
തൃശ്ശൂർ നഗരഭൂപടത്തിൽനിന്നും മാഞ്ഞുപോയ ഒരു സ്‌കൂൾ
അഭിമുഖത്തിൽ, തൃശ്ശൂർ സ്ലാങ്ങിൽ സ്പീഡിൽ പറഞ്ഞപ്പോൾ, കുണ്ടന്നൂരിലെ ‘ണ്ട’ കുട്ടന്നൂരിലെ ‘ട്ട’ യിലേക്കു വഴുതിമാറിപോയതാണെന്ന് അതോടെ ബോധ്യമായി.
കേരളത്തിലെ സ്‌കൂൾ സീസൺ ഇങ്ങടുത്തെത്തി. സ്‌കൂൾ പ്രവേശനോത്സവം തിങ്കളാഴ്ചയാണ്, ജൂൺ 2ന്. മഴ കോരിചൊരിഞ്ഞുകൊണ്ടിരിക്കുന്നു. കാലവർഷം ശക്തമായതിനാൽ, സ്‌കൂൾ തുറക്കുന്നതു നീട്ടി വെയ്ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
സ്‌കൂൾ തുറപ്പിന്റെ വാർത്താ വിശേഷങ്ങൾ ശ്രദ്ധയിൽപെട്ടപ്പോഴാണ്, മറ്റൊരു കാര്യം ഓർമ്മ വന്നത്. ഏതാനും ആഴ്ച്ചകൾക്കു മുൻപ് ഒരു പരിചയക്കാരന്റെ വിളി. തൃശൂർ നഗരത്തിലെ ഒരു സ്‌കൂളിന്റെ പേര് സംബന്ധിച്ച് ഒരു സംശയം. അതു ദുരീകരിക്കാൻ വിളിച്ചതാണ്. തൃശൂരിൽ തന്നെയുള്ള, ലോകം അറിയപ്പെടുന്ന ഒരു വ്യക്തി പഠിച്ച സ്‌കൂൾ ആണ്. ഒരു ലേഖന ആവശ്യത്തിനാണ്. പക്ഷെ, സ്‌കൂളിന്റെ പേര് കൃത്യമായി അറിയില്ല.
ആളുടെ പേര് കേട്ടതും ഉടനെ ഞാൻ പറഞ്ഞു,
“സി. എം. സ്. സ്‌കൂൾ.”
“അല്ല.” മറുതലയ്ക്കൽനിന്നും ക്ഷണം മറുപടി എത്തി.
“സി. എം. സ്. സ്‌കൂളിൽ അഞ്ചാം ക്ലാസുതൊട്ടാണു പഠിച്ചത്. നാലാം തരംവരെ പഠിച്ചതു മറ്റൊരു സ്‌കൂളിലാണ്.”
അതെനിക്കു പുതിയ അറിവായിരുന്നു. ഇതിനിടെ, നെറ്റിലൊരു ഓട്ടപ്രദക്ഷിണം നടത്തി നോക്കി. സി. എം. സ്. സ്‌കൂൾ അല്ലാതെ മറ്റൊരു സ്‌കൂളിന്റെ പരാമർശം എങ്ങും കാണുന്നില്ല. പക്ഷെ, വിളിച്ച ആൾ തറപ്പിച്ചു പറയുന്നു, മറ്റൊരു സ്‌കൂൾ ഉണ്ടെന്ന്. അദ്ദേഹം ഒരു ലിങ്ക് എനിക്ക് ഇട്ടുതരുന്നു. കുറച്ചു കാലം മുൻപുള്ള ഒരു ചാനൽ അഭിമുഖത്തിന്റെ ലിങ്ക് ആണ്.
ശരിയാണ്, അഭിമുഖത്തിൽ ഈ പ്രസ്തുത പ്രശസ്ത വ്യക്തി പറയുന്നുണ്ട്, അദ്ദേഹം ആദ്യം ചേർന്ന സ്‌കൂളിനെ പറ്റി. പക്ഷെ, വർഷങ്ങൾക്കു മുൻപുള്ള അഭിമുഖമായതിനാലാകും, ആ സ്‌കൂളിന്റെ പേര് പറയുന്ന ഭാഗത്തെ ഉച്ചാരണത്തിന് ഒരു ക്ലാരിറ്റി ഇല്ലായ്മ. അതോ, തൃശ്ശൂർ ഭാഷേടെ കുഴപ്പം കൊണ്ടാകുമോ? ശിർർറ് ന്നങ്ങടു പാഞ്ഞുപോകുകയാണ് ആ പേര്. ‘കുട്ടന്നൂർ സ്‌കൂൾ’ എന്നു പറയുന്നതുപോലെ. ‘ട്ട’ യുടെ ഭാഗത്തായി ഒരു അവ്യക്തത. വിളിച്ച ആളിന് അത്രേം പിടികിട്ടിയില്ല. തെക്കുനിന്നുള്ള ആളാണ്. തൃശൂർ ഭാഷ പെട്ടെന്നു പിടികിട്ടില്ല. അതുകൊണ്ട്, ആ പേര് കൃത്യമായി അറിയാനാണ് എന്നെ വിളിച്ചത്.
