Published on: January 11, 2026

തലയില്ലാ തച്ചൻ- രണ്ടാം ഭാഗം
ഷവൽ, പിക്കാസ്, കമ്പിപാര തുടങ്ങിയ നാടൻ പണിയായുധങ്ങളുമായി അവർ കുന്നിടിച്ചു വരുന്നതിനിടയിലാണ്, യോഗാസനത്തിൽ ഇരിക്കുന്ന, മനുഷ്യാകൃതിയിലുള്ള വലിയൊരു മൺപുറ്റ് കാണപ്പെടുന്നത്. പെട്ടെന്ന്, അവരിൽ ആരുടെയോ പണിയായുധം അബദ്ധവശാൽ അതിനെ ഗളഛേദം ചെയ്യുന്നു. മുറിഞ്ഞ ശിരസ് താഴെ കിടന്നു പിടക്കുന്നു. യോഗാസനത്തിൽ ഇരുന്നുകൊണ്ടുതന്നെ കബന്ധം വിറകൊള്ളുന്നു. പരിഭ്രാന്തരായി നില്ക്കുന്ന വിദേശികളായ പണിക്കാർ.
പുലർച്ചയിലെ തണുത്ത കാറ്റുംകൊണ്ട്, ഇളംമഞ്ഞ നിറം നിറഞ്ഞ ബാൽക്കണിയിൽ ഇരുന്ന് ഒരു കപ്പ് ടീ ചൂടോടെ കുടിക്കുന്നതിന്റെ ഒരു സുഖം പറഞ്ഞറിയിക്കാൻ പറ്റില്ലെന്നു സെലിനു തോന്നി. ഉള്ളിലെ കുളിരിനെമാത്രമല്ല, മനസിലെ കാർമേഘങ്ങളെയും പറത്തിക്കളയാൻ അതിനു കഴിയും.
ആര്യ കുളിക്കഴിഞ്ഞിപ്പോൾ എത്തും. പതിവുപോലെ, അവളുടെ കോഫീ കപ്പും കയ്യിലുണ്ടാകും. പിന്നെ കുറേനേരം ഇവിടെയാണ്. അപ്പോഴാണു തലേനാളിലെ വിശേഷങ്ങൾ പരസ്പരം പറഞ്ഞു തീർക്കുന്നത്. തനിക്കു പറയാൻ ഒരുപാട് കാര്യങ്ങളുണ്ടാകും. മിക്കവാറും ദിവസങ്ങളിൽ അവൾ കേൾവിക്കാരിയാണ്. ജോലിയുമായി ബന്ധപ്പെട്ടല്ലാതെ മറ്റുകാര്യങ്ങളൊന്നും അവൾക്കു പറയാനുണ്ടാവില്ല. അതാണെങ്കിലോ, ‘ഇന്നലെത്തെപോലെ ഇന്നും’ എന്നതിനപ്പുറം അധികമൊന്നും ഉണ്ടാകാറില്ല. വല്ലപ്പോഴും, അച്ഛനോ അമ്മയോ വിളിച്ചിട്ടുണ്ടെങ്കിൽ വീട്ടിലെ വിശേഷങ്ങളുണ്ടാകും. അതും, വളരെ പിശുക്കിമാത്രം പറയും.
തങ്ങൾക്കിടയിൽ വൈകുന്നേരങ്ങൾ അധികമൊന്നും ഉണ്ടാകാറില്ല. അതിനു പ്രധാന കാരണം, ഓഫീസ് കഴിഞ്ഞെത്തുമ്പോൾ ഒന്നുകിൽ അവൾ വല്ല പുസ്തകങ്ങൾക്കിടയിലും പൂണ്ടുകിടപ്പുണ്ടാകും. അല്ലെങ്കിൽ, കുക്കിങ് മൂഡിലായിരിക്കും. ആർ ഡി ഓ ഓഫീസിലെ ക്ലാർക്ക് ആയതുകൊണ്ട് അവളുടെ രാത്രികൾക്കൊന്നും പിറ്റേന്നേക്കുള്ള ഒരുക്കങ്ങൾ കാര്യമായി ഉണ്ടാകാറില്ല. അതുപോലെയല്ല ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ അസിസ്റ്റന്റ് പ്രൊജക്റ്റ് എൻജിനിയറുടെ കാര്യം. ഓഫീസ് ടൈം കഴിഞ്ഞാലും ഒഴിയാ തിരക്കും മുറുകികൊണ്ടിരിക്കുന്ന കുരുക്കും നിറഞ്ഞ ജോലി, ജീവിതം.
