
കർത്താവ്- കർമ്മം- ക്രിയ
കർത്താവ്:
അതികാലത്തുണർന്ന്
എൻ്റെ മുറിയിൽ
ഉലാത്തുകയായിരുന്നു, കർത്താവ്.
കാൽപ്പെരുമാറ്റം
കേൾക്കാനുണ്ടായിരുന്നില്ലെങ്കിലും
ചുമരിലെ ഘടികാരം
തലയാട്ടി ചിരിക്കുന്നുണ്ടായിരുന്നു.
അക്കങ്ങളെ ഒന്നൊന്നായ്
അടർത്തിമാറ്റിക്കൊണ്ട്,
ജ്ഞാനവൃദ്ധനെപ്പോലെ,
ഘടികാരം പറഞ്ഞു:
“അവനിലൂടെ നീ ഒരു വാക്യമാകുന്നു.”
കർമ്മം:
വീടിൻ്റെ ടെറസ്സിൽ മലർന്നു കിടന്ന്
എരിയുന്ന നക്ഷത്രങ്ങളെ
എണ്ണുകയാണ് എൻ്റെ കർമ്മം.
“എനിക്ക് ഇതേ ചെയ്യാനുള്ളു…”,
ഞാൻ ഓർത്തു.
നക്ഷത്രങ്ങൾ പൂത്തിരിപോലെ പൊടിഞ്ഞ്
വീണുകൊണ്ടേയിരിക്കുന്നു.
മലർന്നു കിടക്കുന്ന എൻ്റെ കണ്ണുകളിൽ
ചാരവും മണ്ണും നിറയുന്നു.
ഞാൻ അന്ധനായി നിലവിളിക്കുന്നു;
മരിച്ചുപോയവരുടെ പേരുകൾ
ഓരോന്നായി ഓർത്തെടുത്തുകൊണ്ട്.
ക്രിയ:
തുറന്നുവിട്ട ഭൂതത്തെപ്പോലെ,
വികൃതി കാട്ടുന്ന ക്രിയ;
ചിലനേരം പറക്കും,
ചിലപ്പോൾ ചിരിക്കും.
ഓർക്കാപ്പുറത്ത്
കയ്യിലിരിക്കുന്ന
പേനയ്ക്കകത്ത് കയറി,
മഷിയായി നിറയും.
ഇന്ന് അവൾ
എൻ്റെ കാതിനരികിൽ വന്നു നിന്നിട്ട്
ഒരു വാക്ക് മാത്രം പറയുന്നു: “ഓടുക.”
പക്ഷേ,
എവിടേക്കാണെന്ന് മാത്രം
അവൾ പറയുന്നില്ല.
ഭാഷ:
സന്ധ്യക്ക് ശേഷം ഭാഷ
ഒരു പനിമരമായി വളരുന്നു.
ശാഖകളിൽ
വ്യാകരണപ്പിഴവുകൾ
വവ്വാലുകളെപ്പോലെ
തലകീഴായ് കിടക്കുന്നു.
മരമൊന്നുലയുമ്പോൾ
വാക്കുകൾ ചിതറിപ്പറക്കുന്നു.
വാചകം:
അവസാനം
കർത്താവില്ലാത്ത,
കർമ്മമില്ലാത്ത,
ഒരു ക്രിയാരൂപം
നിലാവത്ത് തുറന്നുവിട്ട
ഒരു കോഴിയെപ്പോലെ
അന്തംവിട്ടലയുമ്പോൾ,
അതേ സ്വപ്നത്തിൽ
ഒരു കുറുക്കൻ്റെ
കൗശലത്തോടെ ഒളിഞ്ഞിരിക്കാൻ
എനിക്കെങ്ങനെ കഴിയുന്നു?
ഈ നിശ്ശൂന്യമാം സ്വപ്നത്തെ
സമ്പൂർണ്ണമായൊരു വാചകം കൊണ്ട്
ഞാനെങ്ങനെ പൂരിപ്പിക്കാനാണ്?
Join with us

സഫീദ് ഇസ്മായിൽ: ആലപ്പുഴ സ്വദേശി. കൊച്ചി ഇൻഫോപാർക്കിൽ ഷെഫ്. ’85മുതൽ കവിതകൾ എഴുതാൻ തുടങ്ങി. മുപ്പത് വർഷത്തോളം എഴുത്തിൽനിന്നും വിട്ടുനിന്ന സഫീദ്, ഇപ്പോൾ സാഹിത്യമേഖലയിൽ സജീവമാണ്. പിതാവ്: ഇസ്മായിൽ കുട്ടി. മാതാവ്: തങ്കമ്മ. മകനായി ആലപ്പുഴയിൽ ജനനം. ഭാര്യ: ഫൗസിയ ബീഗം. മക്കൾ: ഫർഹാദ് ഇസ്മായിൽ, ഫാത്തിമ ആദിൽ.