തൃശൂർകാരനായിട്ടും, പലവട്ടം ശ്രദ്ധിച്ചിട്ടും അതേ പേര് ആണ് മനസിലാകുന്നത്. ഇനി, ഇങ്ങനെ ഒരു പേരിൽ പണ്ടു വല്ല സ്‌കൂളും ഉണ്ടോന്നറിയാൻ സെർച്ചു ചെയ്തു. തൃശ്ശൂരിനു പുറത്ത്, തെക്കും വടക്കും ചില ജില്ലകളിൽ ആ പേരിൽ ചില സ്ഥലങ്ങൾ ഉണ്ടെന്നു കണ്ടതൊഴികെ ആ പേരിൽ ഒരു സ്‌കൂൾ ഉള്ളതായി കണ്ടില്ല. അന്വേഷിച്ചിട്ടു പറയാമെന്നു പറഞ്ഞു.
അഭിമുഖത്തിലെ അതിഥിയുടെ നമ്പർ കയ്യിലുമുണ്ട്. വിളിച്ചു ചോദിക്കാം എന്നു കരുതി. പിന്നെ, വേണ്ടെന്നു വെച്ചു. ചോദിക്കാതെ കണ്ടെത്തണമെന്നു തോന്നി.
പിറ്റേന്ന്, അതിനുവേണ്ടി ഇറങ്ങി. ‘അധികം അലച്ചിലിന്റെ ആവശ്യമില്ല. കയ്യെത്തും ദൂരത്തുള്ള സ്ഥലങ്ങളിലേ അന്വേഷിക്കേണ്ടൂ’ എന്നാണ് ആദ്യം കരുതിയത്. പക്ഷെ, വിചാരിച്ചത്ര എളുപ്പമായിരുന്നില്ല അത്. ‘കുട്ടന്നൂർ സ്‌കൂൾ’ എന്ന പേര് അന്വേഷിക്കുമ്പോൾ കൈമലർത്തുന്നവർപോലും ലക്ഷ്യം വെയ്ക്കുന്ന ആളാരാണെന്നു കേൾക്കുമ്പോൾ ഉടനെ കൈചൂണ്ടുന്നതും സി. എം. സ്. സ്‌കൂളിലേക്ക്. അദ്ദേഹം ആ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നുള്ളത്, വിശ്വപ്രസിദ്ധമായ കാര്യമാണ്.
അങ്ങനെ വലഞ്ഞു നില്ക്കുമ്പോഴാണ്, സുജേഷിനെ ഓർമ്മ വന്നത്. എന്റെ വല്യമ്മയുടെ മകനാണ്. തൃശ്ശൂർ പാലസ് ഗ്രൌണ്ടിനോടു ചേർന്നാണ് അവന്റെ ചായക്കട. എന്റെ ലക്ഷ്യത്തിലുള്ള ഈ വ്യക്തിയും അവനും തമ്മിൽ അടുത്ത ബന്ധമുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സ്പോർട്സ് താരങ്ങൾക്കും നാടകക്കാർക്കും രാഷ്ട്രീയക്കാർക്കും ഒക്കെ സുജേഷ് സുപരിചിതനാണ്. രാമനിലയം, സംഗീത നാടക അക്കാദമി തുടങ്ങി മറ്റു പല സാംസ്‌കാരിക കേന്ദ്രങ്ങളും അവന്റെ കടയുടെ ചുറ്റുവട്ടത്താണ്. ആ കടയിൽ വന്നു ചായയോ ഒരു സർബത്തോ ഉപ്പു സോഡയോ കഴിക്കാത്ത തൃശ്ശൂരിലെ വിഐപികൾ കുറവാണെന്നു പറയാം.
