Swasavarodham/Malayalam Translation by Sathish Kalathil for the Konkani story, ‘Ghusmatmar’ by Venkatesh Anant Pai Raikar

AI illustration by Surya for the Konkani story Ghusmatmar by Venkatesh Anant Pai Raikar

ശ്വാസാവരോധം

നീല വലിയ പ്രയാസത്തോടെ തന്റെ കരച്ചിൽ അടക്കി, ഇടറിയ ശബ്ദത്തിൽ പറഞ്ഞു: “വസന്തബാബു, എന്റെ വിധി മോശമായിപ്പോയി! എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ കൂടെ ജീവിതം പങ്കിടാനുള്ള ഭാഗ്യം എന്റെ വിധിയിലില്ല. അതിന് നിങ്ങളും ഞാനും ഇനി എന്ത് ചെയ്യാനാണ്? ഞാൻ മറ്റൊരാളുടെ ഭാര്യയാണ്! പരപുരുഷനോടുള്ള പ്രണയം, അത് എത്രതന്നെ പരിശുദ്ധവും പവിത്രവുമാണെങ്കിലും നമ്മുടെ സമൂഹം അത് അംഗീകരിക്കില്ല! അവരുടെ കണ്ണിൽ അത് പാപമാണ്! പുരോഹിതന്മാരുടെ മന്ത്രോച്ചാരണങ്ങളോടെ നടക്കുന്ന വിവാഹത്തെ മാത്രമേ സമൂഹം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയുള്ളൂ!”

സന്തന്റെ പ്രിയപ്പെട്ട ഒരേയൊരു അനിയത്തിയായിരുന്നു ഗൗരു! അവളുടെ കല്യാണദിവസമായിരുന്നു അന്ന്. വീടുമുഴുവൻ ഓരോരുത്തരും ഏതോ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ്. വസന്തന്റെ ബന്ധുമിത്രാദികളെല്ലാം ഒത്തുകൂടിയതുകൊണ്ടുതന്നെ സ്ത്രീകളുടെ വർത്തമാനങ്ങൾക്കും കുട്ടികളുടെ തുള്ളിച്ചാട്ടങ്ങൾക്കും ആവേശം ഒട്ടും കുറവായിരുന്നില്ല.

വിവിധ തരം തോരണങ്ങളും ചിത്രങ്ങളും കണ്ണാടികളും വർണ്ണാഭമായ തിരശ്ശീലകളും കൊണ്ട് മനോഹരമായി അലങ്കരിച്ച വലിയ മാളികമുകളിൽ ചിലർ ചീട്ടുകളിയിൽ മുഴുകിയിരിക്കുന്നു; മറ്റുചിലർ ലൗഡ് സ്പീക്കറിലൂടെ സിനിമയിലെയും നാടകത്തിലെയും പാട്ടുകൾ വെയ്ക്കുന്നു. ചിലർ ഉറക്കെ വർത്തമാനം പറഞ്ഞ് ചിരിക്കുന്നു; കാര്യസ്ഥന്മാർ അങ്ങോട്ടുമിങ്ങോട്ടും ആജ്ഞകൾ പുറപ്പെടുവിക്കുന്നു.

മൊത്തത്തിൽ സന്തോഷവും ഉന്മേഷവും നിറഞ്ഞതായിരുന്നു അവിടുത്തെ അന്തരീക്ഷം. അതിനിടയിൽ വരന്റെ വീട്ടിലെ സ്ത്രീകൾ ‘എണ്ണ തൊടുവിക്കൽ’ ചടങ്ങിനായി എത്തേണ്ട സമയമായതോടെ ബഹളത്തിന്റെ വീര്യം ഒന്നുകൂടി കൂടി.

അപ്പോഴേക്കും വാദ്യമേളങ്ങളുടെ ശബ്ദം വിദൂരതയിൽ നിന്ന് കേട്ടുതുടങ്ങി. യുവതികൾ മുഖത്ത് പൗഡറും സ്നോയും തേച്ചുപിടിപ്പിക്കാൻ തുടങ്ങി; പ്രായമായ സ്ത്രീകൾ പലഹാരത്തട്ടുകൾ ഒരുക്കാൻ തുടങ്ങി. ചെറുപ്പക്കാർ തങ്ങളുടെ മുടി പൊന്തിച്ചീകി ഭംഗിയാക്കാനും, പുതിയ പുതിയ ടെറിലിൻ ഷർട്ടുകളും നറുവസ്ത്രങ്ങളും അണിയാനും തുടങ്ങി.

‘എണ്ണ തൊടുവിക്കാനുള്ള’ സ്ത്രീകൾ എത്തിച്ചേർന്നു. മേളത്തിന്റെ അകമ്പടിയോടെ വധുവിനെ അവളുടെ അമ്മ മാവിലകൊണ്ട് എണ്ണ തൊടുവിച്ചു. സമ്മാനമായി വധുവിന് വജ്രമോതിരവും വിലപിടിപ്പുള്ള ¹ശാലുവും നൽകി. വരന്റെ വീട്ടിൽ നിന്നുമെത്തിയ സ്ത്രീകളുടെ മുഖത്ത് വധുവിനെ കണ്ടതോടെ സംതൃപ്തിയും ആനന്ദവും തെളിഞ്ഞുനിന്നു.

