Published on: September 3, 2025


ഉരുള്‍പൊട്ടിയ പോലെ
കരിമ്പാറ പിളര്‍ത്തി
ഉയിരും കൊണ്ട്
ഒരാള്‍ ഓടുന്നുണ്ട്
അങ്ങ് പാതാളത്തിലേക്ക്…
ഇണ ചേര്‍ന്നവരെ
പിരിച്ചടര്‍ത്തി
ഒരു വാമനച്ചിരി
ഓണാട്ട് കരയുടെ
കസവു
തുണിയുരിയുന്നുണ്ട്.
ഭ്രാന്തന്‍ കയറിയ
കുന്ന് ഉച്ചിയില്‍ നില്‍പ്പുണ്ട്.
ഓണപ്പൊട്ടന്‍
വട്ടക്കണ്ണെഴുതുന്നു.
ഒറ്റിയവന്റെ
ചവിട്ടേറ്റ്
ഒരാള്‍ ബലിയാവുന്നു.
മറ്റൊരാള്‍ ബലിദാനിയും!
‘ഓണമുണ്ട വയറേ
ചൂളം പാടി കിട…’
എന്നൊരു വാക്ക്
പാറി പോവുന്നുണ്ട്.
പൊള്ളിയടര്‍ന്ന
ഓര്‍മകളില്‍
ഒരു തുമ്പപ്പൂ
ഉള്ളുതുറന്ന്
ചിരിച്ചിരിപ്പുണ്ട്.
‘ഉച്ചിയില്‍
തല ഉണ്ടോ
എന്ന് തപ്പി നോക്കുന്നവര്‍ക്കും
വെന്തു
മലര്‍ന്നൊരു
മനസ്സുണ്ടാവട്ടെ’ എന്ന്
തുമ്പ വെയിലേറ്റിരുന്ന്
പാടുന്നുണ്ട്.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
Trending Now