നേരെ അങ്ങോട്ടു വെച്ചു പിടിച്ചു. പ്രസ്തുത വ്യക്തിയുമായി ബന്ധപ്പെട്ട് അങ്ങനെയൊരു സ്‌കൂളിനെ കുറിച്ച് അവനും വല്യ ധാരണയില്ല. അവനും അറിയാവുന്നത്, സി. എം. സ്. സ്‌കൂൾതന്നെ. ലിങ്കിലെ വീഡിയോ അവനെ കാണിച്ചു. അതു കണ്ടപ്പോൾ അവൻ ആർക്കൊക്കെയോ റിങ് ചെയ്യുന്നതു കണ്ടു. അങ്ങനെ, ഒരു ഹിന്റ് കിട്ടി.
സ്‌കൂളിന്റെ പേര് ‘കുട്ടന്നൂർ’ അല്ല, ‘കുണ്ടന്നൂർ’ എന്നാണ്. സ്‌കൂൾ ഇന്നില്ല. ‘മൂന്നുകുറ്റി’ എന്ന പ്രദേശത്തായിരുന്നു അത്. വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്നും ഷൊർണൂർ റോഡിലൂടെ വരുമ്പോൾ, കൗസ്തുഭം മണ്ഡപം കഴിഞ്ഞു വരുന്ന, ഇടത്തോട്ടു പോകുന്ന റോഡാണ്, മൂന്നുകുറ്റിയിലേക്കുള്ള പ്രധാന വഴി. അന്നീ വഴി കുത്തനെയുള്ള ഒരു ഇറക്കമായിരുന്നു. വടക്കേ ബസ് സ്റ്റാന്റ് ഭാഗത്തുകൂടെയും കൗസ്തുഭം ഭാഗത്ത് എത്താം. തിരുവമ്പാടി ക്ഷേത്രത്തിനു മുൻപിലൂടെ പോകുന്ന പൂങ്കുന്നം റെയിൽവേ ഗേറ്റ് വഴിയിലെ ആദ്യത്തെ ഇടത്തോട്ടുള്ള വഴിയിലൂടെയും ഈ സ്‌കൂളിലേക്ക് എത്താം.
സ്‌കൂളിന്റെ ശരിക്കുള്ള പേര് ഹിന്റ് തന്ന ആൾക്ക് ഓർമ്മയില്ല. അക്കാലത്ത് ആ പ്രദേശം വലിയ കുന്നും കുഴിയുമായി കിടന്നിരുന്ന, ആൾപ്പാർപ്പ് അധികം ഇല്ലാത്ത ഒരിടമായിരുന്നു. സ്‌കൂളിലേക്കു കടക്കുന്ന കൗസ്തുഭം ഭാഗത്തെ റോഡിന്റെ അക്കാലത്തെ പേര് ‘കുണ്ടനിടവഴി’ എന്നായിരുന്നു. ‘കുണ്ടനിടവഴിയിലെ സ്‌കൂൾ’ ഒടുവിൽ, ‘കുണ്ടന്നൂർ സ്‌കൂൾ’ എന്നായി. അഭിമുഖത്തിൽ, തൃശ്ശൂർ സ്ലാങ്ങിൽ സ്പീഡിൽ പറഞ്ഞപ്പോൾ, കുണ്ടന്നൂരിലെ ‘ണ്ട’ കുട്ടന്നൂരിലെ ‘ട്ട’ യിലേക്കു വഴുതിമാറിപോയതാണെന്ന് അതോടെ ബോധ്യമായി.

അപ്പോൾതന്നെ വണ്ടി മൂന്നുകുറ്റിയിലെത്തി. അവിടെയാണ് ആനപ്രേമി, വി. കെ. വെങ്കിടാചലം മാഷിന്റെ വീട്. ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിയാണ് അദ്ദേഹം. അദ്ദേഹത്തോടു സംസാരിച്ചപ്പോഴാണ്, ഒരു ജർമ്മൻ സായിപ്പിന്റേതായിരുന്നു സ്‌കൂളെന്നും അതൊരു ലോവർ പ്രൈമറി സ്‌കൂൾ ആയിരുന്നെന്നും അറിഞ്ഞത്. മാഷിന്റെ വീടിന്റെ ഇടതുവശത്തായാണ്, സ്‌കൂൾ ഉണ്ടായിരുന്നത്. വീടിനും സ്‌കൂളിനും ഇടയിൽ ഒരു ചെറിയ കൈവഴിയുണ്ട്. അതിലൂടെ വടക്കോട്ടു പിടിച്ചു വലത്തോട്ടു തിരിഞ്ഞാൽ തിരുവമ്പാടി അമ്പലത്തിലേക്കും ഇടത്തോട്ടു തിരിഞ്ഞാൽ പൂങ്കുന്നത്തേക്കും പോകാം.
