
കഥയുടെ വെളിച്ചത്തിൽ ഓർമ്മയുടെ സഞ്ചാരങ്ങൾ
ഓർമ്മകൾ കഥകളായി മാറുന്നതിന്റെ യുക്തിയെന്താണ്? ആത്മകഥ എന്ന് വ്യവഹരിക്കുന്നിടത്ത് അതിനുള്ള ഉത്തരവുമുണ്ട്. കഥയുടെ ശില്പ പരിചരണങ്ങൾക്ക് വഴങ്ങാതെ സ്വതന്ത്രമായി നിൽക്കുന്ന അനുഭവരഥ്യകൾ ഈ സമാഹാരത്തിലെ പല രചനകളിലുമുണ്ട്.
“കഥയെന്നാൽ കുളിക്കാനനത്തിയ വെള്ളം പോലെ/ അത് സന്ദേശങ്ങൾ കൈമാറുന്നു/ നിങ്ങളുടെ തൊലിക്കും തീയ്ക്കുമിടയിൽ/ അവ തമ്മിലടുക്കുന്നതങ്ങനെ/ നിങ്ങൾ വൃത്തിയാക്കുന്നതുമങ്ങനെ”
‘കഥയുടെ ചൂടുവെള്ളം’ (വി. രവികുമാറിന്റെ, ജലാലുദ്ദീൻ റൂമി കവിതകളുടെ മലയാള വിവർത്തന സമാഹാരമായ ‘ദാഹം തീരാത്ത മത്സ്യം’ എന്ന പുസ്തകത്തിൽനിന്നും.)
പഞ്ചേന്ദ്രിയനിഷ്ഠമായ, ഉള്ളുതൊട്ട അനുഭവങ്ങളെ സ്വകീയമായ ഭാഷയിൽ, ദുർഗ്രഹതയില്ലാതെ പറയുന്നിടത്ത് കഥ/ സാഹിത്യം നേർവഴിയിൽ സഞ്ചരിക്കുന്നു. ഈ അന്തർധാരയിലൂടെ ഒരു തെളിഞ്ഞ ഒഴുക്കാണ്, സൈനുദ്ധീൻ ഖുറൈഷിയുടെ കഥളും. കഥയിലൂടെ ജീവിതത്തിലെ സന്ദേശങ്ങൾ വിനിമയം ചെയ്യുകയാണ് ഖുറൈഷി.
അനുഭവത്തിന്റെയും ഭാവനയുടെയും പല മേളനങ്ങളിൽ കാലത്തിന്റെ ഗതിവിഗതികളും മർത്ത്യജീവിതത്തിന്റെ വിധിയും നിയോഗവും പ്രതീക്ഷയും തന്റെ കഥകളിൽ ഖുറൈഷി ചേർത്തുവെയ്ക്കുന്നു. തന്റെ ഉൾക്കാഴ്ചകളിൽ നിന്ന് ആർജിച്ച നിലപാടുകളുടെ പ്രഖ്യാപനവും കൂടിയായി കഥ മാറുന്നു. കഥാപാത്രങ്ങൾ, പരിസരങ്ങൾ, ജീവിതാവസ്ഥകൾ, കാലഗതിയുടെ പരിണാമങ്ങൾ, സമൂഹ മനസ്സിന്റെ നിർണയങ്ങൾ എല്ലാം കഥയുടെ ആന്തരിക ഭാവത്തിനനുസൃതമായി യോജിപ്പിക്കുന്ന ആഖ്യാനത്തിന്റെ നേർമ കൊണ്ട് ഒറ്റ വായനയിൽ തന്നെ ഉള്ളിൽ കയറുന്ന അനുഭവലോകം കൂടിയാണ് ഖുറൈഷിയുടെ എഴുത്തുകൾ.
തനി നാട്ടിൻപുറത്തിന്റെ ഇടവഴികളിൽ നിന്ന് പ്രവാസത്തിന്റെ മരുഭൂവിതാനങ്ങളിലേക്ക് മാറിമാറി സഞ്ചരിക്കുന്ന ഭാവപരിസരങ്ങൾ പല കഥകളിലും ഉണ്ട്. പ്രവാസിയുടെ വ്യഥകളും ഒറ്റപ്പെടലും ജീവിക്കാനുള്ള നെട്ടോട്ടവും നാടിനെക്കുറിച്ചുള്ള കരുതലും ഗൃഹാതുര സൗഹൃദ വിനിമയങ്ങളും പങ്കുവെക്കാൻ കഥ ഒരു ജാലകമായി മാറുന്നു.
