Rimi Tomy's Old and new photos

'റിമി ടോലി' യ്ക്കു പകരം 'റിമി ട്രോളി' എന്നായിരുന്നു അച്ചടിക്കേണ്ടിയിരുന്നത്:

റിമി ടോലി അല്ല; റിമി ടോമിയാണ്:

തന്റെ പേര് ‘റിമി ടോലി അല്ല, റിമി ടോമിയാണ്’ എന്നു പറഞ്ഞുകൊണ്ട് അവതാരകയും നടിയും ഗായികയുമായ റിമി ടോമി ഫേസ് ബുക്ക് പേജിൽ പങ്കുവെച്ച തന്റെയൊരു പഴയകാല വാർത്തയും അതിലെ ഫോട്ടോയും വൈറലാകുന്നു.

റിമിയുടെ സ്കൂൾ പഠനക്കാലത്ത്, കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ലളിതഗാന മത്സരത്തിനു സമ്മാനം ലഭിച്ചിരുന്നു. അതിനെകുറിച്ചു വന്ന ഒരു പത്രവാർത്തയിലാണ് അച്ചടിപ്പിശാച് ബാധിച്ചത്. അതിൽ, റിമി ടോമിയിലെ ‘ടോമി’ യ്ക്കു പകരം ‘ടോലി’ എന്ന് അച്ചടിച്ചു വന്നതിനെയാണ് ഇപ്പോൾ റിമി ട്രോളിയിരിക്കുന്നത്.

‘ഒരു പാവം പാലക്കാരി കൊച്ചാണെ, അന്നൊക്കെ ഒരു ഫോട്ടോ പേപ്പറിലൊക്കെ വരണത് എനിക്ക് ഒക്കെ ഒരു അവാർഡ് കിട്ടണ സന്തോഷം ആയിരുന്നു, അത്കൊണ്ട് ഈ ചിത്രം എന്നും സ്പെഷ്യൽ’ എന്നു പറയുന്ന റിമി അക്കാലത്തെ തന്റെ മ്യൂസിക് ടീച്ചർമാരായ എം എൻ സലിം സാറിനെയും ജോർജ് സാറിനെയും കുറിപ്പിൽ ഓർക്കുന്നുണ്ട്. അന്നുതൊട്ടു ഇന്നുവരെ കട്ടക്കുകൂടെ നിന്നു കരുത്തേകി, സ്നേഹിക്കുന്ന എല്ലാർക്കും എന്നു പറഞ്ഞുകൊണ്ടാണ് ഈ ലഘു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മുന്നൂറ്റി അറുപതിൽപരം പേര് ഷെയർ ചെയ്തിട്ടുള്ള ഈ പോസ്റ്റിൽ കമന്റുകളും കുന്നുക്കൂടുന്നുണ്ട്. പോസ്റ്റിലെ റിമിയുടെ ട്രോളിനു പകരത്തിനു പകരമായി കമൻറ്സിലും ട്രോളുകളുണ്ട്. ‘റിമി ടോലി’ യ്ക്കു പകരം ‘റിമി ട്രോളി’ എന്നായിരുന്നു അച്ചടിക്കേണ്ടിയിരുന്നത് എന്നാണ് ആരാധകരിൽ ചിലർ റിമിയെ തിരിച്ചു ട്രോളിയത്.

എന്നാൽ, വാർത്തയ്ക്കൊപ്പം കൊടുത്തിട്ടുള്ള, റിമിയുടെ ചെറുപ്പക്കാല ഫോട്ടോയാണ് ആരാധകർ കൂടുതലും ഏറ്റുപിടിച്ചത്. വാർത്തയ്ക്കൊപ്പമുള്ള ഫോട്ടോയിലെ അതേ രൂപത്തിൽതന്നെ, ‘ആനിക്കാട് സെൻമേരിസ് ചർച്ചിൽ ഗാനമേളയ്ക്ക് പാടാൻ വന്ന റിമിയെ’ ബീന ടോമി എന്ന ഒരു ആരാധിക ഓർക്കുന്നുണ്ട്. 

