പ്രകൃതിയുടെയും മനുഷ്യന്‍റെയും വിവിധ ഭാവങ്ങളുടെ വര്‍ണ്ണചിത്രങ്ങള്‍ ഈ കവിതാഫ്രെയിമില്‍ കോറിയിടാന്‍ കവിക്ക് കഴിഞ്ഞു. ചിറകടിച്ചു പറന്നുപോയ പക്ഷി തന്‍റെ ചിറകില്‍ കോര്‍ത്തു കൊണ്ടുവന്ന ചിത്രങ്ങള്‍… പക്ഷിച്ചിറകുകൊണ്ട് ചായം തേച്ച ഫ്രെയിമുകള്‍…
‘മഴ നനഞ്ഞെത്തുന്ന വാക്ക്’ എന്ന അജിത വി എസിന്‍റെ കവിതാസമാഹാരം വായനയ്ക്ക് പുതുബോധവും ചിന്തയ്ക്ക് വ്യത്യസ്തതയും പകര്‍ന്നുനല്‍കുന്നു. ഓരോ കവിയും വ്യത്യസ്തരാണെന്നും കവിത, കാണാത്ത കാഴ്ചകളെയും കേള്‍ക്കാത്ത ശബ്ദങ്ങളെയും കാണിച്ചുതരുന്നുവെന്നും ബോധ്യപ്പെടുത്തിത്തരുന്നു. ‘മഴ നനഞ്ഞെത്തുന്ന വാക്ക്’ എന്ന കാവ്യസമാഹാരത്തിലെ കവിതകള്‍ പൊതുവേ ചിത്രകലയോട് അടുത്തുനില്‍ക്കുന്നതായും ഭാഷയെ കവി ചിത്രങ്ങളായി വിനിയോഗിക്കുന്നതായും വായനയിൽ അനുഭവപ്പെടുന്നു.
“ഈ കവിതകള്‍ ഒറ്റവായനയില്‍ തളിര്‍ക്കുന്നില്ല” എന്ന് അവതാരികയില്‍ കവി സുധാകരന്‍ ചന്തവിള എഴുതിയത് അര്‍ത്ഥവത്താണ്. ആവര്‍ത്തിച്ചുള്ള വായന അനിവാര്യമാവുന്നത് ദുര്‍ഗ്രഹത കൂടുതലായതിനാലല്ല, ഗഹനതയൊട്ടു കൂടിയതിനാലാണ്. അതിനാല്‍ വീണ്ടും വീണ്ടും വായിക്കുമ്പോൾ ഈ കവിതകൾ കാട്ടിത്തരുന്ന ആഴങ്ങളെ കൂടുതലറിയാന്‍ ഇടവരുന്നു.
കവിതയുടെ വിത്ത് വിതച്ചു തൈയാക്കുക എന്നത് കവികര്‍മ്മം. തളിര്‍പ്പിക്കേണ്ടത് വായനക്കാരന്‍റെ ധർമ്മം. കവിതയെന്ന ഈ വൃക്ഷത്തില്‍ നിന്നുള്ള ഫലം ആസ്വദിക്കണമെങ്കില്‍ മനസ്സ് കൊണ്ട് കവിതയിലൂടെ സഞ്ചരിക്കണം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അടച്ചുവച്ചിരിക്കുന്ന ഫലമല്ല കവിതയുടേത്. ഈ കാവ്യവൃക്ഷം തണലേകിടും, കാറ്റേകിടും, തണുപ്പുമേകിടും ഒപ്പം, ഫലങ്ങളും ചേക്കേറാന്‍ ചില്ലകളും. അതിൽ നിന്നും വായനക്കാര്‍ക്ക് വേണ്ടത് സ്വീകരിക്കാം.
