ഉടൽ/വിശാഖ് എം. എസ്. എഴുതിയ കഥ

Udal-Short story by Vishak M.S.


LITERATURE


/


STORY

Vishak M.S.
Vishak M.S.
Author

Udal-Short story by Vishak M.S.

ഉടൽ

പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ആ പെൺകുട്ടി പെട്ടെന്ന് കാറിലേക്ക് കയറി. അഭിഷേക് ഓടിയെത്തിയപ്പോഴേക്കും അവൾ അവനിൽ നിന്നും അകന്നു തുടങ്ങിയിരുന്നു. ആ ദിവസം സിറ്റി മുഴുവൻ ഒരു ദാഹത്തോടെ അഭിഷേക് അവളെ തിരഞ്ഞു നടന്നു. 

“എനിക്കിനി വയ്യ അഭീ…”
പിനാക്കിൾ ലൈറ്റ് ഹൗസിന്റെ കോണിപ്പടിയുടെ ആറാം വളവ് കയറിയപ്പോഴേക്കും നിള കിതച്ചു കൊണ്ട് പടികളിലൊന്നിൽ ഇരിപ്പുറപ്പിച്ചു.

“ശ്ശേ… ഇത്രേയുള്ളോ നീ?” അഭിഷേക് തിരികെ ഇറങ്ങി അവളെ കളിയാക്കിക്കൊണ്ട് ഒപ്പമിരുന്നു.

“ഏയ് താഴേക്ക് നോക്കല്ലേ, തലചുറ്റും.” കിതപ്പ് മാറ്റാനായി നെഞ്ചു തടവിക്കൊണ്ട്, താഴേക്ക് നോക്കാനൊരുങ്ങിയപ്പോൾ അഭിഷേക് നിളയുടെ മുഖം തന്റെ നേർക്ക് തിരിച്ചു.

“നമുക്ക് തിരിച്ചു പോയാലോ?” നിളയ്ക്ക് അപ്പോൾ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

“തിരിച്ചു പോവാനോ, അതിനാണോ ഇങ്ങട്ട് കെട്ടിയെടുത്തത്. നോക്ക്, നിന്റെ വല്ല്യ ആഗ്രഹല്ലായിരുന്നോ ഇവിടെ വരണോന്നുള്ളത്. ദാ, ഈ ലൈറ്റ് ഹൗസിന്റെ ഏറ്റവും മുകളിലെത്തിയാൽ ഈ സിറ്റിയും നീണ്ടു നിവർന്നു കിടക്കുന്ന കടലുമൊക്കെ കണ്ടൂടെ. നീ പറഞ്ഞിട്ടല്ലേ ഇല്ലാത്ത സമയം ഉണ്ടാക്കി ഞാനിന്ന് വന്നത്.” നിളയുടെ നെറ്റിയിലേക്ക് നിര തെറ്റി വീണ ഒന്ന് രണ്ട് മുടിയിഴകൾ ഒതുക്കിക്കൊണ്ട് അഭിഷേക് ആദ്യം തോന്നിയ ദേഷ്യത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചു.

“എടാ എനിക്കെന്തോ… പിരീഡ്സിന്റെ ആണെന്ന് തോന്നുന്നു…” നിള അഭിഷേകിനെ നിസ്സഹായതയോടെ നോക്കി.

“പിരീഡ്സ്… കോപ്പാണ്, നിന്റെ ദേഹത്ത് ഞാൻ ഒരിക്കലും തൊടരുത് അത്രയല്ലേ ഉള്ളൂ. വാ പോവാം” അഭിഷേക് പടികൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ നിളയും പിന്നാലെ എഴുന്നേറ്റു.

“അഭീ… ഞാനൊന്ന് പറയട്ടെ.” നിലത്തേക്ക് ഊർന്നു വീണ സാരിത്തലപ്പിൽ ചവിട്ടി നിള മുന്നിലേക്ക് വീഴാനൊരുങ്ങിയെങ്കിലും അഭിഷേക് അത് കൂട്ടാക്കാതെ ധൃതിയിൽ പടികളിറങ്ങി കാറിനടുത്തേക്ക് നടന്നു.

