
തലയില്ലാ തച്ചൻ- നാലാം ഭാഗം
കുറച്ചു നേരം ഡോക്ടർ നിശ്ശബ്ദനായിരുന്നു. ഡോക്ടർക്ക് ആര്യയെ പിടികിട്ടിത്തുടങ്ങിയിരിക്കുന്നു.
“ഇറ്റ്സ് ഓൾ റൈറ്റ് ആര്യാ. ഞാൻ ചില ഉദാഹരണങ്ങൾ സൂചിപ്പിച്ചു എന്നേയുള്ളൂ. നിങ്ങളുടെ ഈ ഇഷ്യൂവിന് അങ്ങനെയുള്ള കാരണം തന്നെ ആകണം എന്നില്ല. പിന്നെ, സാധാരണ ഇങ്ങനെയുള്ള സംഭവങ്ങൾ നടന്ന് ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകേണ്ടതാണ്. ഇതിപ്പോൾ, നിങ്ങൾ വിട്ടുനിൽക്കാൻ തുടങ്ങിട്ട് രണ്ടു കൊല്ലത്തിനും മേലെയായി. സോ… ഇക്കാരണത്താൽ ഉണ്ടാകാവുന്ന പിടിഎസ്ഡിയ്ക്ക് സാദ്ധ്യത വളരെ കുറവാണ്.”
“സോ... ദാറ്റ്സ് യുവർ പ്രോബ്ലം..?”
അതുവരെ താൻ കണ്ട സ്വപ്നങ്ങളുടെ നിഗൂഢ സഞ്ചാരങ്ങളെക്കുറിച്ച് ആര്യ പറഞ്ഞു നിർത്തിയപ്പോൾ, കുഷ്യൻ സോഫയിൽ അമർന്നിരുന്ന ഡോക്ടർ ഐസക്കിന്റെ ആദ്യ പ്രതികരണം അതായിരുന്നു. ഡോക്ടറുടെ ആ ചോദ്യത്തിൽ ഒരു നിസ്സാരതയുടെയോ നിസംഗതയുടെയോ ലാഞ്ചനയുണ്ടോ എന്നു തോന്നിപ്പോയി ആര്യയ്ക്ക്. താൻ പ്രതീക്ഷിച്ചത്ര ആകാംക്ഷയോ അമ്പരപ്പോ അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമല്ല. അവൾ സെലിനെ പാളി നോക്കി; സെലിന്റെ മുഖത്തും അതേ സന്ദേഹം നിഴലിക്കുന്നുണ്ടായിരുന്നു.
ആ അകത്തളത്തിന് കാലപ്പഴക്കത്തിന്റെ ഒരു ഗന്ധമുണ്ട്. ഡോക്ടർ ഇരിക്കുന്ന സോഫയുടെ താഴെ, നീട്ടിവെച്ച മുൻകാലുകളോടെ ബഡ്ഡി കിടക്കുന്നു. അവൻ തന്റെ മത്തക്കണ്ണുകൾ ഉരുട്ടി ആര്യയെത്തന്നെ തുറിച്ചു നോക്കുകയാണ്. സെലിനെ അവൻ ഗൗനിക്കുന്നതേയില്ല. അവന്റെ കുഞ്ഞൻ വാലാട്ടിക്കൊണ്ടുള്ള ആ കിടപ്പ് കണ്ടാൽ തോന്നും, യജമാനനോട് അവനെന്തോ വലിയ ജാഗ്രത കാട്ടുകയാണെന്ന്.
കരിമ്പുലിയുടെ കറുപ്പും ചെന്നായയുടെ ശൗര്യവും ഒത്തിണങ്ങിയ ഒരു കുള്ളൻ. ആര്യയുടെ നോട്ടം പലപ്പോഴും അവനിലേക്ക് പാളി വീണുകൊണ്ടിരുന്നു. അവന്റെ വലിയ ചെവികൾ ഇടയ്ക്കിടെ വട്ടം ചുഴറ്റുന്നുണ്ട്.
‘അവന്റെ ഒരു ചളുങ്ങിയ മോന്തയും ചപ്പിയ മൂക്കും.’
