
കാലം നല്‍കിയ പാഥേയവുമായി, താന്‍ നടന്നുവന്ന ഒറ്റയടിപ്പാതകളിലെ തണലോരങ്ങളിൽ ഇരുന്നുകൊണ്ട്, എം.ജെ അനുവാചകരെ ക്ഷണിക്കുകയാണ്…
എനിക്ക് മറക്കാന്‍ കഴിയാത്ത ദിനമായിരുന്നു പോയ നവംബര്‍ സമ്മാനിച്ചത്. 2024 ലെ നവംബര്‍ മൂന്ന്. ആ ദിനമിന്നും ജാലകപ്പാളിയിലെ മാഞ്ഞുപോവാത്ത ഹിമകണം പോലെ എന്നെ കോരിത്തരിപ്പിക്കുന്നു. എന്നെത്തേടിയെത്തിയ ഒരു കൊറിയർ പായ്ക്കറ്റ് തുറക്കുമ്പോള്‍ എന്‍റെ ഹൃദയമിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു. അതിമനോഹരമായ കവര്‍പേജില്‍ നിലാവുപോലെ പുഞ്ചിരി തൂകുന്ന; മലയാളികളുടെ സ്വകാര്യ അഹങ്കാരമായ എം ജയചന്ദ്രന്‍!
‘സ്മൃതി തന്‍ ചിറകിലേറി’; എം. ജയചന്ദ്രന്‍റെ ആത്മഗീതം.
ശീര്‍ഷകം മനസ്സില്‍ പതിപ്പിച്ച്, വിറയ്ക്കുന്ന വിരലുകളാല്‍ കവര്‍പേജ് മറിച്ചു. ഉള്ളിൽ മനോഹരമായ കയ്യക്ഷരത്തില്‍, നീലമഷികൊണ്ടെഴുതിയ, സ്നേഹമധുരമായ വരികള്‍:
“സ്നേഹം മാത്രമാണ് സത്യം!
പ്രിയപ്പെട്ട ഗിരിജചേച്ചിക്ക്
സസ്നേഹം,
(ഒപ്പ്)
(എം ജയചന്ദ്രന്‍)
03/112024″
ഇതൊരു സാധാരണ മട്ടിലുള്ള സ്മരണികയല്ല. അത്യന്തം വിചിത്രവും നിത്യസ്മരണീയവുമായ ഒരുപിടി സംഭവങ്ങളുടെ– ഗ്രന്ഥകാരന്‍റെ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ്.
“ഇരുപത്തഞ്ച് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിൽനിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് അതിനെക്കുറിച്ച് മാത്രം പരാമർശിച്ചുകൊണ്ട് ഈ പ്രവേശിക അവസാനിപ്പിക്കാം എന്നാണ് ഞാൻ കരുതിയത്. പക്ഷേ, തിരഞ്ഞെടുപ്പിനു തുനിഞ്ഞപ്പോൾ ഏറെ ബുദ്ധിമുട്ടി – എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ!”
– ടി പത്മനാഭൻ.(‘സ്മൃതി തന്‍ ചിറകിലേറി’ സ്മരണികയുടെ മുഖപ്രസാദത്തിൽ, മലയാളത്തിന്‍റെ പ്രിയകഥാകാരന്‍, ടി പത്മനാഭൻ കുറിച്ചിട്ട പൂവിതളുകളിൽ നിന്ന്.)
‘എന്ന് നിന്‍റെ മൊയ്തീൻ’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ജയചന്ദ്രൻ, ഒമ്പത് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഇക്കാലത്തിനിടയിൽ, 126ൽ പരം സിനിമകൾക്ക് സംഗീതം നൽകുകയും ചെയ്തു. സംഗീതലോകത്ത് മൂന്ന് പതിറ്റാണ്ടിലേറെ കാലത്തെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് സ്വജീവിതം ഒരു രാഗസരോവരമായിരുന്നു. ആ രാഗസരോവരത്തിലെ നീഹാരാർദ്രമായ പത്മദലങ്ങളുടെ ഒരു ശേഖരണമാണ്, ഓര്‍മ്മകളുടെ പൂപ്പാലികയിലെ രാഗപുഷ്പാഞ്ജലി പോലെ, ‘സ്മൃതി തന്‍ ചിറകിലേറി’ എന്ന ഈ സ്മരണിക.
