ഹംപി: കാലം കാത്തുവെച്ച കലവറ(അവസാന ഭാഗം)/യാത്രാവിവരണം/സ്മാരകങ്ങൾ; കാലത്തിൻ്റെ ഓർമ്മക്കുറിപ്പുകൾ/ഐഹോളെ/സന്ധ്യ ഇ
LITERATURE
/
MALAYALAM TRAVELOGUE
/
HAMPI TOUR
ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി കിടന്നിരുന്ന തലസ്ഥാന നഗരി; ഹംപി. ഇന്നും നിലനിൽക്കുന്ന ആ നഗരിയോടു ചേർന്ന്, പൗരാണികതയുടെ ആഭിജാത്യം മാറിൽ പുണർന്നു വകിഞ്ഞൊഴുകുന്ന തുംഗഭദ്ര അഥവാ, പുരാതന പമ്പ.
ഇന്നത്തെ ഉത്തരകർണാടകത്തിലെ ബെല്ലാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അതിപുരാതന നഗരത്തിനെ ഒരു തീർത്ഥാടക പുണ്യത്തോടെ വലംവെച്ചെത്തിയ കഥകൾ പറയുന്ന യാത്രാവിവരണം മലയാളത്തിലെ പ്രമുഖ കവയിത്രി സന്ധ്യ ഇ പ്രതിഭാവത്തിലൂടെ പങ്കുവെയ്ക്കുന്നു.
‘ഹംപി: കാലം കാത്തുവെച്ച കലവറ’ അവസാന ഭാഗം; ‘സ്മാരകങ്ങൾ; കാലത്തിൻ്റെ ഓർമ്മക്കുറിപ്പുകൾ’
ഐഹോളെയിലെ ക്ഷേത്രങ്ങൾ:
സന്താനം സാർ എഴുന്നേറ്റ് എന്റെയരികിൽവന്ന് എന്നെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു: “ഗോപാൽ, നമ്മൾ എത്രയോ ആഴമുള്ള പഴമകളിലേക്ക് സഞ്ചരിച്ചു! നൂറ്റാണ്ടുകളുടെ പിറകിലേക്ക്…
അവിടുത്തെ മനുഷ്യരിലേക്കും അവരുടെ കാലത്തിലേക്കും… എന്തായിരുന്നു അവരുടെ ജീവിതം? അല്ലെങ്കിൽ ദുഃഖം? നമുക്കറിഞ്ഞു കൂടാ. കാരണം ഒടുവിൽ ഒന്നും അവശേഷിക്കുകയില്ല. പൊടിയാൻ മടിച്ചുനില്ക്കുന്ന ചില അസ്ഥികളല്ലാതെ… കെട്ടിയുയർത്തിയ പടവുകളുടെ ബാക്കികളല്ലാതെ… കോറിവരച്ച ഏതാനും മുദ്രകളല്ലാതെ…”
ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന പ്രദേശങ്ങളാണ് ബദാമിയും പട്ടടയ്ക്കലും ഐഹോളും. പട്ടടയ്ക്കൽ നിന്നും 13 കി.മീ ദൂരെയാണ് ഐഹോൾ. ഐഹോലെ എന്നും വിളക്കുന്ന ഐഹോളിന് ഈ പേരുണ്ടായതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ജമദഗ്നിയുടെയും രേണുകയുടെയും മകനായ പരശുരാമൻ ക്ഷത്രിയനിഗ്രഹ ശേഷം മാലപ്രഭ നദിയിലേക്ക് പോവുകയും രക്തം പുരണ്ട തൻ്റെ മഴു കഴുകുകയും ചെയ്തുവത്രെ. അപ്പോൾ വെള്ളത്തിന്റെ നിറം ചുവപ്പായി. ചില ഗ്രാമവാസികൾ നദി കണ്ട് “അയ്യ അയ്യ ഹോളേ” എന്ന് വിളിച്ചു പറഞ്ഞു. അവരുടെ ഭക്തിപൂർണ്ണമായ ഒരു പ്രയോഗമാണ് അത്. ‘ഹോള’ എന്നാൽ സ്തുതിക്കുന്നു എന്നാണ്. അങ്ങനെ, ആ പ്രയോഗം ലോപിച്ചു ലോപിച്ച് ഐഹോൾ ആയതാണെന്നു പറയപ്പെടുന്നു.
നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലുള്ള ചാലൂക്യൻ പ്രാദേശിക തലസ്ഥാനമായ ഐഹോൾ ക്ഷേത്രങ്ങളാൽ നിറഞ്ഞുനിൽക്കുന്നു. ഏകദേശം നൂറിലധികം ക്ഷേത്രങ്ങൾ ഐഹോളിലുണ്ട്. ദുർഗ്ഗാക്ഷേത്രം, ലഡ്ക്കാൻ ക്ഷേത്രം, ഗൗഡരഗുഡി, സൂര്യനാരായണഗുഡി, മല്ലികാർജുന ക്ഷേത്രം, വിരൂപാക്ഷ ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ടവ.

ദുർഗ്ഗാക്ഷേത്രം
ദുർഗ്ഗാക്ഷേത്രം മുമ്പ് ആദിത്യക്ഷേത്രമായിരുന്നുവത്രെ. ഉൾഭാഗം ആകർഷകമായ കൊത്തുപണികളാൽ നിറഞ്ഞിരിക്കുന്നു. സൂര്യനു സമർപ്പിക്കപ്പെട്ടതാണെങ്കിലും, പതിമൂന്നാം നൂറ്റാണ്ടിനുശേഷം ഹിന്ദു രാജ്യങ്ങളും ഇസ്ലാമിക സുൽത്താനേറ്റുകളും തമ്മിലുള്ള യുദ്ധസമയത്ത് ഒരു ദുർഗ് അല്ലെങ്കിൽ ഉറപ്പുള്ള കോട്ട നിർമ്മിച്ചതിനാലാണ് ഈ ക്ഷേത്രത്തിന് ഇപ്പോൾ ദുർഗ്ഗ എന്ന് പേരിട്ടിരിക്കുന്നത്. ചാലൂക്യ രാജവംശത്തിൻ്റെ ഭരണകാലത്ത് ഏഴാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും എട്ടാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുമാണ് ഈ ക്ഷേത്രം പണിതതായി കണക്കാക്കുന്നത്. ദുർഗ്ഗാ ക്ഷേത്രത്തിൻ്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നിത്യജീവിതത്തിൽ നിന്നുള്ള സന്ദർഭങ്ങൾക്കൊപ്പം രാമായണത്തിലെ രംഗങ്ങളും മഹിഷാസുരമർദ്ദിനി, അർദ്ധനാരീശ്വരൻ എന്നിവയും കൊത്തിവെച്ചിട്ടുണ്ട്.
ലഡ്ക്കാൻ ക്ഷേത്രം
മുമ്പ് ശിവക്ഷേത്രമായിരുന്ന ഇത് ലഡ്ക്കാൻ എന്ന ഒരു മുസ്ലിം പുരോഹിതൻ താമസിച്ചതിനാൽ ലഡ്ക്കാൻ ക്ഷേത്രമെന്നറിയപ്പെടുകയായിരുന്നു. ഇതിൻ്റെ തൂണുകളിലൊന്നിൽ ചാലൂക്യരുടെ രാജകീയ ദേവചിഹ്നമായ വരാഹത്തെ കൊത്തിവെച്ചിട്ടുണ്ട്.
ഗൗഡര ഗുഡി
ഗൗഡര എന്നത് ഒരു കുടുംബപ്പേരാണ്. ഒരു ഗൗഡകുടുംബം ക്ഷേത്രത്തിനകത്ത് താമസിച്ചിരുന്നതിനാലാണ് ഗൗഡരഗുഡിയെന്ന പേരുവന്നതത്രെ. ഐഹോളിലെ ഏറ്റവും പഴയ അമ്പലങ്ങളിലൊന്നാണിത്. മുമ്പ് ദേവീക്ഷേത്രമായിരുന്നു. പതിനാറു തൂണുകളാൽ ചുറ്റപ്പെട്ട ഗർഭഗൃഹമാണ് ഇതിനുള്ളത്. പ്രവേശന കവാടത്തിൽ ഗരുഡനെയും നാലാനകൾ വണങ്ങുന്ന ഗജലക്ഷ്മിയെയും ആലേഖനം ചെയ്തിരിക്കുന്നു. അഞ്ചാം നൂറ്റാണ്ടിൽ പണിത അമ്പലമായി ഇതിനെ കണക്കാക്കുന്നു.
