Penkilikal Ellattha Kadu: Athava, Kalapettal Kayaredukkunna Nadu/Divakaran Vishnumangalam/Kasaragod
എഐ കാർട്ടൂൺ/കുഞ്ഞമ്മാവൻ
ഓണം സ്‌പെഷ്യൽ- 2026

അനുബന്ധം:
‘കാസർകോട്ട് മലയാള കവിയിത്രികളില്ല’ എന്ന തലക്കെട്ടിൽ, കാസർകോട് ജില്ലയിൽ ശ്രദ്ധേയരായ മലയാള കവിയിത്രികളില്ല എന്ന് മലയാളത്തിലെ പ്രശസ്ത കവി ദിവാകരൻ വിഷ്ണുമംഗലം പറഞ്ഞതായുള്ള ഒരു വാർത്തയെ ചൊല്ലി ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ദിവാകരൻ വിഷ്ണുമംഗലത്തിന് അതിരൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിനെത്തുടർന്ന്, ‘കാസർകോട് നിന്നും കവയിത്രികളില്ല’ പോലെയുള്ള തലക്കെട്ടുകളോടെ അക്കാര്യം ദിവാകരൻ വിഷ്ണുമംഗലം പറഞ്ഞതായുള്ള നിരവധി ഫേസ് ബുക്ക് പോസ്റ്റുകളും പുറത്തുവന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 9 ന്, കാസർകോട് നടന്ന ഒരു യുവകവയിത്രിയുടെ കവിതാപുസ്തക പ്രകാശനത്തിലാണ് ഇത്തരമൊരു പരാമർശം നടന്നതെന്നാണ് വാർത്ത. കാസർകോടിലെ ഒരു സായാഹ്നപത്രത്തിലാണ് ഇത്തരമൊരു തലക്കെട്ടോടെ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം, തെറ്റിദ്ധാരണാജനകമായ തലക്കെട്ട് ഒഴികെ, ദിവാകരൻ വിഷ്ണുമംഗലം പറഞ്ഞ കാര്യങ്ങൾ സദ്ദുദ്ദേശപരമാണെന്ന വാദങ്ങളും നിരവധിപേർ ഉയർത്തിയിട്ടുണ്ട്.
ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന്, തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ ദിവാകരൻ വിഷ്ണുമംഗലവും വ്യക്തമാക്കുന്നു.
“പത്രത്തിലെ തെറ്റായ തലക്കെട്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ചു.” എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന കുറിപ്പിൽ, വാർത്തയുടെ നിജസ്ഥിതിയറിയാതെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയിലെ കവയിത്രികളും അത് ശ്രദ്ധയിൽപ്പെട്ട ചില എഴുത്തുകാരും സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വിമർശനൾ ഉന്നയിക്കുകയും അതിനെ തുടർന്ന് തന്റെ ചിരകാല സുഹൃത്തുക്കളിൽനിന്നുപോലും തനിക്ക് വിമർശനങ്ങളും ദുരാരോപണങ്ങളും നേരിടേണ്ടി വന്നുവെന്നും എന്നാൽ, താൻ അത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒരിടത്തും പറഞ്ഞിട്ടുമില്ല, പറയാറുമില്ല എന്നും അദ്ദേഹം കുറിച്ചു.
ഒരുപാട് നല്ല കവികളും കവയിത്രികളും ഉള്ള ഇടമാണ് കാസർകോടെന്നും എന്നാൽ, അവർക്ക് വേണ്ടത്ര ശ്രദ്ധകിട്ടേണ്ടതുണ്ട് എന്ന കാര്യം അവരുടെ കവിതകൾ വായിച്ചറിഞ്ഞ ഒരാളെന്ന നിലയിൽ തന്റെ ബോദ്ധ്യത്തിൽ നിന്നും പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ആ പ്രസംഗത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം താൻ ഉദാഹരണ സഹിതം പല സാഹിത്യ സമ്മേളനങ്ങളിലും പറയാറുള്ളതാണെന്നും ചൂണ്ടിക്കാട്ടിയ ദിവാകരൻ വിഷ്ണുമംഗലം, മുമ്പ് ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ വന്ന അദ്ദേഹത്തിന്റെ ‘അവളെഴുതുമ്പോൾ’ എന്ന കവിതയും കുറിപ്പിനൊപ്പം പങ്കുവെച്ചു. ‘ചോറ്റുപാഠം’ എന്ന കവിതാ സമാഹാരത്തിലെ ഈ കവിത ഇങ്ങനെ അവസാനിക്കുന്നു:
“അവളെഴുതുമ്പോൾ അകക്കാമ്പിൻ തിള
പ്രവാഹമൊക്കെയും ശിലാലിഖിതമായ്
തകർക്കാനാവാത്ത ചരിത്രരേഖയായ്
അധികാരസ്വരം ശിഥിലമാവുന്നു
അവളിലാണല്ലോ, ഇരകൾക്കൊപ്പമാ
യുയരും രോഷത്തിന്നനന്തശക്തിയും
അവളിൽ നിന്നല്ലോ പ്രപഞ്ചത്തിൻ നാദം
നിരന്തരം ജീവൽപ്രവാഹമാവതും.”