“എന്താണ് എന്നെപോലെ ദിവാസ്വപ്നത്തിന്റെ അസ്കിത നിനക്കും വന്നോ?”
കയ്യിൽ ആവിപറക്കുന്ന കോഫിയുമായി ആര്യ.
പഴയൊരു ലാവണ്ടർ കളർ സാരിയും നേവി ബ്ലൂ ജാക്കറ്റുമാണു വേഷം. നല്ല ക്ഷീണമുണ്ടെന്ന് ഒറ്റക്കാഴ്ചയിൽ മനസിലാകും. മനസിന്റെ ക്ഷീണം ക്ഷണംകൊണ്ടാണ് അവളെ ബാധിക്കുന്നതെന്നു സെലിനു തോന്നി. അല്ലെങ്കിൽ, ഒരൊറ്റ രാത്രിയിൽ ഇങ്ങനെയും ഒരാൾ കോലം കെടുമോ?
“ദിവാസ്വപ്നംമാത്രമല്ല, വന്നു വന്നിപ്പോൾ, എന്തൊക്കെയാണോ നീ, അത് അനുകരിക്കലാണ് ഇപ്പോഴത്തെ എന്റെ പ്രധാന ഹോബി.”
ഉള്ളിൽ തോന്നിയതു പുറത്തുകാട്ടാതെ സെലിൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
“അതെയോ… അതെന്തായാലും നന്നായി. ആട്ടെ… ഇപ്പോഴെന്താണാവോ അനുകരിക്കാൻ കിട്ടിയത്?”
“മനുഷ്യനെ പച്ചയ്ക്കു കത്തിച്ചാൽ പോലും വറ്റാത്തത്ര തണുപ്പത്ത്, എണീറ്റപാടെയുള്ള നിന്റെ ഈ കുളിതന്നെ.”
“അതിനു നിന്നോടാരു പറഞ്ഞു, എണീറ്റ ഉടനെ പോയി ഷവറിന്റെ അടിയിലോട്ടു കേറാൻ. ആദ്യമൊക്കെ ഷവറെന്നു കേൾക്കുന്നതേ അലർജി ആയിരുന്നല്ലോ..?”
‘ശരിയാണ്. പണ്ടും തനിക്കു പലർച്ചയ്ക്കു കുളിക്കുന്ന ശീലം ഇല്ലായിരുന്നു. വീട്ടിൽനിന്നും എങ്ങോട്ടും പോകുന്നില്ലെങ്കിൽ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസത്തേക്കു കുളിതന്നെ കട്ട്. ഇവിടെ ഒരുമിച്ചു താമസം തുടങ്ങി ആദ്യത്തെ ചില ദിവസങ്ങളിൽ, ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ്, ഓഫീസിലേക്ക് ഇറങ്ങാൻ ഒരര മണിക്കൂർ നില്ക്കുമ്പോഴാകും കുളിക്കാൻ ഓടുക. അന്നൊക്കെ പക്ഷെ, കിടപ്പ് വെവ്വേറെ മുറികളിലായിരുന്നു. കിടപ്പ് ഒരു മുറിയിലായപ്പോഴും പതിവ് തെറ്റിയിരുന്നില്ല.’
സെലിൻ ഓർത്തു. സെലിൻപക്ഷെ, ആര്യ പറഞ്ഞതിനു മറുപടി ഒന്നും പറഞ്ഞില്ല.
“അല്ലെങ്കിലും, നല്ല കാര്യങ്ങളുടെ അനുകരണം ഒരു നല്ല കുട്ടീടെ ലക്ഷണം തന്നെയാണ്. പ്രത്യേകിച്ച്, മൂത്തവർ ചെയ്യുന്ന കാര്യങ്ങൾ കണ്ടുപഠിക്കുന്നത്.”