സൂര്യനാരായണഗുഡി
ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ പണിതീർത്തതായി കരുതപ്പെടുന്ന ഈ ക്ഷേത്രത്തിൽ സൂര്യഭഗവാൻ്റെ പ്രതിഷ്ഠയാണുള്ളത്. ഉഷ- പ്രത്യുഷമാർ ഇരുഭാഗത്തുമുണ്ട്. മിക്കവാറും തകർന്ന ക്ഷേത്ര ഭാഗങ്ങളാണിതിനുള്ളത്.
മല്ലികാർജുന ക്ഷേത്രം
പട്ടടയ്ക്കലുള്ള മല്ലികാർജ്ജുന ക്ഷേത്രത്തിന് സമാനമായ ഒന്നാണിത്. എട്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതായി കരുതുന്ന ഇതിന് അഞ്ചു ശ്രീകോവിലുകളുണ്ട്.
വിരൂപാക്ഷ ക്ഷേത്രം
ശിവക്ഷേത്രമാണിത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതായി കരുതുന്നു. ശ്രീകോവിലിനു മുന്നിൽ പ്രതിഷ്ഠിച്ച നന്ദിയെയും കാണാം.
പ്രതിഷ്ഠയില്ലാത്ത ക്ഷേത്രങ്ങൾ തുടർച്ചയായി കണ്ടതുകൊണ്ടോ ചരിത്രങ്ങൾ മുഴുവൻ അറിയാത്തതുകൊണ്ടോ ക്ഷീണം കൊണ്ടോ ഐഹോളിലെ നിർമ്മിതികൾ ഹംപിയിലേതുപോലെ മനസ്സിനെ ആകർഷിച്ചില്ല.
ഹംപിയിൽ എടുത്തയത്ര ചിത്രങ്ങളും എടുക്കാൻ തോന്നിയില്ല. എങ്കിലും മൂന്നു നാളത്തെ യാത്ര തീർച്ചയായും വലിയൊരനുഭവമായിരുന്നു. കഴിഞ്ഞ ഒരു കാലത്തിൽ ജീവിച്ചു മടങ്ങിവന്ന പോലെ തോന്നി യാത്രക്കുശേഷം. രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും നശീകരണത്തിൻ്റെയും നിർമ്മിതികളുടെയും കാലം. സ്മാരകങ്ങൾ കാലത്തിൻ്റെ ഓർമ്മക്കുറിപ്പുകളാണ്.
ഇ സന്തോഷ് കുമാറിൻ്റെ തപോമയിയുടെ അച്ഛൻ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഇവിടെ ചേർക്കുന്നു.
“എനിക്കു മറുപടി പറയാനായില്ല. എന്തു പറയാൻ തുനിഞ്ഞാലും ഞാൻ കരഞ്ഞുപോകുമായിരുന്നു. മഹാസങ്കടത്തിന്റെ കടൽ എന്റെയുള്ളിൽ അലയടിച്ചുകൊണ്ടേയിരുന്നു.
