ല.

“നിങ്ങള് പെണ്ണുങ്ങടെ മനസ്സ് പെണ്ണുങ്ങൾക്കല്ലേ അറിയൂ?”
അരിശം വരുമ്പോഴുള്ള അവളുടെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് അവനൊന്ന് തണുക്കേണ്ടി വന്നു.

“എന്റെ കർത്താവേ ഇവനെക്കൊണ്ട്, പറഞ്ഞു തൊലയ്ക്ക് എന്താ കാര്യോന്ന്.”
ആ ദിവസവും തനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ലെന്ന് വർഷയ്ക്ക് ഏകദേശം ഉറപ്പായി.

“മ്…”
അവളുടെ അനുകൂലമായ പ്രതികരണം കണ്ടപ്പോൾ അവനൊന്ന് നീട്ടി മൂളി.

“കാര്യം പറയെടാ പുല്ലേ.”
അല്പം ശാന്തമാവാൻ ശ്രമിച്ച അവൾ ഒന്നുകൂടി പൊട്ടിത്തെറിച്ചു.

“എടീ അതേ… ഞാൻ എന്ത് മെസ്സേജ് ഇട്ടാലും റിപ്ലേ വരാൻ നല്ല ഡിലേയാ.”
വർഷയുടെ ക്ഷമ പരീക്ഷിക്കുന്നത് നല്ലതല്ലെന്ന് തോന്നിയപ്പോൾ അവൻ യാന്ത്രികമായി കാര്യത്തിലേക്ക് കടന്നു.

“നിന്നെപ്പോലെ ജോലിയും കൂലിയും ഇല്ലാത്ത ആളല്ലല്ലോ അവൾ. ദാറ്റ്‌ ഈസ്‌ ദി റീസൺ. ഡോണ്ട് വറി.” അവന്റെ സംശയത്തെ വർഷ ഒറ്റ വരിയിൽ നിസ്സാരവൽക്കരിച്ചു.

“അപ്പോൾ ഞാൻ ഡീറ്റയിലായിട്ട് ഇടുന്ന മെസ്സേജ് പോലും അവോയ്ഡ് ചെയ്യുന്നതോ?”
അവൾ നിർത്തിയതും അവൻ അടുത്ത സംശയം ഉടനടി കൂട്ടിച്ചേർത്തു.

“എനി സെക്സ് ടോക്സ്?”
അവൾക്ക് അവന്റെ അവസ്ഥ പൂർണ്ണമായി മനസ്സിലാവാത്തതു കൊണ്ട് ഒന്ന് സംശയിക്കേണ്ടി വന്നു.

“നോ. ഒന്നു പോയേടീ.”
അതൊന്നുമല്ല കാര്യമെന്ന മട്ടിൽ അവൻ അവളുടെ സംശയത്തെ എതിർത്തു.

“ഓക്കേ. അല്ല നിന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് ചോദിച്ചു പോയതാ. ആസ്പെർ ദി ഹ്യൂമൻ സൈക്കോളജി, എസ്‌പെഷ്യലി ലേഡീസിന്റെ കാര്യത്തിൽ ഒരു സ്ട്രെയ്ഞ്ചർ ആയിട്ടുള്ള ഒരാൾ ചറപറാന്ന് മെസ്സേജ് അയക്കുന്നത് അവരെ ഇറിറ്റേറ്റ് ചെയ്യും.”
വർഷ അപ്പോഴേക്കും ഒരു സൈക്കോളജിസ്റ്റിന്റെ വേഷമെടുത്തണിഞ്ഞു കഴിഞ്ഞു.

Read Also  ഉർവ്വരതയുടെ പാഠങ്ങൾ/സ്വപ്നാറാണി എഴുതിയ വിഷുക്കവിത

“അതിന് ഞാൻ സ്ട്രെയ്ഞ്ചർ അല്ലല്ലോ.”
അവളുടെ ആ വിശദീകരണത്തിൽ നിന്നും അവൾ പറഞ്ഞ അപരിചിതനെന്ന വാക്കിനെ പിടികൂടി വീണ്ടുമവൻ സംസാരിച്ചു.

