

കണിപ്പൂവിൻറെ കഥ
മഞ്ഞക്കൊന്നപ്പൂക്കുല ചേലിൽ
തങ്കക്കിണിപോലാകും
മേടവിഷു പൂവേ നീ കണ്ണനു
മാറിൽ ചേർന്നുതിളങ്ങുന്നു.
പൂവല്ലാ നീ പൂന്തുകിൽപുലരി-
ത്താലത്തിൽ തനിമഞ്ഞപ്പ-
ട്ടായത്തിൽ കനലാവിചുടു-
മണ്ണാവിപ്പൂവ് പിറക്കുന്നു.
ഉണ്ണിമുകുന്ദനെ ഒരുപാടിഷ്ടം
വന്നൊരു പട്ടിണിയില്ലത്തെ
ബ്രാഹ്മണബാലൻ ബാധാശൂലക-
ളാടിമെലിഞ്ഞൊരു ബലിരൂപം!
അച്ഛൻ പോയി അമ്മയരക്ഷിത
ദുഗ്ധം പേറിയ വിധിരൂപം!
എന്നും രാവിലെ തിരിവച്ചുണ്ണി-
ക്കണനെ നോക്കിയറിയിക്കും
”കണ്ണാ നിന്നെയെനിക്കും കാണണ-
മെന്നോടൊപ്പം കളിച്ചീടാൻ
കാട്ടിൽ പച്ചിലമേട്ടിൽ മാമ്പഴ-
മുണ്ടുകളിച്ചു രസിക്കില്ലേ?”
ആശ്രിതവല്സലനൊന്നു ചിരിച്ചൂ
ശ്രീത്വമണിഞ്ഞ മുഖമോടെ!
ഉണ്ണിക്കണ്ണനു വേറൊരു
ഉണ്ണിക്കണ്ണീരുണ്ടൊ സഹിക്കന്നു
‘കണ്ണാ’ എന്നു വിളിച്ചാ ബാലൻ
പുൽകിയ സൽപ്രിയ സ്നേഹത്തെ
തള്ളാതങ്ങിനെയെന്നുമണഞ്ഞൂ
കണ്ണൻ സ്നേഹിതനാണല്ലോ…
ഒരുനാളുണ്ണി കഴിച്ചില്ലൊന്നും
ഇല്ലം പട്ടിണിയായതിനാൽ
കദനത്തോടെ തിരക്കീ കണ്ണൻ
“എന്താ വേണ്ടത് ചൊന്നാലും”
“ഒന്നും വേണ്ട, ഇതുമതി നീയെൻ
ചങ്ങാതിക്കണിയാണല്ലൊ…”
എന്തെങ്കിലുമൊന്നെന്നു മടിയ്ക്കാ-
തര മണികിങ്ങിണി നൽകുന്നു
പിറ്റേന്നമ്പലമെത്തിയ വിപ്രൻ
തിരുവരമണിയും കണ്ടില്ല
കാണാതായോരരമണി കണ്ടു
പാവം ഉണ്ണിയണിഞ്ഞതുതാൻ
അന്വേഷിച്ചവിടെത്തീയാളുക-
ളപ്പോൾ കണ്ടു അരഞ്ഞാണം
കെട്ടിയണിഞ്ഞു നടക്കും ഉണ്ണിയെ
‘കള്ളാ’, യെന്നവരാക്രോശം.
ഓടിയടുത്തവരോടു പറഞ്ഞവൻ
കണ്ണൻ തന്നതുതന്നെന്നും
വിശ്വാസത്തിലെടുത്തില്ലാരും
ചുറ്റും പടയുടെ സന്നാഹം.
കള്ളൻ മകനെന്നുള്ളു കിടുങ്ങും
വെള്ളിടിവാക്കത് കേട്ടമ്മ
കൊടുത്തുമുഖത്തടി കോപത്തോടെ
വലിച്ചെറിഞ്ഞൂ മരമുകളിൽ
കിങ്ങിണി പൊന്നിൻപൂക്കുലകളുമാ-
യൊന്നല്ലൊരു നൂറായിരമായ്…
അതാണു നമ്മുടെ കൊന്നപ്പൂക്കൾ
കണികണ്ടീടുക കണ്ണനെ നാം!
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

അനുഭൂതി ശ്രീധരൻ: കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂർ പിണയ്ക്കാമറ്റത്തില്ലത്ത് ജനിച്ചു. കോട്ടയം വി പബ്ലിഷേഴ്സിൽ മലയാള വിഭാഗം എഡിറ്റോറിയൽ അസിസ്റ്റന്റ്. ‘അനുഭൂതി കവിതകൾ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ശാന്തി. മക്കൾ: അരുന്ധതി, അരുൺ.