
'മാധവിക്കുട്ടിയ്ക്കു പകരം മറ്റാരെങ്കിലുമാണ് അത് പറഞ്ഞിരുന്നെങ്കിലോ?'
മാധവിക്കുട്ടിയോട് രാഗദ്വേഷങ്ങൾ കലർന്ന സമ്മിശ്ര വികാരം:
മാധവിക്കുട്ടിയോടു തനിക്കെപ്പോഴും രാഗദ്വേഷങ്ങൾ കലർന്ന സമ്മിശ്രവികാരമാണു തോന്നിയിട്ടുള്ളതെന്ന്, എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത്.
എന്നാൽ, കടുത്ത ആരാധന ഉള്ളപ്പോൾ തന്നെയും ഈർഷ്യയും തോന്നാറുണ്ടെന്ന്, മാധവിക്കുട്ടിയുടെ 16-ാം ഓർമ്മദിനമായ മെയ് 31 ശനിയാഴ്ച പങ്കുവെച്ച തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ദീപ പറയുന്നു.
‘അത്രയും പ്രിയപ്പെട്ട ആൾ എന്തേ അങ്ങനെ പറഞ്ഞതെന്ന’ ഈർഷ്യയാണ്.
“നായാടികള്‍ക്ക് കുട്ടികളുണ്ടായാല്‍ മലയുടെ മുകളില്‍ കൊണ്ടുപോയ് കിടത്തും…കാറ്റും, മഴയും, വെയിലും, കൊണ്ട് ഘോരതപസ്സിനെ അതിജീവിക്കാന്‍ ഞാനൊരു നായാടി ശിശുവെന്ന പോലെ സകല ഭൂതത്തിന്‍റെയും സ്പര്‍ശത്തിനു അധീനയായി….”
‘ആത്മകഥയിൽ മാധവിക്കുട്ടി എഴുതിയ ആ വരികൾ വായിച്ചപ്പോഴും നാലപ്പാട്ട് തറവാട്ടിലെ വേലക്കാരോടും മറ്റും അവർ കാണിച്ച അനുകമ്പയെപ്പറ്റി വായിച്ചപ്പോഴും തോന്നിയ സ്നേഹം മറ്റൊരു ഓർമ്മക്കുറിപ്പിലെ ഒരു സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ നീരസമായി മാറി’
ദീപ പറയുന്നു:
“പൂനെയിൽ എഴുത്തുകാരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ കൈയുയർത്തിയിട്ടും തനിക്ക് സംസാരിക്കാൻ അവസരം നൽകാതിരുന്ന സംഘാടകരോടുള്ള നീരസമായിരുന്നു ആ കുറിപ്പിനു പിറകിൽ. മാധവിക്കുട്ടിയുടെ എഴുത്തിൽ അടിക്കടി കടന്നുവരാറുള്ള ‘കീഴാളലോകം’ ആ കുറിപ്പിലും കടന്നു വന്നു.”
“കൈയുയർത്തിയിട്ടും സംസാരിക്കാൻ അനുവദിക്കാതിരുന്നപ്പോഴാണ്, പണ്ട് നാലപ്പാട്ടു തറവാട്ടിൽ അടുക്കളപ്പുറത്ത് മറഞ്ഞിരുന്നിരുന്ന നായാടികളുടെ സങ്കടം മനസ്സിലായത്” – എന്ന വാചകം കണ്ടപ്പോൾ കല്ലുകടിച്ചെന്ന്, മാധവിക്കുട്ടിയുടെ വാചകങ്ങളെ ഉദ്ധരിച്ചുകൊണ്ടു ദീപ പറയുന്നു,
“ഒരു അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി ശീതീകരിച്ച ഹാളിൽ കുഷ്യനിട്ട കസേരയിലിരുന്ന് കൈയൊന്നുയർത്തിയപ്പോൾ അവഗണിക്കപ്പെട്ട രോഷവും 72 അടി ദൂരെ വച്ചു കണ്ടാൽപ്പോലും മേൽജാതിക്കാരെ അശുദ്ധരാക്കും എന്ന് കരുതിപ്പോന്നിരുന്ന ഒരു വർഗ്ഗത്തിൻ്റെ സാമൂഹികതിരസ്ക്കാരാനുഭവങ്ങളും എങ്ങനെയാണ് ചേർത്തുവെക്കാൻ കഴിയുന്നതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല.
അനുഭവത്തിൻ്റെ അഭാവമാണ് ചില അലസതാരതമ്യങ്ങളിലേക്ക് നമ്മെ നയിക്കുക. മണ്ണാപ്പേടിയും പുലപ്പേടിയും നിലനിന്നിരുന്ന ഒരു നാട്ടിൽ, ഒരു കാലത്ത് അസ്പൃശ്യരായിരുന്ന കേരളത്തിലെ വിവിധ ജാതികള്‍ക്ക് വ്യത്യസ്ത അളവിലും തോതിലുമുള്ള സാമൂഹിക അനുഭവങ്ങളുടെ കഥകളാണ് ചരിത്രത്തിൽ പറയാനുണ്ടാകുക. അവരുടെ ഭൂതകാലസങ്കീർണതകളെ / അപമാനത്തിന്റെ നേരനുഭവങ്ങളെ ചില താരതമ്യങ്ങളിലൂടെ ലഘൂകരിക്കുന്നത് നീതികേടു തന്നെയായി തോന്നി.

'മാധവിക്കുട്ടി അങ്ങനെ പറഞ്ഞുവോ' എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
അതുപോലെ, മാധവിക്കുട്ടി പറഞ്ഞതായുള്ള മറ്റൊരു ഗുരുതരമായ അഭിപ്രായത്തോടുള്ള ഭിന്നതയും ദീപ നിശാന്ത് പങ്കുവെക്കുന്നുണ്ട്.
“ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ നായകവേഷത്തിലഭിനയിച്ച ജയരാജിൻ്റെ ‘ശാന്തം’ സിനിമയിറങ്ങിയ സമയത്ത് മാധവിക്കുട്ടിയുടെ ഒരു അഭിമുഖം കണ്ടിട്ടുണ്ട്. അതിലാ സിനിമയെപ്പറ്റി പറയുന്നുണ്ട്.
”ശാന്തം കണ്ടിരുന്നു… ഒരു കറുത്ത കു**ണ്ടനെ എല്ലാവരും കൊണ്ടു നടക്കുന്നു… ഓമനിക്കുന്നു… എനിക്ക് തീരെ ഇഷ്ടായില്ല.” എന്നു മാധവിക്കുട്ടി പറഞ്ഞിരുന്നു എന്നാണ്, ദീപ പറയുന്നത്. തുടർന്ന് അവർ ചോദിക്കുന്നു:
“ഹിപ്പോക്രസിയുടെ ഇത്തരം ‘നിഷ്കളങ്കപ്പേച്ചു’കളെ നമ്മൾ ചിലപ്പോൾ ”അടി!” എന്ന് പറഞ്ഞ് മോഹൻലാൽ സ്റ്റൈലിലങ്ങ് ക്ഷമിച്ചു കളയും. മാധവിക്കുട്ടിയ്ക്കു പകരം മറ്റാരെങ്കിലുമാണ് അത് പറഞ്ഞിരുന്നെങ്കിലോ? ഇന്നത്തെ കാലത്തെ ഒരെഴുത്തുകാരനോ എഴുത്തുകാരിയോ അത്തരമൊരു വാചകം പറഞ്ഞു കഴിഞ്ഞാൽ അത്ര നിഷ്കളങ്കമായി നമുക്കതിനെ കാണാൻ കഴിയുമോ?”
‘എന്നാലുമെനിക്ക് അവരുടെ അപകടകരമായ സത്യസന്ധതയും ധീരതയും കള്ളത്തരങ്ങളും ഇഷ്ടമാണെന്നും സ്ത്രൈണവികാരങ്ങളിൽ പ്രണയദാഹവും ഉൾപ്പെടുന്നുവെന്ന പരമാർത്ഥത്തെ അവരോളം മറയില്ലാതെ മലയാളത്തിൽ മറ്റാരും തുറന്നു കാട്ടിയിട്ടില്ലെന്നും’ ദീപ പറയുന്നു.
“പ്രണയിക്കുന്ന ഓരോ സ്ത്രീയുടെ ഉള്ളിലും രാധയുടെ ആത്മാവാണ് കുടികൊള്ളുന്നത്. ഓരോ പുരുഷനിലും അവർ ശ്രീകൃഷ്ണനെയാണ് തിരയുന്നത്. ഈ കൃഷ്ണദർശനം നിമിത്തമാണ് തങ്ങളുടെ പ്രണയഭാജനങ്ങളെ കാണുന്ന മാത്രയിൽ അനുരാഗികളുടെ പാദചലനങ്ങളുടെ താളം തെറ്റുന്നതും ലജ്ജ നിമിത്തം വാക്കുകൾക്ക് ഇടർച്ച സംഭവിക്കുന്നതും.
രാധയുടെ അശാന്തമായ ആത്മാവ് ഓരോ കാമുകിയിലും ആവേശിക്കുന്നു. അവൾ തൻ്റെ സ്നേഹഭാജനത്തിൽ കൃഷ്ണനെ ദർശിച്ച് അവനിൽ ലയിക്കാൻ മോഹിക്കുന്നു. പക്ഷേ ആ ശ്യാമകൃഷ്ണൻ ഒരിക്കലും പിടി തരില്ല. അതുകൊണ്ടാണ് എത്ര തിരഞ്ഞാലും പ്രണയിനികൾക്ക് അശാന്തി മാത്രം ബാക്കിയാവുന്നത്.
സാഹിത്യത്തിലെ നിത്യകാമുകീത്വത്തിന് എന്നും ഒരേ മുഖച്ഛായയാണ്. മാധവിക്കുട്ടിയുടെ മുഖച്ഛായ!
“നീ മറഞ്ഞാലും തിരയടിക്കും
നീലക്കുയിലേ നിൻ ഗാനമെന്നും…”
എന്ന് തൻ്റെ ഭാവികാലത്തിനു വേണ്ടി പാടി കടന്നു പോയ ചങ്ങമ്പുഴയുടെ വരികൾ മാധവിക്കുട്ടിക്കും ചേരും.
പ്രണയനോവുകൾ പാടിക്കൊണ്ട് ആ നീലക്കുയിൽ പറന്നകന്നിട്ടും ആ ഗാനത്തിൻ്റെ മധുരവീചികൾ കാതിൽ അലയടിച്ചു കൊണ്ടേയിരിക്കുന്നു. ഋതുഭേദമില്ലാത്ത വസന്തസാന്നിധ്യത്തിന് ഭാഷയുള്ള കാലത്തോളം മരണമില്ല.”
സ്നേഹം ഒളിച്ചു വെക്കേണ്ടുന്ന ഒരു വികൃത വികാരമായിരുന്നില്ല മാധവിക്കുട്ടിക്ക്. ഭക്ഷണം പോലെ, വെള്ളം പോലെ, പ്രാണവായു പോലെ തന്നെയായിരുന്നു മാധവിക്കുട്ടിക്ക് പ്രണയവുമെന്ന്, ദീപ നിശാന്ത്.
അതേസമയം, ഐ എം വിജയനെകുറിച്ച് ‘അങ്ങനെ മാധവിക്കുട്ടി പറഞ്ഞുവോ’ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.