ചിത്രകലയിലും ചലച്ചിത്രത്തിലും ഫോട്ടോഗ്രാഫിയിലും ഫ്രെയിം എന്നത് സുപ്രധാനമായ ഒരു ഘടകമാണ്. രൂപകല്‍പ്പനയുടെയും ചിഹ്നങ്ങളുടെയും കലയാണ് ചിത്രരചന. കവിത ഭാഷയുടെയും. അജിത വി എസിന്‍റെ കവിതകളില്‍ ചാരുതയാര്‍ന്ന വാങ്മയങ്ങളാല്‍ തീര്‍ത്ത കവിതയുടെ ചിത്രകലാ ഫ്രെയിം ദര്‍ശിക്കാം. ഒരുപക്ഷേ കവി ഇത് അറിഞ്ഞുകൊണ്ട് ചെയ്തതാകണമെന്നില്ല.
“കവിത എനിക്ക് കൂട്ടിനെത്തിയത് എങ്ങനെയാണെന്ന് ഇന്നും നിശ്ചയമില്ല. പ്രകൃതിയിലേക്ക് കണ്ണും കാതും തുറന്ന കാലം മുതല്‍ ഒരുതുള്ളി വെളിച്ചംപോലെ അതൊപ്പമുണ്ട്.” “മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കവിത എഴുതിത്തുടങ്ങിയ താന്‍, പിന്നീട് ഒരുപാടുകാലം എഴുത്തൊന്നും ഉണ്ടായില്ല. എഴുതാതിരിക്കുമ്പോഴും കവിത ഒപ്പമുണ്ടായിരുന്നു.” എന്ന് പുസ്തകത്തിന്‍റെ ആമുഖത്തില്‍ കവി എഴുതിയിട്ടുണ്ട്.
“ചുവരിലെ പെയിന്‍റിംഗില്‍
നിന്നൊരു പക്ഷി
കിളിവാതില്‍ കടന്നതാ
ചിറകു നീര്‍ത്തുന്നു”
”നേരമൊട്ടു ചെന്നതും
തിടുക്കപ്പെട്ടെത്തുന്നു പക്ഷി
കാലിൽ കുരുക്കിയൊരു നൂൽക്കെട്ട്
തിരികെ മരത്തിലേക്ക് വിളിച്ചപോൽ…”
(പരിശീലനം).
ചുവരിലെ പെയിന്‍റിംഗ് അഥവാ ജീവിതം എന്ന ഫ്രെയിമില്‍ നിന്നും പക്ഷിയായ കവി ചിറകിട്ടടിച്ചു പറന്നുപോയി, തന്‍റെ സഞ്ചാരവിഹായസ്സില്‍ നിന്നും കവിതകളുമായി ആ ചതുരത്തിനുള്ളില്‍ത്തന്നെ തിരികെയെത്തുന്നു എന്ന് ഈ സമാഹാരത്തിലെ ആദ്യകവിതയായ ‘പരിശീലന’ ത്തില്‍ കവി പറയുന്നു. കവിതയോടുള്ള അദമ്യമായ ബന്ധം മറ്റുപലതിനെക്കാളും വലുതാണെന്നു കരുതുന്ന കവിയുടെ സ്വാതന്ത്ര്യബോധവും കാവ്യദാഹവും ഈ കവിതയില്‍ നിഴലിക്കുന്നുണ്ട്. കാലില്‍ കുരുക്കിയൊരു നൂല്‍ക്കെട്ടിനാല്‍ ജീവിതമാകുന്ന മരത്തിൽ തളച്ചിടാന്‍ ശ്രമിക്കുന്നുവെങ്കിലും കുരുക്കറുത്ത് പക്ഷി എത്തുകയും, പതിയെപ്പതിയെ കുരുക്കിന്‍റെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും കെട്ടടക്കി തന്നിലെ കവിതയുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് ഫ്രെയിമില്‍ അലിഞ്ഞുചേരുന്നതുമായാണ് ‘പരിശീലനം’ അവസാനിപ്പിക്കുന്നതെന്ന് എന്‍റെ വായനയില്‍ മനസ്സിലാവുന്നു. തനിക്ക് കവിതയില്‍ നിന്നും ഒരു വിട്ടുപോകല്‍ ഇല്ലായെന്നും കവിത വിട്ടൊരു മോചനം ആഗ്രഹിക്കുന്നില്ലെന്നും തന്‍റെ സ്വാതന്ത്ര്യം കവിതയില്‍ ആണെന്നും അസന്ദിഗ്ദ്ധമായി കവി പ്രഖ്യാപിക്കുന്നു.
