
ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി കിടന്നിരുന്ന തലസ്ഥാന നഗരി; ഹംപി. ഇന്നും നിലനിൽക്കുന്ന ആ നഗരിയോടു ചേർന്ന്, പൗരാണികതയുടെ ആഭിജാത്യം മാറിൽ പുണർന്നു വകിഞ്ഞൊഴുകുന്ന തുംഗഭദ്ര അഥവാ, പുരാതന പമ്പ.
ഇന്നത്തെ ഉത്തരകർണാടകത്തിലെ ബെല്ലാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അതിപുരാതന നഗരത്തിനെ ഒരു തീർത്ഥാടക പുണ്യത്തോടെ വലംവെച്ചെത്തിയ കഥകൾ പറയുന്ന യാത്രാവിവരണം മലയാളത്തിലെ പ്രമുഖ കവയിത്രി സന്ധ്യ ഇ പ്രതിഭാവത്തിലൂടെ പങ്കുവെയ്ക്കുന്നു.
‘ഹംപി: കാലം കാത്തുവെച്ച കലവറ’ ഒൻപതാം ഭാഗം; ‘മുത്തുസ്വാമി ദീക്ഷിതരുടെ വാതാപിയും വാതാപിയിലെ ഗണപതിയും’
ബദാമിയിലെ വിശേഷങ്ങൾ:
ഗുഹാക്ഷേത്രങ്ങളാലും പുരാണങ്ങളോടു ബന്ധപ്പെട്ട കൊത്തുപണികളാലും സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ് ബദാമി. പ്രധാനമായും നാല് ഗുഹാക്ഷേത്രങ്ങളാണ് ബദാമിയിലുള്ളത്.
ഹംപിയിലെ രണ്ടാം ദിനം തൊട്ട് പിന്നീടുള്ള മൂന്നു ദിവസവും ഞങ്ങളെ സുരക്ഷിതരായി യാത്ര ചെയ്യിച്ച സാരഥിയുടെ പേര് മഞ്ജുനാഥ എന്നാണ്. കർണാടകത്തിൽ ധാരാളമുള്ള പേരാണത്. വളരെ സൗമ്യനായി മാത്രം പെരുമാറുന്ന ഒരാൾ. ദാവൻഗരെക്കടുത്തെവിടെയോ ആണ് വീട്. ഭാര്യയും രണ്ടു കുട്ടികളും. ട്രാവൽ ഏജൻസിക്കു വേണ്ടി വണ്ടിയോടിക്കുന്നു. യാത്രക്കാരിൽ 20% മാത്രമേ നല്ലവരുള്ളൂ എന്നാണയാളുടെ പക്ഷം. നോർത്ത് ഇന്ത്യൻ യാത്രക്കാരെ അയാൾക്ക് വലിയ താല്പര്യമില്ല. എന്നാൽ വിദേശികളെ ഇഷ്ടമാണ്. ഒരിടത്ത് കാർ പാർക്ക് ചെയ്ത് ചുറ്റുപാടുമുള്ള നടന്നു കാണാവുന്ന സ്ഥലങ്ങൾ മുഴുവൻ അങ്ങനെ കാണുകയാണത്രെ അവരുടെ പതിവ്. നടപ്പാസ്വദിക്കുന്നവർ. ചെല്ലുന്ന സ്ഥലങ്ങളെക്കുറിച്ച് പൂർണമായും അറിയണമെന്നുള്ളവർ. ഡ്രൈവർക്ക് നല്ലൊരു ടിപ്പും അവർ കൊടുക്കാറുണ്ട് എന്നതാണ് മഞ്ജുനാഥയുടെ മതിപ്പിന് ഒരു പ്രധാന കാരണം. വിരൂപാക്ഷ ക്ഷേത്രത്തിന് സമീപമുള്ള ചായക്കടയിലിരുന്ന് ചെറിയ ചായ ഗ്ലാസിൽ കിട്ടുന്ന ചായ തീരെ മതിയാകുന്നില്ല എന്ന അഭിപ്രായം പങ്കുവെക്കുകയായിരുന്നു ഞങ്ങൾ. അവിടന്ന് നോക്കിയാൽ മറ്റൊരു ഹംപി കാണാം. വലിയ വലിയ കച്ചവടങ്ങൾ നടത്തിയിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ സന്ദർശകരെ ലാക്കാക്കിയുള്ള തുക്കട കച്ചവടങ്ങൾ നടത്തുന്നു എന്ന് മഞ്ജുനാഥ ചിരിച്ചു.