സിറ്റിയിലെ രണ്ടാമത്തെ സിഗ്നലിൽ എത്തിയപ്പോൾ നിള അഭിഷേകിന്റെ ഇടത് കൈയിലേക്ക് കൈ ചേർക്കാനൊരുങ്ങി. അപ്പോൾ അവൻ നിയന്ത്രണമില്ലാതെ പൊട്ടിത്തെറിച്ചു.

“കൈയ്യെടുക്കെടി പുല്ലേ…” നിള അവനെ നോക്കി കണ്ണ് നിറച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

“നിന്റെ ഏതെങ്കിലും ആഗ്രഹം ഞാൻ സാധിച്ചു താരാതിരുന്നിട്ടുണ്ടോ. എന്റെ ഈ ഒരു ഇഷ്ടം പോലും കണ്ടില്ലെന്ന് നടിക്കുന്ന നിന്നോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.” അഭിഷേക് അതേ ദേഷ്യത്തിൽ തന്നെ തുടർന്നും സംസാരിച്ചു.

“അഭീ… കല്യാണത്തിന് മുൻപ് എനിക്കത് പറ്റൂന്ന് തോന്നണില്ലെടാ.” നിളയുടെ വാക്കുകളൊന്നും കേൾക്കാതെ അഭിഷേക് വേഗത്തിൽ ഓരോ ഗിയറും വളരെയധികം ദേഷ്യത്തോടെ ഷിഫ്റ്റ്‌ ചെയ്തു കാർ മുന്നോട്ടു പായിച്ചു. ഹോസ്റ്റലിന് മുന്നിൽ ഇറക്കിയ ശേഷം അവൾക്ക് മുഖം കൊടുക്കാതെ തന്നെ അഭിഷേക് വീണ്ടും അവിടെ നിന്നും മുന്നോട്ടേക്ക് നീങ്ങി.

ആ ദിവസത്തിന്റെ അമർഷം കടിച്ചമർത്താൻ ആകാശ് ബാറിലെ രണ്ട് ലാർജടിച്ചു പുറത്ത് ഇറങ്ങിയപ്പോഴാണ് മനീഷ് മുന്നിൽ വന്നു പെട്ടത്.

“അല്ല… ആരിത്. നല്ല ഫോമിലാണല്ലോ. സന്തോഷം പ്രമാണിച്ചോ? അതോ സങ്കടം പ്രമാണിച്ചോ?”

രാവിലെ മുതൽ ഉള്ളിൽ കുമിഞ്ഞു കൂടിയ സങ്കടം അഭിഷേക് പിടിവിട്ട പോലെ മനീഷിനോട് തുറന്നു പറഞ്ഞു.

“അല്ലെടാ അഭീ, രണ്ടാഴ്ച മുൻപ് നിങ്ങള് സരോവരത്തു പോയപ്പഴും അവള് ഇത് തന്നല്ലേ പറഞ്ഞെ. അവൾക്ക് മാത്രം മാസത്തിൽ രണ്ട് തവണയൊക്കെ പിരീഡ്സ് ഉണ്ടോടെ?”

മനീഷ് തന്നെ പരിഹസിച്ചതാണെന്ന് മനസ്സിലായെങ്കിലും അഭിഷേക് ഒന്നും തന്നെ മറുപടി പറഞ്ഞില്ല.

“സരോവരം പാർക്കിലൊക്കെ പോയിട്ടും ഒന്നും തോന്നാത്ത ഒരുത്തിയാണല്ലോടെ നിന്റെ കാമുകി. ശരിക്കും അവള് പെണ്ണ് തന്നെ ആണോ അളിയാ. പക്കാ ഫ്രോഡ്, നിന്റെ കൈയിലെ ക്യാഷ് തന്നെ അവൾക്ക് മുഖ്യം. നീ ആഗ്രഹിക്കുന്നത് നിനക്ക് ഈ ജന്മം കിട്ടാനും പോണില്ല. പൊന്ന് മോനേ എസ്‌കേപ്പ് ആയിക്കോ.”

