
മറവി
ഈ സമയം സുഗതകുമാരി ടീച്ചറുടെ വരികൾ ഗോകുലിന്റെ മനസിലേക്ക് ഓടിയെത്തി:
“എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും മര-
ക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി”ഗോകുലിൽ നിന്നും ഒരു നെടുവീർപ്പ് അടർന്നു വീണു.
‘ഓർമ്മയുണ്ടോ ഇന്നത്തെ ദിവസം?’ ഗോകുൽ തന്നോടു തന്നെ ചോദിച്ചു.
‘ഉണ്ട്. മറവിയുടെ തീരത്തേക്ക് ഒരുപാട് അടുത്തു പോയെങ്കിലും മറന്നിട്ടില്ല.’ മനസ് പറഞ്ഞു.
പത്തു കൊല്ലം മുൻപത്തെ ഒരു മാർച്ച് മാസം അയാളോർത്തു. മാർച്ച് ഏഴ്. അവളുടെ വിവാഹം അന്നായിരുന്നു. ഒരുപാട് സ്നേഹിച്ചിട്ടും മറ്റൊരാളുടെ ഭാര്യയായി മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്ന ദിവസം. അന്നത്തെ ആ ദിവസത്തെ ഹൃദയവേദന ഇന്നും പോയിട്ടില്ല. എങ്കിലും, ആ ഓർമ്മകൾ ഇപ്പോൾ അധികം വേദനിപ്പിക്കുന്നില്ല. ആ നാളികളിൽ അഗ്നിയായ് പടർന്നത് ഇന്നൊരു വ്യഥിതമായ മുറിപ്പാട് മാത്രം. ആ ഓർമ്മപോലും ശാന്തമായ് തീർന്നിരിക്കുന്നു.
മറവി എന്ന അനുഗ്രഹം ഇല്ലായിരുന്നെങ്കിൽ മനുഷ്യർ എങ്ങനെ ജീവിക്കുമായിരുന്നെന്ന് അറിയില്ല. അവളെ ഓർക്കാനിട വരുന്ന ആ നിമിഷത്തിൽ തന്നെ ജയന്തിയും ഓടിയെത്തും. മുറിവേറ്റ മനസ്സിനെ കരുണയാൽ തഴുകിയുണക്കിയ സഹധർമ്മിണി.
ഗോകുൽ തന്റെ പേഴ്‌സ് എടുത്ത് നിവർത്തി. ജയന്തിയും മക്കളും തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു. അതേ… കാലത്തിന് ഉണക്കാൻ കഴിയാത്ത മുറിവുകൾ ഒന്നും തന്നെയില്ല.
ഈ സമയം സുഗതകുമാരി ടീച്ചറുടെ വരികൾ ഗോകുലിന്റെ മനസിലേക്ക് ഓടിയെത്തി:
“എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും മര-
ക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി”
ഗോകുലിൽ നിന്നും ഒരു നെടുവീർപ്പ് അടർന്നു വീണു.