വസന്തൻ ഗൗരുവിന്റെ തൊട്ടടുത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. മുത്തിന്റെ നിറമുള്ള പട്ടുഷർട്ടായിരുന്നു അവന്റെ വേഷം; കടുംനീല നിറത്തിലുള്ള കാശ്മീരി പൈജാമയ്ക്കൊപ്പം അത് ഏറെ അഴകോടെ ശോഭിച്ചു. വിയർപ്പിൽ കുതിർന്ന ഷർട്ടിനുള്ളിലൂടെ അവന്റെ നെഞ്ചളവിന്റെ ഗാംഭീര്യം വ്യക്തമായിരുന്നു. വസന്തൻ വെളുത്തുതുടുത്തവനൊന്നുമായിരുന്നില്ല; എങ്കിലും അവന്റെ ആ ശ്യാമവർണ്ണം അവന് കൂടുതൽ ഭംഗി നൽകി. ആ മുഖത്ത് വീണ്ടും വീണ്ടും നോക്കിനിന്നുപോകുന്ന ഏതോ ഒരു പ്രത്യേക കാന്തിയും സ്നേഹാർദ്രതയും നിറഞ്ഞുനിന്നിരുന്നു.

അവിടെക്കൂടിയ സ്ത്രീകളുടെ ഇടയിൽ, “വധുവിന്റെ ജ്യേഷ്ഠൻ, വധുവിന്റെ ജ്യേഷ്ഠൻ…” എന്നൊരു സ്വകാര്യം അടക്കിപ്പിടിച്ച സ്വരത്തിൽ പരക്കാൻ തുടങ്ങി.

വസന്തൻ തന്റെ നോട്ടം വെറുതെ അങ്ങോട്ടേക്ക് ഒന്നു തിരിച്ചു. അപ്പോൾ, തന്നിലേക്ക് തന്നെ ഇമവെട്ടാതെ തങ്ങിനിൽക്കുന്ന മനോഹരമായ രണ്ട് കടുംനീലക്കണ്ണുകളെ അവൻ കണ്ടു.

അവരുടെ നോട്ടം തമ്മിൽ ഉടക്കിയ ഉടൻ തന്നെ ആ സുന്ദര നയനങ്ങൾ താഴേക്ക് താഴ്ന്നു. എങ്കിലും വസന്തന് ആ നയനങ്ങളുടെ ഉടമയിൽ നിന്ന് തന്റെ കണ്ണുകളെ തിരിച്ചെടുക്കാൻ കഴിഞ്ഞില്ല.

തല താഴ്ത്തിനിന്നപ്പോൾ അവളുടെ ആ വലിയ മുടിക്കെട്ടും, മാംസളവും വെളുത്തുതുടുത്തതുമായ കഴുത്തും കണ്ടപ്പോൾ വസന്തൻ സ്തബ്ധനായിപ്പോയി. അവൾ അണിഞ്ഞിരുന്ന മയിൽപ്പീലിനിറമുള്ള പട്ടുസാരിയുടെ ഷാളിന്റെ അഗ്രഭാഗം അവളുടെ കഴുത്തിനരികെ ഭംഗിയോടെ കിടന്നിരുന്നു.

തന്റെ ജീവിതത്തിൽ ഇതുവരെ ഒരു സ്ത്രീയോടും വസന്തന് ഇത്രമേൽ ഒരു ആകർഷണം തോന്നിയിട്ടില്ല!

ആളുകളുടെ കണ്ണുവെട്ടിച്ച് അവൻ എത്രയോ തവണ മന്ത്രവാഹിതനായതുപോലെ അവളെ തന്നെ നോക്കി. അവളും അതുതന്നെ ചെയ്തുകൊണ്ടിരുന്നു; ഇരുവരുടെയും ഉള്ളിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള ആകർഷണം കൂടിക്കൂടി വന്നു.

അതിനിടയിൽ വിരുന്നുകാരായ സ്ത്രീകളെ പലഹാരത്തട്ടുകൾ നിരത്തിവെച്ചിരുന്ന മറ്റേ ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ആ സമയം, അവളുടെ കഴുത്തിലെ മംഗളസൂത്രം കണ്ട് അവൾ വിവാഹിതയാണെന്ന് അവൻ മനസ്സിലാക്കുകയും മനസ്സിനെ നിയന്ത്രിക്കാൻ കഠിനമായി ശ്രമിക്കുകയും ചെയ്തിരുന്നു. എങ്കിലും, അവളുടെ ആ രൂപം ഹൃദയത്തിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞിരുന്നതിനാൽ അവന് ഒന്നും ചെയ്യാനായില്ല.

നല്ല തറവാട്ടു മഹിമയുള്ളവനും ഉന്നതമായ സ്വഭാവഗുണങ്ങളുമുള്ള, ഇരുപത്തിയഞ്ച് വയസ്സായ ഒരു നല്ല ചെറുപ്പക്കാരനായിരുന്നു വസന്തൻ. സ്ത്രീകളുടെ സൗന്ദര്യത്തിലോ അവരെക്കുറിച്ചുള്ള ഭ്രമത്തിലോ അവന്റെ മനസ്സ് അതുവരെയും വഴുതിപ്പോയിട്ടില്ലായിരുന്നു. പക്ഷേ, അന്ന് അവന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റം തന്നെ സംഭവിച്ചു.

വാദ്യമേളങ്ങൾ വീണ്ടും മുഴങ്ങി. വരന്റെ വീട്ടുകാരായ സ്ത്രീകൾ മടങ്ങിപ്പോകാനുള്ള ഒരുക്കങ്ങളിലായി. അതോടൊപ്പം, അവിടെ, അവർ രണ്ടുപേരുടെയും ആത്മാക്കൾ പരസ്പരമുള്ള ആകർഷണത്താൽ വിറകൊള്ളാനും തുടങ്ങിയിരുന്നു.

യാത്ര പറയേണ്ട സമയം അടുത്തപ്പോൾ അവളുടെ കണ്ണുകളിൽ ഈറൻ പൊടിഞ്ഞു. അതിൽ അവളിലെ അനുരാഗം മുഴുവൻ തങ്ങിനിന്നു. അവളുടെ ദീനമായ നോട്ടം വസന്തന്റെ ഹൃദയത്തെ ഉലച്ചു കളഞ്ഞു.

