പാർത്ഥൻ്റെ വീട്

തന്റെ മനസ്സില്‍ കൂടുക്കൂട്ടിയ സ്വപ്‌നശലഭങ്ങളെ ഓരോന്നായി പറത്തി വിടുകയാണ് കഥാകാരി, ദീപ്തമായ ഇരുപത്തിയഞ്ച് കഥകളടങ്ങിയ ‘പാര്‍ത്ഥന്‍റ വീട്’ എന്ന സമാഹാരത്തിലൂടെ…

ഇലകളെല്ലാം മധുരിക്കുന്ന കാട്:

ർമ്മയില്ലേ കൃഷ്ണപ്രിയയെ? 2001 ൽ വെറും 13 -ാമത്തെ വയസ്സിൽ ഒരു നരാധമനാൽ നിഷ്ഠൂരമായി പീഢിപ്പിക്കപ്പെട്ട്, കൊല ചെയ്യപ്പെട്ട നിഷ്ക്കളങ്കയായ ഒരു പെൺകുട്ടിയെ?; സ്വന്തം മകളെ കൊന്ന നരാധമനെ വെടിവച്ചുകൊന്നുകൊണ്ട്, വധശിക്ഷയ്ക്കു വിധേയനാക്കിയ ശങ്കരനാരായണനെന്ന ഒരു പിതാവിനെ?

ഗിരിജാവാര്യരുടെ പാർത്ഥൻ്റെ വീട് എന്ന കഥാസമാഹാരത്തിലെ കനലിടം എന്ന കഥ വായിക്കുമ്പോൾ കൃഷ്ണപ്രിയയും ശങ്കരനാരായണനും മനസ്സിലേക്കു കടന്നുവന്നു. കേരളം ഹ്യദയത്തിൽ സ്വീകരിച്ച ഒരു പിതാവിൻ്റെ കനൽ നൊമ്പരമാണ് കനലിടം എന്ന കനൽക്കഥ. ഒരു എഴുത്തുകാരൻ/ കാരി സമൂഹത്തിൽ നടമാടുന്ന തിന്മകളെ തൻ്റെ രചനകളിൽ പ്രതിഫലിപ്പിക്കാൻ ബാധ്യതയുള്ള ആളാണ് എന്നു വിശ്വസിക്കുന്ന കഥാകാരിയാണ് ഗിരിജാവാര്യർ എന്ന് ഈ കഥ വ്യക്തമാക്കുന്നു. മനുഷ്യ ജീവിങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന കഥകള്‍ എന്നും വായനക്കാരെ ആകര്‍ഷിച്ചിരുന്നവയാണ്. സമൂഹത്തിന്‍റെ മുഖം അതുപോലെ പ്രതിഫലിപ്പിക്കുന്നതില്‍ ഒരു നൈതികത ഉണ്ട് . ഈ നൈതികത ആണ് എഴുത്തുകാരന്‍റെ വ്യക്തിത്വം വെളിപ്പെടുത്തുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ്, ഗിരിജാവാര്യരുടെ പാര്‍ത്ഥന്‍റെ വീട് സ്വീകാര്യമാകുന്നതും. ഗിരിജയുടെ അഞ്ചാമത്തെ പുസ്തകമാണ് പാർത്ഥൻ്റെ വീട്. ‘ചേക്കുട്ടിപ്പാവ’, ‘വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്’, ‘ചായക്കൂട്ട്’, ‘അഞ്ച് കാക്കകൾ’ എന്നിവയാണ് മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ.