ആര്യയ്ക്ക് ദേഷ്യം അടങ്ങിയിരുന്നില്ല. ഒരു പൂച്ചയുടെ ശാന്തതയോടെയാണ് ഇപ്പോൾ കിടക്കുന്നതെങ്കിലും, തങ്ങൾ അകത്തു കയറിയപ്പോൾ അവൻ കാണിച്ചുകൂട്ടിയ പരാക്രമം മറക്കാൻ പറ്റുന്നില്ല. എന്തായിരുന്നു അവന്റെയൊരു ശൗര്യം. വല്ലാത്തൊരു കുരയോടെയാണ് അവൻ തന്റെ നേർക്ക് പാഞ്ഞു വന്നത്. പാവം സെലിൻ… തന്നെക്കാൾ കൂടുതൽ അവളായിരുന്നു വിറച്ചുപോയത് .
‘ബഡ്ഡി… ഡോൺണ്ട്… ഡോൺണ്ട്… ദേ ആർ അവർ ഗസ്റ്റ്സ്…’
ഡോക്ടർ ശബ്ദമുയർത്തി പലവട്ടം വിലക്കിയിട്ടും അവൻ അടങ്ങിയില്ല. ആര്യയുടെ സാരിത്തുമ്പിൽ പിടിത്തമിട്ടു കുടഞ്ഞുകൊണ്ടിരുന്ന അവനെ തുകൽവാറിൽ പിടിച്ച് ബലമായാണ് ഡോക്ടർ വലിച്ചുമാറ്റിയത്. അല്ലെങ്കിൽ അവന്റെ കൂർത്ത പല്ലുകളുടെ രുചി താനിപ്പോൾ അറിഞ്ഞേനെ. അതാലോചിക്കുമ്പോൾ ഉള്ളിൽ ഇപ്പോഴും ഒരു കിടുക്കം.
ഡോക്ടറുടെ ശബ്ദം വീണ്ടും കാതിലെത്തി,
“ആര്യാ… ഡിഡ് യു ഹിയർ മി?”
“യെസ് ഡോക്ടർ… ബട്ട്…”
അപ്പോഴും അവളുടെ ശ്രദ്ധ ബഡ്ഡിയുടെ മേലായിരുന്നു. അതു മനസ്സിലാക്കിയ ഡോക്ടർ താഴേക്ക് കുനിഞ്ഞ് അവന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. ആ നിമിഷം തന്നെ അവൻ തല ഒന്ന് വെട്ടിച്ച്, നന്നായൊന്നു കുടഞ്ഞ്, മൂരി നിവർത്തി, തന്നെയെന്ന് അമർത്തി നോക്കി, ആ വലിയ ചെവികൾ ചുഴറ്റി, അകത്തളത്തിന്റെ അപ്പുറത്തേക്ക് ഒറ്റ ഓട്ടമാണ്. അവന്റെ ആ പോക്ക് കണ്ടതും ആര്യയിൽ ഒരു ദീർഘനിശ്വാസമുണ്ടായി.
‘എന്തായിരിക്കും ഡോക്ടർ അവനോട് പറഞ്ഞിട്ടുണ്ടാവുക?’ ആര്യ ചിന്തിച്ചു.
‘ഈ വീടിന്റെ പഴമയ്ക്കുള്ളിൽ ദുരൂഹതയുടെ ഒരു ഗന്ധം കൂടി തങ്ങിനിൽക്കുന്നുണ്ടോ?’
അവൾക്ക് സംശയമുണ്ടായി.
“നൗ ആർ യു ഓക്കേ?” ഡോക്ടറുടെ സ്വരം വീണ്ടും.
“യെസ് ഡോക്ടർ… നൗ അയാം ഫ്രീ…” ആശ്വാസത്തോടെ ആര്യ.
“ദാറ്റ്സ് ഫൈൻ. ബഡ്ഡിയുടെ ഇന്നത്തെ പെരുമാറ്റം അല്പം അൺയൂഷ്വൽ ആയിരുന്നു. പൊതുവെ അവൻ ഇങ്ങനെയല്ല.” ഡോക്ടറുടെ വിശദീകരണം.
“ദെൻ… ഷാൽ വി സ്റ്റാർട്ട്?” ഡോക്ടർ ചോദിച്ചു.
“യെസ് ഡോക്ടർ…” ബഡ്ഡിയുടെ പെരുമാറ്റത്തിൽ ഒരു ഖേദം ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അതിൽ ചെറിയൊരു അമർഷം തോന്നിയെങ്കിലും ആര്യ അതടക്കിവെച്ചു.