സന്താനം സാർ എഴുന്നേറ്റ് എന്റെയരികിൽവന്ന് എന്നെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു: “ഗോപാൽ, നമ്മൾ എത്രയോ ആഴമുള്ള പഴമകളിലേക്ക് സഞ്ചരിച്ചു! നൂറ്റാണ്ടുകളുടെ പിറകിലേക്ക്…
അവിടുത്തെ മനുഷ്യരിലേക്കും അവരുടെ കാലത്തിലേക്കും… എന്തായിരുന്നു അവരുടെ ജീവിതം? അല്ലെങ്കിൽ ദുഃഖം? നമുക്കറിഞ്ഞു കൂടാ. കാരണം ഒടുവിൽ ഒന്നും അവശേഷിക്കുകയില്ല. പൊടിയാൻ മടിച്ചുനില്ക്കുന്ന ചില അസ്ഥികളല്ലാതെ… കെട്ടിയുയർത്തിയ പടവുകളുടെ ബാക്കികളല്ലാതെ… കോറിവരച്ച ഏതാനും മുദ്രകളല്ലാതെ…
അതെല്ലാം ഓർത്താൽ എത്രയും ഹ്രസ്വമായ ഒരു ഭൂത കാലമല്ലേ നമുക്കുള്ളൂ? ഒന്നുകൊണ്ടും വിഷമിക്കരുത്. ഒന്നും… ആരുടേയും കുറ്റമല്ല. ആരേയും വിധിക്കാൻ നമുക്കവകാശവുമില്ല. നമ്മെപ്പോലും…
ഒന്നും ആരുടേയും കുറ്റമല്ല… എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്? അല്ലെങ്കിൽ ഏതേതു നക്ഷത്രങ്ങളെ നോക്കിയാണ് അദ്ദേഹം അതു മനസ്സിലാക്കിയത്? ഇപ്പോഴും ദുരൂഹമാണ് എനിക്കാ വാക്കുകൾ… എന്നാൽ, എൻ്റെ ജീവിതത്തെ സമഗ്രമായി അതു രേഖപ്പെടുത്തി. അവയിലൂടെ എന്നെ അദ്ദേഹം സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.”
‘ഹംപി: കാലം കാത്തുവെച്ച കലവറ’ ഈ ലക്കത്തോടെ അവസാനിച്ചു.

സന്ധ്യ ഇയുടെ ഹംപി യാത്രാ വിവരണത്തിന്റെ മുഴുവൻ അദ്ധ്യായങ്ങളും വായിക്കാൻ ക്ലിക്ക് ചെയ്യുക

കലികയുടെ ആസാം- മേഘാലയ യാത്രാ വിവരണത്തിന്റെ മുഴുവൻ അദ്ധ്യായങ്ങളും വായിക്കാൻ ക്ലിക്ക് ചെയ്യുക
Trending Now
ദി ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റ്/നിക്കോസ് കസാൻദ് സാക്കീസ്/നോവൽ ആസ്വാദനം/കെ. ആർ. മോഹൻദാസ്
ആരും കാണാത്തപ്പോൾ ആരാണു നീ?/’ഹു ആർ യു വെൻ നോ വൺ ഈസ് വാച്ചിങ്?’ എന്ന വിസ്മയ കുമാരൻ എഴുതിയ ഇംഗ്ലീഷ് കവിതയുടെ വിവർത്തനം/സതീഷ് കളത്തിൽ
The Charity Lover/English poem by Sangeeth Moncy
നിനക്ക് പ്രായമാകുമ്പോൾ/വില്യം ബട്ട്ലർ യേറ്റ്സിന്റെ, ‘വെൻ യു ആർ ഓൾഡ്’ എന്ന ഇംഗ്ലീഷ് കവിതയുടെ തർജ്ജമ/സതീഷ് കളത്തിൽ
കാലമാപിനികളുടെ നഗരത്തിൽ/അഷ്റഫ് കാളത്തോട് എഴുതിയ ചെറുകഥ
പെൺവേഷം/രാജൻ സി എച്ച് എഴുതിയ കവിത
പ്രേതം/സഫീദ് ഇസ്മായിൽ എഴുതിയ കവിത
വേട്ട/പി സുധാകരന്‍ എഴുതിയ കവിത
അസ്തമിച്ച കനവുകൾ/മീലാസ് മുള്ളമ്പാറ എഴുതിയ കവിത
ഉൾനിനവ്/പുണ്യ പി എസ് എഴുതിയ കവിത
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹
Join with us
Whatsapp
Facebook
Instagram
X-twitter
Threads
Tumblr

