AI illustration for Thalayillaa Thachan-Malayalam Novella by Sathish Kalathil-Part 5 Cover image

തലയില്ലാ തച്ചൻ- അഞ്ചാം ഭാഗം

 2017ലാണെന്നാണ് ഓർമ്മ. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ആദ്യമായി ഒരു നോവൽ മുഴുവനായും വായിക്കുന്നത്. അതുവരെ വായിച്ചതും പഠിച്ചതും എല്ലാം പാഠപുസ്തകങ്ങളാണ്. പത്രം പോലും വായനയിൽ ഉണ്ടായിരുന്നില്ല.”

“പിന്നെ…” ആര്യ ഓർത്തു പറഞ്ഞു,
“ബർസയാണ് ആ നോവൽ. ഡോ. ഖദീജ മുംതാസിന്റെ…”

ഡോക്ടർ ഐസക്ക് എന്തോ കണക്കുക്കൂട്ടുകയാണ്. ‘ആര്യയോടു ചോദിക്കേണ്ട ചോദ്യങ്ങളാകും.’ സെലിൻ ചിന്തിച്ചു. നീണ്ടുപോകുന്ന ഡോക്ടറുടെ നിശ്ശബ്ദത ആര്യയിലും വീർപ്പുമുട്ടുണ്ടാക്കുന്നുണ്ടായിരുന്നു. അത് പുറത്തു കാണിക്കാതിരിക്കാൻ ആര്യ ആ അകത്തളത്തിൽ കണ്ണോടിച്ചുകൊണ്ടിരുന്നു.

വീടിനു പുറത്തെ മരപ്പണിയുടെ ചന്തം അകത്തും കാണുന്നുണ്ട്. തേക്കിലോ മറ്റോ കടഞ്ഞെടുത്ത റൗണ്ട് മരത്തൂണുകൾ അകത്തളത്തിന് ആഡംബരത്തേക്കാൾ കലാപരമായ ഒരു പ്രൗഢി നല്കുന്നു. മരംകൊണ്ടുള്ള ഫർണീച്ചറുകളും ഷെൽഫും കരകൗശല വസ്തുക്കളും ആ പ്രൗഢിയ്ക്ക് മാറ്റുക്കൂട്ടുന്നുമുണ്ട്.

ചുമരിൽ കാണുന്ന, ഫ്രെയിം ചെയ്ത രണ്ട് ഫോട്ടോകളിൽ ഒന്നൊരു ബുദ്ധപ്രതിമയാണെന്നു തോന്നുന്നു. മറ്റൊരു ഫോട്ടോ ഒരു സ്ത്രീയുടേതാണ്. മദ്ധ്യവയസ്കയാണ്. ഡോക്ടറുടെ ഭാര്യയാകാം. ഫോട്ടോയിൽ മാലയോ മറ്റോ കാണാത്തതിനാൽ മരിച്ചുപോയ ആളാണോ എന്ന് തീർച്ചപ്പെടുത്താനും പറ്റില്ല. പക്ഷെ, ഫോട്ടോ കണ്ടിട്ട് കുറച്ചു പഴക്കം തോന്നിക്കുന്നുമുണ്ട്. തന്റെ ഇൻഡ്യൂഷൻ ശരിയാകാൻ വഴിയുണ്ട്.

ആര്യയുടെ ചിന്ത അത്രത്തോളമായപ്പോഴേക്കും വീടിനുള്ളിലെ ഏതോ ഭാഗത്തു നിന്നും ബഡ്ഡിയുടെ നേർത്ത കുരയും മുരൾച്ചയും കേട്ടു. അവളുടെ ശ്രദ്ധ അങ്ങോട്ട് തിരിയാൻ നിന്നതും ഡോക്ടറുടെ ചോദ്യം എത്തി,
“ആര്യ പുസ്തകങ്ങൾ വായിക്കാറുണ്ടോ?”

ബഡ്ഡിയിലേക്ക് പൂർണ്ണമായും മനസ് തിരിയാതിരുന്നതു കൊണ്ട്, ഡോക്ടറുടെ ചോദ്യത്തിനോട് ഉടനെതന്നെ ആര്യക്ക് പ്രതികരിക്കാൻ കഴിഞ്ഞു.
“ഉം… വായിക്കാറുണ്ട്.”
“ഏത് ടൈപ്പിലുള്ള വായനയോടാണ് ആര്യക്ക് കൂടുതൽ താല്പര്യം?”