“സീ മിസ്…” ഡോക്ടർ ഒന്ന് നിർത്തി ആര്യയെ നോക്കി. അവൾ കണ്ണുകൾ താഴ്ത്തി.
“ഡിവോഴ്സിന്റെ ഘട്ടത്തിലാണ് ഡോക്ടർ,” ആര്യയുടെ ബുദ്ധിമുട്ട് മനസിലാക്കിയ സെലിൻ പതിയെ പറഞ്ഞു.
“ഓ… സോറി,” ഡോക്ടർ സെലിനെ നോക്കി.
“ഇറ്റ്സ് ഓക്കെ ഡോക്ടർ. ഇവൾക്കാണ് ഡിവോഴ്സ് വേണ്ടത്,” സെലിൻ പറഞ്ഞു. സഹതാപത്തിന്റെ ആവശ്യമില്ലെന്ന സൂചനയുണ്ടെന്ന് ഡോക്ടർക്ക് മനസ്സിലായി.
“ആൻഡ്.., വാട്ട് എബൗട്ട് യു?” ഡോക്ടർ സെലിനോട് ചോദിച്ചു.
“ഐ ആം ജസ്റ്റ് ട്വന്റി സിക്സ് നൗ. ബട്ട് പ്രപ്പോസൽസ് ആർ ഗോയിങ് ഓൺ. ഡാഡിയാണ് അതെല്ലാം മാനേജ് ചെയ്യുന്നത്.” സെലിന് നേരിയ ചമ്മൽ.
“ഓ… ഇറ്റ് ഈസ് ഗ്രേറ്റ് മിസ് സെലിൻ. ഇക്കാലത്തും പേരന്റ്സിന്റെ താല്പര്യത്തിന് വില കല്പിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല.” ഡോക്ടറുടെ പ്രശംസ സെലിന് സുഖിച്ചു. സ്വതവേ ഒരല്പം ഒട്ടിക്കിടക്കാറുള്ള അവളുടെ വെളുത്ത കവിൾത്തടങ്ങൾ വികസിച്ചു. സെലിൻ ആര്യയെ നോക്കി. അവളപ്പോൾ ഒന്നുകൂടി തല താഴ്ത്തി.
‘പാവം. ഡോക്ടറുടെ വാക്കുകൾ അവളെ വേദനിപ്പിച്ചിട്ടുണ്ടാകും.’ സെലിൻ ചിന്തിച്ചു. ശ്രീയുമായുള്ള ആര്യയുടെ വിവാഹത്തിൽ ശ്രീയുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ആര്യയുടെ വീട്ടിലും അത്ര താല്പര്യമുണ്ടായിരുന്നില്ലെന്നും ഒരിക്കൽ ആര്യ പറഞ്ഞത് സെലിന്റെ ഓർമ്മയിൽ വന്നു.
“എനിവേ… സെലിന്റെ ഡാഡി എന്തു ചെയ്യുന്നു?” ഡോക്ടർ.
“മിലിട്ടറിയിലായിരുന്നു. മമ്മി ഈസ് നോ മോർ. രണ്ടുവർഷം മുൻപായിരുന്നു. ഡാഡി വോളണ്ടറി റിട്ടയർമെന്റ് എടുത്തു. ഒറ്റ മോളാണ്.” ഡോക്ടർ ചോദിക്കാൻ സാദ്ധ്യതയുള്ള ചോദ്യങ്ങൾക്കും സെലിൻ കയ്യോടെ ഉത്തരം കൊടുത്തു. തന്റെ വിശേഷങ്ങളിൽ തൂങ്ങി എന്തിന് വെറുതെ സമയം കളയുന്നു….
ഡോക്ടർക്കതു മനസ്സിലായെന്നു തോന്നുന്നു.
“ഓക്കേ സെലിൻ…” ഡോക്ടർ പറഞ്ഞു. ശേഷം, നോട്ടം ആര്യയിലേക്ക് ഷിഫ്റ്റ് ചെയ്തു.
“ആൻഡ്… ആര്യ, നിങ്ങളുടെ ഈ പ്രശ്‍നം അത്ര കോമ്പ്ലിക്കേറ്റഡ് ഒന്നും അല്ലെന്നാണ് എനിക്കു തോന്നുന്നത്. ഒരു മൈനർ ഇഷ്യൂ ഉണ്ട്. അത് ആര്യയ്‌ക്കു തന്നെ മാനേജ് ചെയ്യാവുന്നതാണ്.”