കാഴ്ചയിൽ നിന്ന് ഉള്ളുപൊള്ളുന്ന നേരനുഭവമായി തന്റെ വിചാരങ്ങൾ പങ്കുവെക്കാനുള്ള ഉപാധിയായി കഥയെ രൂപപ്പെടുത്തുകയാണ് കഥാകൃത്ത്. മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ കണ്ണീരിലാണ് സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വത്തിന്റെ ഇടം നാം സ്വരൂപിച്ചത്. പക്ഷേ, പ്രവാസികളെ, പ്രവാസത്തിന്റെ ചരിത്ര- സാമൂഹ്യ വഴികളെ അപഗ്രഥിക്കാനോ പരിഗണിക്കാനോ നമ്മുടെ സാമൂഹ്യബോധത്തിന്റെ ഉള്ള് ഇപ്പോഴും വേണ്ടത്ര ശ്രമിച്ചിട്ടുണ്ടോ എന്ന് പുനഃ പരിശോധിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് കഥയിലെ പല സന്ദർഭങ്ങളും ഓർമിപ്പിക്കുന്നുണ്ട്.
‘മരുഭൂമിയുടെ അതിരുകൾ’ എന്ന രചന അത്തരം ചില ആലോചനകൾക്ക് പ്രേരണയാവുന്നു. പ്രവാസികൾ ഒരേസമയം മനുഷ്യരും വളർത്തു മൃഗങ്ങളുമാണെന്ന് മൊയ്ല്യാർ പറയുന്നത് കഥയിൽ വായിക്കാം. മരുഭൂമികൾക്ക് അനുയോജ്യമായ ചില സസ്യങ്ങളും വൃക്ഷങ്ങളുമുണ്ട്. അവ മാത്രമേ പരസഹായമില്ലാതെ ഋതുഭേദങ്ങളെ അതിജീവിക്കൂ എന്നത് അതിജീവനത്തിന്റെ ഉള്ളുരുക്കങ്ങളെ തൊട്ടറിഞ്ഞ പരാമർശമാണ്.
പ്രവാസത്തിന്റെ, പ്രവാസിയുടെ കുടുംബത്തിന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ചുള്ള നിനവുകൾ താത്വികവും ദാർശനികവും സത്യസന്ധവുമായി സംവദിക്കുന്ന കഥയാണ് ‘മരുഭൂമിയുടെ അതിരുകൾ.’ ഉസ്താദുമായുള്ള ഹൃദയസംവാദം കഥയെ കുറേക്കൂടി ഗൗരവമാക്കുന്നുണ്ട് . ‘മൂട്ടോളജി’ എന്ന പേരിൽ ഒരു സങ്കടഫലിതമുണ്ട്. പ്രവാസിയുടെ രക്തം കുടിക്കുന്ന മൂട്ടകൾ- രക്തം വാർന്ന ശരീരം- ആശുപത്രിവാസം എന്നിങ്ങനെ എല്ലാ നിലക്കും ഊറ്റിയെടുക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ചുള്ള സങ്കടവൃത്താന്തമായും കഥ പര്യവസാനിക്കുന്നു.
‘വായനയിൽ താനനുഭവിക്കാത്ത ജീവിതമെല്ലാം മറ്റൊരാൾക്ക് വെറും കെട്ടുകഥയായി തോന്നാമെന്ന്’ ബെന്യാമിൻ എഴുതുമ്പോഴും അർത്ഥമാക്കുന്നതും മറ്റൊന്നല്ല. ഈ അർത്ഥവ്യാപ്തി പ്രവാസ ജീവിതത്തിന്റെ മുഴുവൻ ആകുലതകളോടും കൂടി ‘അൽ ജറഫിലെ ജിന്നുകൾ’ എന്ന കഥയിൽ സന്നിഹിതമാകുന്നു.
നാടും ബന്ധുക്കളും സുഹൃത്തുക്കളും സ്വാനുഭവനിഷ്ഠമായി കടന്നുവരുന്ന കഥകളെഴുതുന്ന ഒരു കഥാകൃത്തിനെ പല രചനകളിലും കാണാം. പ്രണയം, സമരം, മാനവികത എന്നിവയുടെ തന്റേടങ്ങളെ വീണ്ടെടുക്കുന്ന കഥകളുമുണ്ട്, ‘റൂഹാനി’ യിൽ. പ്രണയസാഫല്യത്തിന് വേണ്ടി പൊരുതുന്ന കരുത്തുറ്റ മാതൃകയാണ് ‘ആയിഷ.’ സ്ത്രീ സൗഹൃദത്തിന്റെ വിനിമയങ്ങളിൽ പുരുഷാധിപത്യ മേൽകോയ്മകൾ പതറുന്നതും ‘ആയിഷ ‘ എന്ന കഥയെ ശ്രദ്ധേയമാക്കുന്നു. ആചാരബദ്ധവും അന്ധവിശ്വാസജടിലവുമായ സാമൂഹിക ഘടനയിൽ നിന്ന് കുതറി തന്റെ പ്രണയത്തെ, സ്നേഹത്തെ വെളിപ്പെടുത്തുന്ന ആയിഷയെ അവതരിപ്പിച്ച കഥാകൃത്ത് സ്ത്രീപക്ഷ രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നു. സ്ത്രീയുടെ സഹനം, ത്യാഗം, ബുദ്ധി എന്നിവ ബോധ്യപ്പെടുത്താനുള്ള ആഖ്യാനപരമായ സൂക്ഷ്മതയും അദ്ദേഹം പുലർത്തുന്നുണ്ട്.
