* മുൻലക്കം തുടർച്ച:
“നാടകമൊക്കെ കഴിഞ്ഞോ?” “കഴിഞ്ഞു മൂപ്പരേ.” കാവമ്മയുടെ സ്വരം ദൃഢമായിരുന്നു. “എന്നിട്ടെന്തു കിട്ടി?” “കിട്ടി മൂപ്പരേ.” “എന്ത്?” കാവമ്മ മിണ്ടിയില്ല.
“മുല പറിപ്പോൻ
അവന്റെ നെഞ്ചകം പറിപ്പോൻ
മുല, മൂക്ക്, തുട വാരിയെറിഞ്ഞേൻ
ബലവാനവൻ… ഹേ ലക്ഷ്മണാ…”
മഞ്ഞ് പുതഞ്ഞുകിടക്കുന്ന അന്തരീക്ഷമാണ്. കിളിർത്ത് വന്ന ചെമ്പരത്തി അഴികൾക്കിടയിലൂടെ നനഞ്ഞ തറവാട്ടമ്മയെപോലെ നോക്കുന്നു. വിളക്ക് ചൈതന്യത്തോടെ എരിയുന്നുണ്ടായിരുന്നു.
‘മുല പറിപ്പോൻ’
വിനോദ ചിന്താമണി നാടകശാലയുടെ അരങ്ങു കളരിയാണത്. ഉയർത്തിപ്പിടിച്ച കൈകൾ അനങ്ങുന്നതോടൊപ്പം ഇല്ലത്ത് പൂജിച്ചുവെച്ച ഭഗവതിയുടെ ഉടവാളുണ്ടെന്ന് വിരാധന്റെ വേഷം ചെയ്യുന്നവൻ പകച്ച കണ്ണുകളോടെ നോക്കിനിന്നു.
അച്ചുതനദ്ദേഹം എഴുന്നേറ്റുനിന്നു. ചാത്തുകുട്ടിയെ വിളിച്ചു. എന്തോ സ്വകാര്യം പറയാനുണ്ടെന്ന മട്ടിൽ പുറത്തേക്ക് കൊണ്ടുപോയി. കൊട്ടിയും പാടിയും കൊണ്ടിരിക്കുന്ന വാദ്യക്കാർ നിർത്തി.
കിതച്ചുകൊണ്ടിരുന്ന കാവമ്മയുടെ കണ്ണുകൾ കണ്ണകിയുടേതുപോലെ ചുകന്നിരുന്നു. ഇത്തിരി ദേഷ്യത്തോടെയാണ് ചാത്തുകുട്ടി തിരിച്ച് വന്നത്.
“ഹേയ് കാവമ്മ, ഭ്രാന്തുപിടിച്ചോ?” കാവമ്മയെ ശകാരിക്കുകയാണ്.
“രാമഭദ്രദീക്ഷിതർ സംസ്കൃതത്തിലാക്കിയതാണ് ഞാൻ ശുദ്ധ മലയാളത്തിലാക്കിയെന്നേയുള്ളൂ. കാവമ്മയതിനെ പാണ്ടി തമിഴുകൊണ്ട് കൊല്ലുമെന്ന് തോന്നുന്നു.”
കാവമ്മ ചിരിക്കാൻ ശ്രമിച്ചു. കുറച്ചുകഴിഞ്ഞ് വെറ്റിലച്ചെല്ലമെടുത്ത് അച്ചുതനദ്ദേഹം തിരിച്ച് വന്നു.
“പദ്യമല്ല പ്രശ്നം. മുലയറുത്ത് മാറ്റിയ ശൂർപ്പണഘ ബന്ധുമിത്രാദികൾ മരിച്ച ദുഃഖത്തിൽ വ്യസനിക്കുന്നതാണ്. അതിന് കാവമ്മയുടെ കൂടിചേർക്കലൊന്നും വേണ്ട.”
ചാത്തുകുട്ടിയും അച്ചുതനദ്ദേഹവും ഇടത്തിണ്ണയിലിരുന്നു. വാദ്യക്കാർ ശ്രുതി ശരിയാക്കി.