Rimi Tomy's Childhood Photo
റിമി ടോമി ഫേസ് ബുക്കിൽ പങ്കുവെച്ച റിമിയുടെ ചെറുപ്പകാല ചിത്രവും വാർത്തയും

റിമിയ്ക്കൊപ്പം അന്ന് അതേ സ്കൂളിൽ പഠിച്ച പലരും ഈ പോസ്റ്റിലും എത്തിയിട്ടുണ്ട്. റിമി പാടുമ്പോൾ ആരാധനയോടെ നോക്കി നിന്ന ജാസ്മിൻ ജോസഫ് പറയുന്നു, “ഒന്നു മിണ്ടാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അങ്ങനെ ഒരു ദിവസം ചേച്ചി പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഇന്റർവെൽ ടൈമിൽ ഞാൻ ചേച്ചിയുടെ അടുത്ത് വന്ന് മിണ്ടിയിട്ടുണ്ട് ചേച്ചിയുടെ പാട്ട് ഒരുപാട് ഇഷ്ടമാണെന്നും ചേച്ചിയോട് വർത്താനം പറഞ്ഞത് ഒക്കെ ഞാൻ ഇന്ന് ഓർക്കുന്നു ഞങ്ങളുടെ സ്കൂളിന്റെ അഭിമാനം ആയിരുന്നു ചേച്ചി . ചേച്ചി ഇന്ന് ഈ നിലയിൽ എത്തിയതിൽ ഒരുപാട് സന്തോഷിക്കുന്നു ഒരുപാട് ഇഷ്ടം ചേച്ചി കുട്ടി” എന്നാണ്.

പാലാ അൽഫോൻസാ കോളേജിൽ റിമി പ്രീ- ഡിഗ്രിക്ക് ചേർന്നപ്പോൾ മുതൽ റിമിയെ അറിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. അന്നവിടെ പഠിച്ചിരുന്ന ബിനി അനിൽ പറയുന്നത്, ‘ഒരു മഞ്ഞ ഉടുപ്പ് ഒക്കെ ഇട്ട് മുടി പൊക്കികെട്ടി നല്ല സുന്ദരിക്കുട്ടിയായി റിമി വരുന്നത് കാണാൻ നല്ല രസമായിരുന്നു’ എന്നാണ്.

അക്കാലത്താണ്, മീശമാധവൻ സിനിമ റിലീസ് ആകുന്നതും റിമി പാടിയ ‘ചിങ്ങമാസം വന്നു ചേർന്നാൽ’ പാട്ട് ഹിറ്റ് ആകുന്നതും. ആ ടൈമിൽ തൊണ്ട സ്റ്റ്റേൻ ആയിട്ട് മിണ്ടാൻ വയ്യാതെയാണ് കുറച്ച് ദിവസം കോളേജിൽ വന്നിരുന്നതെന്നും ബിനിയും മറ്റൊരു സഹപാഠി സ്മിത ആന്റണിയും ഓർമ്മിക്കുന്നു. അക്കാലത്ത്, റിമിയുടെ ഗാനമേളകളിൽ സൂചി കുത്താനുള്ള ഇടംപോലും കിട്ടാറില്ലെന്ന്, മറ്റൊരു ആരാധകൻ. റിമിയുടെ ആദ്യകാല ഗാനമേള ട്രൂപ്പുകളായ ഫാദർ കുര്യാക്കോസ് കച്ചിറമറ്റത്തിന്റെ മുവാറ്റുപുഴ ഏഞ്ചൽ വോയ്സും പൂഞ്ഞാർ നവധാരയും ഒക്കെകൂടി ഒരു നൊസ്റ്റാൾജിയ.

Read Also  കാലത്തോടു കലഹിക്കുന്നവനു കവിതകൊണ്ടൊരു വിരുന്ന്; സ്മിത സൈലേഷ് എഴുതിയ കവിത, വേടൻ!

ഇതിനിടെ, റിമി പങ്കുവെച്ച പത്രവാർത്തയിൽ വന്ന അച്ചുപിഴയെ ഏറ്റുപിടിച്ചുകൊണ്ടും ആരാധകരുടെ ട്രോളുകളുണ്ട്. എമ്പുരാൻ സിനിമയുടെ പ്രൊമോഷനിടെ നിർമ്മാതാവ് ഗേകുലം ഗോപാലൻ നടൻ ടൊവിനോ തോമസിനെ ‘ടിനോവ’ എന്നു തെറ്റി വിളിച്ചതിനെ ട്രോളി, ‘ഏതായാലും ടിനോവയ്ക്ക് ഒരു കൂട്ടായി’ എന്നാണ് ഒരു ആരാധന്റെ കമന്റ്. പത്രക്കാർക്ക് പറ്റാറുള്ള അക്ഷരത്തെറ്റുകളുടെ കഥകളും ധാരാളം.