മനീഷ് ബാറിനകത്തേക്ക് നടന്നപ്പോൾ അഭിഷേക് കാറിനരികിൽ തന്നെ കുറേ നേരത്തേക്ക് ഒന്നും മിണ്ടാതെ നിലയുറച്ചു നിന്നു. ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് അവൻ ഫ്ലാറ്റിലേക്കെത്തിയത്. വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഷോക്കേസിലെ നിളയുമൊത്തുള്ള ഫോട്ടോയാണ് അവന്റെ കണ്ണിലേക്ക് ആദ്യം വന്ന് പതിച്ചത്. പിടിച്ച് നിർത്താനാവാത്ത ദേഷ്യത്തോടെ അത് കൈയിലെടുത്തു നിലത്തേക്കെറിഞ്ഞ ഉടൻ അഭിഷേക് ബെഡ്റൂമിലേക്കു കയറി വാതിലടച്ചു. ബെഡിലേക്ക് വലിച്ചെറിഞ്ഞ ഫോണിൽ അപ്പോൾ നിളയുടെ ഫോൺ കോളുകൾ വന്നു നിറയുകയായിരുന്നു.

ആ ദിവസത്തിന്റെ അന്ത്യത്തിന് ശേഷം പിറ്റേന്ന് രാവിലെ തന്നെ അഭിഷേക് നിളയുടെ ഹോസ്റ്റലിലേക്ക് തിരിച്ചു. ഇനിയും ഈ ബന്ധത്തിന്റെ ചേർച്ചയില്ലായ്മയിൽ കടിച്ചു തൂങ്ങാതെ അത് അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു ആ യാത്ര. ഹോസ്റ്റലിന് മുന്നിലെത്തിയപ്പോൾ നിളയുടെ അടുത്ത കൂട്ടുകാരി ഗൗരിയും മറ്റ് രണ്ട് പെൺകുട്ടികളും ഗേറ്റിനടുത്തുണ്ടായിരുന്നു.

“നിളയെ ഒന്ന് വിളിക്കാമോ?” അവർ തമ്മിലുള്ള പ്രശ്നങ്ങൾ ഗൗരി അറിയാതിരിക്കാനായി അഭിഷേക് വരുത്തി തീർത്ത ഒരു ചിരിയോടെയാണ് സംസാരിച്ചത്.

“അവളിവിടെ ഇല്ല.” ഗൗരിയുടെ മറുപടി കേട്ടപ്പോൾ അഭിഷേക് ഒന്ന് സംശയിച്ച ശേഷം വീണ്ടും ചോദിച്ചു.

“എവിടെ പോയി?”

“അവൾക്ക് നല്ല സുഖം ഇല്ല. രാവിലെ വീട്ടീന്ന് അമ്മ വന്ന് കൊണ്ട് പോയതാ. തന്നോട് ഒന്നും പറഞ്ഞില്ലേ?” ഗൗരിയ്ക്ക് അവർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ടാണ് അഭിഷേകിനോട്‌ അങ്ങനെ ചോദിച്ചത്.

ഗൗരിയോട് മറുപടിയൊന്നും പറയാതെ കാറിലേക്ക് കയറിയ അഭിഷേക് മനീഷിന്റെ വീട്ടിലേക്കാണ് പോയത്.

“അവള് നിന്നെക്കാൾ വെളഞ്ഞ വിത്താ, നാട്ടില് വേറെ വല്ലവനേം കിട്ടിക്കാണും.”

മനീഷ് നിളയെ കുറിച്ച് പലപ്പോഴായി പറഞ്ഞിട്ടുള്ള വാക്കുകളുടെ നിഴലിൽ അന്ന് തന്നെ അഭിഷേക് ആലപ്പുഴയിലുള്ള നിളയുടെ വീട്ടിലേക്ക് പുറപ്പെട്ടു. ഒരിക്കൽ മാത്രമേ നിളയുമൊത്തു അവൻ അവിടെ വന്നിട്ടുണ്ടായിരുന്നുള്ളൂ. ചില ഊടുവഴികളൊക്കെ ചുറ്റിത്തിരിയേണ്ടി വന്നെങ്കിലും രാത്രി എട്ട് മണിയോടെ അഭിഷേക് നിളയുടെ വീട്ടിലെത്തി.