“എത്രാമങ്കമാണ്?”
“ഏഴാം അങ്കം.”
“ശരി, തുടങ്ങാം.”
അണയാറായ വിളക്കിലൽപ്പം എണ്ണയൊഴിച്ചു. അനന്തരം ശൂർപ്പണഘ പ്രവേശിക്കുന്നു. പശ്ചാത്തലത്തിൽ വിളിച്ചുപറഞ്ഞു. കൊമ്പുവിളി ഉയർന്നു. ഇലത്താളത്തിന്റെ ഒച്ച.
ശൂർപ്പണഘ നെഞ്ചത്തടിച്ച് കരയുകയാണ്.
“അയ്യോ ദശഗ്രീവേ… അയ്യോ അയ് കുംഭകർണ്ണി… ഉണ്ണീ, മേഘനാദ നിങ്ങൾ ഇഹ ലോകത്തെ വെടിഞ്ഞുപോയോ… അയ്യോ അതികായാ… ത്രിശിനസ്സേ… ദേവാന്തകാ, നരാന്തകാ, കുംഭനികുംഭേ… കഥാശേഷരായി തീർന്നുവോ? ഭാഗ്യഹീനയാകാൻ ഞാനെന്തു ചെയ്തു? ഹനുമാന്റെ വാലാഗ്രത്തിൽ നിന്നു പകർന്ന വഹ്നിയിൽ ലങ്കാപുരത്തിലുള്ള ഗൃഹസമൂഹമെന്നപോലെ ദഹിക്കുന്നു. അതിനാലിപ്പോൾ രാക്ഷസവംശത്തിനു കാളരാത്രികളായ ആ ക്ഷത്രിയ കുട്ടികളെ… ഞാൻ സ്ത്രീയെന്നിരിക്കിലും എന്റെ ശക്തിക്കു തക്ക വണ്ണം ഉപദ്രവിക്കാൻ… എന്റെ ശക്തിക്കു തക്ക…വണ്ണം…”
വാക്ക് മറിഞ്ഞു. ഊറിവന്ന കണ്ണീർ തുടച്ച് കാവമ്മ എഴുന്നേറ്റു. സംഭാഷണത്തിന്റെ താളം അപരദിച്ച വാദ്യം വീണ്ടും നിശ്ശബ്ദമായി.
“എന്താണിത്?”
കാവമ്മ കണ്ണുകൾ താഴ്ത്തിയിരുന്നു.
“എന്ത് പറ്റി?”
‘വയ്യാ… വയ്യാ… ഓടി തളർന്നു വീണിരിക്കുന്നു.’ ആത്മഗതമായിരുന്നു കാവമ്മയുടേത്. ഇനിയെന്തു ചെയ്യാനാണ്? ചാത്തുകുട്ടിയാംഗ്യം കാട്ടിയപ്പോ ചിലങ്കാധാരികളായ പെണ്ണുങ്ങൾ കിലുക്കത്തോടെ നാടകശാലയിൽ നിന്ന് പോയി, ഞെരുങ്ങികത്തിയുരയുന്ന തിരിയുടെ വെളിച്ചച്ചൂട്. കാവമ്മ അരങ്ങു വിട്ടു.
■■■
മാറ്റങ്ങൾ പലതായിരുന്നു. കാവിൽ തിരിവെച്ച് തൊഴുമ്പോൾ കാവമ്മയുടെ മുഖത്തുള്ള ചിരിയുടെ അസാന്നിദ്ധ്യമുണ്ടായിരുന്നു. എന്താണെന്നറിയാത്ത കരുത്ത് മുഖത്ത് പടരുന്നുണ്ടായിരുന്നു. കതിരേശൻ വീക്ഷിച്ചു.
അതിരാവിലെ.