ബാൽക്കണിയുടെ സൈഡിൽ തെന്നിക്കിടക്കുന്ന കസേര സെലിനരികിലേക്കു ചേർത്തിട്ടിരുന്ന്, രണ്ടിറക്ക് കോഫി മോന്തി, സെലിനെ ഏറുകണ്ണിട്ട് ആര്യ.
“ഒന്നു പോടി… ഇപ്പറയുന്നതു കേട്ടാൽ തോന്നും, എന്റെ ഗ്രാൻഡ്മേടെ ഉപദേശിക്ക്യലാണെന്ന്. ഒന്നോ രണ്ടോ വർഷങ്ങളുടെ എല്ലുമൂപ്പ് ഉണ്ടെന്നു കരുതി അധികം ഞെളിയണ്ട. പറഞ്ഞില്ലെന്നു വേണ്ടാ…”
ബാൽക്കണിയുടെ ബാലസ്ട്രേഡിൽ ചാരിയിരുന്നിരുന്ന സെലിൻ ഇക്കുറി മുഖം കോട്ടി.
അതു കണ്ടതും ആര്യ മെല്ലെ ചിരിച്ചു,
“കാലത്തേ മുഖം കോട്ടല്ലേ എന്റെ സെലൂ… നീതന്നെ എന്റെ കെട്ട്യോൻ. പോരെ..?”
“അങ്ങനെ വഴിക്കു വാ… ആട്ടെ… ഇന്നെന്താ കെട്ട്യോനുള്ള ബ്രേക്ക് ഫാസ്റ്റ്, എന്റെ കെട്ട്യോളേ..?”
കള്ളക്കണ്ണെറിഞ്ഞുള്ള സെലിന്റെ കുലുങ്ങിയ ചിരി.
“ഓ… ഞാനതു മറന്നു. ഈ വക കാര്യങ്ങളൊന്നും കെട്ട്യോന്മാർ അനുകരിക്കാൻ പാടില്ലല്ലോ അല്ലേ… സ്റ്റാറ്റസ് പ്രോബ്ലം… സ്റ്റാറ്റസ് പ്രോബ്ലം…”
ആര്യയ്ക്കും ചിരി പൊട്ടി.
സെലിൻ ഒന്നു പരുങ്ങി. പിന്നെ, വീണ്ടും മുഖം കോട്ടി.
“ദേ ആര്യേ… വല്ല ടീയോ കോഫിയോ ബ്രെഡ്ഡോ ഓംലെറ്റോ ഒഴികെ കിച്ചണിലെ മറ്റൊരു കാര്യോം എന്നോടു മിണ്ടിപോകരുതെന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട്. കുക്കിങ് സെക്ഷൻ ഹോൾസെയിലായി നീ ഏറ്റെടുക്കാമെന്നു സത്യവാങ്മൂലം ഒപ്പിട്ടു തന്നിട്ടുമുണ്ട്. അല്ലെങ്കിൽ, ഞാൻ എന്റെ….”
സെലിനെ മുഴുപ്പിക്കാൻ സമ്മതിക്കാതെ ആര്യ പറഞ്ഞു,
“എന്റെ സെലിനെ… എന്റെ സ്പെഷ്യാലിറ്റികളെ അഡോപ്റ്റ് ചെയ്യുന്ന കൂട്ടത്തിൽ നിനിക്കു ഭാവിയിൽ ഉപകാരപ്പെടുന്ന കാര്യങ്ങളും ആയിക്കോട്ടെ എന്നു കരുതി പറഞ്ഞതാണേ. നീയാ വഴി വന്നാലാണ് എനിക്കു ബുദ്ധിമുട്ട്.”
“ആണല്ലോ… നീതന്നെ സമ്മതിച്ചേ… അതുകൊണ്ടുതന്നെ, നിന്നെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യോം തല്ക്കാലം എന്റെ അജണ്ടയിൽ ഇല്ല. പിന്നെ, നീ മിനിഞ്ഞാന്നു തന്ന പുസ്തകംപോലത്തെ പുസ്തകങ്ങളൊന്നും മേലാൽ എന്റെ കൺവെട്ടത്തുപോലും കൊണ്ടുവന്നു വെയ്ക്കരുത്. ഒന്നാമത്, സമയമില്ല. രണ്ടാമത്, നിന്നെപോലെ വായനാ ഭ്രാന്തും ഇല്ല. തന്നെയുമല്ല, നിന്നെപോലെ നട്ടപ്പാതിരായ്ക്കു കിടന്നലറാൻ ഒട്ടും ഇന്ററസ്റ്റില്ല.”