വീട് അടഞ്ഞു കിടക്കുകയായിരുന്നു. മുൻവശത്തെ വാതിലിലെ താഴ് കണ്ടപ്പോൾ തന്നെ വീട്ടിൽ ആരുമില്ലെന്ന് അവന് മനസ്സിലായി. കുറച്ചധികം മണിക്കൂറുകൾ കൂടി അവിടെ ചിലവഴിച്ച ശേഷം തിരികെ പോരുമ്പോൾ അഭിഷേക് നിളയുടെ നമ്പർ ഡയൽ ചെയ്തു. സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

തിരികെ ഫ്ലാറ്റിലെത്തിയെങ്കിലും അഭിഷേക് വല്ലാതെയൊന്ന് പിടഞ്ഞു. ഇടയ്ക്കിടെ മൊബൈൽ കൈയിലെടുത്തു നിളയുടെ കോൾ വന്നിട്ടുണ്ടോ എന്ന് പരതി. പിന്നീടുള്ള രണ്ട് ദിവസങ്ങളിലും അവളുടെ ഹോസ്റ്റൽ പരിസരത്ത് പലപ്പോഴായി അവൻ എത്തിയെങ്കിലും നിളയെ കുറിച്ച് മാത്രം ഒന്നും അറിയാൻ സാധിച്ചില്ല.

Maraviyude Kariyilapadam by Valsala Nilambur
മറവിയുടെ കരിയിലപാടം – വത്സല നിലമ്പൂർ എഴുതിയ ചെറുകഥ

അവളുടെ അസാന്നിധ്യത്തിലെ ഒൻപത് മാസം തള്ളി നീക്കിയപ്പോഴേക്കും അഭിഷേക് ഒരു വിഷാദരോഗിയെപ്പോലെ ക്രമം തെറ്റിയ ജീവിതത്തിലേക്ക് ഇറങ്ങി തുടങ്ങിയിരുന്നു. അങ്ങനെയുള്ള ഒരു ദിവസത്തിന്റെ വൈകുന്നേരത്തിൽ നിളയുടെ ഓർമ്മകളുടെ അസ്വസ്ഥതപ്പെടുത്തലിലേക്ക് വീണപ്പോൾ അവൻ കാറെടുത്ത് പുറത്തേക്കിറങ്ങി. അവർ സ്ഥിരം കണ്ടുമുട്ടാറുള്ള കോഫീ ഷോപ്പിനരികിലേക്ക് കാർ പാർക്ക് ചെയ്തപ്പോഴാണ് അഭിഷേക് ഒരു ഞെട്ടലോടെ മുന്നിലെ കാഴ്ചയിലേക്ക് കണ്ണ് കുരുങ്ങി നിന്ന് പോയത്.

തന്റെ തൊട്ടു മുന്നിലെ കാറിനരികിലേക്ക് നിളയെ പോലെ ഒരു പെൺകുട്ടി നടന്നെത്തിയത് കണ്ട് അഭിഷേക് കാറിൽ നിന്നും വേഗം തന്നെ പുറത്തിറങ്ങി.

“നിളാ…”

പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ആ പെൺകുട്ടി പെട്ടെന്ന് കാറിലേക്ക് കയറി. അഭിഷേക് ഓടിയെത്തിയപ്പോഴേക്കും അവൾ അവനിൽ നിന്നും അകന്നു തുടങ്ങിയിരുന്നു. ആ ദിവസം സിറ്റി മുഴുവൻ ഒരു ദാഹത്തോടെ അഭിഷേക് അവളെ തിരഞ്ഞു നടന്നു. കണ്ണിലേക്ക് ഇരുട്ട് കയറി തുടങ്ങിയപ്പോഴാണ് അവൻ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിയത്. തീരാത്ത പരവേശത്തോടെ ബെഡിലേക്ക് വീണപ്പോൾ അവൻ തളർന്നു കണ്ണുകളടച്ചു പോയി. അപ്പോൾ ഉറക്കം വന്നു മൂടിയ അവനെ തേടി ഒരിക്കൽ കൂടി നിളയുടെ ഫോൺ കോൾ വന്നു.

