അവിടെ, അവളുടെ സീതേച്ചി അപ്പോഴും കിടന്ന് അലറിക്കരയുന്നതുപോലെ…
“എന്നെ ഉപദ്രവിക്കേണ്ട. ഞാൻ പോയ്കൊള്ളാം…”

ന്ത്രവാദക്കളം. കളത്തിലെ കള്ളികളിൽ അവൾ ചെറിയ നറുക്കിലയും പൂവും നിരത്തിവച്ചു. ചെരാതുകളിൽ തിരിയിട്ട് വെച്ചു. കത്തിക്കൊണ്ടിരിക്കുന്ന നിലവിളക്കിൽ അല്പംകൂടി എണ്ണ പകർന്നു. ശേഷം, വാതിൽപടിയിലേക്ക് ഒതുങ്ങി, കളത്തിലേക്ക് നോക്കിക്കൊണ്ട് നിന്നു. പതിനൊന്നു വയസ്സേ അവൾക്കുള്ളൂ.

അവളുടെ അപ്പൻ എന്തൊക്കെയോ ഉരുവിട്ടുകൊണ്ട് കളത്തിന് മുന്നിലിരുപ്പുണ്ട്. അല്പം കഴിഞ്ഞപ്പോൾ 20 വയസ്സ് തോന്നിക്കുന്ന ഒരു പെണ്ണിനെ രണ്ടുപേർ ചേർന്ന് പിടിച്ചുകൊണ്ടുവന്നു. അയല്പക്കത്തെ സീതചേച്ചിയുടെ പ്രായവും നോട്ടവും. അവളുടെ ഉടലിലാകെ ഒരു വിറയൽ അനുഭവപ്പെട്ടു.

“ഇരിക്കവിടെ.”
അപ്പൻ രൗദ്രഭാവത്തിലാവശ്യപ്പെട്ടു. ആ പെണ്ണ് അപ്പനെ ദയനീയമായി നോക്കിനില്പ്പാണ്.

‘ഉം ഇരിക്കാൻ.’
കടുത്തസ്വരത്തിൽ അപ്പൻ മുരണ്ടു. പിന്നെ, അതെ ഭാവത്തിലും സ്വരത്തിലും അവളോട് കയർത്തു.
“എവിടെനോക്കി നിക്വാടീ… ആ ഭസ്മതട്ടിങ്ങെടുക്ക്.”

ഭയന്നുപോയ അവൾ പെട്ടെന്ന് അതെടുത്തു കൊടുത്തു. പെട്ടെന്നാണ് കളത്തിന് മുന്നിലിരുന്ന പെണ്ണ് പൊട്ടിച്ചിരിക്കാൻ തുടങ്ങിയത്. ആ സമയത്ത് അപ്പൻ മന്ത്രവാദക്കളത്തിലിരുന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അപ്പൻ ചോദ്യങ്ങൾ ചോദിക്കുന്നതും അവൾ മറുപടി പറയുന്നതും കണ്ടു. ഇടക്ക് അലറുകയും ചിരിക്കുകയും കൈകൊട്ടിപ്പാടുകയും ചെയ്യുന്നു.

അവളുടെ പിഞ്ചുമനസ്സിൽ സഹതാപവും എന്തെന്നറിയാത്ത ഒരു ഭയവും ഉണ്ടായി.
‘ഇവരെ ഇരുത്തി അപ്പൻ എന്താണ് ചെയ്യുന്നത്… എന്തിനാണ് ഇവരെ അപ്പൻ ഇടക്കിടെ ചൂരൽകൊണ്ട് ഉപദ്രവിക്കുന്നത്… ഇവർക്ക് ഭ്രാന്താണോ… അപ്പന് ഇവരുടെ ഭ്രാന്ത് മാറ്റാനൊക്കെ പറ്റ്വോ…’
അവ്യക്തമായ ഒരുപാട് ചിന്തകൾ അവളിലൂടെ കടന്നു പോയി. ഒരു പകപ്പോടെ അവിടെ നടക്കുന്നത് അവൾ നിശ്ചലം നോക്കി നിന്നു.

“ജിന്ന് കൂടിയതാണ്. പേടിക്കേണ്ട, ഞാനിങ്ങെടുത്തോളാം.”
ചുറ്റും കൂടിനില്ക്കുന്നരെ നോക്കി അപ്പൻ പറയുന്നു. അവരെല്ലാം കൈ കൂപ്പി നിൽക്കുകയാണ്. എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് അപ്പൻ പൂവും ഭസ്മവും മാറി മാറിയെടുത്ത് ആ പെണ്ണിന്റെ മുഖത്തേക്ക് എറിയുന്നുണ്ട്. അവരുടെ ചുണ്ടിൽ ഇടക്കിടെ വക്രിച്ച ചിരി മിന്നിമറയുന്നു. ഇടക്കിടെ അലറിക്കൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നു.