സെലിനെ പോലെ ഡോക്ടറും ചിന്തിക്കുകയാണോ എന്ന് ആര്യ സന്ദേഹിച്ചു. അവൾ മുഖമുയർത്തി ഡോക്ടറെ നോക്കി. ആര്യയുടെ റെസ്‌പോണ്ട്സ് ശ്രദ്ധിച്ചിരുന്ന ഡോക്ടർ ഒരല്പം മുന്നോട്ടാഞ്ഞ്, ആര്യയെ ഒന്നുംകൂടി ഫോക്കസ് ചെയ്തുകൊണ്ട് തുടർന്നു,
“സാധാരണയായി, മനുഷ്യരിൽ ബഹുഭൂരിപക്ഷം പേരിലും ഇത്തരം ഇഷ്യൂകൾ ഉണ്ടാകാറുണ്ട്. ഐ മീൻ, ഇങ്ങനെയുള്ള ചില കണ്ടിന്യൂസ് ഡ്രീംസ്. അതിൽ, നമ്മളെ ഭയപ്പെടുത്തുന്നതും സന്തോഷപ്പെടുത്തുന്നതും ഉണ്ടാകാം. ഇത്തരം ഇഷ്യൂകൾ ലോകത്തെ നിരവധി പേരിൽ കണ്ടുവരുന്നുണ്ട്. ഇറ്റ്സ് ക്വയ്റ്റ് നാച്ചുറൽ.
ഡോക്ടർ പറഞ്ഞുവരുന്നത് ഇതിനോടകം ആര്യയ്ക്ക് വ്യക്തമായിരുന്നു. എങ്കിലും, ഡോക്ടർ പൂർത്തിയാക്കട്ടെ എന്ന് കരുതി നിശബ്ദമായി ഇരുന്നു. ഈ സമയം, അവളുടെ മുഖത്തെ പേശികൾ കുറേശ്ശേ കനംവെച്ചു തുടങ്ങുന്നത് സെലിൻ ശ്രദ്ധിച്ചു.
“ഒരുപക്ഷെ, ജസ്റ്റ് ഒന്ന് അവഗണിച്ചാൽ, അതെല്ലാം വന്നവഴിയേ പോയെന്നുമിരിക്കും. ഇപ്പോൾ ഇതുകൊണ്ട് കാര്യമായ തകരാറുകൾ, ഐ മീൻ, മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ, കുറച്ചു നാൾകൂടി വെയ്റ്റ് ചെയ്യാം. എന്നിട്ടും വിട്ടുപോകുന്നില്ലെങ്കിൽ, അപ്പോൾമാത്രം ട്രീറ്റ്മെന്റിലേക്ക് കടന്നാൽ മതിയെന്നാണ് എനിക്കു തോന്നുന്നത്.”
ഡോക്ടറുടെ വാക്കുകൾ സെലിനിൽ വലിയൊരു ആശ്വാസം ഉണ്ടാക്കി. ആര്യയുടെ മുഖം അപ്പോഴും മുറുകിതന്നെ ഇരിക്കുകയാണ്. അവളെ കുറ്റം പറയാനും പറ്റില്ല. ഇങ്ങോട്ടു പോരുമ്പോൾ താനും എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച്, ആര്യയുടെ സ്വപ്നങ്ങളുടെ രീതികളെ കുറിച്ചും ആ സമയങ്ങളിൽ അവളിൽ അനുഭവപ്പെടുന്ന മാറ്റങ്ങളെ കുറിച്ചും ഡോക്ടർ അന്ന ഓരോന്നായി ചോദിച്ചു മനസിലാക്കിയപ്പോൾ.
ആര്യ ചിന്തിക്കുന്നുണ്ടാകും, ‘എന്തിനാണ് അന്ന ഡോക്ടർ തങ്ങളെ ഇങ്ങോട്ട് അയച്ചതെന്ന്.’
സെലിന് ഡോക്ടറോട് ചോദിക്കാതിരിക്കാനായില്ല,
“കുറച്ചു നാൾകൂടി എന്നു പറയുമ്പോൾ… അതെത്രകാലം ഡോക്ടർ?”
സെലിന്റെ ഉത്കണ്ഠ ഡോക്ടർക്ക് മനസിലായി. ആര്യയുടെ മുഖത്തുനിന്നും അതു വായിക്കാം.