“പരിചയപ്പെട്ടിട്ട് നാലഞ്ച് മാസമല്ലേ ആയിട്ടുള്ളൂ മോനൂസേ. അതാണെങ്കിൽ നേരിട്ട് കാണുമ്പോൾ അഞ്ച് മിനിറ്റ് തികച്ചും സംസാരിക്കാറുമില്ല. ആദ്യമായി കാണുന്നോരെ മാത്രല്ല, വല്ല്യ പരിചയം ഇല്ലാത്തോരേം സ്ട്രെയ്ഞ്ചറെന്ന് പറയാം കേട്ടോ.”

“അങ്ങനൊന്നും ആയിരിക്കില്ലെടീ.”

“അപ്പോൾ പിന്നെ കാട്ട്കോഴി ആണെന്ന് കരുതിക്കാണും.”
വർഷയൊന്ന് ചിരിച്ചു.

“അങ്ങനെ തോന്നാനായിട്ട് ഞാനൊന്നും പറഞ്ഞിട്ടില്ലല്ലോ.”
അവളുടെ ആ കണ്ടുപിടുത്തവും അവൻ നിഷ്പ്രയാസം തള്ളിക്കളയാൻ ശ്രമിച്ചു.

“ഓ… പിന്നേ, നീ ഇന്നലെ അയച്ച സ്ക്രീൻഷോട്ട് ഫുൾ ഞാൻ നോക്കിയാരുന്നു. ആ മെസ്സേജെസ്സ് കണ്ടേച്ചാലും പറയും കോഴിയല്ലെന്ന്. അല്ല, നിനക്കെന്താ പ്രേമം വല്ലതും ആണോ?”

“ഏയ്‌ നോ… ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ. നല്ല രസാടീ പുള്ളിക്കാരിയെ ചൂടാക്കാൻ. ആ ഒരു ത്രില്ലിന്റെ പുറത്തങ്ങ്. അല്ലാ… ഞാൻ നോക്കിയിട്ട് ആ ചാറ്റിൽ വല്ല്യ പ്രശ്നം ഒന്നും തോന്നിയില്ലല്ലോ.”

“ത്രില്ല്, തേങ്ങാ… അല്ലെങ്കിലും നിനക്ക് ഒരിക്കലും അതിൽ കുഴപ്പം ഒന്നും തോന്നില്ലല്ലോ. എന്റെ ബുദ്ധൂസേ… ആ മെസ്സേജസ് കണ്ടാൽ പെറ്റ തള്ള സഹിക്കൂല.”

“നീ ടെൻഷനടിപ്പിക്കാതെ കാര്യം പറയെടീ.”

“എടാ കോമൺസെൻസുള്ള ഏതൊരാൾക്കും പിടിക്കിട്ടാവുന്ന കാര്യമേ ഉള്ളൂ ഇത്. ആ തലച്ചോറ് വല്ലപ്പോഴും ഒന്ന് പ്രവർത്തിപ്പിക്ക്. നീ ഒന്നുകൂടി ആ ചാറ്റ് ഒന്ന് ഓപ്പൺ ചെയ്തു സൂക്ഷിച്ചു നോക്ക്.”
അവൾ ഒരു നിമിഷം നിർത്തി. പിന്നെ തുടർന്നു…
“മോനേ നീ നല്ല വെറുപ്പീരാണെടാ. ഈ എനിക്ക് പോലും നിന്നെ സഹിക്കാൻ പറ്റുന്നില്ല. അപ്പഴാ ഒരു പരിചയോം ഇല്ലാത്ത ഒരാൾക്ക്.”

“മ്.”
അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.