ചിരിച്ചുകൊണ്ടാണു പറഞ്ഞതെങ്കിലും, സെലിൻ അവസാനം പറഞ്ഞ വാചകം കേട്ടപ്പോൾ ആര്യയുടെ മുഖം വല്ലാതായി. കണ്ണുകൾ അടഞ്ഞു. തല താണു.
അതുകണ്ടപ്പോൾ സെലിനു വിഷമമായി. കുക്കിങ്ങ് പരാമർശിച്ചതോടെ അടുത്ത തോണ്ടൽ, തന്ന പുസ്തകം വായിക്കാത്തതിനാകും എന്നൊരു ചിന്ത വന്നു. അതിനുള്ള ഒരു മുന്നേറ് നടത്തിയതാണ്.
കുക്കിങ്ങും വായനയുമാണ് ആര്യയുടെ പ്രധാനപ്പെട്ട ഹോബികൾ. കുക്ക് ചെയ്തുകൊണ്ടുള്ള അവളുടെ വായന കാണേണ്ടതുതന്നെയാണ്. രണ്ടിലും ഒരേ സമയത്ത് ഒരുപോലെ കോൺസെൻട്രേഷൻ ചെയ്യാനുള്ള ആ കഴിവ് അപാരം എന്നേ പറയേണ്ടൂ.
രണ്ടും ഒരേ സമയത്തു ചെയ്യാനുള്ള മൂഡ് വരുമ്പോൾ അവളാദ്യം കുക്കിങ്ങിനുള്ള എല്ലാ ഐറ്റംസും അരികത്ത് ഒരു ഓർഡറിൽ സെറ്റ് ചെയ്തു വെയ്ക്കും. സ്റ്റൗ കത്തിച്ച്, ചട്ടിയോ കുക്കറോ വെച്ച്, കുക്കിങ്ങിന്റെ പ്രാഥമിക റൗണ്ട് കഴിഞ്ഞാൽപിന്നെ, വലംകയ്യിൽ വായിക്കാനുള്ള പുസ്തകം കേറും. പിന്നെയെല്ലാം ഒരു ഓർഡറിലങ്ങു പോയികൊണ്ടിരിക്കും.
വല്ലതും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ പുസ്തകം ഇടംകയ്യിലോട്ടു ഷിഫ്റ്റ് ആകും. അതിനിടയിൽ ഫോൺ വന്നാൽ, അതും അറ്റന്റ് ചെയ്യും. ഇരുകൈകളും എൻഗേജ്ഡ് ആയിരുന്നാൽപോലും ഏതെങ്കിലും ഒരു കാതും ഷോൾഡറും ലോക്കാക്കി മൊബൈൽ തിരുകി വെച്ച്, നിന്നുകൊണ്ടോ നടന്നോ ഉള്ള ഒരു സംസാരമുണ്ട്. അതാണു ശരിക്കും കാണേണ്ടത്. അതിനു വേണ്ടിമാത്രം കിച്ചണിനു വെളിയിൽ താൻ പമ്മി നിന്നിട്ടുണ്ട്.
“ഹേയ്… ഡെസ്പ് ആകാതെ… ടേക് ഇറ്റ് എ ജോക്ക്.”
പ്രായംകൊണ്ട് ഇളപ്പമാണെങ്കിലും ആര്യയുടെ അന്തര്‍മുഖത്വം ഇതിനകം സെലിനെ ഒരു ഗാർഡിയന്റെ മനോഭാവത്തിലെത്തിച്ചിരുന്നു. കിച്ചൻ മാനേജ്മെന്റ് ഒഴികെ അവർക്കിടയിലെ മറ്റെല്ലാ പൊതുകാര്യങ്ങളുടെയും ചുമതല സെലിനാണ്.

