എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
എ. കെ. അനുരാജ്: ഒന്നിലധികം കേസുകള്‍ നേരിടുന്ന, കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ഹിരണ്‍ദാസ് മുരളി എന്ന റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു പ്രതിഷേധാര്‍ഹം:
ദോഷൈകദൃക്ക്: മൈക്കൽ ജാക്സനെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നണൂ…

പിൻകുറിപ്പ് :
കാലിക്കറ്റ് സർവകലാശാലയുടെ നാല് വർഷ ഡിഗ്രി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ ബി എ മലയാള പുസ്തകത്തിൽ, അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളം റാപ് സംഗീതത്തിന്റെ താരതമ്യ പഠനത്തിനായി മൈക്കിൾ ജാക്സന്റെ ‘ദെ ഡോണ്ട് കെയർ എബൗട്ട് അസ് ‘ എന്ന റാപ്പിനൊപ്പം റാപ്പർ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന റാപ്പും ഉൾപ്പെടുത്തിയതിനെതിരെ സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. കെ. അനുരാജ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രനു പരാതി നൽകുകയുണ്ടായി. വേടന്റെ പാട്ട് പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വേടന്റെ പാട്ടുകളിലും നിലപാടുകളിലും ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലിയുണ്ടെന്നും വേടൻ ഒന്നിലധികം കേസുകള്‍ നേരിടുന്ന, കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണെന്നും പരാതിക്കത്തിൽ പറയുന്നു.
അതേസമയം, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന പ്രതിരോധ പ്രവത്തനമാണ് ഈ സംഗീതത്തിന്റെ ഉള്ളടക്കമെന്നും ആഫ്രിക്കൻ- അമേരിക്കൻ ജനവിഭാഗങ്ങളിലെ കറുത്തവർക്കെതിരെ നടന്നുവരുന്ന വർണവിവേചനത്തിനും ആക്രമണങ്ങൾക്കും എതിരെയുള്ള പ്രതിഷേധ മുഖമാണ്, വേടന്റെ ഈ പാട്ടെന്നും വിലയിരുത്തപ്പെടുന്നു.
കലാപഠനം, സംസ്കാരപഠനം എന്നിവയിലെ താരതമ്യപഠനത്തിന്, കാലിക്കറ്റ് സര്‍വകലാശാലയിലെ പാഠ്യവിഷയത്തില്‍ വേടന്റെ റാപ്പിനു പുറമെ പ്രശസ്ത ഗായികയും റാപ്പറുമായ ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ യുമുണ്ട്. ക്ലാസിക്കല്‍ കലാരൂപങ്ങളുടെ പുനരാവിഷ്‌കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തിലാണ് ‘അജിതാ ഹരേ’ ഉള്‍പ്പെട്ടിട്ടുള്ളത്. കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തിന്റെയും മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റിയുടെയും ക്ലാസിക്കല്‍ ശൈലിയിലുള്ള ആലാപനവുമായാണ് ഈ പാട്ടിനെ താരതമ്യപ്പെടുത്തേണ്ടത്.
കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ കാലത്തും കലയിൽ വരുന്ന അഭിരുചികളെ ഉൾകൊള്ളുന്നതിന്റെ ഭാഗമായി, റീൽസും വെബ് സീരീസും ഓൺലൈൻ ഓഡിയോ പരമ്പരയായ പോഡ്കാസ്റ്റും ഉൾപ്പെടുത്തിയിട്ടുള്ള പുത്തൻ പാഠ്യപദ്ധതിയാണ് ഈ വർഷംമുതൽ തുടക്കമിടുന്നത്.