“നീ ഞാൻ പറയുന്നത് ഒന്ന് ശ്രദ്ധിച്ചു കേട്ടേ, ഒന്നാമതായിട്ട് നീ നേരത്തെ പറഞ്ഞല്ലോ ഇയാള്ടെ ഡീറ്റയിൽ മെസ്സേജ് ഇടലിനെ കുറിച്ച്. അത് തന്നെ ലോക വെറുപ്പീരാണ്. ഒരു പെൺകുട്ടിയല്ല വേറെ ആരായാലും ഇത്രയൊക്കെ ടെക്സ്റ്റ്‌ മെസ്സേജ് വായിക്കുമ്പോൾ ഭ്രാന്ത് പിടിക്കും. ഇനി അടുത്തത്, എന്തോന്നൊക്കെയാ അതിൽ എഴുതി വച്ചിരിക്കുന്നെ. ഒരു പരിചയോം ഇല്ലാത്ത ഒരാളെ ഒരു കൂസലും ഇല്ലാതെ കളിയാക്കാൻ കാണിച്ച നിന്റെ മനസ്സ്. അവളുടെ സ്ഥാനത്ത് ഞാൻ വല്ലോം ആയിരുന്നേൽ എപ്പോ അടിച്ചു കരണക്കുറ്റി പുകച്ചെന്ന് ചോദിച്ചാൽ മതി.”
കാര്യത്തിന്റെ ഗൗരവം കൂടുമ്പോൾ വർഷയും ഒരു ഗൗരവക്കാരിയാവാറുള്ള പതിവുണ്ട്.

“ഉം… മനസ്സിലായി.”
അവന് അവളുടെ വാക്കുകൾക്ക് സമ്മതം പറയേണ്ടി വന്നു.

“വൺ തിങ്, വേറൊരു കാര്യം നീ ഇതുവരെ ശ്രദ്ധിച്ചിട്ടില്ലേ, ഈ കംപ്ലീറ്റ് മെസ്സേജിലും പുള്ളിക്കാരി Mm, Ok, Yeah ഇതൊക്കെ തന്നെയല്ലേ പറഞ്ഞിട്ടുള്ളൂ മണ്ടാ. പിന്നെ അതുപോലെ ഒരു ഇമ്പോർട്ടന്റ് ഫാക്ടർ എത്രയെത്ര മെസ്സേജാ സീൻ ചെയ്തിട്ട് നോ റിപ്ലൈ മോഡിൽ ഇട്ടിരിക്കുന്നെ. ഒരു നാണോം ഇല്ലാതെ പിന്നേം അതിന്റെ അടിയിലേക്ക് ഒലിപ്പിക്കാൻ പോയേക്കുന്നു.”

“എടീ അത് ജെ പറഞ്ഞിട്ടുണ്ട്…”
അവൻ എന്തോ ഒന്ന് കൂട്ടിച്ചേർക്കാൻ തുനിഞ്ഞതിനെ വർഷ മുളയിലേ നുള്ളി.

“ജെ, മാങ്ങാതൊലി. അത് ജെ… നീ കെ. ജെ ഫോർ ജീനിയസ്. ഇത് കെ ഫോർ കെഴങ്ങൻ. ജെ ആളുകളെ വെറുപ്പിച്ചു സുഖം കണ്ടെത്തുന്ന ആളാണെന്നു പറഞ്ഞു പുള്ളിയെ ഇമിറ്റേറ്റ് ചെയ്യാനിറങ്ങിയാൽ വായില് പല്ലിന്റെ എണ്ണം കുറയും. അതോർമ്മ വേണം. ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് ഇതുവരെ കാര്യം തിരിഞ്ഞില്ലേ. നോട്ട് ഇൻട്രസ്റ്റ്ഡ്. അത്രേയുള്ളൂ കാര്യം. ഒരാളുടെ ക്യാരക്ടർ, ചാറ്റിങ്, ബിഹേവിയർ ഇതൊക്കെ ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ പെൺകുട്ട്യോള് ഇതേ അപ്രോച്ചായിരിക്കും.”
ഒരു സൈക്കോളജിസ്റ്റ് എന്നതിനപ്പുറം ഒരു സാധാരണ പെൺകുട്ടിയായിട്ടായിരുന്നു അപ്പോളവൾ സംസാരിച്ചത്.

“അങ്ങനെ ആണെങ്കിൽ പിന്നെന്താ എന്നെ ബ്ലോക്ക്‌ ചെയ്യാത്തത്?”
വർഷയുടെ ഓരോ നിഗമനങ്ങളും അവനിൽ പുതിയ പുതിയ സംശയങ്ങളുണ്ടാക്കി.

“ബിക്കോസ്, ഒരു ഫ്രണ്ടിനെയൊ അല്ലെങ്കിൽ കുറച്ചു ദിവസത്തെ പരിചയം ഉള്ള ഒരാളെയൊ എല്ലാ ഗേൾസും ഡയറക്ട് ബ്ലോക്ക്‌ ചെയ്യണോന്ന് ഇല്ല.”
അവൾ പെൺകുട്ടികളുടെ മനഃശ്ശാസ്ത്രം നന്നായി വിശദീകരിച്ചു.