“അങ്ങനെ കൃത്യമായ ഒരു ടൈംലൈൻ പറയാൻ പറ്റില്ല. ചിലപ്പോൾ ഇനിയും ഏതാനും ദിവസങ്ങൾ കൂടി. അല്ലെങ്കിൽ, ഒന്നോ രണ്ടോ ആഴ്ചകളോ മാസങ്ങളോ വരെ നീണ്ടു നിന്നേക്കാം. എന്നിട്ടും തുടർന്നു കാണുകയാണെങ്കിൽ, യു ഷുഡ് കൺസൽട്ട് എ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. മേ ബി ഇറ്റ് ഈസ് എ മൈനർ ഇഷ്യൂ. അദർ വൈസ് ദേ വിൽ റീഡയറക്റ്റ് യൂ ഫോർ ഫർദർ കൺസൽട്ടേഷൻ.”
“പക്ഷെ, എന്തുകൊണ്ടാണ് ഇങ്ങനെ കാണുന്നത്?”
സെലിൻ തുറന്നു ചോദിച്ചു. ആര്യ നന്ദിയോടെ സെലിനെ നോക്കി.
“സീ… ഇതൊരു കോമൺ റീസണിൽ നിന്നുകൊണ്ട് പറയാവുന്ന ഒരു കാര്യമല്ല. പല കാരണങ്ങളാൽ ഇങ്ങനെ സംഭവിക്കാം. സ്വപ്ങ്ങൾ പൊതുവെ മനുഷ്യ സഹജമാണെന്ന് അറിയാമല്ലോ. അതിന് പ്രത്യേക കാരണം വേണമെന്നില്ല. നമ്മൾ മുൻപ് കണ്ടതും ചിന്തിച്ചതും ദൈനംദിന പ്രശ്നങ്ങളും ഒക്കെ അതിൽ വരാം. ചിലപ്പോൾ നമ്മൾ കണ്ട ഒരു ദൃശ്യം മറ്റൊരാൾ കണ്ടെന്നും വരാം. ഉദാഹരണത്തിന് ഒരു പള്ളിപ്പെരുന്നാൾ കണ്ട പലരിലും അതിന്റെ സമാന ദൃശ്യങ്ങൾ ഒരേ ദിവസംതന്നെ സ്വപ്നമായി വരാം.”
ഡോക്ടർ ഒന്ന് നിർത്തി. ആര്യയും സെലിനും വീർപ്പടക്കി ഇരിക്കുകയാണ്.
“ബട്ട്… ആര്യയുടേതുപോലെ, ഒരേ പാറ്റേണിലുള്ള ആവർത്തന സ്വപ്നങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. അതിനു കാരണം, ആ വ്യക്തിയുമായി ആഴത്തിൽ ബന്ധപ്പെട്ട ഏതെങ്കിലും ഇൻസിഡന്റാകാം. അല്ലെങ്കിൽ, മനസ്സിനെ ‘ഹോണ്ട്’ ചെയ്ത പഴയ ഓർമ്മകളാകാം. ബ്രെയിനിന്റെ ഫ്രീക്വൻസി ഇല്ല്യൂഷൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അതെല്ലാം സംഭവിക്കുന്നത്.
അതായത് നമ്മുടെ ബോധമനസ്സോ ഉപബോധമനസ്സോ ഒരു വിഷയത്തെ ഗാഢമായി ശ്രദ്ധിച്ചു കഴിഞ്ഞാൽ, ഒരുപക്ഷെ, പിന്നീട് ആ വിഷയം എല്ലായിടത്തും ഉള്ളതുപോലെ തോന്നും. ഇത്തരം ആവർത്തനങ്ങൾ ബ്രെയിനിന്റെ കൺഫർമേഷൻ ബയസ് സിസ്റ്റം മൂലം സംഭവിക്കുന്നതാണ്. അതായത് ബ്രെയിനിന് താൽപ്പര്യമുള്ള കാര്യങ്ങളെ മാത്രം സ്വപ്നങ്ങളിൽ പ്ലേസ് ചെയ്യുന്ന ഒരു മെത്തേഡ്. ഇക്കാലയളവിൽ നമ്മുടെ ബോധ-ഉപബോധ മനസ്സുകൾ സ്വരൂപിച്ചു വെച്ചിട്ടുള്ള അനേകം മെമ്മറികളെ ബ്രെയിൻ ഇറേസ് ചെയ്തെന്നോ ഇഗ്നോർ ചെയ്തെന്നോ വരാം.”