ആര്യക്ക് പെട്ടെന്നൊരു ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. ഡോക്ടർ തന്റെ ചോദ്യത്തിന് വ്യക്തത വരുത്തി.
“ഐ മീൻ, ആര്യയുടെ വായനയിൽ കൂടുതൽ ഉൾപ്പെടുന്നത്, കഥകളാണോ കവിതകളാണോ അല്ലെങ്കിൽ മറ്റുവല്ലതും… അതായത്, ഹിസ്റ്റോറിക്കൽ ബുക്ക്സ്… ഐതിഹ്യങ്ങൾ… അങ്ങനെ..?”

“വായിക്കാറുള്ളത് കൂടുതലും കഥകളാണ്… നോവലുകൾ. കവിതകളും ഇഷ്ടമാണ്. മറ്റൊന്നും വായിക്കാറില്ല ഡോക്ടർ.”
“ഫൈൻ. കഥകളിൽ… ഐ മീൻ, നോവലുകളിൽ മിത്ത്… ഹൊറർ… ഇങ്ങനെയുള്ള തീമുകൾ അടങ്ങാറുണ്ടോ?”

ആര്യ ഒരു നിമിഷം മിണ്ടാതിരുന്നു. തന്റെ സ്വപ്നത്തിലെപോലെ, ഡോക്ടർ ഓടി ഓടി വീണ്ടും വീണ്ടും വന്നിടത്തു തന്നെ നില്കുകയാണോ?
“നോ ഡോക്ടർ. നതിങ് വിത്ത് അൺയൂഷൽ കണ്ടന്റ്. ഡോക്ടർ ഉദ്ദേശിക്കുന്നതുപോലെയുള്ള ഒന്നും ഇതുവരെ വായിച്ചിട്ടില്ല. 2017ലാണെന്നാണ് ഓർമ്മ. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ആദ്യമായി ഒരു നോവൽ മുഴുവനായും വായിക്കുന്നത്. അതുവരെ വായിച്ചതും പഠിച്ചതും എല്ലാം പാഠപുസ്തകങ്ങളാണ്. പത്രം പോലും വായനയിൽ ഉണ്ടായിരുന്നില്ല.”

“പിന്നെ…” ആര്യ ഓർത്തു പറഞ്ഞു,
“ബർസയാണ് ആ നോവൽ. ഡോ. ഖദീജ മുംതാസിന്റെ…”

ഡോക്ടറും ഓർത്തു. പിന്നെയൊരു ചെറുചിരിയോടെ പറഞ്ഞു,
“യെസ്… യെസ്… ഞാനോർക്കുന്നു. ഞാനും വായിച്ചിട്ടുണ്ട്. ഇറ്റ് ഈസ് വെരി ഇന്റെറെസ്റ്റിംഗ് ആൻഡ് ഡീപ്ലി ടച്ചിങ്.” ഡോക്ടർ ഒന്നു നിർത്തി. പിന്നെ, ചോദിച്ചു,
“ബര്‍സ എന്നാല്‍ മുഖം മറക്കാത്തവള്‍ എന്നല്ലേ അർത്ഥം?”

ആര്യയും അതോർത്തു,
“ഉം… അങ്ങനെ ആണെന്നാണ് ഓർമ്മ.” അവൾ പതിയെ പറഞ്ഞു.

“ഒരു ഇസ്ലാം കപ്പിൾസ് സ്റ്റോറി. രണ്ടു പേരും ഗൾഫിൽ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടേഴ്സ്… ക്യാരക്ടേഴ്സ് പേര് ഓർക്കുന്നില്ല.”
“സബിത ആൻഡ് റഷീദ്. സബിത ഇസ്ലാമിലേക്ക് കൺവെർട്ട് ആകുന്നു.”
“യെസ്… നൗ ഐ റിമെമ്പർ. ഗൾഫ് നാടുകളിലെ മുസ്ളീം സ്ത്രീകളുടെ അസ്വാതന്ത്ര്യമായിരുന്നു തീം അല്ലേ?”
“ഉം…” ആര്യയുടെ മൂളലിന് ഒരു നനഞ്ഞ തീപ്പൊരിയുടെ ഗന്ധം.
“ഇറ്റ്സ് ഓക്കേ… നമ്മുടെ വിഷയം അതല്ല. ദെൻ, ആര്യയുടെ വായനയിൽ, സ്പെക്യുലേറ്റീവ് ഫിക്ഷൻ ഒന്നും ഇല്ല. എല്ലാം നാച്ചറലി റിയലിസ്റ്റിക് അല്ലെങ്കിൽ, സോഷ്യൽ റിലവന്റ് സബ്ജക്ടുകൾ ആണ്. ആം ഐ കറക്ട്?”