മഴയെക്കുറിച്ചുള്ള രണ്ടുകവിതകള്‍ ഈ സമാഹാരത്തിലുണ്ട്. അതില്‍ ആദ്യത്തേതാണ് ‘ഞാന്‍ (നീ) മഴ’. ഈ കവിക്ക് മഴയോട് എന്താണിത്ര സ്നേഹമെന്നതിന് കവിതയില്‍ ഉത്തരവുമുണ്ട്.
”എന്നിലെ നീയോ
നീയാം ഞാനോ
മഴയായ് പെയ്തു…?!”
നീ എന്ന വാക്ക് ഞാൻ എന്ന വാക്കിന് ശേഷം ബ്രാക്കറ്റില്‍ കൊടുത്തിരിക്കുതുതന്നെ ശ്രദ്ധേയം. ഞാനും നീയും ഒന്നാണ് എന്ന സൂചകം. ഞാന്‍ കവി, നീ കവിത എന്നും അര്‍ത്ഥം പറയാം. എന്നിലൂടെയാണോ നീ കവിതാമഴയായ് പെയ്തത്, അതോ നിന്നിലൂടെ ഞാന്‍ കവിതാമഴയായതാണോ എന്ന് കവി സന്ദേഹിക്കുന്നുണ്ടാവാം. കവിതയില്ലാത്തൊരു ജീവിതമില്ല എന്നോ, കവിതയും കവിയും തമ്മില്‍ ഭേദമില്ലെന്നോ കവി പ്രഖ്യാപിക്കുന്നു.
”ഒന്നും ഒന്നും
ഉമ്മിണി വല്യ ഒന്നെന്ന് ”
പ്രപഞ്ചമളന്നൊരു വല്യുപ്പ,
ആകാശം കടലിനെ ചൂണ്ടി
എല്ലാം ഒന്നെന്ന് ചിരിച്ചു…”
(ഒന്നും ഒന്നും).
ബഷീര്‍ എന്ന വല്യുപ്പ ഒന്നും ഒന്നും ചേര്‍ന്നാലും ഒന്നാണെന്ന് തെളിയിച്ച വലിയുപ്പ. ‘എന്നിലെ നീയോ, നീയാം ഞാനോ’ ഒരുപക്ഷേ കവിയില്‍ അദ്വൈതസിദ്ധാന്തത്തിന്‍റെ സ്വാധീനമാകാം ഇവയൊക്കെ സൂചിപ്പിക്കുന്നത്.
”ഉള്‍മരുഭൂവിലെ ഉഷ്ണക്കാറ്റുകള്‍…
ആര്‍ത്തുചിരിക്കും കുടകപ്പാലകള്‍
ഗ്രാമപഥങ്ങള്‍ നഗരപ്പെരുവഴി…
മിഴിയാഴങ്ങളില്‍ മിന്നലൊളിക്കും കായലുകള്‍..”
എന്നിങ്ങനെ തന്‍റെ സഞ്ചാരപഥങ്ങളില്‍ നിന്നും കണ്ടെത്തിയ പ്രകൃതിയുടെ നിറച്ചാര്‍ത്തുകളും ജീവിതരേഖകളും കവി ഫ്രെയിമില്‍ കോറിയിടുമ്പോള്‍, നിറങ്ങളുടെ ധീരവും പ്രകടവുമായ ഉപയോഗത്താലും തീവ്രതയേറിയ ബ്രഷ് സ്ട്രോക്കുകളാലും തന്‍റെ കൃതികളിൽ അഗാധതയുടെയും ചലനത്തിന്‍റെയും ബോധം സൃഷ്ടിച്ച വാന്‍ഗോഗിനെപ്പോലെ കവിയും തന്‍റെ കാവ്യചിത്രങ്ങള്‍ക്ക് തീവ്രമായ പടര്‍പ്പേകുന്നു.
