സുഖം കവിതയ്ക്ക് ഇരുപത്തഞ്ചാണ്ട്..!
ദ്വീപിൽ നിന്നുയർന്ന്
ദൂരാകാശമാർഗ്ഗേ
വൻകരയിലേയ്ക്കു
പറക്കുന്ന
പുഷ്പകം കണ്ട്
ഭൂമിയിൽ നിന്നു
ഞാൻ
മനംപൊട്ടി
മുന്നറിയിപ്പു കൊടുക്കുന്നു
ജനകജേ,
ഭാഗ്യദോഷത്തിൻ
ജന്മമേ,
അയോദ്ധ്യയിലേക്കുള്ള
ഈ
മടക്കത്തിൽ
വൈമാനികൻ
മാറിയെന്നേയുള്ളൂ
സ്വദേശത്തോ
വിദേശത്തോ
വീട്ടിലോ
കാട്ടിലോ
നിനക്കില്ല
മനഃസ്വാസ്ഥ്യം!
■■■
* 2000 ജനുവരിയിൽ, പ്രതിഭാവം പ്രതിമാസ പത്രത്തിൽ പ്രസിദ്ധീകരിച്ച, പ്രശസ്ത എഴുത്തുകാരി, അന്തരിച്ച ഗീതാ ഹിരണ്യന്റെ അവസാനക്കാല കൃതികളിലൊന്നാണ്, ‘സുഖം’. ഗീതാ ഹിരണ്യൻ വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തിമൂന്ന് വർഷം തികയുമ്പോൾ, ഈ കവിത പ്രതിഭാവം ഓൺലൈനിലൂടെ പുനഃപ്രസിദ്ധീകരിക്കുന്നു. ഗീതാ ഹിരണ്യന് പ്രതിഭാവത്തിന്റെ പ്രണാമം…🌹🌷🪷🙏
■■■
സുഖം കവിതയുടെ കയ്യെഴുത്തുപ്രതി.
ഗീതാ ഹിരണ്യനെ കുറിച്ച് 2011 ജനുവരി 7ന്, മാധ്യമം ഗൾഫ് എഡിഷനിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വി.ആർ. രാജമോഹൻ എഴുതിയ ലേഖനം.
മലയാളത്തിലെ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജനത്തിന്റെ സഹോദരനായ സി. ശ്രീധരൻ പോറ്റിയുടേയും വസുമതിദേവിയുടേയും മകളായി 1958 മാർച്ച് 20 ന് കൊല്ലത്തെ കൊട്ടാരക്കരയിലെ കോട്ടവട്ടത്ത് ജനനം. സുവോളജിയിൽ ബിരുദവും മലയാളത്തിൽ ബിരുദാന്തരബിരുദവും എംഫിലും നേടിയ ഗീതാ ഹിരണ്യൻ, കേരളത്തിലെ വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായിരുന്നു. 1974ലെ മാതൃഭൂമി വിഷുപതിപ്പിൽ എഴുതിയ ‘ദീർഘപാംഗൻ’ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെട്ട അവരുടെ കഥാസമാഹാരങ്ങൾ, ‘ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം’, ‘ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം’, ‘അസംഘടിത’ എന്നിവയാണ്. ഭൂരിഭാഗവും കഥകളാണ് എഴുതിയിട്ടുള്ളതെങ്കിലും വിരളമായി കവിതകളും എഴുതിയിട്ടുണ്ട്. അർബുദരോഗത്താൽ 2002 ജനുവരി 2 ന് ചരമമടഞ്ഞു. ടി.പി.കിശോർ അവാർഡ്, ജി.ശങ്കരക്കുറുപ്പ് ജന്മശതാബ്ദി കവിതാ പുരസ്ക്കാരം, കുഞ്ചുപിള്ള സ്മാരക അവാർഡ്, അങ്കണം പുരസ്‌കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുള്ള അവരുടെ പേരിൽ, കേരള സാഹിത്യ അക്കാദമി എൻഡൊവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. കവിയും നിരൂപകനും അദ്ധ്യാപകനുമായ അന്തരിച്ച കെ.കെ. ഹിരണ്യനാണ് ഭർത്താവ്. ഉമ, ആനന്ദ് എന്നിവർ മക്കളാണ്.