സ്ത്രീകൾ വേഗത്തിൽ കാറുകളിൽ കയറിയിരുന്നു. കാറിൽ കയറുമ്പോൾ, ദാസിമാരുടെ കയ്യിൽ ഏല്പിച്ചിരുന്ന പുതപ്പുകൾ തിരികെ വാങ്ങി പുതച്ചു.

മേയ് മാസത്തിലെ ഉച്ചസമയമായിരുന്നു അത്. സഹിക്കാനാവാത്ത ചൂട്! സകല ജീവജാലങ്ങളും വെന്തുരുകുകയായിരുന്നു. ഭൂമിയിൽ നിന്ന് ചൂടുകാറ്റ് ദീർഘനിശ്വാസം പോലെ പുറത്തുവന്നുകൊണ്ടിരുന്നു.

എട്ടോ പത്തോ ചെറിയ തുറന്ന കാറുകളിൽ ഇരുന്നിരുന്ന സ്ത്രീകളുടെ പട്ടുവസ്ത്രങ്ങൾ സൂര്യരശ്മികളിൽ തട്ടി വെട്ടിത്തിളങ്ങി. സംഗീതോപകരണങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദം നല്ല ഇമ്പമുള്ളതായിരുന്നു. എന്നാൽ വസന്തന്റെ മനസ്സ് മറ്റെങ്ങും പോകാതെ ആ യുവതിയിൽതന്നെ തറഞ്ഞുനിൽക്കുകയായിരുന്നു. സ്നേഹനിർഭരമായ നോട്ടത്തോടെ അവൻ അവളെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു; അവളുടെ നോട്ടമാകട്ടെ വസന്തയിൽതന്നെ ഉറച്ചുനിന്നു.

കാറുകൾ സാവധാനം നീങ്ങിത്തുടങ്ങി. കുറച്ചുനേരത്തിനുള്ളിൽ അവ അപ്രത്യക്ഷമായി. വസന്തൻ നിറഞ്ഞ കണ്ണുകളോടെ, ദീർഘനിശ്വാസമോടെ വീട്ടിലേക്ക് കയറി.

കാറിലിരിക്കുന്ന വസന്തന്റെ മുഖത്ത് ഇന്ന് സന്തോഷത്തിന്റെയും ആകാംക്ഷയുടെയും കനത്ത നിഴൽ വീണുകിടക്കുന്നത് അവനെ നോക്കുന്ന ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാമായിരുന്നു.

AI illustration 2 by Surya for the Konkani story Ghusmatmar by Venkatesh Anant Pai Raikar

ഡിസംബറിലെ ഈ അവധിക്കാലത്ത്, ഇതാദ്യമായിട്ടാണ് അവൻ തന്റെ അനിയത്തിയുടെ വീട്ടിലേക്ക് പോകുന്നത്.

അവന്റെ വേഷം വളരെ ആകർഷകമായിരുന്നു. അവൻ ധരിച്ചിരുന്ന പച്ച നിറത്തിലുള്ള, പുതുമയാർന്ന കാഷ്മീരി സ്യൂട്ട് അവന്റെ ശരീരത്തിന് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. അതേ നിറത്തിലുള്ള ഒരു ഫെൽറ്റ് തൊപ്പി അവന്റെ മടിയിൽ ഉണ്ടായിരുന്നു.

കാർ വേഗത്തിൽ ഓടിക്കൊണ്ടിരിക്കെ, വസന്തൻ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.

വലതുവശത്ത് പച്ചപിടിച്ചുവന്ന പുഞ്ചപ്പാടം വലിയൊരു പരവതാനി പോലെ മനോഹരമായി കാണപ്പെട്ടു. പാടത്തിന് നടുവിലൂടെയുള്ള വീതികുറഞ്ഞ വരമ്പിൽ നിരന്നുനിൽക്കുന്ന തെങ്ങുകൾ ഏറെ മനോഹരമായിരുന്നു. പാടത്തെ ചെറുകണ്ടങ്ങളിൽ പൂത്തുലഞ്ഞുനിന്നിരുന്ന വെളുത്ത ബളാരിപ്പൂക്കൾ കാറ്റിൽ ഇളകിമറിയുകയും, മുകളിലേക്ക് ഉയർന്നു തുള്ളിയാടി നൃത്തം ചെയ്യുകയും ചെയ്തു.

മിന്നിമറയുന്ന ഈ കാഴ്ചകൾ വസന്തൻ വലിയ സന്തോഷത്തോടെ നോക്കി, മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചുകൊണ്ടിരുന്നു.

ഗൗരുവിന്റെ വിവാഹദിവസം കണ്ട ആ പെൺകുട്ടിയെ അവിടെ വീണ്ടും കാണാൻ കഴിഞ്ഞേക്കും എന്ന മധുരമായ പ്രതീക്ഷ, അവന്റെ മനസ്സിൽ ആനന്ദത്തിന്റെ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാൻ പോന്നതായിരുന്നു.

അന്നുതൊട്ട് ആ പെൺകുട്ടിയെക്കുറിച്ചുള്ള ചിന്തകളല്ലാതെ മറ്റൊന്നും അവന്റെ മനസ്സിനെ ഭരിച്ചിരുന്നില്ല. തന്റെ മനസ്സ് മുഴുവൻ ആ അപരിചിതയായ പെൺകുട്ടിക്ക് നൽകി അവൻ എന്നോ സ്വതന്ത്രനായിരുന്നു!

കാറിൽ കയറിയതുമുതൽ, അവന്റെ അന്തരംഗത്തിൽ അവളോടുള്ള പ്രണയപ്രവാഹം ഒരു തിരതള്ളൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

ആ സമയം, വസന്തൻ മെഡിക്കൽ പഠനത്തിന്റെ രണ്ടാം വർഷത്തിലായിരുന്നു. പഠനം പൂർത്തിയാകാതെ വിവാഹം കഴിക്കില്ലെന്ന് അവൻ മാതാപിതാക്കളെ അറിയിച്ചിരുന്നു.

