അറിയുമോ... നീയെന്നെ!
ശരിയായ പേരെന്തെന്ന് എനിക്കറിയില്ല.
ഗാന്ധിയനായിരുന്നു.
മരണത്തെക്കുറിച്ചും
ഞാനജ്ഞാതൻ.
ആത്മഹത്യയല്ലായിരുന്നു.
മഹാത്മാവിനെ ഓർമ്മപ്പെടുത്തിക്കൊണ്ട്,
നാട്ടിലെ ഓരോ മണൽ തരിയിലും
പുല്ലിലും പുഴുവിലും പൂമ്പാറ്റയിലും
നിറഞ്ഞങ്ങനെ,
കാലം കടന്നു പോയി.
പിന്നെ പിന്നെ, ഒരാഗസ്റ്റ് പതിനഞ്ച്…
വിശുദ്ധവനമുള്ളിൽ നിറഞ്ഞ
നാട്ടിലെ പ്രിയസ്നേഹിതൻ
പ്രകൃതിയിലേയ്ക്ക് മടങ്ങി.
തണുപ്പ്, കുളിര്, പൂവസന്തം,
സൂര്യരശ്മികളെ ആവാഹിയ്ക്കുന്ന
ഹരിതാഭ, കിളികൾ…
അശാന്തനായ ഞാൻ ശാന്തനാകുന്നയിടം.
മരണത്തിൽ പോലും ജീവിയ്ക്കുന്ന
പ്രകൃതിയെ ഹൃദയത്തിൽ സൂക്ഷിച്ച്
ഞാനങ്ങനെ….
മണ്ണിന്റെ നനവിലേക്ക് ആഴ്ന്നാഴ്ന്ന്…
ശിശിര നിദ്രയിലേയ്ക്ക്….
പേരറിയാത്ത ഇനിയുമെത്രയെത്ര പേർ?!
അർബൻ നക്സലൈറ്റ്,
അതിജീവിത,
മാവോവാദി….
പേടിപ്പിച്ചും,
ഉന്നതകുലജാതരുടെ കിരീടമണിഞ്ഞ
ധിക്കാരഗർവോടെ ചിലരങ്ങനെ…
തഴുകിയും തലോടിയും
നാട്ടിലെ മൺതരികളിലലിഞ്ഞ്
മറ്റു രൂപങ്ങളായലഞ്ഞങ്ങനെ…..
ഒരു പേരിനും ഇന്നേവരെ അർഹനല്ലെങ്കിലും
ചില വിളികളിൽ ഞാനതീവ
തൃപ്തനാകാറുണ്ട്.
പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം








