Published on March 3, 2025
ഒരാപേക്ഷികതയാണ്.
ഒരേ വറ്റിനെച്ചൊല്ലി
വെന്തില്ലയെന്നും
വേവേറിയെന്നും
നമുക്ക് തർക്കിക്കാം;
ഒരേ ഭൂമിയുടെ
ഇരുവശവുമിരുന്ന്
ഇപ്പോൾ
രാവാണെന്നും
പകലാണെന്നും
രണ്ടു പേർക്ക്
തമ്മിൽ
പറയാവുന്ന പോലെ!
അടുക്കളപ്പാത്രം തൊട്ട്
പൂമുഖം വരെയും
കിടപ്പുമുറിയുടെ
ആഴങ്ങൾ വരെയും
വേവാത്ത വറ്റുകൾ,
(വെന്തളിഞ്ഞവയും)
ദഹിക്കാതെ തന്നെ കിടക്കും;
പുറം വെന്തിട്ടും
അകം പച്ചയായിരിക്കുന്ന
പലഹാരങ്ങൾ പോലെ!
അകം വെന്തെരിയുമ്പോഴും
പുറമേ തണുത്തും
ചിരിച്ചുമിരിക്കേണ്ടിവരുന്ന
ജന്മങ്ങളുമുണ്ട്.
വേവ് ഒരാപേക്ഷികതയാണ്;
വെന്തൊടുങ്ങലിന്റെയും
ചാരമാവലിന്റെയും
ഉയിർത്തെഴുന്നേല്പിന്റെയും
ആകെത്തുകയാണത്!
സ്വപ്നാ റാണി: മലപ്പുറം ആതവനാട് സ്വദേശിനി. പൊന്നാനി തൃക്കാവ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ മലയാളം അധ്യാപിക. കോഴിക്കോട് ആകാശവാണി കാഷ്വൽ അനൗൺസറായിരുന്നു.
2024ൽ പുറത്തിറങ്ങിയ ഗാർഡിയൻ ഏയ്ഞ്ചൽ മലയാളം സിനിമയിൽ ‘നീലാംബരി രാഗം’ എന്ന ഗാനമെഴുതി. എറണാകുളം ഹയര്‍ സെക്കണ്ടറി മലയാളം അധ്യാപക കൂട്ടായ്മയായ ഭാഷാധ്യാപക വേദിയുടെ കവിതാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അച്ഛൻ: പള്ളിയാലിൽ വീട്ടിൽ കേശവൻ നായർ. അമ്മ: ജാനകിയമ്മ. ഭർത്താവ്: വി. നാരായണൻ(റിട്ട. ഹെഡ് മാസ്റ്റർ) മകൾ: ദേവ്ന