“അഭീ…”

“നിളാ… നീ എവിടാ? എനിക്ക് നിന്നെ ഒന്ന് കാണണം.” അഭിഷേക് ഒരു ധൃതിയോടെ ഫോണെടുത്തു സംസാരിച്ചു തുടങ്ങി.

“എനിക്കും നിന്നെയൊന്ന് കാണണം അഭീ. നാളെ ഇവനിംഗ് ലൈറ്റ് ഹൗസ് വരെ ഒന്ന് വാരാമോ?”

“വരാം.” അഭിഷേക് പറഞ്ഞു തീരും മുൻപ് നിളയുടെ കോൾ കട്ടായി.

പിറ്റേന്ന് വൈകുന്നേരം അഭിഷേക് ലൈറ്റ് ഹൗസിന് മുന്നിലെത്തിയപ്പോൾ അവിടെ ഒരു കാർ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അഭിഷേകിന്റെ വണ്ടി അവിടേക്ക് വന്ന് നിന്നപ്പോൾ നിളയോട് രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടി കാറിൽ നിന്നും പുറത്തേക്കിറങ്ങി. ഒൻപത് മാസങ്ങൾക്ക് മുൻപ് അവസാനമായി അഭിഷേകും നിളയും അവിടേക്ക് എത്തിയ ദിവസം അവൾ ധരിച്ചിരുന്ന വയലറ്റ് സാരിയായിരുന്നു ആ പെൺകുട്ടിയുടെയും വേഷം.

മുൻവശത്തെ മുടി പകുതിയോളം കൊഴിഞ്ഞ, കവിളുകൾ മുഖത്തോട് ചേർന്നൊട്ടിയ ആ പെൺകുട്ടി അഭിഷേകിനരികിലേക്ക് എത്തിയപ്പോൾ അവൻ ചെറുതായൊന്ന് ഭയപ്പെട്ടു.

“അഭീ… ഇത് ഞാനാടാ നിന്റെ നിള.”

അപ്പോൾ അഭിഷേകിന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞുപോയ പോലെ അവനൊന്ന് കുലുങ്ങി.

“നിന്നേം പറ്റിച്ചിട്ട് വേറെ ഒരുത്തന്റെ കൂടെ പോയി കാണൂന്ന് വിചാരിച്ചല്ലേടാ മണ്ടാ.” നിള വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്.

“നിളാ… നിനക്കിത് എന്താ…” അവളെ മസ്സിലാക്കിയപ്പോൾ അഭിഷേകിന്റെ ഹൃദയം ആയിരം നുറുങ്ങായി പൊടിഞ്ഞു തുടങ്ങി.

“അന്ന് നമ്മൾ ഇവിടെ വന്നില്ലാരുന്നോ. അന്ന് എനിക്ക് പിരീഡ്സിന്റെ പെയ്ൻ അല്ലാരുന്നെടാ. ഹോസ്പിറ്റലിൽ പോയപ്പോഴല്ലേ സംഗതി പിടി കിട്ടിയത്. ഡോക്ടർമാർ എന്റെ പെയിനിന് ക്യാൻസർന്ന് ഒരു പേരിട്ടിങ്ങു തന്നു.”

പറഞ്ഞു നിർത്തിയ ശേഷം നിള വല്ലാതെ പൊട്ടിച്ചിരിച്ചു. അവൾ ഇതിന് മുൻപ് ഇതുപോലെ ചിരിച്ചിട്ടില്ല. ഉള്ളിലേക്ക് ആരോ മുള്ളുകളാൽ കുത്തിനോവിക്കുന്ന വേദനയിൽ അഭിഷേക് ഉരുകാൻ തുടങ്ങിയപ്പോൾ നിള അവന്റെ കൈയിലേക്ക് കൈ ചേർത്തു പിടിച്ചു. അവളുടെ കൈവെള്ളകൾ അത്രമേൽ മൃദുലമായിരുന്നു. എന്നാൽ ഇപ്പോൾ എന്തോ ഒരു പരുത്ത പ്രതലത്തിൽ കൈ പതിപ്പിച്ച പോലെ അഭിഷേകിനു തോന്നി. എങ്കിലും അവൻ ആ കൈകൾ മുറുകെ പിടിച്ചു.