“കോലക്കുഴൽവിളി കേട്ടോ രാധേ എൻ രാധേ….”
മലയാളി നെഞ്ചേറ്റി ലാളിച്ച; നിവേദ്യത്തിലെ ഈ ഗാനം എം. ജയചന്ദ്രന്‍ എന്ന സംഗീതസംവിധായകന്‍റെ ഒരു രണ്ടാം വരവിന്‍റെ കഥകൂടി പറയുന്നതാണ്. ഈ ആത്മഗാഥയിലെ, കണ്ണുകളെ ഈറനണിയിക്കുന്ന ഭാഗവുമാണ് ഇത്.
“വിശ്രമമില്ലാതെ സിനിമാപ്പാട്ടുകൾ ചെയ്യുന്നു. അതങ്ങനെ ഒരു തുലാമഴയെന്നപോലെ തിമർത്തുപെയ്‌ത് പെട്ടെന്ന് ഒരുനാൾ സ്വിച്ച് ഓഫ് ചെയ്‌തപോലെ നിന്നുപോകുന്നു. അതിൻ്റെ കാരണം എനിക്കും അറിയില്ല. പാട്ടുകൾ ആഘോഷിക്കപ്പെടുന്നുണ്ട്. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കിട്ടുന്നുണ്ട്. പക്ഷേ, പുതിയ ജോലികൾ, എന്തോ കാരണംകൊണ്ട് എന്നിലേക്കെത്തുന്നില്ല.
ദിവസങ്ങൾ, ആഴ്‌ചകൾ, മാസങ്ങൾ അങ്ങനെ കടന്നുപോകുന്നു. ഒരാൾപോലും പുതിയ പ്രൊജക്‌ടിനെപ്പറ്റി പറയാൻ വിളിക്കുന്നില്ല. എന്‍റെ സിനിമാ സംഗീതയാത്ര ഇവിടെക്കഴിയുന്നു എന്നതിന്‍റെ വ്യക്തമായ ഒരു സൂചനയാണതെന്ന് എനിക്കു തോന്നി. മറ്റേതെങ്കിലും മേഖലയിലെ തൊഴിലിടത്തേക്കു ഞാൻ വഴിമാറുക എന്നതു മാത്രമായി മുന്നിലുള്ള സാഹചര്യം. ഇനിയെന്ത് എന്ന് ഗൗരവമായി ചിന്തിച്ചുതുടങ്ങി.
എൻ്റെ വീർപ്പുമുട്ടലുകളെ നന്നായി മനസ്സിലാക്കുന്നുണ്ട് പ്രിയ. ‘ഭഗവാൻ ഒരു വഴി കാണിച്ചുതരും. കുട്ടൻചേട്ടൻ ഗുരുവായൂരിൽ പോയി തൊഴുത് പ്രാർത്ഥിച്ചുവരൂ. ഈ ടെൻഷനൊക്കെ മാറും’ എന്ന്, അവൾ ശുഭാപ്‌തിവിശ്വാസത്തോടെ പറഞ്ഞു.
എനിക്ക് ആശ്രയം ഭഗവാൻതന്നെ. ഗുരുവായൂരിൽ പോവുക, ഭഗവാനോട് എല്ലാം പറയുക എന്നല്ലാതെ, മറ്റൊന്നും ചെയ്യാനില്ല. ഭഗവാൻ്റെ കയ്യിലെ മുരളിയിൽനിന്നു പകർന്നുകിട്ടിയ സ്വരാക്ഷരങ്ങളും ഈണങ്ങളും മാത്രമല്ലേ എൻ്റെ സമ്പത്ത്. ഇനിയെന്ത് എന്ന ചോദ്യ ത്തിന് എപ്പോഴും ഉത്തരം കിട്ടിയതും അവിടെനിന്നല്ലേ?
ഗുരുവായൂരിലെത്തി. ഞാൻ നാലമ്പലത്തിനകത്ത്, ആ തിരുനടയിൽ, ഭഗവാനെ നോക്കി നിന്നു. ഉള്ളുരുകിപ്പറഞ്ഞു:
“ഭഗവാനേ, എന്‍റെ സംഗീതത്തെ മാറ്റിവയ്ക്കാൻ പറയല്ലേ. അങ്ങയുടെ സ്വരങ്ങളിലൂടെ, ഈണങ്ങളിലൂടെ നടക്കാൻ എനിക്കൊരു വഴി കാണിച്ചു തരൂ. എന്നെ തനിച്ചാക്കരുതേ.”