“ഞാൻ ഇന്നലെയും നിന്റെ ഉറക്കം കളഞ്ഞല്ലേ..?”
ആര്യ.
“ഉം… ചെറുതായിട്ട്.”
ഇല്ലെന്നു പറയാൻ നിന്നില്ല സെലിൻ. അങ്ങനെ പറഞ്ഞാലും ആര്യയ്ക്കറിയാം നുണയാണെന്ന്.
“ഇന്നലെ എന്തായിരുന്നു സീനിൽ? എനി ഡെവലപ്മെന്റ് ഇൻ ദ സ്കിറ്റ്?”
“ഇല്ലെന്നു പറയാനാകില്ല. ചെറിയൊരു പുരോഗമനം വന്നിട്ടുണ്ട്.”
ആര്യ ഒന്നു നെടുവീർപ്പിട്ടുകൊണ്ടു തുടർന്നു,
“ഒരു കൊടും കാട്. രാത്രി ആണെന്നു തോന്നുന്നു. നല്ല മഞ്ഞുവീഴ്ചയുണ്ട്. ഞാനെങ്ങോട്ടോ ഓടുകയാണ്. പക്ഷെ…”
“പക്ഷെ…”
പാതിയിൽ ആര്യ നിർത്തിയപ്പോൾ സെലിനു ഉദ്വേഗം കൂടി.
“പക്ഷെ… ഞാനെങ്ങും എത്തുന്നില്ല. ഒരിടത്തുനിന്നുതന്നെ ഓടുന്നു. എനിക്കു ചുറ്റുംമാത്രം നിലാവുപോലെ ഒരു വെളിച്ചം.”
“കുന്തം… നീയതു വിട്ടുകളയാൻ നോക്കെടീ. ആ ഒരു കാര്യംമാത്രം മനസ്സിലിട്ടു നടക്കുന്നതുകൊണ്ടാ ആവർത്തിച്ചാവർത്തിച്ച് അതുതന്നെ കണ്ടുകൊണ്ടിരിക്കുന്നത്. നിന്റെയൊരു കാടും കാട്ടാറും അമ്പലോം തലയില്ലാ ബിംബവും. ഈ നിലക്കു പോയാൽ ഇവിടെ നിന്നും കുതിരവട്ടത്തേക്കു ട്രാൻസ്ഫർ വാങ്ങി പെട്ടെന്നു പോകേണ്ടി വരും നിനക്ക്.”
ഒന്നു നിർത്തി സെലിൻ പറഞ്ഞു,
“അല്ലെങ്കിൽതന്നെ കുതിരവട്ടത്തേക്കെന്തിനാ പോകുന്നേ… തൃശ്ശൂരിൽതന്നെ ഉണ്ടല്ലോ നിനക്കു പറ്റിയ സ്ഥലം, പടിഞ്ഞാറേ കോട്ടയിൽ.”
സെലിൻ ഒരല്പം കടുപ്പിച്ചാണു പറഞ്ഞത്. ഫലമില്ലെന്നറിയാം. എങ്കിലും, ചിലപ്പോൾ അവൾക്കു തന്റെ ചിന്തകളെ കടിഞ്ഞാണിടാൻ കഴിഞ്ഞെങ്കിലോ എന്നൊന്നു ചിന്തിച്ചുപോയി.
“അങ്ങനെയല്ല സെലിൻ, ഇതിലെന്തോ ഒരു രഹസ്യമുണ്ട്. അല്ലെങ്കിലിങ്ങനെ കൂടെക്കൂടെ…”
ആര്യ മുഴുപ്പിച്ചില്ല.
മുൻപു പലവട്ടം ടീസ് ചെയ്തിട്ടുള്ളതുകൊണ്ടാകാം, ഇപ്പോൾ പറഞ്ഞത് അവൾ കാര്യമായി എടുക്കാതിരുന്നത്. അതോ, താൻ പറഞ്ഞത് അവൾ കേട്ടില്ലെന്നുണ്ടോ? സെലിൻ സംശയിച്ചു.
“സെലിൻ… നീ ഓർക്കുന്നോ, കുറച്ചു ദിവങ്ങൾക്കു മുൻപ് എന്നോടു നീ പറഞ്ഞത്?”