ആര്യയ്ക്കും സെലിനും മനസ്സിലാകുന്നുണ്ടോ എന്ന് ഡോക്ടർക്ക് സംശയമുണ്ടായിരുന്നു. എങ്കിലും അദ്ദേഹം തുടർന്നു.
“ഒരു മൈന്യൂട്ടായ മാനസിക വൈകല്യം മൂലമോ ഏതെങ്കിലും ഒരു പ്രത്യേക പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലോ ഒക്കെ ഇങ്ങനെ സംഭവിക്കാം. നമ്മൾ നേരിട്ട ദുരനുഭവങ്ങൾ ഇതിനു കാരണമാകാം. ഗുരുതരമായ അപകടങ്ങൾ, ലൈംഗികാതിക്രമം, വീട്ടിലെ ദുരവസ്ഥകൾ, പങ്കാളിയിൽ നിന്നും നേരിടേണ്ടി വന്ന അവഗണനകൾ അല്ലെങ്കിൽ, ആ ബന്ധത്തിലെ മറ്റു പ്രശ്നങ്ങൾ തുടങ്ങി, പലതരത്തിൽ നമ്മുടെ മനസിനെ ഏല്പിച്ചിട്ടുള്ള ക്ഷതങ്ങളുടെ, ആഘാതങ്ങളുടെ പിന്തുടരുന്ന ഓർമ്മകളെ സൈക്യാട്രിയിൽ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന് വിളിക്കും. ചുരുക്കത്തിൽ പിടിഎസ്ഡി എന്നും പറയും. പക്ഷേ, ആര്യയുടെ കാര്യത്തിൽ, അതുതന്നെയാണെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ല. അതിന് ആര്യയ്ക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നാണ് ആദ്യം അറിയേണ്ടത്.”
ഇനി പറയേണ്ടത് താനാണെന്ന് ആര്യയ്ക്ക് മനസ്സിലായി. പക്ഷേ അവൾ മൗനം മുറിച്ചില്ല. മുറിയിൽ തളംകെട്ടി നിന്ന നിശ്ശബ്ദതയെ ഡോക്ടർ തന്നെ ബ്രേക്ക് ചെയ്തു.
“സീ ആര്യ, അന്ന ഡോക്ടർ തന്ന ഒരു ബ്രീഫ് സമ്മറിയിലൂടെ എനിക്ക് നിങ്ങളുടെ പ്രശ്നത്തിന്റെ ഗൗരവം പൂർണ്ണമായും ഡയഗ്നോസിസ് ചെയ്യാൻ കഴിയില്ല. ഈഫ് യു ബ്രേക്ക് യുവർ സൈലൻസ്, മേ ബി ഐ ക്യാൻ ഹെൽപ്പ് യു. അദർവൈസ് യു ക്യാൻ കൺസൽട്ട് സംവൺ ബെറ്റർ ദാൻ മി.”
ഡോക്ടറുടെ സ്റ്റാൻഡ് കേട്ടിട്ടും ആര്യ തുടരുന്ന മൗനം സെലിനെ അസ്വസ്ഥമാക്കി. ഒരുപക്ഷെ, താൻ ഉള്ളതുകൊണ്ടാകും ആര്യയ്ക്ക് തന്റെ മനസ് തുറക്കാൻ കഴിയാത്തതെന്ന് സെലിനു തോന്നി. അവൾ എഴുന്നേറ്റു.
“എക്സ്ക്യൂസ് മി ഡോക്ടർ… ഞാനിപ്പോൾ വരാം. ഒരു കോൾ ചെയ്യാനുണ്ട്.”
പക്ഷെ, ആര്യയെ മറി കടന്നു പോകാൻ നിന്ന സെലിനെ ആര്യ തടഞ്ഞു.
“നീ കേൾക്കാൻ പാടില്ലാത്തതൊന്നും എനിക്കില്ല സെലിൻ.” ആര്യ ഗൗരവത്തിൽ പറഞ്ഞു. പിന്നെ, ഡോക്ടറെ നോക്കി പറഞ്ഞു.