എന്‍റെ ഉള്ളുരുകിയ വിളി കണ്ണന്‍ കേട്ടു. തിരിച്ച് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് ‘നിവേദ്യം’ എന്ന ലോഹിതദാസ് ചിത്രത്തിനുവേണ്ടിയുള്ള കരാര്‍ ലഭിക്കുന്നത്.”
തനിക്കുമുന്നില്‍ അടഞ്ഞുകിടന്ന സിനിമാജീവിതത്തിന്‍റെ കോട്ടവാതില്‍ ഭഗവാന്‍ തുറന്നിട്ടിരിക്കുന്നു എന്നാണ് ഈ മടങ്ങിവരവിനെ എംജെ വിശേഷിപ്പിച്ചത്.
“കോലക്കുഴൽവിളി കേട്ടോ രാധേ എൻ രാധേ….
കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ..
പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ
എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ….”
– നിവേദ്യം
തന്നെ ആഴത്തില്‍ സ്വാധീനിച്ച കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ചുള്ള എം.ജെയുടെ ഓര്‍മ്മകൾക്ക് വല്ലാത്തൊരു ആത്മനനവുണ്ട്. മാടമ്പിയിലെ, ‘അമ്മ മഴക്കാറിനു കൺ നിറഞ്ഞു’ എന്ന ഗാനം ഞാന്‍ ജയചന്ദ്രന്‍ എന്ന എന്‍റെ അനിയനുവേണ്ടി എഴുതിയതാണെന്ന് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞത് അത്രമാത്രം ആര്‍ദ്രതയോടെ, എം.ജെയുടെ വാക്കുകളിലൂടെ വായിച്ചെടുക്കാനാകുന്നു.
“അമ്മമഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു…
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു…:”
– മാടമ്പി
അമ്മയുടെ കണ്ണീരുവീണുനനയേണ്ടി വന്ന ഒരു മകന്‍റെ തേങ്ങലായ ഈ ഗാനത്തെ ഒരോ മനസ്സിന്‍റെയും കണ്ണീര്‍ നനവാക്കാന്‍ എം ജെയുടെ ഈണത്തിനു കഴിഞ്ഞു. അമ്മമഴക്കാറ്… അതെവിടെയും പെയ്യാം. മരുഭൂമിയിൽ പെയ്യാം. മരത്തിൽ പെയ്യാം, മനസ്സിൽ പെയ്യാം, സ്നേഹത്തിൽ പെയ്യാം. കണ്ണീരിൽ പെയ്യാം. അതാണ് അമ്മയുടെ ധർമ്മം.
“ഗിരീഷേട്ടൻ കണ്ണടച്ചിരുന്ന് ഒരു വരി ചൊല്ലി:
‘അമ്മമഴക്കാറിന് കൺനിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു.’
ഞാൻ ഗിരീഷേട്ടനെ കെട്ടിപ്പിടിച്ചു.
എന്‍റെ അനുവാദമില്ലാതെത്തന്നെ കണ്ണുകൾ നിറഞ്ഞു നനഞ്ഞു.
ഗിരീഷേട്ടൻ തുടർന്നു:
ഇതു നിനക്കുള്ളതാണ്. മൂകാംബികയെപ്പോലെയുള്ള എൻ്റെ ആ അമ്മയ്ക്കുള്ളതാണ്. ഞാനും നീയും ഉയിരറ്റു പോകുംവരെ നമ്മുടെയുള്ളില്‍ ഇത് നൻമക്കുവേണ്ടി മാത്രമാണ്.”
ശരിയാണ്… ഈ പാട്ടിലെ ഓരോ വരിയിലും ആര്‍ദ്രമായ അവരുടെ ആത്മബന്ധത്തിന്റെ ഇതളുകളും വീണുകിടപ്പുണ്ട്. സംഗീതസംവിധായകനും ഗാനരചയിതാവും പരസ്പരം അലിഞ്ഞുചേരുന്ന ഗാഢമായ ഒരു സ്നേഹാശ്ളേഷം ഈ പാട്ടിന്റെ വരികൾക്കും ഈണത്തിനും കൈവരിക്കാൻ കഴിഞ്ഞു. എം.ജെയുടെ ഓര്‍മ്മകള്‍ക്കും ഈ സ്നേഹാശ്ളേഷത്തിന്റെ ആ ഒരു നനവുണ്ട്.