റിമി പങ്കുവെച്ച പത്രകട്ടിങ്ങിലെ ഫോട്ടോയിലെ ഫോട്ടോയെ ട്രോളി ഒരു ആരാധകന്റെ കമന്റ് ഇങ്ങനെയാണ്, ‘ആ പാവം കുട്ടിയെ കണ്ടാൽ ഇമ്മാതിരി വിളഞ്ഞ വിത്ത് ആകുമെന്ന് ആരെങ്കിലും കരുതുമോ.’

‘ഗാനരംഗത്തു മര്യാദക്ക് പാടി നടന്ന പെണ്ണുങ്ങളെ ഒക്കെ തുള്ളി ചാടി പാടാൻ ഉള്ള ട്രെൻഡ് കൊണ്ട് വന്നത് റിമിയാണെന്നും എന്നാൽ, റിമിക്കു പിന്നാലെ പലരും വെളിച്ചപ്പാടിനെ പോലെ തുള്ളാൻ തുടങ്ങിയെങ്കിലും റിമി തുള്ളുമ്പോ ഒരു അലമ്പായി ഒരിക്കലും തോന്നില്ലെന്നും’ മറ്റൊരു ആരാധകൻ.

‘പെൺകുട്ടികൾ ഇങ്ങനെ ആകാവു അങ്ങനെ ആകാവു എന്നൊക്ക ഉള്ള പഴഞ്ചൻ ചിന്താഗതി മാറ്റിമറിച്ച് പുതിയ ശൈലിയിൽ സ്റ്റേജിൽ നിറഞ്ഞാടി, അതിന്റെ പേരിൽ ഒത്തിരി മോശം കമന്റുകളും കേട്ടു. ഇപ്പോൾ പെൺകുട്ടികൾ ആൺകുട്ടികൾ എന്ന് ഭേദമില്ലാതെ വേദികളിൽ തകർക്കുന്നു ആ മാറ്റമാണ് ഈ പാലക്കാരിയുടെ വിജയമെന്ന്’ റിസ്സോ ജോസഫ് എന്ന ആളിന്റെ കമന്റ്.

റിമിയെ പോലെ ഇത്ര എനെർജെറ്റിക് ആയ, ഏതൊരു ഗാനവും ഇത്രയധികം ആസ്വദിച്ച് പാടുന്ന, ശ്രോതാക്കളെയൂം അതേ ആസ്വാദനത്തിലേയ്ക്ക് ആകർഷിക്കുന്ന മറ്റൊരു ഗായികയോ ഗായകനോ കേരളത്തിൽ വേറേ ഉണ്ടോ എന്ന സംശയവും ആരാധകർ പങ്കുവെയ്ക്കുന്നു. പാട്ട്, ഡാൻസ്, കോമഡി, അവതാരക തുടങ്ങിയ മേഖലകളിലെല്ലാം വിജയിക്കാൻ കഴിഞ്ഞത് റിമിയുടെ മാത്രം മികവാണെന്നും അന്നും ഇന്നും എന്നും സ്റ്റേജ് കയ്യടക്കി കാഴ്ചക്കാരെ ബോറടിപ്പിക്കാതെ എന്റെർറ്റൈൻ ചെയ്യിക്കുന്ന ഒരു അസാധ്യ പ്രതിഭയാണു റിമിയെന്നും അവർ പറയുന്നു.

എന്തായാലും, ‘എത്ര സങ്കടം ഉണ്ടായാലും പുറത്തു കാണിക്കാതെ ചിരിക്കുന്ന റിമിയേയും റിമിയുടെ പാട്ടുകളെയും’ ഇഷ്ടപ്പെടുന്ന ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയ ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയ്ക്കു പുറത്തും തരംഗമായിരിക്കുകയാണ്. അതേസമയം ഇതു റിമിയുടെ ഔദ്യോഗിക എഫ് ബി പേജ് അല്ല എന്നും പറയപ്പെടുന്നുണ്ട്. 

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Copyright©2025Prathibhavam | CoverNews by AF themes.