“ഡോക്ടർ പറഞ്ഞ ഈ കാരണങ്ങളിൽ ഒന്നൊഴികെ മറ്റൊന്നും എന്റെ ലൈഫിൽ സംഭവിച്ചിട്ടില്ല. പേഴ്സണൽ കാര്യങ്ങൾ വെളിപ്പെടുത്താൻ എനിക്ക് ബുദ്ധിമുട്ടില്ല. എന്റെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ട്. നോട്ട് ലീഗലി… ബട്ട്, വി ഹാവ് ബീൻ സപ്പരേറ്റഡ് ഫോർ ഓവർ ടു ഇയേഴ്സ് നൗ. ഒരു കാൾ പോലും ഇല്ല. പക്ഷേ അതൊന്നും എന്നെ ഒരു കടുത്ത ട്രോമയിലേക്ക് കൊണ്ടുപോയിട്ടില്ലെന്നാണ് എന്റെ വിശ്വാസം. അതുമാത്രമല്ല ഡോക്ടർ… എനിക്ക് ഇക്കാര്യത്തിൽ മറ്റൊരാളെ കുറ്റപ്പെടുത്താൻ കഴിയില്ല. എന്നെ കുറ്റപ്പെടുത്താനും എനിക്ക് കഴിയില്ല. ഇറ്റ് ഈസ് എ ഫെയ്‌റ്റ്. ദാറ്റ്സ് ഇറ്റ്.” ആര്യ പറഞ്ഞു നിർത്തി.
സെലിന് അത്ഭുതം തോന്നി. ആര്യ വീണ്ടും വീണ്ടും തന്നിൽ വിസ്മയം ജനിപ്പിക്കുന്നു. സെലിൻ പതിയെ കസേരയിലേക്ക് ഇരുന്നു. ഡോക്ടറും ആര്യയെ ഉറ്റുനോക്കികൊണ്ടിരിക്കുകയായിരുന്നു. അവളുടെ സ്വരത്തിൽ നൈരാശ്യത്തിന്റെ കണികകൾ അധികം ഇല്ല. എങ്കിലും, അവസാനത്തെ വാക്കുകളിൽ ഒരു ഇടർച്ചയുണ്ടെന്നു തോന്നി.
“സോ, പ്ലീസ് ഡോക്ടർ… ഇതല്ലാതെ മറ്റെന്തെങ്കിലും വഴിയുണ്ടോ?”
ആര്യയുടെ സ്വരത്തിൽ നിരാശ പ്രതിഫലിച്ചിരുന്നു.
കുറച്ചു നേരം ഡോക്ടർ നിശ്ശബ്ദനായിരുന്നു. ഡോക്ടർക്ക് ആര്യയെ പിടികിട്ടിത്തുടങ്ങിയിരിക്കുന്നു.
“ഇറ്റ്സ് ഓൾ റൈറ്റ് ആര്യാ. ഞാൻ ചില ഉദാഹരണങ്ങൾ സൂചിപ്പിച്ചു എന്നേയുള്ളൂ. നിങ്ങളുടെ ഇഷ്യൂവിന് അങ്ങനെയുള്ള കാരണം തന്നെ ആകണം എന്നില്ല. പിന്നെ, സാധാരണ ഇങ്ങനെയുള്ള സംഭവങ്ങൾ നടന്ന് ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകേണ്ടതാണ്. ഇതിപ്പോൾ, നിങ്ങൾ വിട്ടുനിൽക്കാൻ തുടങ്ങിട്ട് രണ്ടു കൊല്ലത്തിനും മേലെയായി. സോ… ഇക്കാരണത്താൽ ഉണ്ടാകാവുന്ന പിടിഎസ്ഡിയ്ക്ക് സാദ്ധ്യത വളരെ കുറവാണ്.”
ഡോക്ടർ പറഞ്ഞതൊന്നും ആര്യ കേട്ടില്ലെന്നു തോന്നുന്നു. അവളുടെ മനസ് മറ്റെവിടെയോ ആണെന്ന് സെലിനു തോന്നി.
“ഡോക്ടർ… ആ കാട്… ആ പ്രദേശം… ക്ഷേത്രം… അങ്ങനെയൊരു പ്രതിഷ്ഠ… ഇതൊന്നും ഞാൻ മുൻപ് കണ്ടിട്ടുള്ളതല്ല. എനിക്ക് അതിനാണ് ഉത്തരം കിട്ടേണ്ടത്. ഞാനിപ്പോൾ ആ കാടിന്റെ ഏതോ ഒരു സ്പേസിൽ നിന്ന് വട്ടം കറങ്ങുകയാണ്. എനിക്ക് മറ്റെങ്ങോട്ടും പോകാൻ കഴിയുന്നില്ല. നിന്നിടത്തു തന്നെ… ഓടിയിടത്തു തന്നെ… വീണ്ടും വീണ്ടും എത്തുന്നു…” ആര്യ കിതയ്ക്കാൻ തുടങ്ങിയതും സെലിൻ കണ്ടു.
