വിഷുചിന്ത

കാർഷികോത്സവം എന്ന നിലയിൽ വിഷുവിനെ കാണുമ്പോൾ കർഷകരെ ‘ഭൂമിയിലെ ദൈവങ്ങൾ’ എന്ന് വിശേഷിപ്പിക്കാം. അർഹതയുള്ള കൂലി ലഭിക്കാത്ത, വെയിലത്തും മഴയത്തും മണ്ണിൽ പണിയെടുക്കുന്ന മണ്ണിന്റെ/ ചേറിന്റെ വിയർപ്പുഗന്ധമുള്ള മനുഷ്യർ.
മേടം ഒന്ന് വിഷു.
ഐതിഹ്യങ്ങളെ മാറ്റി നിർത്തി, പുതുവർഷത്തിന്റെ, കാർഷിക സമ്പൽ സമൃദ്ധിയുടെ വർഷാരംഭമായി ആഘോഷപൂർവം ഹൃദയത്തിലേറ്റുന്നദിവസം. ആഘോഷങ്ങൾ ഏതുമായിക്കൊള്ളട്ടെ, എല്ലാം സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, സന്തോഷത്തിന്റെ, ഒരുമയുടെ സന്ദേശം നൽകുന്നവയാണ്.
ഓരോ കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രതയെ കൂടി ആശ്രയിച്ചായിരിക്കും ഓരോ ആഘോഷവും പലപ്പോഴും ആഘോഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ തുല്യത ഒരിടത്തും കാണാൻ കഴിയില്ല. പരസ്പരം ആശംസകൾ നേരുമ്പോഴും ആത്മാർത്ഥത ഇല്ലാത്ത ഒരു വാചകം മാത്രമായി അവ മാറുന്നു.
‘ഇന്ന് എനിക്കത്ര നല്ല ദിവസമല്ല.’, ‘കഴിഞ്ഞവർഷം മോശം സമയമായിരുന്നു.’ എന്നിങ്ങനെ വിലയിരുത്തുന്നവർ ധാരാളമുണ്ട്. ദിവസത്തെ, വർഷത്തെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ നമുക്ക് സാധിച്ചില്ലെങ്കിൽ അത് നല്ല സമയമല്ല എന്നുപറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? വ്യക്തിയുടെ മനഃസ്ഥിതിയും ചിന്തയും ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടാത്തതിനാൽ സംഭവിക്കുന്ന അനിഷ്ട സംഗതികളെ ശരിയല്ലാത്തവയായി എങ്ങനെ കണക്കാക്കും?
മാറേണ്ടത് മനുഷ്യന്റെ ചിന്താഗതിയാണ്. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കും. സമയം ക്രിയാത്മകമായി ഉപയോഗിച്ചവർക്ക് പോയ വർഷം മനോഹരമായി തോന്നും. കിട്ടിയ സമയം അലസതകൊണ്ടും മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടെത്താൻ ശ്രമിച്ച് തെക്ക് വടക്ക് നടന്നതുകൊണ്ടും വിധിയെ പഴിച്ചവർക്കും മോശം വർഷമായി കടന്നുപോകും. ഏതും നാം എങ്ങനെ തരണം ചെയ്യുന്നു എന്നതിലാണ് കാര്യം.
ഏതൊരു വ്യക്തിയുടേയും ചിന്തയ്ക്കും തീരുമാനത്തിനും പ്രാധാന്യമുണ്ട്. എടുക്കുന്ന തീരുമാനങ്ങൾ എങ്ങനെയാണോ അതാണ് വിജയത്തിലേയ്ക്കുള്ള മാർഗ്ഗം. എല്ലാ തീരുമാനങ്ങളും ശരിയായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള മാനസിക പക്വത കൂടി ഉണ്ടായിരിക്കണം.
നാം മുൻകൂട്ടി പ്ലാൻ ചെയ്യുന്നതുപോലെ സംഭവിക്കണമെന്നില്ല. എല്ലാം നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാറുമില്ല. എന്നാൽ ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തിച്ചാൽ പലതും നേടിയെടുക്കാൻ കഴിയും.
പ്രിയപ്പെട്ടവരുടെ വേർപാട്, രോഗം, ആക്സിഡന്റ് ഇതെല്ലാം അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. പ്രതിസന്ധികൾ മറികടക്കാൻ സാധിക്കുന്നവർക്ക് മാത്രമേ മുന്നേറാൻ സാധിക്കൂ. വളരെ നിസാരമായി തള്ളിക്കളയാൻ കഴിയുന്നതല്ല ഈ അവസ്ഥകളൊന്നും. പക്ഷേ, നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത കാര്യങ്ങളെ ഓർത്തു ജീവിതകാലം മുഴുവൻ കഴിയേണ്ടതുണ്ടോ? ഒന്നിനും സ്ഥിരതയില്ലാത്ത ഈ പ്രപഞ്ചത്തിൽ ചിരംഞ്ജീവിയായി ആരും നിലനിൽക്കുന്നില്ല. എത്ര പൂക്കൾ ദിനംപ്രതി കൊഴിയുന്നോ അതിനിരട്ടി പൂക്കൾ വിടരാറുമുണ്ട്.