‘എവിടെക്കാ… ഇരിക്ക അവിടെ’ എന്നും പറഞ്ഞുകൊണ്ട് അവരുടെ മുടിയിൽ പിടിച്ചുകൊണ്ടുള്ള അപ്പന്റെ മുരൾച്ചയും ചൂരൽപ്രയോഗവും ആ ഉദ്യമത്തിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നു. അവർ നിസ്സഹായയായി ആ കളത്തിൽതന്നെ ഇരുന്ന് അലറി ആടിക്കൊണ്ടിരിക്കുന്നു. പിന്നീട് അപ്പന്റെ മന്ത്രോച്ചാരണങ്ങൾ ഉച്ചത്തിലാകുന്നതും അടിക്കടി തീനാളങ്ങൾ അന്തരീക്ഷത്തിൽ ഉയരുന്നതും അതിവേഗം അവിടമാകെ പുകച്ചുരുളുകൾ നിറയുന്നതും ഒരുൾക്കിടലത്തോടെ അവൾ കണ്ടു. അവൾക്കു ചുറ്റും എന്തൊക്കെയോ മുരൾച്ചകൾ… പ്രകമ്പനങ്ങൾ… അവൾ കണ്ണുകൾ അടച്ചുപിടിച്ചു.

“എന്നെ ഉപദ്രവിക്കേണ്ട. ഞാൻ പോയ്കൊള്ളാം…”
സ്വയം കീഴടങ്ങുന്ന ആ പെണ്ണിന്റെ ആർത്തനാദം പലതവണ മാറ്റൊലി കൊള്ളാൻ തുടങ്ങിയതിൽ പിന്നെ മറ്റു ശബ്ദങ്ങൾ അകന്നു പോകുന്നതുപോലെ. നിശബ്ദമായ അന്തരീക്ഷത്തിൽ ഒരുപിടി നിശ്വാസങ്ങൾ മാത്രം കേൾക്കാൻ തുടങ്ങി.

അവൾ കണ്ണുകൾ തുറക്കുമ്പോൾ ആ പെണ്ണ് കളത്തിൽ മയങ്ങി കിടക്കുകയാണ്. കളം ഒട്ടുമുക്കാലും മാഞ്ഞ് അലങ്കോലമായിട്ടുണ്ട്. വിയത്തുകുളിച്ചു നില്ക്കുന്ന അപ്പന് ഒരു വിജയിയുടെ ഗർവ്. ചുണ്ടുകളിൽ ഗൂഢസ്മിതം. തളർന്ന് മയക്കത്തിൽ കിടക്കുന്ന ആ പെണ്ണിനെ വേദനയോടെ അവൾ നോക്കിനിന്നു.

കൂമ്പിയടഞ്ഞുകിടക്കുന്ന മിഴികൾക്ക് സീതചേച്ചിയുടെ ദീനത. സീതചേച്ചിയെപോലെ തന്നെ വെളുത്തുമെലിഞ്ഞ ശരീരം. സമൃദ്ധമായ തലമുടി. വിളറിയ ചുണ്ടുകൾ. നീണ്ട വിരലുകളിൽ സീതചേച്ചിയുടെ നെയിൽ പൊളീഷിന്റെ അടയാളം അവശേഷിക്കുന്നുണ്ടോ എന്നൊരു തോന്നൽ.

“സീതേച്ചി… നമുക്ക് മൈലാഞ്ചിയരക്കാം…”
“ഓ… ഇതാ എത്തി.”

പാവാടതുമ്പ് മടക്കി കുത്തി, അഴിഞ്ഞുലഞ്ഞ മുടി മാടിക്കെട്ടി തുള്ളിച്ചാടി അടുത്തുവരുന്ന സീതേച്ചി.
“എടി പെണ്ണെ, കൊച്ചു പിള്ളേരെ പോലെ തുള്ളിച്ചാടാതെ അടങ്ങിയൊതുങ്ങി നടന്നോണം.”
സീതേച്ചിയുടെ അമ്മയുടെ കുറ്റപ്പെടുത്തൽ.

“ദേവൂട്ടി… വാ… അലക്കുകല്ലിൽ അരയ്ക്കാം.”
മൈലാഞ്ചി അരയ്ക്കുന്നതോടൊപ്പം സീതേച്ചി പുതിയ പാട്ടിന്റെ വരികൾ മൂളുന്നത് കേൾക്കാൻ നല്ല രസമായിരുന്നു.