മുറ്റത്ത് രണ്ട് പോത്തുകൾ അലറുന്നു. മുളവാതിലിന്റെ വിടവിലൂടെ കാതൽമൂപ്പന്റെ ബലിഷ്ഠമായ കാലുകൾ കണ്ടു. വരിതെറ്റിയ നഖങ്ങൾ. കറുത്ത്, ഏതോ വമ്പൻ കാളയുടെ പഴുത്ത എല്ലുകൾ മാതിരി. അടുത്ത് കാവമ്മയുണ്ടായിരുന്നു. ലഹരി പിടിച്ച രാത്രിയുടെ ഓർമ്മ. കാവമ്മയുടെ ചുണ്ടിന്റെ രസം ഇപ്പോഴും നാവിൽ…
ഉറങ്ങി കിടന്ന കാവമ്മയെ കതിരേശനുണർത്തിയില്ല. ക്ഷീണം കാണും. കതിരേശൻ എഴുന്നേറ്റപ്പോൾ ദേഹത്ത് പുതച്ചിരുന്ന വൈക്കോൽ നാരുകൾ ചാടിവീണു. മുളവാതിൽ തുറന്നപ്പോൾ കയറ്റുകട്ടിലിൽ കാതൽമൂപ്പൻ.
“കതിരേശോയ്..”
കാതൽമൂപ്പൻ വിറക്കുന്നുണ്ടായിരുന്നു.
“കാവമ്മ വന്നുവോ?”
“ഉം” കതിരേശൻ മൂളി. “രാത്രിയായിക്കാണും.”
“ഉം”
“അവളെന്തെങ്കിലും?” പുരികങ്ങൾ ചോദ്യഭാവത്തിൽ ചുളിഞ്ഞു.
“ഇല്ല. ഒന്നും പറഞ്ഞില്ല.”
കാതൽമൂപ്പൻ ചുറ്റും നോക്കി. കാവമ്മ നട്ടു വളർത്തിയ ചെമ്പകത്തിന്റെ ഇലകൾ ചുരുണ്ടിരുന്നു. മൂപ്പൻ വളരെ പ്രയാസപ്പെട്ട് കണ്ണുകൾ തിരിച്ച് നോക്കി. ശ്വാസം വലിച്ചെടുത്തു.
“അവളെയെങ്ങോട്ടും വിടണ്ട.”
കതിരേശൻ മറുപടി പറഞ്ഞില്ല. ചെമ്പക തൈ അതിരു കവച്ച് വളരുന്ന ചെടിയാണ്. കൂടെ വന്ന മൂപ്പന്റെ സംഘത്തിലുള്ളവർ താഴെയാണ്. മൂപ്പൻ തുടർന്നു.
“കാവമ്മയോട് പറയണം നമുക്ക് പറ്റിയതല്ലെന്ന്. ദീനം ബാധിച്ച് കിടക്കുന്ന തള്ളയെ ഓർക്കണമെന്ന്.”
മൂപ്പൻ നടന്നകന്നു.
■■■
കാട്ടാറുകൾ നിറഞ്ഞൊഴുകി. അതിൽ നിന്ന് ഇത്തിരി വെള്ളം കൈകുമ്പിളിലാക്കി മുഖം കഴുകി, കതിരേശൻ തന്റെ പ്രതിബിംബം നോക്കി. കാവമ്മ ഇനിയും ഉണർന്നിട്ടില്ല.
കാർമേഘങ്ങൾ ഉരുണ്ടുകൂടി. തൊഴുതുനിന്നിരുന്ന കാവമ്മയ്ക്ക് പ്രസാദം കൊടുത്തുകൊണ്ട് പൂജാരി ചോദിച്ചു; കാവിൽ രാവിലെയും സന്ധ്യക്കും തിരികൊളുത്താൻ വരുന്ന കിഴവൻ.
“നാടകമൊക്കെ കഴിഞ്ഞോ?”
“കഴിഞ്ഞു മൂപ്പരേ.” കാവമ്മയുടെ സ്വരം ദൃഢമായിരുന്നു.
“എന്നിട്ടെന്തു കിട്ടി?”
“കിട്ടി മൂപ്പരേ.”
“എന്ത്?”