കാർഷികോത്സവം എന്ന നിലയിൽ വിഷുവിനെ കാണുമ്പോൾ കർഷകരെ ‘ഭൂമിയിലെ ദൈവങ്ങൾ’ എന്ന് വിശേഷിപ്പിക്കാം. അർഹതയുള്ള കൂലി ലഭിക്കാത്ത, വെയിലത്തും മഴയത്തും മണ്ണിൽ പണിയെടുക്കുന്ന മണ്ണിന്റെ/ ചേറിന്റെ വിയർപ്പുഗന്ധമുള്ള മനുഷ്യർ. ജീവൻ നിലനിർത്താൻ ജലവും വായുവും പോലെ തന്നെ ഭക്ഷണവും ആവശ്യമാണ്. ആരോഗ്യം നിലനിർത്താൻ നല്ല ഭക്ഷണവും. ഭക്ഷണത്തിനുള്ള ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ ഏതുമായിക്കൊള്ളട്ടെ കർഷകന്റെ അധ്വാനത്തിന്റെ ഫലമാണ് അവയെല്ലാം.
കൈയിൽ കാശുണ്ടെങ്കിലും ഉറവിടം ഭൂമി തന്നെയാണ്. അതിൽ പണിയെടുക്കുന്ന കർഷകരും. എന്നാൽ, കർഷകർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാറുണ്ടോ? വർണ്ണപ്പകിട്ടിന്റെ ലോകത്ത് ജീവിക്കുന്നവരുടെയും തീൻമേശയിലെ വിഭവത്തിന് പിന്നിൽ മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ ചെളി പുരണ്ട കൈകളുടെ സ്പർശം തന്നെയാണ്.
എന്നാൽ, പലപ്പോഴും നമ്മൾക്ക് കൃഷിയെ തൊഴിലായി സ്വീകരിച്ചവരോട് അതൃപ്തിയാണ്. ബിസിനസ് മുതലാളി/ തൊഴിലാളിയോട് തോന്നുന്ന ബഹുമാനം കൃഷി മുതലാളി/ തൊഴിലാളിയോട് ഉണ്ടാകുന്നില്ല . ബാങ്ക് ലോൺ ചോദിച്ച് ചെന്നാലും കർഷകർക്ക് നേരെ മുഖംതിരിക്കലും അവജ്ഞയുമാണ് അധികം. ഇതര സംസ്ഥാനങ്ങളിൽ കാർഷികാവശ്യത്തിനുള്ള വെള്ളവും വളവും സൗജന്യമായി ലഭിക്കുമ്പോൾ കേരളത്തിൽ വിത്തും വെള്ളവും വളവും സ്വന്തം ചെലവിൽ കർഷകർ കണ്ടെത്തണം. കടം വാങ്ങി കൃഷി ചെയ്താലും പ്രതികൂല കാലാവസ്ഥയിൽ അഥവാ, പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ വന്നാൽ കർഷകർ കടക്കെണിയിലാകുന്നു. കർഷക ആത്മഹത്യയിൽ ഓരോ വർഷവും ക്രമാതീതമായ വർദ്ധനവുണ്ടാകുന്നു. നിലവിൽ, കർഷകരോ പിൻമുറയോ കൃഷിപ്പണി ഉപേക്ഷിച്ച് മറ്റ് തൊഴിൽ തേടി പോകുന്നു.
കർഷകരുടെ കയ്യൊപ്പ് പതിഞ്ഞ, വിഭവങ്ങളാൽ സമ്പൽ സമൃദ്ധമായ വിഷു എന്ന കാർഷികാഘോഷം കാലങ്ങളായി ഇങ്ങനെ തന്നെ തുടർന്നുകൊണ്ടിരിക്കുന്നു…

സന്ധ്യാ ജയേഷ് പുളിമാത്ത്: തിരുവനന്തപുരം പുളിമാത്ത് സ്വദേശിനി. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ. മലയാളി മനസ് ഓൺലൈനിൽ ‘അനഘ തൂലിക’, ചിത്രോദയം ഓൺലൈനിൽ ‘ശുഭചിന്തകൾ’, ‘പാദമുദ്രകൾ’, സത്യമേവ ഓൺലൈനിൽ ‘നിലപാട്’ എന്നീ കോളങ്ങൾ ചെയ്യുന്നു. റേഡിയോ എക്സ്പ്രസിൽ അവതാരകയായിരുന്നു.