വൈകാതെ വസന്തന്റെ കാർ ബാന്ദോഡയിലെത്തി. കാറിന്റെ ഹോൺ മുഴങ്ങിയതും ആരാണ് വന്നതെന്ന് നോക്കാൻ വീട്ടിൽ നിന്ന് ചിലർ പുറത്തേക്ക് വന്നു.

വസന്തൻ അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ട്, എന്തോ ചിന്തിച്ച് കാറിൽ നിന്നിറങ്ങി.

“എന്താ വസന്തബാബു, വഴി തെറ്റിയതാണോ ഇന്ന്?” വസന്തന്റെ അളിയൻ വിനായക് ബാബു മുന്നോട്ടുവന്ന് ചോദിച്ചു.

“അങ്ങനെയാണോ? എങ്കിൽ സംഗതി കൊള്ളാമായിരുന്നു! എന്റെ വഴി എന്നും ഇതുപോലെ തെറ്റുകയാണെങ്കിൽ അത് മോശമാവില്ലല്ലോ!” അങ്ങനെ പറഞ്ഞുകൊണ്ട് വസന്തൻ തലയുയർത്തി നോക്കിയതും, ഒരാളിലേക്ക് ആ നോട്ടം പതിച്ചതും അവന്റെ ശരീരമാസകലം സന്തോഷം കൊണ്ട് രോമാഞ്ചമണിഞ്ഞു….

ഗൗരുവിന്റെ കല്യാണദിവസം അവന്റെ ഹൃദയം കവർന്ന ആ യുവതി പൂമുഖത്തിന്റെ വാതിലിൽത്തന്നെ നിവർന്നുനിന്ന്, പുഞ്ചിരിക്കുന്ന മുഖത്തോടെ സ്നേഹത്തോടെ അവനെത്തന്നെ നോക്കുകയാണ്!

“വസന്തബാബു, അകത്തേക്ക് കയറിയാലും?” എന്ന് കേട്ടതും വസന്തൻ പെട്ടെന്ന് സാധാരണപോലെയായി, തലതാഴ്ത്തി അവൻ അവർക്കൊപ്പം വീട്ടിലേക്ക് കയറി.

അകത്ത് വന്ന് കസേരയിലിരുന്നതും വസന്തൻ ഷൂസിന്റെ ലേസുകൾ അഴിക്കാൻ തുടങ്ങി. അപ്പോഴേക്കും ഗൗരു ആ പെൺകുട്ടിക്കൊപ്പം വന്ന് ചോദിച്ചു:

“ഏട്ടാ, സുഖമല്ലേ? അമ്മയ്ക്ക് എങ്ങനെയുണ്ട്?”

“ആരാ, ഗൗരുവാണോ ഇത്? ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ തനിക്ക്?!” തലയുയർത്തി, ചിരിച്ചുകൊണ്ട് വസന്തൻ തുടർന്നു, “പുതിയ ജീവിതത്തിൽ, പ്രിയപ്പെട്ട ആളുടെ കൂടെ കൂടിയപ്പോൾ പഴയ ആളുകളെയൊക്കെ ഓർമ്മയുണ്ടാവുമോ എന്നൊരു പേടിയുണ്ടായിരുന്നു എനിക്ക്!”

“അയ്യോ! അങ്ങനെ എപ്പോഴെങ്കിലും സംഭവിക്കുമോ?” ഗൗരു തലയാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. വസന്തൻ ഗൗരുവിനോടാണ് സംസാരിച്ചതെങ്കിലും അവന്റെ കണ്ണുകൾ ആ പെൺകുട്ടിയുടെ കണ്ണുകൾക്ക് മറുപടി നൽകുകയായിരുന്നു.

പെട്ടെന്ന് ഗൗരു പറഞ്ഞു: “ഏട്ടാ, ഇവളെ ഏട്ടന് അറിയാമോ? ഇവൾ എന്റെ നാത്തൂനാണ്! വാൾപോയിയിലെ നർവേക്കർ കുടുംബത്തിലേക്കാണ് ഇവളെ കൊടുത്തിരിക്കുന്നത്! ഇവളുടെ കല്യാണം എന്റെ കല്യാണത്തിന് ആറുവർഷം മുൻപാണ് കഴിഞ്ഞത്. എങ്കിലും ഇവൾ എന്നേക്കാൾ ആറുമാസം ഇളയതാണ്!”

അല്പമൊന്ന് നിർത്തിയിട്ട് ഗൗരു പതുക്കെ പറഞ്ഞു, “നോക്ക്, ഇവളുടെ രൂപം പോലെ തന്നെ മനോഹരമാണ് ഇവളുടെ പേരും!”

“ഇനി നിർത്തൂ ചേച്ചി! ചേച്ചിക്ക് ആരെയെങ്കിലുംകുറിച്ച് എന്തെങ്കിലും പറയാനുണ്ടാകും!” അതു പറയുമ്പോൾ അവളുടെ കവിളുകൾ ചുവന്നുതുടുത്തു. അവൾ തല താഴ്ത്തി.

“അപ്പോൾ അങ്ങനെയാണല്ലേ? എന്താണ് ഇവളുടെ പേര്?”

“നീലാ! അതൊരു മനോഹരമായ പേരല്ലേ?”

“തീർച്ചയായും, അതൊരു നല്ല പേരുതന്നെ! വിളിക്കാനും ചന്തമുള്ള പേരാണ്! നീലാ! മുൻപൊരു അവസരത്തിൽ ഇവരെ പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്!” എന്നും പറഞ്ഞുകൊണ്ട് വസന്തൻ കണ്ണുനിറയെ അവളെ നോക്കി.

