
റൊട്ടി
തെരുവ് ഏറെക്കുറെ നിശബ്ദമാണ്.
ഏതാനും നാളുകൾക്കു മുൻപ്
ഇവിടം ഇങ്ങനെയല്ലായിരുന്നു.
പൂച്ചട്ടികൾ പുഞ്ചിരിച്ചിരുന്ന മുഖപ്പുകൾ,
തിടുക്കപ്പെട്ട് ഒഴുകിയിരുന്ന മനുഷ്യർ,
പലവ്യഞ്ജനക്കടയിലെയും മറ്റും തിരക്കുകൾ,
കളിച്ചുകൊണ്ടിരുന്ന കുട്ടികൾ,
മിഠായിക്കടയിലെ കലപിലകൾ…
ഈ തെരുവിനൊരു ചന്തമുണ്ടായിരുന്നു.
പുലർക്കാലത്തിനും മദ്ധ്യാഹ്നത്തിനും സന്ധ്യയ്ക്കും
വെവ്വേറെ താളമുണ്ടായിരുന്നു.
ഇന്നിവിടത്തെ ഏതു നേരത്തിനും
ഒരേ താളം, ഒരേ ചന്തം.
എല്ലാ വീടുകൾക്കും കരുവാളിപ്പിന്റെ ഛായ;
ഭിത്തികൾക്ക് നിശബ്ദതയുടെ നിറം;
അടുക്കളകളിൽ വിളമ്പുന്നതിന്
ആശങ്കയുടെയും നൈരാശ്യത്തിന്റെയും
കാത്തിരിപ്പിന്റെയും രുചി.
ഇനിയെന്നു തീരും ഈ യുദ്ധം?
ഒഴിഞ്ഞു കിടക്കുന്ന ഇന്ധന സിലിണ്ടറുകൾ,
ഒട്ടിയ പൈപ്പുകൾ; വറ്റിത്തുടങ്ങിയ വീപ്പകൾ,
കലവറയിലെ കാലിയായികൊണ്ടിരിക്കുന്ന ടിന്നുകൾ,
കാഞ്ഞുകൊണ്ടിരിക്കുന്ന വയറുകൾ…
അല്പം ദൂരെയാണ്, യുദ്ധം; എങ്കിലും,
അവിടെനിന്നും തെറിച്ചെത്തുന്ന
ഒച്ചയുടെ ഭാരമുള്ള ചീളുകൾ ഇവിടത്തെ
ഓരോ നെറുകയെയും പിളർത്തുന്നുണ്ട്;
ഇരവെന്നോ പകലെന്നോ ഇല്ലാതെയെത്തുന്ന,
നീണ്ട വാലുള്ള നക്ഷത്രങ്ങൾ കണ്ണുകളിൽ
വമ്പൻ പ്രകാശഗോളങ്ങളെ കോരിയിടുന്നു.
മട്ടുപ്പാവിൽ നിന്നും തെരുവിലേക്കു നീണ്ടുനിന്നിരുന്ന
കണ്ണുകളെ അവൾ പിൻവലിക്കാൻ തുടങ്ങി.
തെരുവ് എപ്പോഴാണു ചുവക്കുന്നതെന്ന് അറിയില്ല.
അതിനു മുൻപേ, റൊട്ടികൾ ചുട്ടെടുക്കണം.
യുദ്ധം എന്തിനാണെന്ന് അവൾക്കറിയില്ല;
എന്നു തീരുമെന്നും അറിയില്ല;
ഇരുട്ട് വീഴും മുൻപേ റൊട്ടി ചുട്ടുത്തീരണം.
ചുവന്ന കണ്ണുള്ള കറുത്ത കഴുകന്മാരുടെ വരവ്
എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
യുദ്ധം അടുത്തടുത്തു വരികയാണ്…
റൊട്ടി വേഗം ചുട്ടുത്തീർക്കണം.
അവൾ തെരുവിൽ നിന്നും തന്റെ കണ്ണുകളെ
വേഗത്തിൽ പിൻവലിച്ചു.