“എന്ത്?”
താൻ പറഞ്ഞതൊന്നും അവൾ കേട്ടിട്ടില്ലെന്നു സെലിനു മനസിലായി. അല്ലെങ്കിലൊരുപക്ഷേ, അതവളെ ഒട്ടും ബാധിച്ചിട്ടുണ്ടാവില്ല. മറ്റെന്തോ ഗാഢമായ ചിന്തയിലാണവൾ, അജ്ഞാതമായ ഏതോ ലോകത്ത്.
“ഏതെങ്കിലും സൈക്യാട്രിസ്റ്റിനെയോ ന്യൂറോളജിസ്റ്റിനെയോ കാണാം എന്നു പറഞ്ഞില്ലേ?”
“ഉം… നിനക്കിപ്പോൾ അങ്ങനെ തോന്നുന്നുണ്ടോ?”
“ഉണ്ട്. അല്ലാതെ ഈ പ്രശ്‍നത്തിന് ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല. അല്ലെങ്കിൽ, നാഡി ജ്യോത്സ്യം. അതാകുമ്പോൾ, വല്ല മുജ്ജന്മ സാദ്ധ്യതയ്ക്കു സ്‌കോപ്പും കാണും.”
ആര്യ ഗൗരവത്തിലാണ്.
“കോപ്പാണ്… അവളുടെയൊരു മുജ്ജന്മ സാദ്ധ്യത.”
സെലിന് അരിശം വന്നു. അങ്ങനെ തറപ്പിച്ചു പറഞ്ഞില്ലെങ്കിൽ അവളാ വഴിയങ്ങു പോകാനും സാദ്ധ്യതയുണ്ട്. എങ്കിലും, അവളെ തീരെ തള്ളാനും തോന്നിയില്ല.
“നീയിന്നു ഹാഫ് ഡേ ലീവെടുക്ക്. ഉച്ചയ്ക്കുശേഷം നമുക്ക് ഒരു ന്യൂറോളജിസ്റ്റിനെ പോയി കാണാം. പറ്റിയ ആളെ ഞാൻ ലൊക്കേറ്റ് ചെയ്യാം.”
അതും പറഞ്ഞ്, സെലിൻ എഴുന്നേറ്റു. ആര്യയും.
“സൈക്യാട്രി എന്തായാലും വേണ്ട. നിനക്കു ഭ്രാന്തില്ല, ചെറിയൊരു ഡില്യൂഷനുണ്ട്, ഒരു മതിഭ്രമം. ഒരു ഡോസ് നെല്ലിക്കാത്തളംകൊണ്ടു ചിലപ്പോൾ മാറും. ആയുർവേദം ബെസ്റ്റാ…”
ആര്യയെ മറികടന്ന് അകത്തേക്കു കയറുന്നതിനിടയിൽ ചിരിച്ചുകൊണ്ടു സെലിൻ പറഞ്ഞു.
“സെലിൻ… ബി സീരിയസ്. ടേക്ക് ഇറ്റ് സീരിയസ്ലി. രണ്ടുദിവസം മുൻപു കണ്ടത് അത്ര നിസാരമായി കരുതാൻ പറ്റുന്നില്ല. എന്തോ ഒരു നിഗൂഢത ഇതിനു പിന്നിലുണ്ടെന്ന് എനിക്കു തോന്നുന്നു.”
ആര്യ ഒന്നു നിർത്തി. അകത്തേക്കു കയറാനാഞ്ഞ സെലിൻ തിരിഞ്ഞു നിന്നു. ആര്യയിൽ ചെറിയൊരു കിതപ്പ് ഉണ്ടാകുന്നതും വസൂരിയുടെ കുമിളങ്ങൾ മുളച്ചു പൊന്തുന്നതുപോലെ, മുഖത്തു വിയർപ്പുതുള്ളികൾ മുളപൊട്ടുന്നതും സെലിൻ കണ്ടു.
കുറച്ചു ദിവസങ്ങളായി അവൾ ഇതുതന്നെ ആവർത്തിക്കുന്നു. സെലിനും തോന്നുന്നുണ്ട്, എന്തോ ഒന്ന് അവൾക്കു ചുറ്റും ഭ്രമണം ചെയ്യുന്നുണ്ടെന്ന്. അതുപക്ഷേ, അവൾക്കു മുൻപിൽ പ്രകടിപ്പിക്കാൻ സെലിൻ ശ്രമിച്ചിട്ടില്ല.
