

എന്നും ഉറക്കം ഉണരുന്നത് ഉറുമ്പുകടിയുടെ വിങ്ങലിൽ ആണ്. കൃത്യം ആറുമണിക്ക് ഉറുമ്പ് കടിക്കും. പണ്ട് കോഴി കൂവുന്നത് പോലെ. ധർമ്മം നിർവ്വഹിച്ച്, ഉറുമ്പ് എങ്ങോ പോകും. ഇന്ന് അല്പ്പം നേരത്തെതന്നെ ഉറുമ്പു കടിച്ചു. അടുക്കളയിൽ പാത്രങ്ങൾ അമ്മയോട് കലപില കൂട്ടുന്നു.
”സമയം അഞ്ചു മണി, ഇന്നെന്താണ് പ്രത്യേകത?”
ഉണ്ണി കിടന്നു ചിന്തിച്ചു.
”ഉറുമ്പിനു കലണ്ടർ വേണ്ട. ഇന്ന് തിരുവോണം.”
അമ്മക്ക് ഉണ്ണിയെ അറിയാം. ഇന്ന് കടിച്ച ഉറുമ്പിന് വീര്യം അല്പം കൂടുതലെന്ന് ഉണ്ണിക്ക് തോന്നി. സാധാരണയിൽ കവിഞ്ഞ വേദന. ഉറുമ്പ് ശരവേഗത്തിൽ മറഞ്ഞുപോയപ്പോൾ ഉണ്ണിക്ക് അച്ഛന്റെ ഓർമ്മ വന്നു. എന്നും രാവിലെ എഴുന്നേലക്കാൻ പറയുന്ന, ഇടയ്ക്ക് വീടിന് പുറത്തിറങ്ങാൻ പറയുന്ന അച്ഛനെ. അമ്മയെ സഹായിച്ചു നേരം വൈകി ഓടുന്ന, ചിരിക്കാൻ മറന്ന അച്ഛൻ.
ജൂണിലെ പതിവിലേറെ മഴ പെയ്തനാൾ. എത്ര വൈകിയാലും തിരിച്ചുവരാറുള്ള അച്ഛൻ ഓർമ്മയായി. ആരേയും ശല്യപ്പെടുത്താത്ത ജീവിതം അവർ തുടർന്നു. രാത്രിയിലെ ജോലി ഉറക്കത്തെ ശല്യപ്പെടുത്തുന്നുമുണ്ട്. ചിന്തകളുടെ ഭാരം വീണ്ടും ഉണ്ണിയെ ഉറക്കത്തിലേക്ക് തള്ളിവിട്ടു. ഉറുമ്പുകൾ സ്നേഹത്തോടെ അവനെ തഴുകി. അസഹനീയമായ ഒരു വിങ്ങൽ. ഉണ്ണി ചാടി എഴുന്നേറ്റു.
‘ആരാണ് ഉറുമ്പുകൾക്ക് മർമ്മം പറഞ്ഞുകൊടുക്കുന്നത്?’
ഉണ്ണി ഓർത്തു. നേരം വെളുത്തു. ചുറ്റും ഉറുമ്പുകൾ.
”അമ്മേ…” ഉണ്ണി ഭയചകിതനായി. അമ്മ വന്നു. ബെഡ്ഷീറ്റ് മാറ്റി.
”ഉറുമ്പുകൾ സ്നേഹമുള്ളവയാണ്. എന്തെല്ലാം സഹായമാണ് അവ ചെയ്യുന്നത്. നീ രാത്രിയിൽ കിടക്കയിൽ ഇരുന്നു കഴിച്ച ഭക്ഷണത്തിന്റെ ബാക്കി കൊണ്ടുപോകാൻ വന്നതല്ലേ. നിനക്കാണെങ്കിൽ കല്യാണവും വേണ്ട.”
അമ്മ പറഞ്ഞ വാക്കുകളിൽ നൊമ്പരവും നിഴലിച്ചു. അമ്മ ക്ഷീണിതയായിയെങ്കിലും എല്ലാ കാര്യങ്ങളും ചെയ്യും.
‘എന്തിനാണ് ഈ ഉറുമ്പുകൾ വെറുതെ കടിക്കുന്നത്?’
ഉണ്ണി വ്യാകുലനായി.
”അച്ചൻ പറയാറുള്ളത് ഓർമ്മയില്ലേ? ഇടക്കൊക്കെ പുറത്തേക്കിറങ്ങൂ.”
അമ്മ പറഞ്ഞു. പതുക്കെപ്പതുക്കെ നടന്നകന്നു.
”വീടിന് വെളിയിൽ പോയാൽ ഉറുമ്പുകളെപ്പോലെ സ്നേഹഭാവത്തോടെ വെറുതെ കടിക്കുന്ന നാട്ടുകാരും ബന്ധുക്കളും.”
ഉണ്ണിക്ക് അസ്വസ്ഥത തോന്നി.
”അമ്മേ… കഴിക്കാറായോ”
മറുപടി വന്നതേയില്ല. പ്രകൃതി അതിനനുസരണം പ്രവർത്തി തുടർന്നു.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

ബി. അശോക് കുമാർ: തൃശ്ശൂർ മരത്താക്കര സ്വദേശി. ആകാശവാണി മംഗലാപുരം നിലയം റിട്ട. ഡപ്യൂട്ടി ഡയറക്ടർ. പ്രതിഭാവം മാനേജിങ് എഡിറ്റർ(2000 ജനുവരി to നവംബർ 15) പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ, ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമാണ്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്കൂളായ നമ്പൂതിരി വിദ്യാലയത്തിൻറെ ചരിത്രം പറയുന്ന ‘ജ്ഞാനസാരഥി’ ഡോക്യുമെന്ററിയുടെ നരേഷൻ അശോക് കുമാർ ആണ് ചെയ്തിരിക്കുന്നത്.