“യെസ് ഡോക്ടർ… ആബ്സലൂട്ട്ലി റൈറ്റ്. പക്ഷെ, ഇപ്പോൾ വായന അധികം ഇല്ല. ജോലി… പിന്നെ…”
ആര്യ മുഴുപ്പിച്ചില്ല.

ആര്യ മുഴുപ്പിക്കാതിരുന്ന ഭാഗം ഡോക്ടർ മനസ്സിൽ മുഴുപ്പിച്ചു. ഒരു നിമിഷം മൗനിയായിരുന്ന ഡോക്ടർ മറ്റൊരു ചോദ്യം ചോദിച്ചു,
“ആര്യ ഇതുവരെ വായിച്ച നോവലുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?”
“ബര്‍സ.” ആര്യയിൽനിന്നും ഉടൻ ഉത്തരം വന്നു.

“ഉം…”
ഡോക്ടർ കനത്തിൽ ഒന്നു മൂളി. താൻ പ്രതീക്ഷിച്ച ഉത്തരം കിട്ടിയതിന്റെ മൂളലായിരുന്നു അത്.
“ബര്‍സ… യു നോ… ബരീസ എന്ന അറബി വാക്കിൽ നിന്നാണ് ബര്‍സയുടെ ഉത്ഭവം. പ്രോമിനെൻസ്, വിസിബിൽ എന്നതിന്റെ അർത്ഥതലങ്ങളിലാണ് ബരീസയുടെ പ്രത്യക്ഷമായ ഉപയോഗം. അറേബ്യൻ നാടുകളിൽ ശരീഅത്ത് പ്രകാരം പർദ്ദയോ നിഖാബോ ധരിക്കാതെ മുഖം അനാവൃതമാക്കി നടക്കുന്ന അവിടങ്ങളിലെ സ്ത്രീകളെ അപഹസിക്കാൻ വിളിക്കുന്ന ഒരു നാടൻ പ്രയോഗമായി ബരീസ മാറുകയായിരുന്നു. ബരീസ ക്രമേണെ ബര്‍സയിലേക്ക് ലോപിച്ചു.”

ആര്യയും സെലിനും കേട്ടിരുന്നു. ഡോക്ടർ ഇപ്പോഴെന്തിന് ഇതൊക്കെ പറയുന്നു എന്ന ചിന്ത സെലിന് ഉണ്ടായി. പക്ഷെ, തനിക്കുള്ള വ്യംഗ്യമായ ഒരു മെസ്സേജ് ആണ് ഡോക്ടർ തരാൻ ഉദ്ദേശിക്കുന്നതെന്ന് ആര്യക്കു തോന്നി. അവൾക്കു ഡോക്ടറോട് പറയണമെന്ന് തോന്നി:
‘ഡോക്ടർ… ബര്‍സ എന്നാൽ ‘തുറന്നിട്ട മനസ്സുമായി’ നടക്കുന്നവൾ എന്നും മനസിലാക്കാമെന്ന്.’ അല്ലെങ്കിൽ, തല കുനിക്കാത്തവൾ… ചോദ്യങ്ങൾ ചോദിക്കുന്നവൾ. അങ്ങനെ… അങ്ങനെ, ‘ബര്‍സ’ എന്ന ആ സ്ത്രീ അധിക്ഷേപ വാക്കിനെ വ്യാഖ്യാനിക്കാൻ തുടങ്ങിയാൽ പുരുഷാധിപത്യ സമൂഹത്തിന് എണ്ണമറ്റ വിവക്ഷകൾ കിട്ടും.’