“യെസ് ആര്യാ… ഐ നോ. ബട്ട്…” ആർദ്രമായി മാറിയ ഡോക്ടറുടെ ശബ്ദം അർദ്ധോക്തിയിൽ നിന്നു.
“ഓക്കേ ഡോക്ടർ…” ആര്യയ്ക്ക് ഡോക്ടറുടെ ബുദ്ധിമുട്ട് മനസിലായി. പക്ഷേ, ഡോക്ടറിൽ നിന്നും ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ തീരൂ.
“ഡോക്ടർ പറഞ്ഞത് എനിക്ക് മനസിലാകുന്നു. പക്ഷെ, എനിക്കൊരു കാര്യം അറിയാനുണ്ട്.” ചോദിക്കാൻ ഒന്നു മടിച്ചു, ആര്യ. സെലിനോട് ചോദിക്കുന്നതും വാദിക്കുന്നതും പോലെയല്ലല്ലോ ഇത്.
“ചോദിച്ചോളൂ. മടിക്കണ്ട.” ഡോക്ടർ ആര്യയെ പ്രോത്സാഹിപ്പിച്ചു. മടിച്ചു മടിച്ച് ആര്യ ചോദിച്ചു,
“ഇതുപോലെയുള്ള ക്ഷേത്രങ്ങൾ… ഇത്തരം ആരാധനകൾ, കേരളത്തിലോ ലോകത്തെവിടെയെങ്കിലോ ഉള്ളതായി ഡോക്ടറുടെ അറിവിൽ ഉണ്ടോ..? അല്ലെങ്കിൽ, കേട്ടുകേൾവിയെങ്കിലും…”
“ആര്യ ഉദ്ദേശിച്ചത്, കബന്ധത്തെ ആരാധിക്കുന്ന ക്ഷേത്രമുണ്ടോ എന്നാണോ… അതോ, മൺപുറ്റുകളെ ആരാധിക്കുന്ന കാര്യമാണോ?” ആര്യയുടെ ചോദ്യം ഡോക്ടർക്ക് പിടികിട്ടിയില്ല.
“മൺപുറ്റിൽ ഉള്ള മനുഷ്യ കബന്ധത്തെ…”
ഡോക്ടർ കുറച്ചു നേരം ചിന്താമഗ്നനായി ഇരുന്നു. ‘ഇവൾ ഒരു ട്രീറ്റ്മെന്റ് ഉദ്ദേശിച്ചല്ല വന്നിരിക്കുന്നത്.’ ഡോക്ടർ മനസിൽ കുറിച്ചിട്ടു. ശേഷം ഇരുവരെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,
“ഉണ്ട്. അങ്ങനെയൊരു ക്ഷേത്രവുമുണ്ട്. കബന്ധത്തെ ആരാധിക്കുന്ന സ്ഥലം. ലോകത്ത് മറ്റൊരിടത്തുമല്ല, നമ്മുടെ ഇന്ത്യയിൽതന്നെ.”
ആര്യയും സെലിനും വിസ്മയിച്ചു. അവർ ഒരേ സ്വരത്തിൽ ചോദിച്ചു, “എവിടെ?”
ഡോക്ടർ പതിയെ ചിരിച്ചു. “പറയാം. അതിനു മുൻപ് ആര്യയോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. അതിന് കൃത്യമായ ഉത്തരം വേണം.”
ആര്യ ഒട്ടും അമാന്തിച്ചില്ല. “ചോദിച്ചോളൂ ഡോക്ടർ.”
ഡോക്ടർ ഐസക് സോഫയിൽ ചാരിയിരുന്നു. എന്തായിരിക്കാം ഡോക്ടർക്ക് ചോദിക്കാനുള്ളത് എന്ന ചിന്തയിൽ ആര്യയും സെലിനും ശ്വാസമടക്കിപ്പിടിച്ചിരുന്നു.
തുടരും…
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.