സാഹിത്യനഭസ്സിലെ ചില ഇതിഹാസ കഥാപാത്രങ്ങളുടെ കടന്നുവരവ് ഈ സമാഹാരത്തിലെ ചില കവിതകളില്‍ കാണാം. കവിയുടെ കവിതകളോട് ചേര്‍ത്തുവെക്കാവുന്ന ലോക ക്ലാസ്സിക്കുകളിലെ മൂന്ന് കഥാപാത്രങ്ങള്‍ ആണ് ‘ഇരുളില്‍ വന്നവര്‍’ എന്ന കവിതയില്‍ സൂചിപ്പിക്കുന്നത്. ‘ആടിയുലയുന്നൊരു പായ്കപ്പലിലേറി… വന്‍തിരകളെയും അഗാധച്ചുഴികളെയും നേര്‍ക്കുനേര്‍ നിന്ന് പൊരുതി വന്ന’, എഴുത്തുകാരന്‍റെ ആത്മാംശമുള്ള ഹെമിങ് വേയുടെ സാന്‍റിയാഗോ എന്ന കഥാപാത്രം. തന്‍റെ സ്വപ്നത്തിന്‍റെ പിറകെ യാത്ര തിരിച്ച ആട്ടിടയനായ മറ്റൊരു സാന്‍റിയാഗോ. ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കൊയ്ലോ എഴുതിയ ആധുനിക ക്ലാസ്സിക്കായി വാഴ്ത്തപ്പെട്ട ‘ദി ആല്‍ക്കെമിസ്റ്റി’ലെ സാന്‍റിയാഗോ. ‘കൊടുങ്കാറ്റിലും ഉലയാത്ത മെഴുകുതിരിനാളം പോലെ, കനിവിന്‍ കാടും കടലും കണ്‍ചെപ്പിലൊതുക്കിയ നെഞ്ചിലെയരമനവാതില്‍ തഴുതിടാതുറങ്ങുന്ന’ വായനക്കാരുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന, വിക്ടര്‍ ഹ്യൂഗോവിന്‍റെ ‘Less miserable ‘, മലയാളത്തില്‍ ‘പാവങ്ങള്‍’ എന്ന ലോകക്ലാസിക്കിലെ ബിഷപ്പ്. ജീന്‍വാൽ ജീന്‍ എന്ന കഥാപാത്രത്തെ ഗോപുരസമാനമായ ഉയരത്തിലേക്കാനയിച്ച ബിഷപ്പ്… ഈ മൂന്ന് കഥാപാത്രങ്ങള്‍ രാവില്‍ തമ്മില്‍ക്കണ്ട് ഒരു മിന്നല്‍ച്ചാര്‍ത്തിനാ ശ്ലേഷത്തിലൊന്നായി മാറുന്നു. മൂന്നു മുഖങ്ങളുള്ള മൂന്നു കഥാപാത്രങ്ങളെ ഒന്നാക്കി കരംപിടിപ്പിച്ച് പ്രക്ഷുബ്ധസാഗരം ശാന്തമായ് കടക്കുന്ന poetic magic ഇവിടെ ദര്‍ശിക്കാന്‍ കഴിയുന്നു. ജീവിതത്തിന്റെ മൂന്ന് മുഖങ്ങളെ ഒന്നിപ്പിക്കുന്ന മായക്കാഴ്ച!
‘ഇന്നത്തെ അഭിമുഖത്തില്‍’ ഖസാക്കിന്റെ ഇതിഹാസത്തെയും രവിയെയും നാഗത്തെയും കൂട്ടിയിണക്കി കാലോചിതവും ചിന്തോദ്ദീപകവുമായ ആശയങ്ങള്‍ വായനക്കാരുടെ മുന്നില്‍ വയ്ക്കുന്നു കവി.
