
പ്രപഞ്ചത്തോളം വളരുന്ന മനുഷ്യർ
‘സ്വന്തം ഭക്ഷണത്തിൽ തന്നെ കിടന്നു പുളഞ്ഞ്, ജീവിതം ആസ്വദിക്കുന്ന പുഴു. ആ പുളച്ചിൽ കണ്ടാൽ കൊതി തോന്നും. അത്രയ്ക്ക് സന്തോഷമൊന്നും ഒരിക്കലും മനുഷ്യനില്ല.’ ആന ഡോക്ടറുടെ പ്രപഞ്ചവും പ്രകൃതിയും എത്രമാത്രം വലുതും വിപുലവുമാണെന്ന് ഈ വാക്കുകൾ പറയാതെ പറയുന്നു.
കാടിനെയറിയാൻ ഇറങ്ങിപ്പുറപ്പെടുന്ന സാഹസിക യുവത്വത്തിന് അമൃതവർഷമാണ് കൊമ്പന്റെ ചിന്നംവിളി. വൻ ചെവികളാം പുള്ളി സ്വാതന്ത്ര്യപത്രം വീശി സഞ്ചരിക്കുന്ന ഈ സാഹസിയെ നേരിട്ടു കണ്ടാൽ അത് സാഫല്യദായകം.
ആഘോഷത്തിന്റെ അതിരുകൾ കടക്കുമ്പോൾ, നിറഞ്ഞ ബിയർ കുപ്പികൾ ഒഴിയുമ്പോൾ യുവത്വം പക്ഷേ കാടിന്റെ കന്യകാത്വം ഭേദിക്കും. അടവിയുടെ സ്വച്ഛതകളിൽ അവർ വിഷം ഛർദ്ദിക്കും. തലയ്‌ക്കു മുകളിൽ അനുഗ്രഹിക്കാൻ പൊന്തി നിൽക്കുന്ന മലമുടികളെ അവർ തെറി പറയും. ഓരോ കാട്ടുമൃഗത്തെയും അവർ അപമാനിക്കും. മാനുകളെ കല്ലെടുത്തെറിഞ്ഞോടിക്കും. കുരങ്ങുകൾക്ക് ഉപ്പോ മുളകുപൊടിയോ നിറച്ച പഴങ്ങൾ കൊടുക്കും. ആനയെ കണ്ടാൽ വാഹനങ്ങളുടെ ഹോൺ ഉച്ചത്തിൽ മുഴക്കി ഓടിക്കാൻ ശ്രമിക്കും. ഇതാണ് യഥാർത്ഥ മലയാളി വിനോദസഞ്ചാരി.
നുരയുന്ന ആഘോഷങ്ങൾക്കൊടുവിൽ ഭഞ്ജിക്കപ്പെടുന്ന കാനനനിശബ്ദതയുടെയും പുതുതലമുറയ്‌ക്കന്യമായ സമർപ്പിത ജീവിതത്തിന്റെയും കഥയാണ് ‘ആനഡോക്ടർ’ എന്ന നോവലിൽ ജയമോഹൻ വിവരിക്കുന്നത്.
ആനഡോക്ടർ യഥാർത്ഥത്തിൽ ജീവിച്ചിരുന്നയാളാണ്. ഡോ. കെ. എന്നറിയപ്പെടുന്ന ഡോ. വി. കൃഷ്ണമൂർത്തി. തമിഴ്‌നാട്ടിലറിയപ്പെടുന്ന മൃഗഡോക്ടറും വനസംരക്ഷകനുമായിരുന്ന അദ്ദേഹം രണ്ടായിരത്തിരണ്ടിൽ അന്തരിച്ചു. ചത്തുവീഴുന്ന ഓരോ ആനയെയും പോസ്റ്റുമോർട്ടം നടത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അതിനായി പോരാടി വിജയിച്ചു. കേരളത്തിലും തമിഴ്നാട്ടിലും മരിക്കുന്ന ആനകളിൽ പകുതിയോളവും ആനവേട്ടക്കാരുടെ ഇരകളായിരുന്നെന്ന് അദ്ദേഹത്തിനു മനസിലായത് അവയെ പോസ്റ്റു മോർട്ടം നടത്തിയപ്പോഴാണ്.