ബദാമി ഗുഹാക്ഷേത്രങ്ങളും പട്ടടയ്ക്കൽ, ഐഹോൾ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും കാണാനുള്ള യാത്രയായിരുന്നു അത്.
AD 540 മുതൽ 757 വരെ ഭരിച്ചിരുന്ന ചാലൂക്യ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ബദാമി. ബദാമിയുടെ പുരാതന നാമമാണ് വാതാപി. ഐതിഹ്യമനുസരിച്ച്, ചാലൂക്യ രാജാവ് പുലികേശി രണ്ടാമന്റെ കാലത്ത് പല്ലവ രാജാവായ നരസിംഹവർമൻ ഒന്നാമൻ വാതാപി കീഴടക്കുകയുണ്ടായി. നരസിംഹവർമ്മൻ്റെ സേനാനായകനായ പരംജ്യോതി, വാതാപിക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തമിഴ്നാട്ടിലെ തിരുവാരൂരിലെ തിരുചെങ്കട്ടൻകുടിയിൽ ഈ ഗണപതിയെ പ്രതിഷ്ഠിച്ചുവെന്ന് പറയപ്പെടുന്നു. ഈ ഗണപതി വിഗ്രഹത്തെ ഭജിച്ചു കൊണ്ടാണ് പ്രശസ്ത കർണാടക സംഗീതജ്ഞൻ മുത്തുസ്വാമി ദീക്ഷിതർ ‘വാതാപി ഗണപതിം’ എന്ന കീർത്തനം ഹംസധ്വനി രാഗത്തിൽ രചിച്ചതെന്നും പറയപ്പെടുന്നു.

ഗുഹാക്ഷേത്രങ്ങളാലും പുരാണങ്ങളോടു ബന്ധപ്പെട്ട കൊത്തുപണികളാലും സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ് ബദാമി. പ്രധാനമായും നാല് ഗുഹാക്ഷേത്രങ്ങളാണ് ബദാമിയിലുള്ളത്. സാൻ്റ് സ്റ്റോൺ കൊണ്ടാണ് എല്ലാം നിർമ്മിച്ചിരിക്കുന്നത്.
ആദ്യത്തേത് ശിവക്ഷേത്രമാണ്. ഏറ്റവും പഴയതുമിതാണ്. ആറാം നൂറ്റാണ്ടിലാണ് ഇത് പണിതിരിക്കുന്നത് എന്നു കരുതപ്പെടുന്നു. കുന്നിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് തറനിരപ്പിൽ നിന്ന് 59 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിന്ദു ദൈവങ്ങളുടെയും ദൈവ സങ്കല്പങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളുടെയും
സങ്കീർണ്ണമായ അനേകം ശില്പങ്ങളും നടരാജനായി നൃത്തം ചെയ്യുന്ന ശിവന്റെ പ്രശസ്തമായ ശില്പവും ഇവിടെ കാണാം.18 കൈകളിൽ നൃത്തകരങ്ങളാലും പാമ്പ്, ത്രിശൂലം എന്നിവയടക്കം പിടിച്ചും ഈ ശിവൻ നില കൊള്ളുന്നു. അർദ്ധനാരീശ്വരൻ്റെ ഒരു പ്രതിമയും ഇവിടെ കൊത്തിവെച്ചിരിക്കുന്നു.