“നീലാ, ദാ ഇങ്ങോട്ട് നോക്കൂ, ഇനി നമ്മുടെ ഏട്ടനോട് നാണിക്കേണ്ട കാര്യമൊന്നുമില്ല!” അങ്ങനെ പറഞ്ഞുകൊണ്ട് ഗൗരു വസന്തന്റെ കയ്യിലിരുന്ന പുസ്തകത്തിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: “ഏതാ ഏട്ടാ ഈ പുസ്തകം?”

“ഇതോ? ഇത് രഞ്ജിത് ദേശായിയുടെ ‘സ്വാമി’ എന്ന നോവലാണ്! വളരെ നല്ല പുസ്തകമാണ്!”

“നന്നായി. ഏട്ടനറിയാമോ? നമ്മുടെ നീലയ്ക്ക് പുസ്തകങ്ങളോട് വലിയ കമ്പമാണ്! വായനയോട് വലിയ ഭ്രാന്താണ് ഇവൾക്ക്! കഥയും നോവലുമൊക്കെ കിട്ടിയാൽ പിന്നെ ഇവൾക്ക് മറ്റൊന്നും വേണ്ട! മിനിഞ്ഞാന്ന് പ്രകാശനം ചെയ്ത ഏട്ടന്റെ ആ കഥാപുസ്തകം എന്റെ കൈയിൽ നിന്ന് വാങ്ങി ഇവൾ സ്വന്തം കൈവശം വെച്ചിരിക്കുകയാണ്! അതുമാത്രമല്ല, വീണ്ടും വീണ്ടും അതുതന്നെ വായിച്ചുകൊണ്ടിരിക്കും!”

“സത്യമാണോ അതോ…? എന്നാൽ, എന്റെ കഠിനാധ്വാനവും കലയും അർത്ഥവത്തായി എന്ന് എനിക്കിപ്പോൾ തോന്നുന്നു.”

“ദാ നോക്ക് വസന്തബാബു, അനിയത്തിയാണെന്ന് കരുതി ചേച്ചി പറയുന്നത് മുഴുവൻ വിശ്വസിക്കണ്ട കേട്ടോ! വെറുതെ കാര്യം ഊതിപ്പെരുപ്പിച്ചു പറയാൻ നല്ല കഴിവാണ് ചേച്ചിക്ക്!”

അപ്പോഴേക്കും വിനായക് ബാബു അങ്ങോട്ടേക്ക് വന്നു, അതോടെ അവരുടെ ആ വർത്തമാനം അവിടെവെച്ച് ഒടുങ്ങി.

Read Also  ഫുൽമാനിയുടെയും കരുണയുടെയും ചരിത്രം/ഹന്നാ കാതറൈൻ മുള്ളൻസ്/നോവൽ പരിഭാഷ- രണ്ടാം അദ്ധ്യായം/സതീഷ് കളത്തിൽ

അതിനുശേഷം ഒരു പതിനഞ്ച് ദിവസങ്ങൾ കടന്നുപോയി. അതിനിടയിൽ വസന്തനും നീലയും തമ്മിലുള്ള ബന്ധം കൂടുതൽ ഗാഢമായ പ്രണയത്തിലേക്ക് വഴിമാറി.

വൈകുന്നേരങ്ങളിൽ വിനായക്, വസന്ത്, ഗൗരു, നീല എന്നിവർ കുന്നിൻമുകളിൽ നടക്കാൻ പോകുമായിരുന്നു. അവർ വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടായിക്കഴിഞ്ഞിട്ടുണ്ടാകും. ചില ദിവസങ്ങളിൽ വിനായക് ബാബുവിന് വരാൻ പറ്റിയില്ലെങ്കിൽ മൂന്നുപേരും, ചിലപ്പോൾ വസന്തനും നീലയും രണ്ടുപേർ മാത്രമായും പോകുമായിരുന്നു.

ഗൗരുവിന്റെ വീട്ടിലെ ആളുകളെല്ലാം സ്വതവേ വളരെ ദയാലുക്കളും തുറന്ന മനസ്സുള്ളവരുമായിരുന്നു. വസന്തനെ അവർ ദൈവത്തെപ്പോലെയാണ് കണ്ടിരുന്നത്. എല്ലാവർക്കും അവനോട് വലിയ കാര്യമായതുകൊണ്ടുതന്നെ അവൻ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത് നീട്ടിക്കൊണ്ടുപോയി. നീലയെ സംബന്ധിച്ചിടത്തോളം, വസന്തൻ ഉള്ളിടത്തുനിന്നും വിട്ടുമാറാൻപോലും മടിയായിരുന്നു!

യഥാർത്ഥത്തിൽ നീല ഒരു അമൂല്യരത്നം തന്നെയായിരുന്നു. പക്ഷേ, വിധി വൈപരീത്യത്താൽ അവളൊരു ഉച്ഛിഷ്ടമായി, പാഴിലയായി കിടക്കുകയായിരുന്നു.

പേരു കേട്ട മാന്യമായ കുടുംബത്തിലേക്ക്, വലിയൊരു തുക ചെലവഴിച്ച് ആഡംബരപൂർണ്ണമായാണ് നീലയുടെ മാതാപിതാക്കൾ അവളെ വിവാഹം കഴിച്ചുകൊടുത്തത്. എന്നാൽ അവളുടെ ഭർത്താവ് നിരക്ഷരനും ദുശ്ശീലങ്ങൾക്ക് അടിമയും വിരൂപനുമായിരുന്നു; മാത്രമല്ല, ‘ഹൃദയം’ എന്ന് വിളിക്കാവുന്ന ഒന്നുപോലും അയാൾക്കുണ്ടായിരുന്നില്ലെന്നു വേണം പറയാൻ!

എപ്പോഴും തണലിൽ വളർന്ന് സുന്ദരമായി നിന്നിരുന്ന ബെഗോണിയ ചെടി വെയിലത്ത് വെച്ചാൽ എങ്ങനെ വാടിപ്പോകുമോ, അതുപോലെയായി ആ വീട്ടിൽ നീലായുടെ അവസ്ഥ!