“സീതേച്ചി ഇനി എന്നാ കോളേജിൽ പൂവാ?”
“ഞാനിനി പോകുന്നേയില്ല.”
അരച്ചെടുത്ത മൈലാഞ്ചിയിൽനിന്ന് ഒരു നുള്ള് തന്റെ മൂക്കിൻതുമ്പത്തു തൊടുവിച്ചുകൊണ്ട് സീതേച്ചി പറഞ്ഞു. ആ വാക്കുകളിൽ ഒരു നൊമ്പരചീള് ഒളിഞ്ഞിരുന്നു. പിന്നീട് അമ്മ പറയുന്നതു കേട്ടു, സീതേച്ചിയുടെ കല്യാണമാണെന്ന്. പഠിക്കാൻ ഏറെ ആഗ്രഹിച്ചിരുന്ന സീതേച്ചി വീട്ടിലെ പ്രാരാബ്ദം കാരണം വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. പക്ഷെ, മൂന്നുമാസം തികയുംമുമ്പേ…

നിർജീവമായ സീതേച്ചിയുടെ വിരലുകളിൽ ചുവന്ന മൈലാഞ്ചിക്കുത്തുകൾ വിളറി കിടന്നിരുന്നു. ഒരു പൊട്ടിക്കരച്ചിൽ അവളെ ചിന്തയിൽ നിന്നുണർത്തി. തന്റെ സീതേച്ചി കരയുന്നു, വെള്ളം ചോദിക്കുന്നു. ഒരുണർവിലവൾ ഓടിച്ചെന്ന് ആ പെൺകുട്ടിയുടെ തല താങ്ങിയെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

“അസത്തെ, മാറിനിൽക്ക്…”
അപ്പൻ ചീറിക്കൊണ്ട് അടുത്ത് വന്ന് അവളുടെ ചുമലിൽ പിടിച്ച് വലിച്ച് മാറ്റി നിർത്തി. പിന്നെ, കൂടിനിൽക്കുന്നവരിൽ ആരോടോ പറഞ്ഞു,
“ഇനി അകത്തു കൊണ്ടുപോയി കിടത്തിക്കോളൂ. കുടിക്കാൻ വെള്ളം കൊടുത്തേക്ക്.”

അതുകേട്ടതും തണ്ടൊടിഞ്ഞ താമരവള്ളിപോലെ ചുരുണ്ടുകിടന്നിരുന്ന ആ പെണ്ണിനെ അവർ താങ്ങിയെടുത്ത് അകത്തേക്ക് കൊണ്ടുപോയി.

അവിടെനിന്നിറങ്ങുമ്പോൾ ആ പെണ്ണിനെ ഒരിക്കൽ കൂടി കാണാൻ അവൾ ആഗ്രഹിച്ചു. അവളുടെ മനസ്സ് വായിച്ചെന്നോണം ‘തിരിഞ്ഞു നോക്കരുതെ ‘ന്ന് അപ്പന്റെ കർശന നിർദ്ദേശം. പൂജ കഴിഞ്ഞതോടെ വീട്ടിനുള്ളിലേക്കു വീണ്ടും കയറുവാൻ മറ്റു കാരണവും ഇല്ലായിരുന്നു.

സമയം പാതിരാ കഴിഞ്ഞു. പള്ളിപ്പറമ്പ് വഴിയാണ് യാത്ര. ചൂട്ടും വീശി നടക്കുന്ന അപ്പന്റെ മറ്റേ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്. വവ്വാലുകളുടെ ചിറകടിശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ഉള്ളിലെ കിടുക്കം അപ്പന് അറിയാമായിരിക്കും.

അപ്പൻ പറയും,
“തിരിഞ്ഞു നോക്കാതെ നടന്നോ… പേടിക്കേണ്ട.” എന്ന്.

പക്ഷെ, അപ്പനെ അനുസരിച്ചു നടക്കുമ്പോഴും അവളുടെ കുഞ്ഞു മനസ് അടിക്കടി തിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു, ഒരു നൂലിഴയിലൂടെ, ആ മന്ത്രവാദക്കളത്തിലേക്ക്…

അവിടെ, അവളുടെ സീതേച്ചി അപ്പോഴും കിടന്ന് അലറിക്കരയുന്നതുപോലെ…
“എന്നെ ഉപദ്രവിക്കേണ്ട. ഞാൻ പോയ്കൊള്ളാം…”

Copyright©2025Prathibhavam | CoverNews by AF themes.