“അപ്പോൾ ഇനി എന്താടീ ചെയ്യണ്ടേ?”
വർഷയെ കൂടുതൽ കേട്ടപ്പോൾ ഒന്ന് വിഷമിച്ചെങ്കിലും കാര്യത്തിന്റെ ഗൗരവത്തിലേക്ക് അവൻ പെട്ടെന്ന് പൊരുത്തപ്പെട്ടു.

“ഇയാള് ഇനി ഇതിന്റെ ഇടയിൽ ഷോ കാണിക്കാനായിട്ട് കൂടുതലൊന്നും ചെയ്യണ്ട. ജെ കാണിക്കുന്ന ഹീറോയിസം ഒന്നും ഇവിടെ ഏൽക്കില്ല മോനൂസേ. സൈലന്റ്സ് ഈസ്‌ ദി ബെസ്റ്റ് മെഡിസിൻ ഫോർ ദിസ്‌ ഇഷ്യൂ. ഓപ്പോസിറ്റ് ഉള്ളത് ഒരു പെൺകുട്ടിയാണ്. അതങ്ങ് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അത് മാത്രം അല്ല സെൽഫ് റെസ്‌പെക്ട് മുഖ്യം ബിഗിലേ. പച്ചമലയാളത്തിൽ പറഞ്ഞാൽ അവളെ ഇനിയും വെറുപ്പിക്കരുത്.”

“മ്…”
അവൻ അവളുടെ ആ വലിയ മറുപടിയ്ക്ക് ഒന്ന് മൂളുക മാത്രം ചെയ്തു.

“നമ്മള് കാരണം ഒരാൾക്ക് സന്തോഷം ഉണ്ടായില്ലെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവരുതെടാ. ഇയാള് ജെയെ പോലെ അത്ര പൊളിയൊന്നുമല്ല കേട്ടോ. അതുകൊണ്ട് ആ സ്റ്റൈൽ ഒന്നും ഇവിടെ വിലപ്പോവില്ല. സോ… നാളെ രാവിലെ നീ ചെയ്യണ്ട കാര്യം സ്ഥിരം ഉള്ള ഒലിപ്പീരിന് പകരം ഒരു ‘സ്റ്റേ ഹാപ്പി’ അങ്ങ് അയച്ചേക്ക്. പിന്നെ അവിടെ നിന്ന് കുറുകാൻ നിൽക്കണ്ട. ജസ്റ്റ്‌ മൂവ് ഓൺ മാൻ.”
അവളപ്പോൾ അവനിലേക്ക് ഒരു സുഹൃത്തിന്റെ സ്നേഹം ചേർത്തു വെച്ചു.

“മ്…”
അവൻ അതും മൂളിക്കേട്ടു.

“നോ വറീസ് മാൻ.”

“ഏയ്‌, ഈ നോ വറീസ് പറയരുത്. അത് കേൾക്കുമ്പോഴാണ് ഉള്ള സമാധാനം കൂടി പോവുന്നത്.”

“ഓ… ഓക്കേ ഓക്കേ, പിന്നെ വേറൊരു ഇമ്പോർട്ടന്റ് കാര്യം, ഇതുപോലെത്തെ തൊലിഞ്ഞ കാര്യോം ചോദിച്ചു ഇനി എന്നെയും മേലാൽ വിളിച്ചേക്കരുത്. ഇത് ഈ ആഴ്ചയിലെ പതിനഞ്ചാമത്തെ സംശയമാ.”
എല്ലാം പറഞ്ഞു നിർത്തിയപ്പോൾ അവൾ വീണ്ടും പഴയ വർഷയിലേക്ക് ഒരുനിമിഷത്തിന്റെ വ്യത്യാസത്തിൽ പരിവർത്തനപ്പെട്ടു.

“സ്റ്റേ ഹാപ്പി.”
അവനപ്പോൾ അവൾക്കായ് ഒരു സന്തോഷം കൈമാറി.

“അങ്ങനെയാണെങ്കിൽ എന്റെ വക ഒരു Mm.”
അവൾ ചിരിച്ചു.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