ചില ഇംഗ്ളീഷ് പത്രങ്ങളുടെ താളുകളിൽ ഒറ്റക്കോളത്തിലൊതുങ്ങി അദ്ദേഹത്തിന്റെ ചരമവാർത്ത. പക്ഷേ, ജയമോഹൻ അദ്ദേഹത്തെ അനശ്വരനാക്കിത്തീർത്തിരിക്കുന്നു. ഡോ. കെ. ജീവിച്ചിരുന്നെങ്കിൽ ഇതനുവദിക്കുമായിരുന്നോ എന്ന് സംശയമുണ്ട്. ബഹുമതികളെയും അംഗീകാരങ്ങളെയും നിസംഗതയോടെ കണ്ടിരുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹമെന്നതു കൊണ്ടാണത്.
അദ്ദേഹത്തിന് പത്മശ്രീ നേടിക്കൊടുക്കാനായി സുഹൃത്തുക്കൾ നടത്തുന്ന ശ്രമം നോവലിൽ വിവരിച്ചിട്ടുണ്ട്.
‘‘എടോ ഈ ബ്രഹ്മശ്രീ വച്ചു കൊണ്ട് ഈ കാട്ടിൽ ഞാൻ എന്തെടുക്കാനാണ്. കാട്ടിൽ പോയി കാണുന്നവരോടൊക്കെ നീ എന്നെ ബഹുമാനിക്കണം. ഞാൻ നിന്നേക്കാൾ വലിയവനാണ്. ബ്രഹ്മശ്രീയൊക്കെ കിട്ടിയിട്ടുണ്ട് എന്നു പറയണോ.’’ ഇതായിരുന്നു ഡോ. കെ.
പുഴുത്ത കാലുമായി ആനകൾ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു. അവിശ്വസനീയമായിരിക്കും ഈ കാഴ്ച. പക്ഷേ, കാടിന്റെ പരിശുദ്ധി പോലെ പച്ചയായ സത്യം. വിനോദസഞ്ചാരം കൊടുമുടി കയറുമ്പോൾ യുവത്വം വലിച്ചെറിയുന്ന ബിയറുകുപ്പികളാണ് പലപ്പോഴും ആനയുടെ ജീവനെടുക്കുന്നത്. പൊട്ടിയ ബിയറു കുപ്പിയുടെ മൂട് പരന്നതായതുകൊണ്ട് അത് നേരെ കിടക്കും. ആന ചവിട്ടുമ്പോൾ കാലിൽ കുത്തിക്കയറും. നടക്കുമ്പോൾ അത് മാംസത്തിനുള്ളിലെത്തും. നീരുവച്ച് വീർത്തകാലുമായി ആന നടക്കും. പിന്നെ ചീഞ്ഞു പുഴുവരിക്കും. ഭക്ഷണം കഴിക്കാനാവാതെ ഭ്രാന്തമായ ചുവടുകളോടെ അത് അലഞ്ഞു നടക്കും. ദിവസങ്ങൾക്കുശേഷം മുട്ടുകുത്തി പ്രകൃതിയുടെ മടിയിലേക്ക് ചായും. നരന്റെ തോക്കുകൾ പോലെ തന്നെ ചെയ്തികളും ഉയിരെടുക്കുമ്പോൾ ആ കരിവീരൻ ചിന്നം വിളിക്കും.
‘ദ്യോവിനെ വിറപ്പിക്കുമാവിളി
മണിക്കോവിലിൽ മയങ്ങുന്ന
മാനവരുടെ ദൈവം കേൾക്കില്ല, എന്നാൽ
പുത്രസങ്കടം സഹിയാത്ത
സഹ്യന്റെ ഹൃദയത്തിൽ അതു
ചെന്നു മാറ്റൊലികൊള്ളും.’ എന്നാണ് വൈലോപ്പിള്ളി പറഞ്ഞത്.
പുഴുവരിച്ച കാലുമായി നടന്ന നിരവധി ആനകളെ ഡോ. കെ. സുഖപ്പെടുത്തിയിട്ടുണ്ട്. ചില ആനകൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് അദ്ദേഹത്തിന്റെ അടുത്തെത്തുന്നത്. രണ്ടുദിവസം കൊണ്ട് നൂറു കിലോമീറ്റർ ആന നടക്കും. പക്ഷേ വർഷങ്ങൾക്ക് മുമ്പുള്ള ഓർമ്മ വച്ച് കിലോമീറ്ററുകൾ താണ്ടി ആന ഡോക്ടറുടെ അടുത്തെത്തുക. അവിശ്വസനീയതയെ സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സേവന തത്പരതയുടെ ഉദാത്ത മാതൃക കൊണ്ട് ‘ആന ഡോക്ടർ’ വിശ്വസനീയമാക്കുന്നു.
