ജീവിതത്തെക്കുറിച്ചുള്ള മനുഷ്യ സങ്കല്പങ്ങളെയൊക്കെ സൂക്ഷ്മമായി അപഗ്രഥിച്ചു കഴിയുമ്പോൾ അവശേഷിക്കുന്നത് സംശയരഹിതമായ ദുരന്തബോധം മാത്രമാണ്. മനുഷ്യന്റെ ചമയങ്ങളെ- അവയൊക്കെ കാപട്യങ്ങളാണ്- അഴിച്ച് വെച്ചുകഴിയുമ്പോൾ മറ്റൊന്നും അവശേഷിക്കില്ല എന്നതാണ് സത്യം. വിജയൻ ചെറുവല്ലിയുടെ കവിതകൾ പറയുന്നതും ഇതാണ്.
ഈ സത്യാവബോധവും കൊണ്ട് എങ്ങനെ മുന്നോട്ടു പോകാനാണ്? യവനദുരന്ത നാടകകൃത്തുക്കൾ തൊട്ട് നമ്മുടെ കുമാരനാശാനും ജി ശങ്കരക്കുറുപ്പും വരെ ഈ അവബോധം കൊണ്ട് അസ്വസ്ഥരായിരുന്നു. ആശാൻ ഏതു ദുരന്തത്തെയും അതിവർത്തിക്കുന്ന പ്രണയത്തിൽ ആശ്രയം വെച്ചു. ജി കെട്ടുപോകാത്ത ആസ്തിക്യ ബോധത്തിലും. അവർ ജീവിതവും കാവ്യജീവിതവും സഫലമായി മുന്നോട്ടു കൊണ്ടുപോയി.
നാം മഹാ കേമം എന്ന് കരുതുന്ന പ്രതിഭാസങ്ങളുടെ ഉള്ളും പൊള്ളയാണെന്ന് കാണിച്ചുതരുന്നിടത്ത് ചെറുവല്ലിയുടെ ഓരോ കവിതയും തീരുന്നു. കവിയുടെ സർഗാത്മക ദൗത്യം അവസാനിക്കുന്നു. കവിയെ സംബന്ധിച്ച് ഇത് ഏറ്റവും തെളിമയുള്ള സത്യമാണെന്നതുകൊണ്ട് തന്നെ, ആവിഷ്കരിക്കാൻ നന്നേ ഋജുവായ, ലളിതമായ ഭാഷയേ വേണ്ടിവരുന്നുള്ളൂ. ചെറുവല്ലി കവിതകളുടെ അന്തർഭാവം അതിന് അനുയോജ്യമായ രൂപശില്പം സ്വയം കണ്ടെത്തുന്നു.
ഒരുമ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, 65 കവിതകൾ അടങ്ങുന്ന സമാഹാരത്തിന് 200 രൂപയാണ് വില.