
മൊയ്ന
മരപ്പൊടി നിറഞ്ഞ കാറ്റിലൂടെ
ഒരു പന്തുരുണ്ടുവരുന്നു
അതിന്റെ പിന്നാലെ, മൊയ്നയും.
ആശാവർക്കറുടെ പുസ്തകത്തിൽ
അവൾ മൈനയാണ്.
റേഷൻ കാർഡിൽ
അവളിനിയും എത്തിയിട്ടില്ല.
ജന്മസ്ഥലം ചോദിച്ചാൽ
അമ്മ ഒരു നദിയുടെ പേര് പറയും;
അച്ഛൻ ഒരു റെയിൽവേ സ്റ്റേഷന്റേയും.
മൊയ്നയ്ക്ക് ഓർമ്മ വരിക
തകരം മേഞ്ഞ ലേബർ ക്യാമ്പുകളാണ്.
അതിനിടയിൽ
പെരുമ്പാവൂരിലെ
പ്ലൈവുഡ് ഫാക്ടറികളിലെത്തുന്ന
മരങ്ങൾ
കൃത്യമായി തിരിച്ചറിയപ്പെടുന്നുമുണ്ട്:
നാട്
നീളം
വണ്ണം
ഗ്രേഡ്
വില
മൊയ്നയെക്കാൾ
ഒരു മരത്തടിക്ക്
കൂടുതൽ രേഖകളുണ്ട്;
യാത്രാചരിത്രവും.
വൈകുന്നേരങ്ങളിൽ
കോളനിയുടെ ഇടവഴിയിൽ
കുട്ടികൾ പന്തുകളിക്കും.
മൊയ്ന ഓടും
പാസ് ചോദിക്കില്ല.
ഇരന്നുകിട്ടുന്ന കാര്യങ്ങളിൽ
അവൾക്ക് വലിയ വിശ്വാസമില്ല.
അപ്പോൾ
അവൾ തന്നെ പന്ത് തട്ടിയെടുത്ത്
എല്ലാവരെയും മറികടക്കും.
ഒരു ഗോളടിക്കും.
ആ നിമിഷം
അവളുടെ സന്തോഷം
മലയാളമോ
ആസാമീസോ
ബംഗ്ലയോ അല്ല.
പരിഭാഷപ്പെടുത്താൻ കഴിയാത്ത
ഒരു ആർപ്പുവിളി മാത്രം.
കളിക്കിടെ
അവളുടെ പന്ത്
കേരളത്തിൽ നിന്ന് ആസാമിലേക്കും,
ആസാമിൽ നിന്ന് ബംഗാളിലേക്കും,
ബംഗാളിൽ നിന്ന്
കടുകുപൂത്ത പാടങ്ങളിലേക്കും
ഉരുണ്ടുപോകും.

കളി കഴിഞ്ഞ്
ഫാക്ടറികളിൽ നിന്നുയരുന്ന
മരപ്പൊടിയുടെ മഞ്ഞിലൂടെ
വീട്ടിലേക്ക് മടങ്ങുമ്പോൾ,
അവൾക്കറിയാവുന്ന
ഒരു കാര്യമേയുള്ളൂ—
മരങ്ങളെ
നേർത്ത പാളികളാക്കി മാറ്റാം.
ചില പാളികൾ
പിന്നീട് വാതിലുകളാകും.
ചിലത് ചുമരുകളും.
പക്ഷേ
ഓടുന്ന മൊയ്നയെ
എത്ര ക്യുബിക്കടിയിൽ മുറിക്കണമെന്ന്
ഇതുവരെ ആരും തീരുമാനിച്ചിട്ടില്ല.
അവളുടെ പിന്നാലെ
ഒരു മുഴുവൻ കാട്
ഓടിക്കൊണ്ടിരിക്കുകയാണ്.
Join with us

സഫീദ് ഇസ്മായിൽ: ആലപ്പുഴ സ്വദേശി. കൊച്ചി ഇൻഫോപാർക്കിൽ ഷെഫ്. ’85മുതൽ കവിതകൾ എഴുതാൻ തുടങ്ങി. മുപ്പത് വർഷത്തോളം എഴുത്തിൽനിന്നും വിട്ടുനിന്ന സഫീദ്, ഇപ്പോൾ സാഹിത്യമേഖലയിൽ സജീവമാണ്. പിതാവ്: ഇസ്മായിൽ കുട്ടി. മാതാവ്: തങ്കമ്മ. മകനായി ആലപ്പുഴയിൽ ജനനം. ഭാര്യ: ഫൗസിയ ബീഗം. മക്കൾ: ഫർഹാദ് ഇസ്മായിൽ, ഫാത്തിമ ആദിൽ.