ആനയുടെ കാലിലെ കുപ്പിച്ചില്ല് പുറത്തെടുത്ത്, പുഴുക്കളെ കിള്ളി പുറത്തുകളഞ്ഞ്, മരുന്നു വച്ച് കെട്ടുന്നു. ആനയ്ക്ക് നല്ല പ്രതിരോധമാണ്. അതുകൊണ്ട് അധികം പഴക്കമില്ലാത്ത മുറിവാണെങ്കിൽ രക്ഷപ്പെടും.
പുഴുക്കളെ മനുഷ്യന് അറപ്പാണ്, വെറുപ്പാണ്. ചീയലിന്റെ ഭാഗമാണ് പുഴു. എന്നാൽ ‘പുഴുക്കൾ ഓമനകളാണെന്ന’ പുതിയ ചിന്ത ആനഡോക്ടർ അവതരിപ്പിക്കുന്നു.
‘സ്വന്തം ഭക്ഷണത്തിൽ തന്നെ കിടന്നു പുളഞ്ഞ്, ജീവിതം ആസ്വദിക്കുന്ന പുഴു. ആ പുളച്ചിൽ കണ്ടാൽ കൊതി തോന്നും. അത്രയ്ക്ക് സന്തോഷമൊന്നും ഒരിക്കലും മനുഷ്യനില്ല.’ ആന ഡോക്ടറുടെ പ്രപഞ്ചവും പ്രകൃതിയും എത്രമാത്രം വലുതും വിപുലവുമാണെന്ന് ഈ വാക്കുകൾ പറയാതെ പറയുന്നു. മുറിവ് വച്ചു കെട്ടാനായി കൈ നീട്ടി കൊടുത്ത മൃഗങ്ങൾ. ഡോക്ടറുടെ മടിത്തട്ടിൽ മയങ്ങുന്ന വന്യജീവികൾ. പാരസ്പര്യത്തിന്റെ, പ്രകൃതി സ്നേഹത്തിന്റെ പുതിയ അനുഭവ തലങ്ങളിലേക്കാണ് ജയമോഹൻ വായനക്കാരനെ കൊണ്ടു പോകുന്നത്.
ഇത് സാധാരണ ലോകത്തിന് അന്യമായ ഫിലോസഫിയാണ്. പണമുണ്ടാക്കുക, കുന്നോളം പണമുണ്ടാക്കുക. അതിനായി എന്തു ക്രൂരകൃത്യവും ചെയ്യുക. അധികാര സ്ഥാനങ്ങളിലും പദവികളിലുമെത്തി പല്ലിളിക്കുക. ഈ മുതലാളിത്ത യുക്തി പേറുന്ന സമൂഹത്തിന് ഡോ. കെയെ പോലുള്ളവരെ മനസിലായെന്ന് വരില്ല.
ഒഴുക്കിനെതിരെ സംസാരിച്ച ഒരു തലമുറയുടെ വേറിട്ട പ്രതീകമാണദ്ദേഹം. സാഹിത്യ ഭംഗി കൊണ്ട് ആന ഡോക്‌ടർ അത്ര മികച്ചതല്ലെന്ന് പറയുന്നവരുണ്ടാകും. ഗഹനമായ വിഷയങ്ങൾ അത് കൈകാര്യം ചെയ്യുന്നില്ല. പക്ഷേ, പ്രകൃതിയെ മനസിലാക്കിയ ഒരു യഥാർത്ഥ ജീവിതത്തിന്റെ ചൂടും ചൂരുമതിലുണ്ട്.
‘നൂറു സിംഹാസനങ്ങൾ’ എന്ന സംഭവകഥയെ വായനക്കാരന്റെ ഹൃദയത്തിൽ കൊളുത്തിപ്പിടിക്കുന്ന വിങ്ങലായി ജയമോഹൻ അവതരിപ്പിച്ചിട്ടുണ്ട്. ആ ശ്രേണിയിൽ തന്നെ ‘ആനഡോക്ടറും’ തലയുയർത്തി നിൽക്കുന്നു.