”ഏതു ഭാഷയില്‍ വായിക്കും…
ഭാഷയേ വേണ്ടല്ലോ ചിലതു
വായിക്കാനെന്നുറക്കെ ചിരിക്കുന്നു”
(അ)ന്യായവിധി’ യില്‍നിന്നും. അമ്പലമുറ്റത്താല്‍ത്തറത്തണലില്‍ അലസമായി ഇരിക്കുന്നവന്‍, ഭഗ്നപ്രണയത്തിന്‍റെ നീറ്റല്‍, മോക്ഷമില്ലാതലയുവാന്‍ വിധിക്കപ്പെട്ട അശ്വത്ഥാമാവ്. ന്യായാസനങ്ങളോടുള്ള രൂക്ഷപരിഹാസം. അതെ, ജീവിതയാഥാര്‍ഥ്യങ്ങള്‍ വായിക്കാന്‍ ഭാഷ എന്തിന്!
”വാക്കിന്‍ തുമ്പിനാലൊന്നു
തമ്മില്‍ തൊടാന്‍ പോലും
ബാക്കിയില്ലല്ലോ നേരം”
(നേരമില്ലാനേരത്ത്)
”ഉച്ചരിക്കപ്പെടാത്തൊരു
വാക്കിന്‍ വിശുദ്ധിയായ്…
വീട് ഒരു യാത്ര പോകുന്നു”
”ഒക്കെയും ശമിപ്പിക്കാന്‍
ഒരു വാക്ക്…
തേടീട്ടും തേടീട്ടും
കിട്ടുന്നില്ലല്ലോ”
(ഒളിവുകാലം)
”സ്വപ്നങ്ങളുടെ ഭ്രൂണഹത്യ
വാക്കിന്‍റെ ധര്‍മ്മമല്ലല്ലോ….
ശാപഗ്രസ്തമായ ബധിരതയ്ക്ക്
വാക്ക് മോക്ഷമാകുന്നതെങ്ങനെ…”
(പറയരുതേ)
തുടങ്ങി നിരവധിയായ വാക്കിന്‍റെ പ്രയോഗങ്ങള്‍ ഈ സമാഹാരത്തിലെ ചില കവിതകളില്‍ കാണാം.
‘നേരമില്ലാനേരത്ത്’ സമയമില്ലായ്മയില്‍ ഉരുത്തിരിയുന്ന സ്നേഹാടുപ്പങ്ങളുടെ, സമ്പര്‍ക്കങ്ങളുടെ, ആശയ വിനിമയങ്ങളുടെ അഭാവത്തെ ദ്യോതിപ്പിക്കുന്നുവെങ്കില്‍, ‘വീട് ഒരു യാത്ര പോകുന്നു’ എന്ന കവിതയില്‍ വീട് എന്ന തന്‍റെ ദേഹം വിട്ട് ഉച്ചരിക്കപ്പെടാത്ത വാക്കിന്‍ വിശുദ്ധിയാല്‍ കാറ്റിന്‍ ചിറകിലേറിയെത്തുന്ന മരണത്തെയാകാം സൂചിപ്പിക്കുന്നത്.
‘ഒളിവുകാലം’ എന്ന കവിതയിലെ, മറവിരോഗത്താല്‍ കട്ടിലിലേക്ക് വളര്‍ന്ന അച്ഛന്‍റെ കാഴ്ചകളിലേക്ക് ചുരുങ്ങിയ മകന്‍/മകൾ, ഏതോ ഒളിത്താവളത്തില്‍ വച്ചുമറന്ന ആശ്വാസവാക്കുകള്‍ തേടുന്നത് തെല്ല് തേങ്ങലോടെയല്ലാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ല. വാക്കിന്‍റെ ധര്‍മ്മം സ്വപ്നങ്ങളുടെ സംഹാരമല്ലെന്നും യുദ്ധവെറി കൊണ്ടുനില്‍ക്കുന്ന ബധിരരുടെയടുത്ത് നല്ലവാക്കുകള്‍ക്കെന്ത് പ്രസക്തി എന്നും ‘പറയരുതേ’ എന്ന അവസാന കവിതയില്‍ കവി പറഞ്ഞു നിറുത്തുന്നു.
“നമ്മുടെ കലകളാല്‍ നമ്മളെ ദൈവത്തിന്‍റെ പേരക്കുട്ടികള്‍ എന്ന് വിളിക്കാം. കവിത ധാര്‍മ്മിക തത്ത്വചിന്തയെകുറിച്ചുള്ള കലയാണെങ്കില്‍, ചിത്രകല പ്രകൃതി
തത്ത്വചിന്തയെക്കുറിച്ചുള്ളതും. കവിത മാനസിക വ്യാപാരങ്ങളെ വിവരിക്കുന്നു, ചിത്രകല ശരീരത്തിന്‍റെ ചലനങ്ങള്‍ മനസ്സിനെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് പരിഗണിക്കുന്നു”
(ലിയോനാര്‍ഡോ ഡാവിഞ്ചി)
അതെ, ദൈവത്തിന്‍റെ പേരക്കുട്ടികള്‍ തന്നെയാണ് കലാകാരന്മാര്‍. ദൈവത്തില്‍ നിന്നുള്ള വരപ്രസാദം തന്നെയാണ് കല. കവികളില്‍ ഏറെ ആകാം അത്. ആ അര്‍ത്ഥത്തില്‍ തന്റെ സൃഷ്ടികളിലൂടെ ഈ കവിയും ദൈവത്തിന്‍റെ പേരക്കുട്ടിയായി മാറുന്നു.
പ്രകൃതിയുടെയും മനുഷ്യന്‍റെയും വിവിധ ഭാവങ്ങളുടെ വര്‍ണ്ണചിത്രങ്ങള്‍ ഈ കവിതാഫ്രെയിമില്‍ കോറിയിടാന്‍ കവിക്ക് കഴിഞ്ഞു. ചിറകടിച്ചു പറന്നുപോയ പക്ഷി തന്‍റെ ചിറകില്‍ കോര്‍ത്തു കൊണ്ടുവന്ന ചിത്രങ്ങള്‍… പക്ഷിച്ചിറകുകൊണ്ട് ചായം തേച്ച ഫ്രെയിമുകള്‍… ഇനിയും കവിയാകുന്ന പക്ഷി ഗ്രാമപഥങ്ങളും നഗരപ്പെരുവഴിയും തേടി യാത്രയാകട്ടെ, പറക്കട്ടെ. അതിരുകള്‍ ഇല്ലാത്ത ആകാശത്തേക്ക്. മഷിവറ്റാത്ത തൂലികയാലൊരു പുതുഭാഷ എഴുതപ്പെടട്ടെ.
കവിയുടെ തിരിച്ചറിവ്, ബോധ്യങ്ങൾ… കവിയെക്കൊണ്ട് ഇനിയും കൂടുതല്‍ എഴുതിപ്പിക്കും. പുതുഭാഷയില്‍, പുതുശൈലിയില്‍ ഇനിയും എഴുതാനാകട്ടെ. വാന്‍ ഗോഗിയന്‍ ഫ്രെയിമുകള്‍ പോലെ, സന്തോഷ് ശിവന്‍ ഫ്രെയിമുകള്‍ പോലെ… നിറമാര്‍ന്ന, നിറവാര്‍ന്ന, ചാരുതയാര്‍ന്ന കാവ്യഫ്രെയിമുകള്‍ ഇനിയും ഉണ്ടാകട്ടെ.

ഷൈജു എസ് ജെ കണിയാപുരം: തിരുവനന്തപുരത്തെ കണിയാപുരം സ്വദേശി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. കേരള സർക്കാറിന്റെ സെയിൽസ് ടാക്സ് ഡിപ്പാർട്മെന്റിലും അബുദാബിയിലെ അഡ്ക്കോ ഓയിൽ കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്നു.