“നോക്കൂ സെലിൻ… ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്കുമുൻപ്, യഥാർത്ഥത്തിൽ നടന്ന എന്തോ കാര്യമായ ഒരു സംഭവമാണെന്നാണ് എനിക്കു ഫീൽ ചെയ്യുന്നത്. അതാണെന്നെ വിടാതെ പിന്തുടരുന്നത്.”
പറഞ്ഞുവന്നത് ആര്യ മുഴുപ്പിച്ചു.
ശരിയാണ്. അന്ന് ആര്യ കണ്ടത് അത്ര നിസാര സ്വപ്നമായി കാണാൻ കഴിയില്ല. തുടരെ കാണുന്നതെല്ലാം ഒന്നൊന്നിനു കണക്ട് ആകുമ്പോൾ പ്രത്യേകിച്ചും.
തുറസായ ഒരു കുന്നിൻ പ്രദേശം. കൊറേ ആളുകൾ ചേർന്ന് അതിന്റെ മുകൾഭാഗം നിരപ്പാക്കുന്നതാണ് അന്നവൾ കണ്ടത്. അതൊരു കൺസ്ട്രക്ഷൻ വർക്കിന്റെ ഭാഗമായുള്ള പ്രവർത്തി ആയിട്ടാണ് അവൾക്കു തോന്നിയത്. പണിക്കാരുടെ രൂപഭാവങ്ങളിൽനിന്നും വേഷവിധങ്ങളിൽനിന്നും അവർ വിദേശികളാണെന്നാണ് അവൾ പറയുന്നത്.
ഷവൽ, പിക്കാസ്, കമ്പിപാര തുടങ്ങിയ നാടൻ പണിയായുധങ്ങളുമായി അവർ കുന്നിടിച്ചു വരുന്നതിനിടയിലാണ്, യോഗാസനത്തിൽ ഇരിക്കുന്ന, മനുഷ്യാകൃതിയിലുള്ള വലിയൊരു മൺപുറ്റ് കാണപ്പെടുന്നത്. പെട്ടെന്ന്, അവരിൽ ആരുടെയോ പണിയായുധം അബദ്ധവശാൽ അതിനെ ഗളഛേദം ചെയ്യുന്നു. മുറിഞ്ഞ ശിരസ് താഴെ കിടന്നു പിടക്കുന്നു. യോഗാസനത്തിൽ ഇരുന്നുകൊണ്ടുതന്നെ കബന്ധം വിറകൊള്ളുന്നു. പരിഭ്രാന്തരായി നില്ക്കുന്ന വിദേശികളായ പണിക്കാർ.
ഇത്രയും ആയപ്പോഴേക്കും അവൾ പിടഞ്ഞെണീറ്റു. കുറെ നേരത്തേക്കു പിന്നെ, എപ്പിലെപ്‌സി ബാധിച്ചതുപോലെ ആയിരുന്നു അവളുടെ പരാക്രമങ്ങൾ. അത്രയ്ക്കും ഭയന്നു പോയിരുന്നു, അവൾ.
“ഉം… ഞാനതു മറന്നിട്ടില്ല ആര്യ. നമുക്കു നോക്കാം. ഞാനില്ലേ കൂടെ..?”
ഒന്നു നിർത്തി, ആര്യയുടെ കണ്ണുകളിലേക്കു കാരുണ്യത്തോടെ ഒരു നിമിഷം തറച്ചു നോക്കി, സെലിൻ ഉറച്ച സ്വരത്തിൽ പറഞ്ഞു,
“അല്ല… ഞാനുണ്ട്, കൂടെ.”
അതും പറഞ്ഞ് അകത്തേക്കു മറഞ്ഞ സെലിനെ നോക്കി നിന്ന ആര്യ, പിന്നെയും കുറച്ചു നേരംകൂടി, ചിന്താമഗ്നയായി അവിടെതന്നെ നിന്നു.
തുടരും…
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.