സ്‌കൂളുകൾക്കു സർക്കാർ ധനസഹായമില്ലാതിരുന്ന കാലഘട്ടം. പക്ഷെ, ഈ സ്‌കൂളിനു സർക്കാർ ധനസഹായം ലഭിച്ചിരുന്നു. ജനപങ്കാളിത്തത്തോടെയായിരുന്നു സായിപ്പ് സ്‌കൂൾ തുടങ്ങിയത്. അതുകൊണ്ടുതന്നെ, ‘ജനകീയ പാഠശാല’ എന്നായിരുന്നു സ്‌കൂളിനു പേരിട്ടത്. ഒരു കെട്ടിടമൊന്നും ആയിരുന്നില്ല അത്. വലിയ ഒരു പറമ്പ്. മൂന്നോ നാലോ ഷെഡ്ഡുകൾ. ഒന്ന് അദ്ധ്യാപരുടെ താവളം. മറ്റുള്ളതിൽ അധ്യാപനം. നാല്പത് വർഷം മുൻപ്, 1986- 87 കാലത്ത്, കുട്ടികളില്ലാതെ സ്‌കൂൾ പൂട്ടുമ്പോൾ ഏകദേശം ഇരുനൂറ് കൊല്ലത്തിലധികം പഴക്കമുണ്ടായിരുന്നു സ്‌കൂളിന്. ചുറ്റുവട്ടത്ത്, യു. പി. സ്‌കൂളുകളും ഹൈസ്‌കൂളുകളും വന്നതോടെ വെറുമൊരു ‘എൽ. പി.’ യ്ക്കു ഗമയില്ലാതായി.
മാഷിന്റെ ഓർമ്മയിൽ, ഈ സ്‌കൂളിൽ അക്കാലത്ത് ഉച്ചക്കഞ്ഞി ഉണ്ടായിരുന്നു. ഗോതമ്പുക്കഞ്ഞിയാണു കൊടുത്തിരുന്നത്. അതിനുവേണ്ടിമാത്രം ധാരാളം കുട്ടികൾ മുടങ്ങാതെ സ്‌കൂളിൽ വരുമായിരുന്ന കാലം. പൂട്ടുന്നതിനു തൊട്ടുമുൻപുള്ള ഓണത്തിനുവരെ ഈ സ്‌കൂളിൽ പുലിക്കളിക്കാരെ വരയ്ക്കാറുണ്ടായിരുന്നതും മാഷ് ഓർക്കുന്നു. സ്‌കൂൾ നിന്നിരുന്നിടത്ത് ഇന്നു പല പല വീടുകൾ. മാഷിന്റെ വീടിനും സ്‌കൂളിനും ഇടയിലെ വഴിയുടെ പേര് ‘ജനകീയ പാഠശാല ലെയിൻ’ എന്നാണ്. സർക്കാർ രേഖകളിൽ ജെ. പി. ലെയിൻ എന്നും. സ്‌കൂളിന്റെ മുൻഭാഗത്തെ കാന, ചെറിയൊരു കൈത്തോടുപോലെ ഇപ്പോഴുമുണ്ട്.
മാഷിനോടു യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉള്ളിൽ ഒരു സംതൃപ്തി. വലിയൊരു കണ്ടുപിടത്തം നടത്തിയതിന്റെയല്ല. ‘ഏറ്റെടുത്ത ജോലി വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു’ എന്നതിലുമല്ല. ഇവിടെയാണ്, ‘ഇന്ത്യയുടെ കാൽപന്ത് ഇതിഹാസം’; റിട്ട. എം. എസ്. പി.(മലപ്പുറം സ്‌പെഷ്യൽ പോലീസ്) ഡെപ്യൂട്ടി കമാൻഡന്റ്; തൃശ്ശൂരിന്റെ സ്വന്തം വിജ്യേട്ടൻ; സാക്ഷാൽ, പദ്മശ്രീ ഡോ. ഐ. എം. വിജയൻ ആദ്യാക്ഷരം കുറിച്ചത്… നാലാം തരംവരെ പഠിച്ചത് എന്ന ആ അറിവ് എന്നെപോലെ ഒരുപാടു തൃശ്ശൂർകാർക്ക് അജ്ഞാതമായിരിക്കണം. തൃശ്ശൂരിനു പുറത്തും, ചിലർക്കെങ്കിലും പുത്തൻ അറിവാകും ഇത്.



പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്‌കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.