കുടുംബക്കാർ നീലയെ ചെറുപ്പം മുതലേ ഒത്തിരി സ്നേഹത്തോടെയും ലാളനയോടെയുമാണ് വളർത്തിയത്. അവളിലെ കലാവാസനകളെല്ലാം പ്രോത്സാഹിപ്പിച്ചു. തയ്യലും കരകൗശലപ്പണികളുമെല്ലാം ചെയ്യുന്നതിൽ അവളുടെ സാമർത്ഥ്യം ആളുകളെ അത്ഭുതപ്പെടുത്തുമായിരുന്നു! അവൾ ²ബാജാ പെട്ടി വളരെ ഭംഗിയായി വായിക്കുമായിരുന്നു. അവളുടെ വെളുത്ത് നീണ്ട വിരലുകൾ കട്ടകളിൽ ഒഴുകുമ്പോൾ അതിൽ നിന്ന് ഉയർന്നുവരുന്ന സംഗീതം കേൾവിക്കാരെ വിസ്മയിപ്പിക്കുമായിരുന്നു. ഒരു പൂവിനെപ്പോലെ മനോഹരമായിട്ടായിരുന്നു അവൾ ജീവിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ അവളിൽ ഒത്തിരി മാറ്റങ്ങൾ വന്നിരിക്കുന്നു! അവളുടെ വിധവയായ അമ്മായിയമ്മ വളരെ കർക്കശക്കാരിയായിരുന്നു. സ്വന്തം കുലമഹിമയുടെ അഹങ്കാരത്തിൽ മാത്രം ജീവിക്കുന്നവർ. ഒരു ദിവസം പോലും അവർ സ്വന്തം മരുമകൾക്ക് സ്നേഹത്തോടെയുള്ള ഒരു വാക്കോ സന്തോഷമോ നൽകിയിട്ടില്ല. ഭർതൃഗൃഹത്തിലെത്തിയതോടെ നീലയുടെ ജീവിതം തികച്ചും വ്യത്യസ്തമായ ഒരു ദിശയിലേക്കാണ് നീങ്ങിയത്.

ബാജാ പെട്ടി വായിക്കുന്ന കാര്യം പോട്ടെ, ഒരു പുസ്തകം കയ്യിലെടുക്കുന്നതുപോലും അമ്മായിയമ്മയ്ക്ക് സഹിക്കില്ലായിരുന്നു!

ഭർത്താവിന്റെ സുഖം നീലയ്ക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. ദിവസം മുഴുവൻ ചായക്കടയിലോ കവലയിലോ ഇരുന്ന് പരദൂഷണം പറയുക, അവിടെത്തന്നെ ചുറ്റിക്കറങ്ങി നടക്കുക, ബീഡി വലിക്കുക, ചീട്ടുകളി അല്ലെങ്കിൽ കാരംസ് കളിക്കുക, കള്ളുകുടിക്കുക ഇതൊക്കെത്തന്നെയായിരുന്നു അവന്റെ പണികൾ.

ഗ്രാമത്തിൽ ആരും അവനെക്കുറിച്ച് നല്ലതൊന്നും പറയുമായിരുന്നില്ല. ഗ്രാമത്തിന്റെ അന്തസ്സ് അവൻ കളഞ്ഞുകുളിച്ചിരുന്നു. വേശ്യാഗൃഹങ്ങളിൽ അവൻ പട്ടിയെപ്പോലെ അലഞ്ഞുതിരിഞ്ഞു.

പല രാത്രികളിലും അവൻ വീട്ടിൽ വരാറേയില്ലായിരുന്നു. അവനെ കാത്തിരുന്ന്, കണ്ണീരൊഴുക്കി, നിലത്ത് കമഴ്ന്നു കിടന്ന് രാത്രി മുഴുവൻ നീല കഴിച്ചുകൂട്ടും. നേരം വെളുക്കുമ്പോൾ വീർത്ത കണ്ണുകളോടെ മുറിക്ക് പുറത്തേക്ക് വരും.

തുടക്കം മുതലേ അവളുടെ ജീവിതം അത്തരത്തിലായിരുന്നു. അവളുടെ വികാരങ്ങളും അഭിനിവേശങ്ങളും ഉള്ളിൽത്തന്നെ ശ്വാസം മുട്ടിപ്പിടഞ്ഞു വീണു. നാൾക്കുനാൾ അവൾക്കത് താങ്ങാൻ കഴിയാതായി. തന്റെ ഭാവി മുഴുവൻ ഇരുളടഞ്ഞതായി അവൾക്ക് തോന്നി.

ആ സമയത്താണ് ഗൗരുവിന്റെ കല്യാണദിവസം വസന്തന്റെ കണ്ണുകളിൽ അവൾ ആഗ്രഹിച്ച ആ വെളിച്ചം തെളിഞ്ഞുകണ്ടത്. ആ നിമിഷത്തിൽ അവളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ തിരയിളക്കമുണ്ടായി. ആ തള്ളിച്ചയിൽ അവളുടെ ശൂന്യമായ അന്തരംഗത്തിൽ വസന്തനായി ഒരു സ്ഥാനം ശാശ്വതമായി ഒരുങ്ങി!

ഗൗരുവിൽ നിന്ന് നീലയുടെ ദുരിതപൂർണ്ണമായ ജീവിതത്തെക്കുറിച്ച് അറിഞ്ഞതോടെ, വസന്തിന്റെ മനസ്സ് നീലയിലേക്ക് കൂടുതൽ കൂടുതൽ ആകർഷിക്കപ്പെട്ടു; രാപ്പകൽ നീലയെക്കുറിച്ചുള്ള ചിന്തകൾ അവന്റെ മനസ്സിൽ നിറഞ്ഞുനിന്നു.

