Thavalakalude Bhagavad Gita-Malayalam poem by E P Karthikeyan

തവളകളുടെ ഭഗവദ്ഗീത

വളകള്‍ കരയുമ്പോള്‍
അപ്പൂപ്പന്‍ കണ്ണുകള്‍ക്ക് മീതെ
വലതുകൈ ചേര്‍ത്ത് പ്രാകും;
മേഘങ്ങളുടെ പാടത്ത്
മഴയുടെ വിത്തുകള്‍
മുളപൊട്ടുമ്പോള്‍
ആകാശത്തേക്കെറിഞ്ഞ കണ്ണുകള്‍
തിരിച്ചു പിടിക്കും.

എരിയാത്ത അടുപ്പിനരികെ
അമ്മൂമ്മയിരുന്നു വേവും;
അടുപ്പിലെ മണ്‍കലത്തിലെ
വിശപ്പിന്റെ കടലിരമ്പം
തവി കൊണ്ടിളക്കി
അമ്മൂമ്മയുടെ കൈകള്‍ കുഴയും.

ഉണക്കമീന്‍ സ്വപ്നം കണ്ട
കണ്ണന്‍ പൂച്ച നനഞ്ഞു കിടക്കും;
തൊഴുത്തില്‍ പോത്തുകള്‍
അയവിറക്കാന്‍ മറന്ന് മയങ്ങും.

വടക്കു നിന്നൊരു കാറ്റ്
അലറി വരുന്നുണ്ടെന്ന്
നരച്ചുപോയ തെങ്ങുകള്‍
വ്യാകുലപ്പെട്ടുഴലും.

മേഘങ്ങളുടെ ബലാല്‍ക്കാരത്തെ
ചെറുക്കാനാവാതെ പാടം
നഗ്‌നമായി നനഞ്ഞു കിടക്കേ,
മഴയുടെ രേതസ്സുകള്‍
മണ്ണിന്റെ ഗര്‍ഭപാത്രത്തിലാഴും;
മഴ നിറഞ്ഞ വയലില്‍ വിത്തുകള്‍
ശ്വാസം കിട്ടാതെ പിടയും.

ഭൂമിയുടെ അതിരുകളിലേക്ക്
തവളകളുടെ കരച്ചില്‍
പടര്‍ന്നു കയറുന്നത്
തടയാനാവാതെ
അപ്പൂപ്പന്റെ ഉള്ളം പിടയും.

തവളകള്‍ പക്ഷേ,
പോക്രോം പോക്രോം എന്ന്
ഭഗവദ് ഗീത
വായിച്ചുകൊണ്ടേയിരിക്കും.

Free Subscription!

Subscribe to Prathibhavam for Latest Updates.