വിനോദ് കുമാർ ശുക്ലയ്ക്കു ജ്ഞാനപീഠ പുരസ്കാരം
ന്യൂഡല്‍ഹി: 2024ലെ ജ്ഞാനപീഠ പുരസ്കാരം പ്രശസ്ത ഹിന്ദി സാഹിത്യകാരൻ വിനോദ് കുമാർ ശുക്ലയ്ക്കു ലഭിച്ചു. നോവൽ, കഥ, കവിത, ഉപന്യാസം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിനോദ് കുമാർ ശുക്ല ജ്ഞാനപീഠം ലഭിക്കുന്ന ആദ്യത്തെ ഛത്തീസ്ഗഢ് എഴുത്തുകാരനും ഹിന്ദിയിൽ നിന്നുമുള്ള പന്ത്രണ്ടാമത്തെ സാഹിത്യകാരനുമാണ്. 88-ാമത്തെ വയസിലാണ്, ഇന്ത്യയിലെ ഏറ്റവും ഉന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം അദ്ദേഹം സ്വായത്തമാക്കിയത്. ഇന്ത്യൻ സാഹിത്യത്തിൽ മാജിക്കല്‍ റിയലിസത്തിനു പുത്തൻ ദിശാബോധം നല്‍കിയ അദ്ദേഹത്തിന് 1999ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, 2013ല്‍ വ്യാസസമ്മാൻ പുരസ്‌കാരം, 2020ൽ ‘മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരം’, 2024ൽ പെൻ അമേരിക്ക അന്താരാഷ്ട്ര സാഹിത്യ മികവിനുള്ള നബോക്കോവ് പുരസ്കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘നബോക്കോവ്’ പുരസ്കാരം ലഭിക്കുന്ന ആദ്യ ഏഷ്യൻ എഴുത്തുകാരനാണ് അദ്ദേഹം.
എഴുത്തുകാരി പ്രതിഭാ റായ് അധ്യക്ഷയായ ജ്ഞാനപീഠ പുരസ്കാര സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഹിന്ദി സാഹിത്യത്തിനും സര്‍ഗാത്മകതയ്ക്കും സവിശേഷമായ എഴുത്ത് ശൈലിക്കും നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതി അദ്ദേഹത്തിനു ലഭിച്ചത്. മാധവ് കൗശിക്, ദാമോദര്‍ മൗസോ, പ്രഭാ വര്‍മ, അനാമിക, എ. കൃഷ്ണ റാവു, പ്രഫുല്ല ഷിലേദാര്‍, ജാനകി പ്രസാദ് ശര്‍മ, മധുസൂദന്‍ ആനന്ദ് തുടങ്ങിയവരാണ് അംഗങ്ങൾ. 11 ലക്ഷം രൂപയും സരസ്വതിദേവിയുടെ വെങ്കലപ്രതിമയും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്കാരം.