വായന സദസ് | Vaayanasadhas
2025 ജൂൺ 19 | വായനദിന സ്‌പെഷ്യൽ



വായനയിലെ സാംസ്കാരിക വിവക്ഷകൾ
വായനയുടെ ആത്മഹർഷങ്ങളും വിചാരങ്ങളും ആനുകാലിക- സാഹിത്യ- സാംസ്കാരിക- സാമൂഹിക നിരീക്ഷണങ്ങളും രേഖപ്പെടുത്തിയതാണ്, ബക്കർ മേത്തലയുടെ ‘വായനയ്ക്കിടയിൽ’ എന്ന ഗ്രന്ഥം.
സാഹിത്യ- സാംസ്കാരിക- ആനുകാലിക പ്രസിദ്ധീകരണങ്ങളെയും സവിശേഷ പരാമർശമർഹിക്കുന്ന ഗ്രന്ഥങ്ങളെയും മുൻനിർത്തി, തേജസ് ദൈവരികയിൽ എഴുതിയ, ‘വായനയ്ക്കിടയിൽ’ എന്ന പംക്തിയുടെ സമാഹാര പുസ്തകമാണിത്.
മലയാളിയുടെ വായനയിൽ, എം കൃഷ്ണൻ നായരുടെ ‘സാഹിത്യവാരഫലം’, എം .കെ. ഹരികുമാറിന്റെ ‘അക്ഷരജാലകം’ പായിപ്ര രാധാകൃഷ്ണന്റെ ‘ആഴ്ച വെട്ടം’, ഡോ .എം കൃഷ്ണൻ നമ്പൂതിരിയുടെ ‘എഴുത്തുവാതിൽ’ എന്നീ സാഹിത്യവിചാര പംക്തികൾ സവിശേഷ ഇടം നേടിയിട്ടുണ്ട്. ആനുകാലിക വായനയുടെ പരപ്പിൽ നിന്ന് ഉൾതെളിച്ചത്തിന്റെ ആഴങ്ങളും പരാമൃഷ്ടമാകേണ്ട രചനകളും വീണ്ടുവിചാരത്തിനും വിമർശനത്തിനും ഇടയാക്കുന്ന ആശയങ്ങളും മുന്നോട്ടുവെക്കുന്ന ദൗത്യത്തിന്റെ സഫലത ഈ പംക്തികളെ ഏറെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.
കവി എന്ന നിലയിലൊതുങ്ങാതെ, സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ ഇടപെടുന്ന ബക്കർ മേത്തലയുടെ, ‘അടിസ്ഥാനപരമായി താനൊരു വായനക്കാരനാണ്’ എന്ന അർത്ഥപൂർണ്ണമായ സാക്ഷ്യമാണ് ‘വായനയ്ക്കിടയിൽ’ എന്ന ഗ്രന്ഥം. ‘ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തളയ്ക്കപ്പെട്ടിരിക്കുന്നു നമ്മുടെ വായനകൾ’ എന്ന പരിദേവനങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, വായനയെ സ്വതന്ത്രവും നിശിതവും ആക്കേണ്ടതെങ്ങനെ എന്ന ആലോചനയുടെ അടയാളം കൂടിയായി മാറുന്നു ഈ ഗ്രന്ഥം.
മുഖ്യധാരയ്ക്കു പുറത്തുള്ള, ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകളെ കണ്ടെടുത്തു പറയുക വഴി വായനയെ ഒരു സാംസ്കാരിക പ്രവർത്തനമാക്കിയും മാറ്റുകയാണ്, മേത്തല.
‘വായനക്കാരാ, നിങ്ങൾ ജീവിച്ചിരിക്കുന്നോ?’
എം കൃഷ്ണൻ നായർ
‘വിവേകശാലിയായ വായനക്കാരാ’
കെ .പി അപ്പൻ
‘വായനക്കാരെ പൂവിട്ടുതൊഴണം’
എം.പി നാരായണപിള്ള
എന്നിങ്ങനെ വായനക്കാരെ അഭിസംബോധന ചെയ്യുന്ന ഗ്രന്ഥങ്ങൾ മലയാള മനസ്സ് ശ്രദ്ധയോടെ വായിച്ചിട്ടുണ്ട്.
എഴുത്തുകാരേക്കാൾ ബുദ്ധിയും പ്രതിഭയും ഉള്ള വായനക്കാരെ പ്രതീക്ഷിക്കുന്നിടത്താണ് സാഹിത്യ ആവിഷ്കാരത്തിലും പ്രമേയത്തിലും നൂതന സാധ്യതകൾ പ്രബലപ്പെടുന്നത്. പ്രതിഭയും സംവാദശേഷിയും ഉള്ള വായനക്കാർക്ക് ഇടം കൊടുക്കാൻ പത്രാധിപർ തയ്യാറാകുന്നതും അപ്പോഴാണ്.
മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വേറിട്ട നിലകൾ, പ്രാധാന്യമുള്ള രചനകളെ കണ്ടെത്താൻ സഹായകമാകുന്ന വിധത്തിൽ പ്രസിദ്ധീകരണകാലം ഉൾപ്പെടെയുള്ള പരാമർശങ്ങൾ, പരീക്ഷണോന്മുഖവും സംവാദാത്മകവുമായ രചനകളെ തിരിച്ചറിഞ്ഞുള്ള വിശകലനങ്ങൾ, ഭാവുകത്വ വ്യതിയാനങ്ങളും നവീകരണങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ, രചനയുടെ സാംസ്കാരിക അന്തർഗതങ്ങളും രാഷ്ട്രീയ വിവക്ഷകളും രേഖപ്പെടുത്തൽ എന്നിവ ബക്കർ മേത്തലയുടെ ഈ പംക്തിയിലെ ചേർത്തുവെക്കലിലൂടെ തെളിഞ്ഞു കിട്ടുന്നുണ്ട്.
“അശാന്തൻ എന്ന പ്രസിദ്ധനായ ചിത്രകാരന്റെ ‘ആനമയിലൊട്ടകം’ എന്ന കൃതി ഒരു സംസ്കൃതിയുടെ ഭാഷണമാണ്. ആധുനികതയുടെ ആസുരമായ അധിനിവേശങ്ങളിൽ ഒരുപാട് ദേശ സംസ്കൃതികൾ അപ്രത്യക്ഷമാകുമ്പോൾ അവയെ ഓർമ്മകളിൽ നിന്ന് പകർത്തി ഒരു അടയാളപ്പെടുത്തൽ നടത്തുക എന്നത് ഒരു മനുഷ്യൻ വരുംതലമുറയോടും തന്നോടുതന്നെയും ചെയ്യുന്ന വലിയ നീതിയാണ്” വൈപ്പിൻകരയിലെ പോണേക്കര എന്ന സ്ഥല രാശിയിൽ നിന്ന് ചിത്രകലയുടെ വർണ്ണപ്രപഞ്ചത്തിലേക്ക് ചില്ലകൾ പടർത്തി, പൂവിരിയിച്ച അശാന്തന്റെ ‘ആനമയിലൊട്ടകം’ എന്ന കൃതിയെക്കുറിച്ച് ബക്കർ മേത്തല ഇപ്രകാരം നിരീക്ഷിക്കുന്നിടത്തുണ്ട് വായനയുടെ ഉൾത്തെളിച്ചവും സാംസ്കാരിക ബോധ്യങ്ങളും.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം. നന്ദകുമാർ എഴുതിയ ‘ജഗന്നാഥൻ’ എന്ന കഥയെ കുറിച്ച്, ‘ചരിത്രത്തിന്റെ രഥവേഗങ്ങളിൽ ശിഥിലമായി പോകുന്ന സംസ്കാരങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ’ എന്ന നിരീക്ഷണവും ഒരു രചനയെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന താക്കോൽ വാക്യമായി ബക്കർ മേത്തല രൂപപ്പെടുത്തുന്നു. നമ്മുടെ വനിതാ പ്രസിദ്ധീകരണങ്ങളുടെ പൊതുസ്വഭാവവും വിമർശനാത്മകമായി രേഖപ്പെടുത്തുന്നുണ്ട് ഇതിൽ.
വനിതാ പ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പുകാർ ഇപ്പോഴും വിശ്വസിക്കുന്നത് സ്ത്രീ അബലയും ചപലയും ഉപരിപ്ലവതകളിൽ അഭിരമിക്കുന്നവരും ആണെന്നാണ്. ചിന്തയുടെ ഗൗരവമല്ല, പൈങ്കിളിവൽക്കരണമാണ് ഇവർ ലക്ഷ്യം വെക്കുന്നത്.
സമകാലികമായ രചനകളെയും പൊതുബോധ നിർമ്മിതിയിലെ പാകപ്പിഴകളെയും നിരോധിക്കാനുള്ള ബക്കർ മേത്തലയുടെ പാടവം പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതിനൊപ്പം തന്നെ, കവിതകളിലെ രാഷ്ട്രീയവും സൗന്ദര്യ സാരാംശവും സന്തുലിതമായി രേഖപ്പെടുത്താനുള്ള സഹൃദയത്വവും കാണാം. മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾക്ക് പുറമെ, ‘എഴുത്ത്’, ‘തന്മ’, ‘പ്രഭാത രശ്മി’, ‘പാഠഭേദം’, ‘പ്രബോധനം’, ‘നവനീതം’, ‘ചരിത്രപഥം’, ‘കലാപൂർണ്ണ’, ‘മാതൃഭാഷ’, ‘പച്ചമലയാളം’, ‘വിശകലനം’ തുടങ്ങിയ എത്രയോ പ്രസിദ്ധീകരണങ്ങൾ നമ്മുടെ വായനയെ അഭിസംബോധന ചെയ്യുന്നു എന്നതും ഈ കൃതി അടയാളപ്പെടുത്തി വെയ്ക്കുന്നു.
ഇപ്പറഞ്ഞതിനെല്ലാം ഉപരി, എഴുതപ്പെട്ട വാക്കുകൾ കാലത്തിനപ്പുറത്തേക്ക് എപ്രകാരമൊക്കെയാണ് സഞ്ചരിക്കുന്നതെന്ന് ഈ കൃതിയിലൂടെയുള്ള വായനയ്ക്കിടയിൽ തെളിഞ്ഞു കിട്ടുന്നു എന്നുള്ളതാണ്, ‘വായനയ്ക്കിടയിൽ ‘എന്ന ഈ ഗ്രന്ഥത്തിന്റെ സവിശേഷത.