പക്ഷെ, ആര്യ ഒന്നും പറഞ്ഞില്ല. പുരുഷൻ പുരുഷന്റെ മനസ്സുകൊണ്ടും സ്ത്രീ സ്ത്രീയുടെ മനസ്സുകൊണ്ടും മാത്രം ചിന്തിക്കാൻ ശേഷിയുള്ള ഒരു സിസ്റ്റത്തിൽ, സ്ത്രീക്ക് സ്വതന്ത്ര മനസോടെയും ശരീരത്തോടെയും സഞ്ചരിക്കാൻ കഴിയുന്ന ദൂരത്തിന് അതിരുകളുണ്ട്. ഏത് ദേശത്തായാലും മതത്തിലായാലും ഭാഷയിലായാലും; യുഗങ്ങൾ എത്രതന്നെ അവൾ താണ്ടിയാലും അത് അങ്ങനെ തന്നെ. ബർസയിലൂടെ സബിത പറഞ്ഞു വെച്ചതും അതാണ്.

“ഈ നോവൽ ഇറങ്ങിയ കാലത്ത് ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. സബിതയുടെ കാഴ്ചപ്പാടുകളോട്… പ്രത്യേകിച്ചും, പുരുഷാധിപത്യ കാഴ്ചപ്പാടുകളോട്… ആര്യ ശ്രദ്ധിച്ചിരുന്നോ അത്?”
“ഇല്ല ഡോക്ടർ. കയ്യിൽ കിട്ടിയ ഒരു ബുക്ക് വായിച്ചു. അത്രമാത്രം.”
‘സത്യമെന്നു ധരിച്ചതിലെ മിഥ്യയെ തൊട്ട്, ഉള്ളു പൊള്ളി തിരികെ മടങ്ങിയ സബിത മാത്രമേ ഇപ്പോൾ ഉള്ളിലുള്ളൂ.’ എന്ന് പറയണമെന്ന് തോന്നി. അവിടെയും നിശബ്ദത പാലിച്ചു. അല്ലെങ്കിൽ ചിലപ്പോൾ, ‘ഒരു ഹിന്ദു പെൺകുട്ടിയായ ആര്യയ്ക്ക് എങ്ങനെ ബർസയെ വായിക്കാൻ തോന്നി… ഇത്രയ്ക്കും ഇഷ്ടം തോന്നി…’ എന്നൊക്കെയുള്ള ചോദ്യങ്ങളെ നേരിടേണ്ടി വരുമെന്ന് അവൾ ചിന്തിച്ചു.

AI illustration for Thalayillaa Thachan-Malayalam Novella by Sathish Kalathil-Part 5 Inside image

“ആര്യ കഥകൾ എഴുതാറുണ്ടോ..?”
ബർസയിൽ നിന്നും ഡോക്ടർ വേഗം വ്യതിചലിച്ചത് ആര്യക്ക് ആശ്വാസമായി. അവൾ ഉടൻ പറഞ്ഞു.
“ഇല്ല ഡോക്ടർ… കഥകളൊന്നും എഴുതാറില്ല.”
“മറ്റെന്തെങ്കിലും?”

മുഖം ചെരിച്ച് ആര്യ സെലിനെ നോക്കി. താൻ വല്ലപ്പോഴും ഡയറി എഴുതാറുള്ളത് സെലിൻ കാണാറുണ്ട്. പക്ഷെ, അതിലേക്കൊന്നും എത്തിനോക്കുന്ന ശീലം സെലിനില്ല.

“ആര്യ… എഴുതുന്നത് ഒരു ക്രൈം ഒന്നും അല്ലല്ലോ..? മോശപ്പെട്ട കാര്യവും അല്ല. ഒരെഴുത്തുകാരിയോ ഒരെഴുത്തുകാരനോ ആകുവാൻ ഇന്നത്തെ കാലത്ത് ആളുകൾ എത്ര പേരാണ് രംഗത്ത്.”
ആര്യയുടെ റിപ്ലൈ വൈകിയപ്പോൾ ഡോക്ടർ വലിയൊരു തത്വം പറഞ്ഞു. പിന്നെ, പതിവില്ലാത്ത വിധം കുറച്ച് ഉച്ചത്തിൽ ചിരിച്ചു.