‘കാൽപന്ത്’ എന്ന കഥയിലെ ഉമ്മ, തന്റേടവും വിവേകവുമുള്ള സ്ത്രീയാണ്. മകനായ റഷീദിനോട് ഉമ്മ പറയുന്നു, “അന്റെ പോസ്റ്റിമ്മ്ൽക്ക് അടിക്കണ പന്ത് ഇയ്യ് പിടിച്ചില്ലെങ്കി… ബാക്കി ആറാള് കളിച്ചിട്ടും… ന്താ കാര്യം?അച്ചേൽക്ക് ഈ പെരേലും ഇയ്യെന്നെ ഗോളി… കാത്തോളണം ട്ടാ..”
സ്ത്രീകൾ വിവേകത്തിന്റെ ഭാഷയിൽ സംസാരിക്കുന്നത് രേഖപ്പെടുത്തുന്ന ഭാവാത്മക ബോധ്യങ്ങൾ ജീവിതത്തിന്റെ ഉൾചൂടറിഞ്ഞ ഒരു കഥാകൃത്തിന്റെ നൈതിക നിലപാടാണ്.
എത്ര നടന്നാലും ഒരിക്കലും അവസാനിക്കാതിരുന്ന നാട്ടുവഴികളും ഇടവഴികളും മാട്ടങ്ങളും വരമ്പുകളും എന്നന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ പതറൽ ഒരു പ്രണയകാലത്തിന്റെ പനിനീർ ചുവപ്പിനോട് ചേർത്തുവയ്ക്കുന്ന കഥയാണ്, ‘ബാല്യകാല വഴികൾ.’ പൊന്നു വിളയുന്ന നാട്ടിലെ മണൽക്കാട്ടിൽ പെട്ട് കൊഴിഞ്ഞുതീർന്ന വർഷങ്ങളിൽ നിന്ന് ഒരാൾ നടന്നെത്തുന്നത് ജീവിതവേനലിൽ വാടിപ്പോയ പനിനീർ പൂവിന്റെ ഉള്ള് കരിഞ്ഞ കാഴ്ചയിലേക്കാണ്.
ഓർമ്മകൾ കഥകളായി മാറുന്നതിന്റെ യുക്തിയെന്താണ്? ആത്മകഥ എന്ന് വ്യവഹരിക്കുന്നിടത്ത് അതിനുള്ള ഉത്തരവുമുണ്ട്. കഥയുടെ ശില്പ പരിചരണങ്ങൾക്ക് വഴങ്ങാതെ സ്വതന്ത്രമായി നിൽക്കുന്ന അനുഭവരഥ്യകൾ ഈ സമാഹാരത്തിലെ പല രചനകളിലുമുണ്ട്. ബാപ്പയെക്കുറിച്ച്, താൻ പഠിച്ച പൊതുവിദ്യാലയത്തെക്കുറിച്ച്, ശ്രീകൃഷ്ണ എന്ന കലാലയത്തെക്കുറിച്ച് എഴുതുമ്പോഴൊക്കെ ജീവിതവഴിയിൽ തണൽ വിരിച്ചുനിന്ന വേരുറപ്പുള്ള ഉയരങ്ങൾ പ്രത്യക്ഷമാകുന്നു. ഏതൊരു മനുഷ്യന്റെയും അനുഭവസഞ്ചയത്തോട് പാരസ്പര്യപ്പെടുന്നതായി ഖുറൈഷിയുടെ രചനകൾ പരിണമിക്കുന്നതും അങ്ങനെയാകാം.
മലബാറിലെ മുസ്ലിം ജീവിത പരിസരവും മതനിരപേക്ഷ സൗഹൃദ കൂട്ടായ്മയും ബഹുസ്വര സംസ്കൃതിയും എഴുത്തിൽ സംലയിക്കുന്നതിന്റെ ചാരുതയും പ്രത്യേകം പരാമർശിക്കേണ്ടതാണ്. സുദീർഘമായ ജീവിതകാലത്തെ, അനുഭവപരിസരങ്ങളെ, ഒറ്റവായനയിൽ തെളിയിച്ചെടുക്കാം ആർക്കും എന്ന ധൈര്യത്തിൽ എഴുതിപ്പോകുന്നതിന്റെ ശുദ്ധിയിൽ തിളങ്ങുന്ന രചനകളാണ് സൈനുദ്ധീൻ ഖുറൈഷിയുടെ ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.
പ്രസാധനം: ഇന്ദുലേഖ ബുക്സ്, കോഴിക്കോട്. വില: 180 രൂപ.