ഇന്ന് വസന്തും നീലയും ഒരുമിച്ച് ആ കുന്നിൻപ്രദേശത്ത് നടക്കാൻ പോയി, ഒരു നീളമുള്ള പരന്ന പാറയിൽ പോയി ഇരുന്നു.

അവിടെ കാറ്റ് നല്ലപോലെ ആഞ്ഞുവീശുന്നുണ്ടായിരുന്നു. അവിടെനിന്നുള്ള താഴത്തെ കാഴ്ച വളരെ മനോഹരമായിരുന്നു. വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന ആ നദി, അതിന്റെ ഇരുവശങ്ങളിലുമുള്ള ഇടതൂർന്ന പുളിമരങ്ങൾ, അതിനുപിന്നിലായി നീളമേറിയ അണക്കെട്ടും അതിനുമുകളിൽ വരിവരിയായി നിൽക്കുന്ന ചെറിയ തെങ്ങുകളും, പച്ചപ്പുനിറഞ്ഞ പാടവും അതിനപ്പുറം മഞ്ഞുമൂടിക്കിടക്കുന്ന മലകളും… ഇതെല്ലാം കാണുമ്പോൾ വിശപ്പും ദാഹവും പോലും മറന്നുപോകുമായിരുന്നു.

അസ്തമിക്കാൻ കുറച്ചു സമയം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. വെയിലിന്റെ കാഠിന്യമുണ്ടായിരുന്നില്ല. പടിഞ്ഞാറ് ഭാഗത്ത്, പ്രത്യേകിച്ച് സൂര്യന് ചുറ്റുമുള്ള മേഘങ്ങൾ ഉരുകിയ സ്വർണ്ണം ഒഴിച്ചതുപോലെ തിളങ്ങുന്നുണ്ടായിരുന്നു.

വസന്തൻ കുറച്ചുനേരം ആ കാഴ്ചയിലേക്ക് നോക്കി, എന്നിട്ട് നീലയ്ക്ക് നേരെ തിരിഞ്ഞ് പറഞ്ഞു: “നീലാ, മറ്റന്നാൾ ഞങ്ങളുടെ കോളേജ് തുറക്കുകയാണ്, നാളെ ഞാൻ വീട്ടിലേക്ക് പോകുന്നു! ചിലപ്പോൾ എന്നോട് സംസാരിക്കുമ്പോൾ നല്ലതോ ചീത്തയോ ആയ വാക്കുകൾ വന്നാൽ ദേഷ്യപ്പെടരുത്!”

“നിങ്ങൾ എന്താണ് ഈ പറയുന്നത് വസന്ത് ബാബു? നിങ്ങൾ വീട്ടിൽ പോവുകയാണെന്ന് പറയുകയാണോ? അത്ര പെട്ടെന്ന് നിങ്ങൾക്ക് ഞങ്ങളെ മടുത്തോ?”

“നിങ്ങളെ മടുത്തിട്ടാണ് ഞാൻ നാളെ പോകാൻ ശ്രമിക്കുന്നതെന്ന് ശരിക്കും നിന്റെ ഉള്ളിൽ തോന്നുന്നുണ്ടോ? പറയൂ, പറയൂ നീലാ?”

നീല മൗനം പാലിച്ചു. അവൾ തല താഴ്ത്തി, തന്റെ മുന്താണിയെ വിരലുകളിൽ ചുറ്റിപ്പിണയ്ക്കാൻ തുടങ്ങി.

“നീലേ, നീ എന്താണ് ഇങ്ങനെ മിണ്ടാതിരിക്കുന്നത്? എന്റെമേൽ ദേഷ്യം വന്നോ നിനക്ക്?”

“ഛീ! വസന്തബാബു, നിങ്ങളോട് എനിക്ക് ദേഷ്യം തോന്നാൻ സാധിക്കുമോ? നിങ്ങളോടൊപ്പമുള്ള ഈ പതിനഞ്ച് ദിവസങ്ങൾ എങ്ങനെ കടന്നുപോയെന്ന് എനിക്ക് മനസ്സിലായത് പോലുമില്ല! ഒരു കൂൺ മഴപോലെയാണ് ഈ ദിവസങ്ങൾ കടന്നുപോയത്!”

“നീലേ, ഇങ്ങനെ അടുത്ത് ആരുമില്ലാത്തപ്പോൾ നിനക്കും എനിക്കും ഒത്തുചേരാൻ ഇനി അവസരം കിട്ടുമോ എന്ന് ആർക്കറിയാം? നിന്നോട് ഇങ്ങനെ മനസ്സ് തുറന്ന് സംസാരിക്കാൻ ഇനി അവസരം കിട്ടാൻ സാധ്യത കുറവാണ്! അതുകൊണ്ട് ഇന്ന് എന്റെ ഹൃദയം നിന്റെ മുന്നിൽ തുറന്നുവെക്കാൻ ഞാൻ തീരുമാനിച്ചു! പക്ഷെ ഞാൻ അങ്ങനെ ചെയ്താൽ എന്നെക്കുറിച്ച് നിന്റെ മനസ്സിൽ മോശം അഭിപ്രായം ഉണ്ടാവില്ലല്ലോ, അല്ലേ?”

“വസന്തബാബു, ഇത്രയും ദിവസം ഇവിടെ ഉണ്ടായിരുന്നിട്ടും എന്റെ ഹൃദയത്തെ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലല്ലോ എന്നത് എന്റെ വിധിദോഷം എന്നേ പറയാൻ കഴിയൂ!”

“നീല, അങ്ങനെ ദേഷ്യപ്പെടരുത്! എനിക്ക് തെറ്റ് പറ്റിപ്പോയി! നീ അങ്ങനെ പറയുകയാണെങ്കിൽ എന്നെക്കാൾ ഭാഗ്യവാൻ ഞാനാണെന്ന് തന്നെ പറയണം! ഇനി ഒളിച്ചുവെക്കാതെ ഞാൻ നിന്നോട് സംസാരിക്കാം!”