“എനിക്കങ്ങനെ ഒന്നും ആകേണ്ടതില്ല ഡോക്ടർ. ഒരു ഹ്യൂമൻ ബീയിംഗ് ആയതുകൊണ്ട്… വേദനകൾ… സ്വപ്‌നങ്ങൾ… പ്രതീക്ഷകൾ… എനിക്കും ഇല്ലേ… അതുകൊണ്ട്, വല്ലപ്പോഴും ഡയറിയിൽ എഴുതും. ആരെയും കാണിക്കാറില്ല. അതെന്റെ സ്വകാര്യ സമ്പാദ്യമാണ്.”

Read Also  ശബ്ദമില്ലാത്ത വാക്കുകളുടെ കവിതകൾ/ദേവേശൻ പേരൂർ എഴുതിയ ലേഖനം/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

ഡോക്ടർക്ക് മനസിലായി. ഒന്നെങ്കിൽ, വെറുതെ ചില കുറിപ്പുകൾ. അല്ലെങ്കിൽ, കവിതകൾ. പൂർണ്ണമാകണമെന്നില്ല. ലക്ഷണയുക്തമാകാനും സാധ്യതയുണ്ടാവില്ല. എങ്കിലും, ആ എഴുത്തുകളുടെ ദിശയും രീതിയും മനസിലായെങ്കിൽ ഈ കേസിൽ ഒരു കൺക്ലൂഷൻ എടുക്കാമായിരുന്നു. പക്ഷെ…

ഡോക്ടറുടെ മനോഗതം ആര്യയ്ക്ക് ഊഹിക്കാൻ കഴിഞ്ഞു. തന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും മനസിലായി. അവൾ പറഞ്ഞു,
“ഈയടുത്ത് എഴുതിയതാണ്… ഞാൻ പറയാം.” ഒരു തയ്യാറെടുപ്പിനു വേണ്ടി ആര്യ നിർത്തി.
ഡോക്ടർ പ്രതീക്ഷയോടെ അവളെ നോക്കി ഇരുന്നു. സെലിന്റെ കണ്ണുകളിൽ അപ്രതീക്ഷിതമായ ഒരു ആകാംക്ഷ വന്നു നിറഞ്ഞു. ഡയറി നോക്കി വായിക്കുന്നതു പോലെ, ആര്യ പറഞ്ഞു തുടങ്ങി,

“പ്രണയത്തിന്റെ നേർത്ത നൂലുകളാൽ ആഴിയുടെ തീരത്ത് ഒരിക്കൽ നാം പടുത്തുയർത്തിയ പ്രാണന്റെ പാലം തകർന്നിടത്ത്, കാലം വീഴ്ത്തിയ കരിനിഴൽ. അന്നു നാം കൂട്ടിവെച്ച സ്വപ്നങ്ങളുടെ ചില്ലുകൾ ഇന്നും അവിടെ കൂമ്പാരമായി കിടക്കുന്നു.

എന്നിലെ ചിന്തയോ? നിന്നിലെ വാശിയോ? ഇരുകരകളിൽ ഇന്നു നമ്മൾ കോർത്തുകിടക്കുന്നു. അറിയാത്തൊരു ചുഴിയിലകപ്പെട്ട് തിരയുകയായിരുന്നു നമ്മൾ, നമ്മളെ.

ഓരോ ഋതുവിലും ആ രാത്രിമഴയുടെ ഇരമ്പൽ എന്നിൽ മടങ്ങിയെത്തുന്നു. അടഞ്ഞ വാതായനം മെല്ലെ തുറക്കുന്നു.

സ്വയം കത്തിക്കുരുത്ത ചൂളയിൽ ഇന്നു ഞാൻ ചുട്ടെടുക്കുന്നു ഒരു മൺപാലത്തിനുള്ള മണ്ണ്. കാലത്തിന് ഇനിയും നമ്മിൽ ഏറെ പൂക്കുവാനുണ്ടെന്ന ഒരു തോന്നൽ.”

ഓരോ ലൈനും പറഞ്ഞു നിർത്തുമ്പോൾ ആര്യയിൽ വന്നിരുന്ന മാറ്റങ്ങൾ പഠിക്കാൻ ശ്രമിക്കുകയായിരുന്ന ഡോക്ടർ ഐസകിന്, ആര്യ അവസാന വരികൾ മുഴുപ്പിക്കുമ്പോഴേക്കും ക്ലാപ്പ് ചെയ്യാതിരിക്കാനായില്ല.