“വാ നമുക്ക് മുകളിലേക്ക് കയറിയാലോ. ഇന്നെനിക്ക് ഈ സിറ്റി ഫുൾ കാണണം. ഇനി ഒരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ.” ഒരു നേർത്ത ചിരിയോടെ നിള അഭിഷേകിനൊപ്പം ഓരോ പടികളും കയറി മുകളിലേക്ക് നടന്നു.

“എനിക്കിനി വയ്യ നിളാ…” അഭിഷേകിന്റെ കാലുകൾക്ക് ഉറപ്പില്ലാതെ പതറി.

“കൊള്ളാം, ഇത് ഇപ്പോ നീ എന്നെ ഇമിറ്റേറ്റ് ചെയ്യുവാണോ. വന്നേ വന്നേ… ഇന്ന് നമ്മൾ മുകളിൽ കയറിയിരിക്കും.” നിളയെ ഒരിക്കൽ പോലും അഭിഷേക് ഇത്രയും ഉത്സാഹത്തോടെ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ അവന്റെ നെഞ്ച് കൂടുതലായി പരിഭ്രമിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവർ രണ്ടാളും ലൈറ്റ് ഹൗസിന് മുകളിലെത്തി.

“അഭീ… എന്ത് രസാ ഇവിടുന്ന് താഴേക്ക് നോക്കാൻ.” നിള കൗതുകത്തോടെ അഭിഷേകിനരികിലേക്ക് പറ്റിച്ചേർന്നു നിന്നു.

“അഭീ… എനിക്കൊരു ആഗ്രഹം ഉണ്ട്.”

അഭിഷേക് നിളയുടെ കണ്ണുകളിലേക്ക് നോക്കി. അപ്പോൾ അവ വളരെ സുന്ദരമായി വികസിച്ചിരുന്നു.

“എന്നെ ഒന്ന് ഹഗ്ഗ് ചെയ്യാമോ?” നിള അഭിഷേകിലേക്ക് കൂടുതൽ ചേർന്നു നിന്നു.

“മോളേ… ഞാൻ…”

ആ നിമിഷം അഭിഷേകിന്റെ ഹൃദയത്തിൽ നിന്നും ഒരു തീരാവേദന പുറത്തേക്ക് ഒഴുകിയിറങ്ങി. നിളയെ തന്റെ നെഞ്ചോട് ചേർത്തപ്പോൾ അവന്റെ കൈത്തണ്ടയിലേക്ക് അവളുടെ തലയോട്ടിയിൽ പറ്റിപ്പിടിച്ചിരുന്ന കുറച്ച് കുറ്റിമുടികൾ കുത്തിയിറങ്ങി വേദനിപ്പിച്ചു.

ഒരിക്കൽ അവളുടെ ഇടതൂർന്ന മുടിയിഴകളിൽ നിന്നുള്ള കാച്ചെണ്ണയുടെ ഗന്ധം അവനെ വല്ലാതെ ത്രസിപ്പിച്ചിരുന്നു. ആ സ്ഥാനമാണ് ഇപ്പോൾ കരുണയില്ലാത്ത പുണ്ണും പഴുപ്പും കൈയ്യേറിയിരിക്കുന്നത്.

അപ്രതീക്ഷിതമായ ആ നിമിഷത്തിൽ നിള അഭിഷേകിൽ നിന്നും ഒന്ന് പിടി അയച്ച ശേഷം അവന്റെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു. താൻ ഒരുപാട് നാൾ അവളിൽ നിന്ന് ആഗ്രഹിച്ച ചുംബനത്തിന്റെ മധുരത്തെക്കാൾ ഒരു നീറ്റലായിരുന്നു അവനപ്പോൾ അനുഭവപ്പെട്ടത്. നിർവൃതിയുടെ ഉപ്പുരസം നുണഞ്ഞ് അവർ കുറച്ചു നിമിഷത്തേക്ക് ഒരു പ്രണയകാലത്തെ ഓർത്തെടുത്തു.