മകളുടെ ഒരു സുഹൃത്തിൻ്റെ ജീവിതത്തിൽ നിന്നും ലഭിച്ച പ്രമേയമാണ്, ‘പാർത്ഥൻ്റെ വീടിലെ’  കൈനീട്ടം എന്ന കഥ. മരണഗന്ധം മുറ്റിയ ഒരു മുറിയിൽ നടന്ന സംഭവത്തെ ആധാരമാക്കി എഴുതിയ കഥ. ഈ സമാഹാരത്തിലെ, ‘ചില നേരങ്ങളിൽ’ എന്ന കഥയെക്കുറിച്ച് പരാമര്‍ശിക്കാന്‍ പ്രത്യകം സന്തോഷമുണ്ട്. മനസ്സിൽ നിരന്തരം നന്മയുടെ പ്രകാശം നിറയ്ക്കാൻ പര്യാപ്തമായ ഒരു കഥയാണിത്. ഇതിലെ ഡോക്ടർ, അപരിചിതൻ, ആൻ തുടങ്ങി എല്ലാ കഥാപാത്രങ്ങളും സ്നേഹത്തിൻ്റെ ഒരു നനഞ്ഞ തൂവലാൽ ഹൃദയത്തെ തൊടുന്നു. കഥാന്തരീക്ഷവും ഭംഗിയായി ആവിഷ്ക്കരിച്ചിട്ടുണ്ട്. സ്നേഹം, നന്മ, കാരുണ്യം എല്ലാം ഈ കഥയിലൂടെ അനുഭവിക്കുകയായിരുന്നു. ‘ഇടിമൂളിക്കല്‍ ഗ്രാമം’ എന്ന കഥയിലൂടെ നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അനധികൃത ക്വാറികളുയര്‍ത്തുന്ന ഭീഷണികളെ നന്നായി പ്രതിഫലിപ്പിക്കുന്നു. ഇക്കഥയിലെ ശയ്യാവലംബിയായ പിതാവിന്‍റെ ചിത്രം വായനകഴിഞ്ഞാലും കൂടെയുണ്ടാവുന്നു.

ഒറ്റപ്പെപ്പെട്ടു പോകുന്നവരുടെയും പരാജയപ്പെട്ടു പോകുന്നവരുടെയും മൗനഭാഷ്യത്തെ കഥകളിലൂടെ വരച്ചെടുക്കുന്നതിൽ കഥാകാരി വിജയിച്ചിട്ടുണ്ടെന്നുള്ളത്, ‘പാർത്ഥൻ്റെ വീടിന്റെ’ മറ്റൊരു സവിശേഷതയാണ്. ജീവിതം കൈവിട്ടു പോകുന്ന നേരങ്ങളില്‍, ഒരു പുനര്‍ചിന്തയുടെ ആവശ്യകതയെ തിരിച്ചറിയുന്ന കഥാപാത്രങ്ങളെയാണ് ഈ സമാഹാരത്തിൽ ധാരാളം കാണുവാൻ കഴിയുക. ഇടിമൂളിക്കല്‍ ഗ്രാമം എന്ന കഥയിലെ പിതാവും കനലിടത്തിലെ കൃഷ്ണകുമാറങ്കിളും ഉദാഹരണങ്ങളാണ്.

ഇക്കാലത്തെ എഴുത്തുകാരില്‍ പൊതുവെ കണ്ടു വരുന്ന ഒരു പ്രശ്നം, കഥയോ കവിതയോ ആകട്ടെ, അത് പറഞ്ഞു ഫലിപ്പിക്കാനുള്ള സൂത്രവിദ്യയുടെ അഭാവമുണ്ട് എന്നതാണ്. ആ സൂത്രവിദ്യയുടെ വ്യവഹാരമറിഞ്ഞുള്ള ഒരു പ്രയാണമാണ് ഗിരിജവാര്യരുടെ കഥാകഥനരീതിയെന്ന് വായനയിലുടനീളം അനുഭവപ്പെടുന്നുണ്ട്. 

അച്ഛന്‍റെ ചാരുകസേരയ്ക്കരികിലിരുന്ന് കഥ കേള്‍ക്കുന്ന ഒരു കുട്ടിയുടെ മനസ്സിലേക്കെന്നവണ്ണം കഥാകാരി കടന്നുചെല്ലുന്നു… കാണുന്നതെന്തും ഭാവനയുടെ നിറംപിടിപ്പിച്ചവയാകുന്നു കുട്ടിക്ക്… സ്വ‌പ്നങ്ങളിൽനിന്നു യാഥാർത്ഥ്യങ്ങളിലേക്ക് ഊഞ്ഞാലാടി വരുമ്പോഴൊക്കെയും കുട്ടിയുടെ മനസ്സ് വിണ്ടുകീറുന്നു… താന്‍ കണ്ട സ്വപ്നങ്ങളെയെല്ലാം കെട്ടിപ്പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചത് എന്നെങ്കിലും പുറത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാകുന്നു ആ കുട്ടിയുടെ മനസ്സ്!

തന്റെ മനസ്സില്‍ കൂടുക്കൂട്ടിയ സ്വപ്‌നശലഭങ്ങളെ ഓരോന്നായി പറത്തി വിടുകയാണ് കഥാകാരി, ദീപ്തമായ ഇരുപത്തിയഞ്ച് കഥകളടങ്ങിയ ‘പാര്‍ത്ഥന്‍റ വീട്’ എന്ന സമാഹാരത്തിലൂടെ…

Copyright©2025Prathibhavam | CoverNews by AF themes.