“എക്സലന്റ് ആര്യാ… എക്സലന്റ്. തീവ്രമായ അനുഭവങ്ങളുടെ ചൂളയിൽ നിന്നും പുറത്തുവരുന്ന ഓരോ ജീവിതവും ഓരോ മൺപാലമാണ്. തിരിച്ചറിവുകളുടെ പശിമയുള്ള മണ്ണിൽ ചുട്ടെടുക്കപ്പെട്ട പാലങ്ങൾ.”
ആത്മഗതം പോലെ ഡോക്ടറുടെ ചുണ്ടുകളിൽ നിന്നും വീണ ആ വാക്കുകളിൽ തട്ടി ആര്യ ഇരുന്നു. അതുവരെ തോന്നാത്ത ഒരു ഭാവത്തിൽ സെലിൻ ആര്യയെ നോക്കി. സെലിന്റെ കണ്ണുകളിൽ അപ്പോൾ ആരാധന കലർന്ന ഒരു നനവുണ്ടായി. പക്ഷെ, ആര്യയുടെ മിഴികളിൽ നനവ് പ്രതീക്ഷിച്ചിരുന്ന ഡോക്ടർക്ക് തെറ്റി. സെലിനും.

‘ഒരു തീവ്രപ്രണയത്തിന്റെ മനോഹരമായ ഒരു പുഴ… അതിന്റെ ഒഴുക്ക് എവിടെയോ തടഞ്ഞു നില്കുന്നു. ഇനിയും ഒഴുകണോ അതോ, ഒഴുകാൻ കഴിയുമോ എന്ന ആശങ്കയുണ്ട് അതിന്. അരാവലി മലനിരകകളിൽ നിന്നും യാത്ര പുറപ്പെട്ട് ഥാർ മരുഭൂമിയിൽ ആത്മഹത്യ ചെയ്യുന്ന ‘സഗർമതി’ എന്ന ലൂണി നദി പുനർജ്ജനിക്കാൻ തയ്യാറെടുക്കുന്നതുപോലെ…’ ഡോക്ടർ ചിന്താഗ്രസ്‌തനായി ഇരുന്നു.

“ആര്യ യേറ്റ്സിന്റെ ‘വെൻ യു ആർ ഓൾഡ്’ എന്ന കവിത വായിച്ചിട്ടുണ്ടോ?”
ചിന്തയിൽ നിന്നും വിടുതൽ നേടിയപ്പോൾ ഡോക്ടർ ചോദിച്ചു.

“ഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്നു.”
“യെസ്… അപ്പോൾ ഓർമ്മ കാണുമല്ലോ… ചില ഇഷ്ടങ്ങളെ നമ്മൾക്ക് ഉപേക്ഷിക്കാൻ പെട്ടെന്നു കഴിഞ്ഞെന്നു വരാം. പക്ഷെ, ആ ഇഷ്ടമാണ് വാർദ്ധക്യ കാലത്ത് നമ്മളെ തുടരെ വേട്ടയാടാൻ പോകുന്നതെങ്കിൽ അതിനെ ഉപേക്ഷിക്കാതിരിക്കുന്നതല്ലേ നല്ലത്? ചോദ്യം എന്റേതല്ല, യേറ്റ്സിന്റെ വരികൾ ഓർമ്മപ്പെടുത്തിയതാണ്.

ആര്യയുടെ വരികൾ… അത് വലിയൊരു ജീവിത ദർശനത്തെ കാണിച്ചു തരുന്നുണ്ട്. എന്തോ… ആ സമയം ഞാൻ യേറ്റ്സിന്റെ ഈ കവിത ഓർത്തുപ്പോയി. നഷ്ടപ്പെട്ടതിനെ കുറിച്ചു യേറ്റ്സ് പറഞ്ഞപ്പോൾ, നഷ്ടപ്പെടാൻ വയ്യാത്തതിനെ കുറിച്ചാണ് ആര്യ പറയുന്നത്. ദാറ്റ് ഈസ് ഗ്രേറ്റ്. എനിവേ… വൺസ് മോർ… ഹാർട്ടി കൺഗ്രാജുലേഷൻ.”

“താങ്ക്സ് ഡോക്ടർ…”
നന്ദി പറയുമ്പോഴും അമിതമായ ആഹ്ലാദമൊന്നും ആര്യയിൽ കണ്ടില്ല.