രണ്ടാമത്തെ ഗുഹയിലെ പ്രതിഷ്ഠ വിഷ്ണുവാണ്. നാലു വലിയ തൂണുകൾ മുന്നിലെ വരാന്തയെ താങ്ങി നിർത്തുന്നു. ഓരോരോ തൂണിന്റെയും മുകളിൽ വ്യാളി തുടങ്ങിയ പല രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. വരാഹം, ത്രിവിക്രമൻ ഇങ്ങനെ വിഷ്ണുവിൻ്റെ പല അവതാരങ്ങളിതിൽ കാണാം. വരാഹത്തിനൊപ്പം ചാലൂക്യരുടെ രാജചിഹ്നവും കൊത്തിയിരിക്കുന്നു. ഈ ഗുഹയും ഏകദേശം ഒന്നാമത്തെ ഗുഹ പോലെയുള്ള രൂപകൽപ്പനയും അളവുകളും ഉള്ളതാണ്, ഹരിഹര, അർദ്ധനാരീശ്വരൻ, മഹിഷാസുരമർദ്ദിനി, ദ്വിബാഹു ഗണപതി, സ്കന്ദൻ എന്നിവരുടെ ശില്പങ്ങൾ ഇവിടെയുണ്ട്. പടിഞ്ഞാറു ഭാഗത്തെ വിശാലമായ ഗുഹയിൽ സ്കന്ദന്റെ ശില്പം കാണാം.
പലനിറങ്ങളിലുള്ള പാറകളാണ് മൂന്നാമത്തെ ക്ഷേത്രത്തിൻ്റെ ആകർഷണം. ചുവപ്പും തവിട്ടും പച്ച കലർന്ന നീലയും നിറമുണ്ട് പാറകൾക്ക്. ഇവിടെയും അനേകം തൂണുകൾ കാണാനുണ്ട്. ഇതും വിഷ്ണു ക്ഷേത്രമാണ്. അനന്തനുമേൽ ഇരിക്കുന്ന വിഷ്ണു. നാലു കൈകളുള്ള വരാഹത്തിന്റെ ചിത്രം ഇവിടെയും കൊത്തിയിട്ടുണ്ട്. ഈ ഗുഹയ്ക്കു മാത്രമാണ് കൃത്യമായ കാലഗണന രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ കണ്ടെത്തിയ ഒരു ശിലാശാസനം, മംഗളേശൻ ശകവർഷം 500-ൽ ഇവിടെ ഒരു ശ്രീകോവിൽ സമർപ്പിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. പഴയ കന്നഡ ഭാഷയിൽ എഴുതിയ ഈ ശാസനം, ക്ഷേത്രങ്ങളെ ആറാം നൂറ്റാണ്ടിലേതായി നിർണ്ണയിക്കാൻ സഹായിച്ചു. ഇത് ഈ ഗുഹയെ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഹിന്ദു ഗുഹാക്ഷേത്രമായി കണക്കാക്കാൻ സഹായിച്ചു.
നാലാമത്തെ ഗുഹാക്ഷേത്രമാണ് ഏറ്റവും ചെറുത്. ഏഴും എട്ടും നൂറ്റാണ്ടുകൾക്കിടയ്ക്ക് പണിത ജൈന ക്ഷേത്രം. ആദ്യ ജൈന തീർത്ഥാകരനായ ആദിനാഥന്റെ പ്രതിഷ്ഠ ഇവിടെയുണ്ട്. കൂടാതെ ഏഴാമത്തെ ജൈനനായ സുപർഷവന്ദനയുടെയും 24 ജൈന തീർത്ഥങ്കരരുടെയും പ്രതിഷ്ഠകളുണ്ട്.
ഗുഹകൾ കണ്ട് പടികൾ ഇറങ്ങി അല്പം നടന്നാൽ ഒരു തടാകം കാണാം. ഇതാണ് അഗസ്ത്യ തീർത്ഥം എന്നറിയപ്പെടുന്ന അഗസ്ത്യ തടാകം. അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ പവിത്ര തടാകത്തിലെ ജലത്തിന് ചികിത്സാ ഗുണളുണ്ട് എന്നു വിശ്വസിക്കപ്പെടുന്നു. എന്നിട്ടും അതിൻ്റെ ഓരത്ത് കിടക്കുന്നുണ്ട്, കാലിയായ പ്ലാസ്റ്റിക് കുപ്പികൾ, പഴംതുണികൾ, ഉപയോഗം കഴിഞ്ഞ ഭക്ഷണസാധനങ്ങളുടെ പാക്കറ്റുകൾ..!
– തുടരും…






സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ആയിരുന്നു.