കാലം നല്‍കിയ പാഥേയവുമായി, താന്‍ നടന്നുവന്ന ഒറ്റയടിപ്പാതകളിലെ തണലോരങ്ങളിൽ ഇരുന്നുകൊണ്ട്, എം.ജെ അനുവാചകരെ ക്ഷണിക്കുകയാണ്…
“ഇതെന്‍റെ സ്വപ്നങ്ങളല്ല. നേരനുഭവങ്ങളുടെ ചെറു ചിന്തുകൾ മാത്രം. നടന്നു തീർത്ത പരിസരങ്ങൾ, കുളിരൂർന്ന ഭൂതകാലങ്ങൾ. കാലം കടന്നുപോകുമ്പോൾ പിന്നിട്ട വഴിയിലെ അനുഭവങ്ങള്‍… അങ്ങനെ ഓരോന്നും ഓർമ്മകളുടെ ശേഖരമാകുന്നു.
പലതും ഇടയ്ക്കൊന്ന് മറിച്ചുനോക്കുന്നു. രാത്രിയുടെ പാത കടന്നെത്താതെ ആരും പുലരിയുടെ പ്രകാശം അറിഞ്ഞിട്ടില്ലല്ലോ. ഏതൊരു വ്യക്തിയേയുംപോലെ എൻ്റെ അനുഭവങ്ങളിലും സന്തോഷമുണ്ട്, വ്യഥയുണ്ട്. വേദനയുണ്ട്, ആഘോഷമുണ്ട്. അവയിൽ ചിലത് കുറിപ്പുകളാക്കി ഇവിടെ അടുക്കിവയ്ക്കുന്നു എന്നുമാത്രം.”
– എം. ജയചന്ദ്രൻ
പ്രിയപ്പെട്ടവർ ‘എം ജെ ജീ’ എന്ന് നീട്ടിവിളിക്കുന്ന എം. ജയചന്ദ്രൻ എന്ന എം. ജെ. തന്റെ ഈ പുസ്തകത്തിൽ കുറിച്ചിട്ട മേല്പറഞ്ഞ ആ മുഖമൊഴിയിലൂടെ ‘സ്മൃതി തന്‍ ചിറകിലേറി’ യിലെ ആത്മാംശത്തെ/ആത്മാവിനെ അനുവാചകന് സ്പര്‍ശിക്കാനാകും. അതുകൊണ്ടുകൂടിയാകണം, ഈ ‘ആത്മഗീതകം’ ഹംസധ്വനികളുതിർത്ത്, ശരവേഗത്തിൽ എന്നിലൂടെ ഒഴുകി സഞ്ചരിച്ചവസാനിച്ചത് ഞാനറിയാതെ പോയത്!

ഗിരിജ വേണുഗോപാൽ: തൃശ്ശൂർ പൂത്തോൾ സ്വദേശിനി. ശ്രീ കേരളവർമ്മ കോളജിൽനിന്നും ഡിഗ്രി. ‘സേതുവിൻ്റെ സ്വന്തം ചാരൂ’ തുടങ്ങി വിവിധ വീഡിയോ ആൽബങ്ങൾക്കായി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. നിലവിൽ, പട്ടാമ്പി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന, തൃശ്ശൂർ ഒളരി സ്വദേശിനി ഷീബാ അമീർ നേതൃത്വം നല്കുന്ന ‘സോലസ്’ എന്ന ജീവകാരുണ്യ സംഘടനയുടെ വോളണ്ടിയറായി പ്രവർത്തിക്കുന്നു.
മുല്ലശ്ശേരി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വിവിസി നായരും ലക്ഷ്മിക്കുട്ടി അമ്മയുമാണ്, മാതാപിതാക്കൾ. ഭർത്താവ്: കൽക്കത്തയിൽ, ഇന്തോ- ജർമ്മൻ പ്രോജക്ടായ ഓട്ടോ ഇന്ത്യയുടെ ഉദ്യോഗസ്ഥനായിരുന്ന എം. വേണുഗോപാൽ.