“ബട്ട് ആര്യാ… വൺ ക്വസ്റ്റ്യൻ ഈസ് സ്റ്റിൽ വെയിറ്റിങ് ഫോർ യു.”
ആര്യ കാതോർത്തു. ഡോക്ടർ ചോദിച്ചു,
“ഡു യു റിയലി വാണ്ട് എ റീയൂണിയൻ?”

ഈ ചോദ്യം പ്രതീക്ഷിച്ചതാണ്. തന്റെ വരികൾ ഡോക്ടറെ മിസ് ലീഡ് ചെയ്തിരിക്കുന്നു.
“യു ആർ ആബ്സലൂട്ട്ലി റോങ്, ഡോക്ടർ. ആ അദ്ധ്യായം ഞാൻ സ്വമേധയാ അടച്ചതാണ്.”
“ബട്ട്… ഐ തിങ്ക്, ഈവൻ നൗ, യു ആർ സ്റ്റിൽ ഹാങ്ങിങ് ഓൺ ടു ദോസ് ഇമോഷൻസ്. ദേർ ഈസ് എ ഡീപ് ബോണ്ട് ബിറ്റ്വീൻ ബോത് ഓഫ് യു. ആം ഐ റൈറ്റ്?”

ആര്യ ഒന്ന് ചിരിച്ചു. അവൾ പറഞ്ഞു,
“എനിക്കറിയാം… ഡോക്ടറും എന്നെ പോലെ ഒരിടത്തു തന്നെ നില്കുകയാണെന്ന്. പ്ളീസ് ഡോക്ടർ. ഐ എക്സ്പ്ലെയിൻഡ് ഇറ്റ് ജസ്റ്റ് ബിഫോർ. പ്ളീസ് ലീവ് ദ മാറ്റർ. ഐ സ്‌ട്രോങ്‌ലി ബിലീവ് ഇറ്റ് ഡസിന്റ് മാറ്റർ ആസ് ഫാർ ആസ് ദോസ് ഡ്രീംസ് ആർ കൺസേൺഡ്. ഈഫ് യു ക്യാൻ ഹെൽപ് മി, പ്ളീസ് ടെൽ മി എബൌട്ട് ദാറ്റ് ടെംപിൾ, യു മെൻഷൻഡ് ബിഫോർ.”

ആര്യയുടെ മറുപടി കേട്ടപ്പോൾ ഡോക്ടർ വീണ്ടും ഉറപ്പിച്ചു,
‘ഇവൾക്ക് ട്രീറ്റ്മെന്റിന്റെ ആവശ്യമില്ല. ചില ചോദ്യങ്ങളിൽ നിന്നും മനപ്പൂർവ്വം വിട്ടുനില്കുന്ന ഉത്തരങ്ങളെ തേടിയുള്ള ഒരു യാത്രയിലാണ് ഇവൾ.’

“യെസ്, ആര്യാ… ഞാനത് മറന്നു. പക്ഷെ, ആര്യയുടെ അന്വേഷത്തിന് അതെത്ര ഗുണം ചെയ്യുമെന്ന് അറിയില്ല. കാരണം, ആര്യയുടെ സ്വപ്നത്തിലെ ക്ഷേത്രത്തിൽ ഒരു പുരുഷന്റെ കബന്ധമാണ് ഉള്ളത്. ഇവിടെ അതൊരു സ്ത്രീയുടെ ആണ്. ഹിന്ദുക്കളുടെ പ്രധാന ആരാധനാ മൂർത്തിയായ ഒരു സ്ത്രീ ദൈവത്തിന്റെ.”

ഡോക്ടർ പറഞ്ഞു നിർത്തിയിട്ട് ആര്യയെയും സെലിനെയും മാറി മാറി നോക്കി.
“ചിന്നമസ്ത എന്ന ദേവിയുടെ ശിരസില്ലാത്ത ഉടലാണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ.” ആര്യയുടെയും സെലിന്റെയും ആകാംക്ഷയ്ക്ക് വിരാമമിട്ട്, ഡോക്ടറുടെ വാക്കുകളെത്തി.

ആ പേര് അവരുടെ രണ്ടുപേരുടെയും ചുണ്ടുകൾ ഒരേസമയം ഉരുവിടുന്നത് ഡോക്ടർ കണ്ടു.
‘ചിന്നമസ്ത…’

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Free Subscription!

Subscribe to Prathibhavam for Latest Updates.