“നീ ഇത് ആഗ്രഹിച്ചിരുന്നില്ലേ? എനിക്കന്ന് പേടിയായിരുന്നെടാ…” നിളയുടെ കണ്ണുകൾ ഒരു കടൽ പോലെ കലങ്ങി മറിഞ്ഞു.

പ്രണയത്തിന്റെ തീവ്രതയിൽ നിള അവന് വേണ്ടി ആദ്യമായി ബ്ലൗസിന്റെ ഹുക്ക് അഴിക്കാൻ തുടങ്ങിയപ്പോൾ അഭിഷേക് അവളുടെ കൈകളെ വിലക്കി.

“ഇനിയിത് ആർക്ക് വേണ്ടിയാടാ. എന്റെ ജീവിതം ഇന്ന് ഈ ഭൂമിക്കും ആകാശത്തിനും ഇടയിൽ തീരില്ലേ. ഇതിന്റെ മധുരം ഊറിക്കുടിക്കാൻ നമുക്കിനി ഈ ജന്മത്തിൽ ഒരു കുഞ്ഞുണ്ടാവില്ലല്ലോ അഭീ…” നിള അപ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയി.

എന്നെങ്കിലുമൊരിക്കൽ പ്രണയത്തോടെ ലാളിക്കാനായി കാത്തു വെച്ച രഹസ്യത്തിലേക്ക് അവൻ നിറകണ്ണോടെ നോക്കിയപ്പോൾ അവളുടെ ശരീരത്തിന്റെ വേദന അവന് തിരിച്ചറിയാൻ കഴിഞ്ഞു. നിറഞ്ഞു തുളുമ്പിയ മാറിടങ്ങളുണ്ടായിരുന്ന തന്റെ കാമുകിയുടെ നെഞ്ചിലേക്ക് കാലം അവയെ നീരുവറ്റിയ രണ്ട് മാംസകഷ്ണങ്ങളാക്കി അവശേഷിപ്പിച്ചു കളഞ്ഞു. വാരിയെല്ലിനോട് പറ്റിച്ചേർന്നു പോയ ആ സൗന്ദര്യത്തിലേക്ക് അഭിഷേക് മുഖമർത്തി ഉറക്കെ ഉറക്കെ നിലവിളിച്ചു. കീറിമുറിക്കുന്ന വേദനയിലും നിളയ്ക്ക് ആ പഴയ കാമുകിയുടെ വേഷം അഴിച്ചു വെയ്ക്കാൻ സാധിച്ചില്ല.

വിരാമമിട്ട് നിർത്തിയ അവരുടെ പ്രണയത്തെ വലംചുറ്റി കുങ്കുമം വാരിയെറിഞ്ഞ ചക്രവാളത്തിലേക്ക് ആ ദിവസത്തിലെ സൂര്യൻ ഒളിക്കാനായി തിടുക്കം കൂട്ടിയപ്പോൾ അവൾ മാത്രം അവസാന ശ്വാസത്തോടെ കണ്ണുകളടച്ചു അനന്തതയിലേക്ക് ഉറങ്ങി തുടങ്ങി.

അപ്പോൾ ഭൂമിയിലെ കടലിൽ നിന്നും ഉയർന്നു പൊങ്ങിയ ഒരു ഇളം കാറ്റിൽ അവളുടെ രണ്ട് മുടിയിഴകൾ അവന്റെ നെഞ്ചിലേക്ക് കൊഴിഞ്ഞു വീണു. അവരപ്പോൾ ഒരു ശൂന്യതയിലേക്ക് ലയിച്ചു പോയി കഴിഞ്ഞിരുന്നു.

വിശാഖ് എം. എസിന്റെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Mannira-Story by B. Asok Kumar
മണ്ണിര – ബി. അശോക് കുമാർ എഴുതിയ നർമ്മകഥ

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹


Join with us


Whatsapp


Facebook


Twitter


Youtube

Leave a Reply

Your email address will not be published. Required fields are marked *

Copyright©2025Prathibhavam | CoverNews by AF themes.