എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
വി. ടി. ബൽറാം: കേരള സാഹിത്യ അക്കാദമി അവാർഡുകൾ നൽകുന്നത് അപേക്ഷകൾ ക്ഷണിച്ചിട്ടാണ്. അപേക്ഷിക്കാതെ തന്നെ അങ്ങോട്ട് വിളിച്ച് കൊടുക്കുന്നുണ്ടെന്നും തോന്നുന്നു:
ദോഷൈകദൃക്ക്: അവാർഡൊന്നിന് ‘റുപ്പിക ഇത്ര ഇത്ര’ എന്ന ലിസ്റ്റും വരുംനാളിൽ ലഭിക്കുന്നതാണ്.

പിൻകുറിപ്പ് :
കേരള സാഹിത്യ അക്കാദമിയുടെ 2024ലെ ‘സി. ബി കുമാർ എന്‍ഡോവ്‌മെന്റ്’ പുരസ്‌കാരം നിരസിച്ച, മുൻ എം. എൽ. എയും മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം. സ്വരാജിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട്, മുൻ എം. എൽ. എയും കോൺഗ്രസ് പാർട്ടി സംസ്ഥാന നേതാവുമായ വി. ടി. ബൽറാമിന്റെ ഫേസ് ബുക്ക് കുറിപ്പ്.
“സാധാരണ ഗതിയിൽ കേരള സാഹിത്യ അക്കാദമി അവാർഡുകൾ നൽകുന്നത് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടാണ്. ഇത്തവണത്തെ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള അക്കാദമിയുടെ അറിയിപ്പാണ് ഇത്.
പക്ഷേ ആരും അപേക്ഷിക്കാതെ തന്നെ അക്കാദമി സ്വന്തം നിലക്ക് ചില ഗ്രന്ഥങ്ങൾ കണ്ടെത്തി അങ്ങോട്ട് വിളിച്ച് അവാർഡുകൾ കൊടുക്കുന്നുണ്ടെന്നും തോന്നുന്നു.
ഗ്രന്ഥകർത്താവോ പ്രസാധകരോ മറ്റ് തത്പരകക്ഷികളോ അപേക്ഷിക്കാതെ തന്നെ പ്രമുഖ വൈജ്ഞാനിക ഗ്രന്ഥങ്ങൾക്ക് അവാർഡ് നൽകാൻ അക്കാദമിക്ക് കഴിയുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണ്.
പിണറായി സർക്കാരിന്റെ ഭരണനേട്ടമായി ഇത് കാണാവുന്നതാണ്. സാംസ്ക്കാരിക വകുപ്പിനും സാഹിത്യ അക്കാദമിക്കും അവാർഡ് ജേതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ.” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
കുറിപ്പിനൊപ്പം, 2024ലെ അവാർഡുകൾക്കായി അപേക്ഷ ക്ഷണിക്കുന്ന അക്കാദമിയുടെ അറിയിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വരാജിന്റെ, ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസത്തിനാണ് അവാർഡ്.
അവാർഡ് വാർത്തയ്ക്കു പിന്നാലെ, ‘തന്റെ നിലപാടിന്റെ ഭാഗമായി അവാര്‍ഡ് നിരസിക്കുന്നു’ വെന്ന് സ്വരാജ് തന്റെ ഫേസ് ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു. ‘ഒരുതരത്തിലുമുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ലെന്നുള്ളത് തന്റെ നിലപാടാണെന്നും മുൻപ്, ട്രസ്റ്റുകളും സമിതികളും പരിഗണിച്ചപ്പോള്‍ എടുത്ത അതേ നിലപാടാണ് അക്കാദമി അവാര്‍ഡിന്റെ കാര്യത്തിലും’ എന്നാണ് സ്വരാജ് പ്രതികരിച്ചത്.
സ്വരാജിന്റെ ഈ പ്രതികരണത്തിനു പിന്നാലെയാണ് ബൽറാമിന്റെ പ്രതികരണം.