കാവമ്മ മിണ്ടിയില്ല. കണ്ണെരിഞ്ഞു. ബലിയർപ്പിച്ച കോഴിയുടെ തൂവൽ വേരറ്റ ചെടിയുടെ കീഴിൽ പാറിക്കളിക്കുന്നു. കാവിനെയൊന്ന് ചുറ്റി കതിരേശനും കാവമ്മയും. കുറച്ചകലെ ആൽമരത്തിന്റെ കടയ്ക്കൽ പുള്ളുവന്മാർ വീണമീട്ടി പാടുന്നുണ്ടായിരുന്നു. കതിരേശനവരുടെ അടുത്തേക്ക് പോയി. കാവമ്മ ഭഗവതിയെ നോക്കിനിന്നു. കലിതുളുമ്പി നിൽക്കുകയാണ് ആകാശം.വലിയൊരു കാളക്കുട്ടനെ അടുത്ത് കെട്ടി നിർത്തിയിട്ടുണ്ടായിരുന്നു. അത് അമറുന്നു. പ്രതിമയുടെ കഴുത്തിൽ ചാർത്തിയിരുന്ന തുളസിമാല കാറ്റത്താടുന്നു.
“ശീഘ്രം വാടീ, മഴ വര്ന്ത്ക്ക് മുന്നേ പോകണം.” പുള്ളുവന്മാർ ചീത്ത പറഞ്ഞു. പൂജാരി ധൃതിപിടിച്ചു.
“കാവമ്മ നടന്നോ…”
വെച്ചിരുന്ന തിരി താഴേക്കിട്ട്, കാളക്കുട്ടനെ തിരിച്ചു കൊണ്ടുപോയ്ക്കോളാൻ അതിന്റൊപ്പം വന്നവരോട് ആംഗ്യം കാട്ടി.
“ഇന്നത്തെ ബലി മുടങ്ങി.”
ഊന്നുവടി പിടിച്ച് അയാൾ കുറച്ചടി നടന്നു. ശേഷം തിരിഞ്ഞുനോക്കി.
“കാവമ്മയെന്തേ പോരാത്തൂ?”
ആൽമരത്തിൽ കെട്ടിയ വളകൾ ആടിയുലഞ്ഞു.
“ഇല്ല മൂപ്പരേ, നടന്നോ…”
“എന്തേ?” പൂജാരി സംശയത്തോടെ ചോദിച്ചു.
“മുല മുറിഞ്ഞാൽ ഓള് കരയോന്ന് നോക്കട്ടെ.”
പ്രതിഷ്ഠ ഉറപ്പിച്ച സ്ഥാനത്തേക്ക് നോക്കി കാവമ്മ പറഞ്ഞു. പൂജാരി വിറച്ചുനിന്നു. മഴതുള്ളിയോടൊപ്പം ലയിച്ച ചുകന്ന ഭസ്മം നെറ്റിയിൽ നിന്ന് മൂക്കിൻതുമ്പത്തെത്തി മരിച്ചുവീണു.
കതിരേശൻ കാവമ്മയെ നോക്കി. ഇടിമുഴക്കത്തോടൊപ്പം മഴ കനത്തു.
തുടരും■■■
* ഒന്നാം ഭാഗം
* രണ്ടാം ഭാഗം
* നാലാം ഭാഗം
* എഴുത്തുകാരി ഗീതാ ഹിരണ്യന്റെ സ്മരണാർത്ഥം, സംസ്ഥാനത്തെ ഹൈസ്കൂൾ- ഹയർ സെക്കഡറി വിദ്യാർത്ഥികൾക്കു വേണ്ടി ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം 2020ൽ നടത്തിയ രചനാ മത്സരങ്ങളിൽ, ‘ഗീതകം നവമുകുളം കഥാ പുരസ്‌കാരം’ ലഭിച്ച കൃതിയാണ്, മലപ്പുറം കുന്നകാവ് ജി.എച്ച്.എസ്.എസ്. സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്ന ആദിത്ത് കൃഷ്ണ ചെമ്പത്ത് എഴുതിയ ‘വിനോദ ചിന്താമണി നാടകശാല’. നോവലിസ്റ്റ് പാങ്ങിൽ ഭാസ്കരൻ ആയിരുന്നു കഥാ വിഭാഗം ജൂറി ചെയർമാൻ.