ഇത്രയും പറഞ്ഞുകൊണ്ട് വസന്തൻ നീലയെ പതുക്കെ അരികിലേക്ക് ചേർത്തുപിടിച്ചു. അവളുടെ വലതുകൈപ്പത്തി തന്റെ കൈകളിൽ പിടിച്ച്, സ്നേഹത്തോടെ തലോടി ഉമ്മവെച്ചുകൊണ്ട് അവൻ പറഞ്ഞു: “നീലാ, നീലാ, എന്റെ ജീവിതത്തിൽ ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല! ഗൗരുവിന്റെ വിവാഹദിവസം നിന്നെ ആദ്യമായി കണ്ട ആ കാഴ്ച എന്നും എന്റെ ഓർമ്മയിലുണ്ടാകും. യഥാർത്ഥ പ്രണയം എന്താണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. അന്നുമുതൽ എന്റെ ഹൃദയത്തിൽ മുഴുവൻ സ്ഥാനവും നിനക്ക് മാത്രമാണ് ലഭിച്ചത് നീലാ! ഇനി മറ്റാർക്കും അവിടെ ഒരു സ്ഥാനവും ബാക്കിയില്ല!”

സംസാരിച്ചു സംസാരിച്ച് വസന്തന്റെ തൊണ്ടയിടറി. അവന് തുടർന്ന് സംസാരിക്കാൻ കഴിഞ്ഞില്ല.

നീലയുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകാൻ തുടങ്ങി. വസന്തിന്റെ കൈകളിൽ മുറുകെ പിടിച്ച് അവൾ വിങ്ങിവിങ്ങി കരഞ്ഞു.

സൂര്യൻ ഇതിനിടയിൽ കണ്ണുകളിൽ നിന്ന് മറഞ്ഞു. കുറച്ചു സമയം മുൻപ് വരെ തിളങ്ങിനിന്നിരുന്ന ആ വെളുത്ത മേഘങ്ങൾ ഇപ്പോൾ കറുത്തിരുണ്ട് ഇങ്ങോട്ടും അങ്ങോട്ടും പാഞ്ഞുനടക്കുകയായിരുന്നു.

നീല വലിയ പ്രയാസത്തോടെ തന്റെ കരച്ചിൽ അടക്കി, ഇടറിയ ശബ്ദത്തിൽ പറഞ്ഞു: “വസന്തബാബു, എന്റെ വിധി മോശമായിപ്പോയി! എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ കൂടെ ജീവിതം പങ്കിടാനുള്ള ഭാഗ്യം എന്റെ വിധിയിലില്ല. അതിന് നിങ്ങളും ഞാനും ഇനി എന്ത് ചെയ്യാനാണ്? ഞാൻ മറ്റൊരാളുടെ ഭാര്യയാണ്! പരപുരുഷനോടുള്ള പ്രണയം, അത് എത്രതന്നെ പരിശുദ്ധവും പവിത്രവുമാണെങ്കിലും നമ്മുടെ സമൂഹം അത് അംഗീകരിക്കില്ല! അവരുടെ കണ്ണിൽ അത് പാപമാണ്! പുരോഹിതന്മാരുടെ മന്ത്രോച്ചാരണങ്ങളോടെ നടക്കുന്ന വിവാഹത്തെ മാത്രമേ സമൂഹം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയുള്ളൂ!”

ഇത് പറയുമ്പോൾ അറവിനായി കൊണ്ടുപോകുന്ന പശുവിന്റെ കണ്ണുകളിൽ കാണുന്ന ആ ദീനത നീലയുടെ കണ്ണുകളിലുമുണ്ടായിരുന്നു!

“നീലേ, നീ ഇങ്ങനെ എന്നെ നോക്കല്ലേ! നീ ഇങ്ങനെ നോക്കുമ്പോൾ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പറയാൻ കഴിയില്ല!”

“വസന്തബാബു, എവിടെയാണോ സ്നേഹത്തിന്റെ കൂട് ഉണ്ടായത്, അവിടെ ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം ഉണ്ടാകാതിരിക്കുമോ? നിന്റെ സാമീപ്യത്തിനായി എനിക്ക് എത്രയധികം കൊതിയുണ്ടായാലും, എനിക്ക് എപ്പോഴും നിന്റെ കൂടെ ജീവിക്കാൻ കഴിയുമോ?”

“നീലാ! നീലാ!! എന്റെ പ്രിയപ്പെട്ട നീലാ!! അതെന്തുകൊണ്ട് സാധിക്കില്ല?” അതും പറഞ്ഞ് വസന്തൻ നീലയെ ആഞ്ഞു പുണർന്നു, അവളുടെ കവിളുകളിലും നെറ്റിയിലും കണ്ണുകളിലും പലതവണ ചുംബിക്കുകയും ചെയ്തു.

ഈ സമയം വസന്തന്റെ മുഖത്ത് ഒരു പ്രത്യേക തരത്തിലുള്ള വെളിച്ചം തിളങ്ങുന്നുണ്ടായിരുന്നു. വാക്കുകളാൽ വിവരിക്കാനാവാത്ത ഒരുതരം സാത്വിക ഭാവം അവന്റെ കണ്ണുകളിൽ ഉദിച്ചുയർന്നു.

നീല വസന്തന്റെ തോളിലേക്ക് തലചായ്ച്ച്, ഇടറിയ ശബ്ദത്തിൽ ചോദിച്ചുകൊണ്ടിരുന്നു: “അത് ഞാൻ എന്തു പറയാനാണ്? അത് ഞാൻ എങ്ങനെ പറയും???”

1. ശാലു = പട്ടുസാരി

2. ബാജാ പെട്ടി = ഹാർമോണിയം

***********

NB: വിവർത്തനത്തിൽ എഐ, ഗൂഗിൾ എന്നിവയെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്:

Join with us