കേള്‍പ്പതില്ലേയിരമ്പം?
കാണ്മതില്ലേ തുടര്‍ച്ചയായാളുകള്‍
ആടിയും സ്വയം മന്ദഹസിച്ചും
തെരുനിരന്ന് നടപ്പാണിരുവഴികളില്‍
വഴിവാണിഭങ്ങള്‍ തന്‍കാഴ്ച കണ്ടും
മണല്‍ത്തിളപ്പിന്‍ ലഹരിയേറ്റും;
അമ്പലം, പള്ളി, മിനാരങ്ങള്‍,
ഭണ്ഡാരപ്പെട്ടികള്‍
എല്ലാം വലം വെച്ചു യാത്രയാവുന്നവര്‍
എല്ലാകടങ്ങളും ഏറ്റെടുക്കുന്നവര്‍
പഴയ കാലത്തെ കടല്‍സാഹസങ്ങളി-
ലഭിരമിക്കും മനസ്സുകള്‍
കിഴവനും കടലുമായ് മത്സരിക്കുന്ന മനസ്സുകള്‍,
വലിയ സ്രാവുകള്‍ ചൂണ്ടയില്‍ പെട്ടൊരാ
പുതിയ ചുഴികളില്‍ പെട്ട കിനാവുമായ്
ചെറിയ മീനുകള്‍ വലക്കണ്ണികള്‍ ചോര്‍ന്നു
നനമണല്‍ച്ചുണ്ടിലകപ്പെട്ട നോവുമായ്
പതിയെ യാത്രയാവുന്നിതാ നാവികന്‍
വലയും നശിച്ചപ്രതീക്ഷയും വള്ളവും
തിരികെയെത്തുമ്പോള്‍
തിരികെട്ട കണ്ണുകള്‍,
വലിയ ചാകരക്കരകളില്‍ തിരിനാള-
പ്രഭകളില്‍ തരിവള ഞെരിയുന്ന രാവുകള്‍,
കടലിരമ്പത്തിനുമപ്പുറം തബലയില്‍
കരളെടുത്ത് തുടിച്ചുനില്ക്കുന്നവര്‍,
നെഞ്ചിലോരോ തുടിപ്പിലും കടലിന്റെ
നുരയും പരപ്പും സ്വരസ്പന്ദനങ്ങളായ്,
ഗസലുകള്‍ കൊണ്ടുള്ള നീലവിരികളില്‍
നിശയുടെ നെഞ്ചില്‍ നിലാവൊരുക്കുന്നവര്‍
മുലയിലോരോ തരിപ്പും ചുരത്തുന്ന
പാലിലേക്കൊഴുകിയുണരുന്നിതമ്മമാര്‍,
ചങ്കിലോരോ കിതപ്പിലും തുഴയുടെ
ചടുലതാളം കുതിച്ച വേഗങ്ങളായ്
കടലിലൂടെങ്ങോ ചരിക്കുന്നു യാത്രികന്‍
ചുഴിയും പിശാചും വഴി തടയുംവരെ.
വെയിലും നിലാവും പുണര്‍ന്ന തടങ്ങളില്‍
മഴമുകിലൊളിവില്‍ കടന്ന നേരങ്ങളില്‍
പഴയ യാത്രകള്‍, പഴകിയ മാത്രകള്‍-
ക്കിടയിലാരോ നടന്നകാല്പാടുകള്‍
മായ്ക്കുവാനെത്തുന്നു തിരകള്‍,
അറിയാതെയെത്തുന്നു പേമഴ,
ഏവരും നനയാമറവുകള്‍ തേടിപ്പറക്കയാ-
ണവരിലുണ്ടൊരു പാട് പക്ഷികള്‍ പാട്ടുകാര്‍,
അവരിലുണ്ടൊരുപാട് ജിന്നുകള്‍ യക്ഷികള്‍.
ഞാനോ നനയുന്നു, പിന്നെയും പിന്നെയും;
കടലോ പരന്നുകിടക്കുമപാരത.